ഗോതമ്പു വിളകൾക്കു വെള്ളമൊഴിക്കേണ്ട സമയമായിരുന്നു അത്. തന്‍റെ കൃഷിസ്ഥലത്തെ നിർണ്ണായകമായ ഈ പരിപാടിയിൽ പങ്കെടുക്കുന്നത് ഒഴിവാക്കാൻ സാബരന്‍ സിങിന് കഴിയുമായിരുന്നില്ല. അങ്ങനെ ഡിസംബർ ഒന്നാം വാരം അദ്ദേഹം സിംഘുവിൽ നിന്നും പഞ്ചാബിലെ തന്‍റെ ഗ്രാമത്തിലേക്കു തിരിച്ചു പോയി.

പക്ഷെ നവംബർ 26 മുതൽ സ്ഥിരമായി താമസിച്ചുവന്ന സമരസ്ഥലം വിട്ടു പോവുകയായിരുന്നില്ല അദ്ദേഹം. 250 കിലോ മീറ്റർ അകലെയുള്ള ഖാണ്ട് ഗ്രാമത്തിലെ തന്‍റെ 12 ഏക്കർ കൃഷിസ്ഥലത്തു നിന്നും അദ്ദേഹം കുറച്ചു ദിവസങ്ങൾക്കു ശേഷം സിംഘുവിൽ തിരിച്ചെത്തി. “ഞാൻ മാത്രമല്ല ഇങ്ങനെ ചെയ്യുന്നത്”, 70 വയസ്സുള്ള കർഷകനായ അദ്ദേഹം പറഞ്ഞു. "ഗ്രാമത്തിനും സമര സ്ഥലത്തിനുമിടയ്ക്ക് ധാരാളം പേർ അങ്ങോട്ടുമിങ്ങോട്ടുമായി കറങ്ങിക്കൊണ്ടിരിക്കുന്നു.”

കർഷകർ ആവിഷ്കരിച്ച റിലേ അവരുടെ എണ്ണം സിംഘുവിൽ ഗണ്യമായിത്തന്നെ നിർത്തുകയും അതേ സമയം ഗ്രാമത്തിലെ വിളകളെ അവഗണിക്കാതിരിക്കുന്നതിന് സഹായകമാവുകയും ചെയ്തു.

"ഇതാണ് ഞങ്ങൾ ഗോതമ്പു വിളകൾ കൃഷി ചെയ്യാൻ ആരംഭിക്കുന്ന സമയം”, നവംബർ-ഡിസംബർ മാസങ്ങളെ പരാമർശിച്ചു കൊണ്ട് സാബരന്‍ പറഞ്ഞു. "ഞാനിവിടില്ലായിരുന്നപ്പോൾ ഗ്രാമത്തിൽ നിന്നുള്ള സുഹൃത്തുക്കൾ സംഘുവിലുണ്ടായിരുന്നു.”

നിരവധി സമരക്കാർ അങ്ങോട്ടുമിങ്ങോട്ടുമുള്ള ഈ രീതിയിൽ യാത്ര ചെയ്യുന്നു. "ഞങ്ങളിൽ നിരവധി പേർക്ക് നാൽചക്ര വാഹനങ്ങളുണ്ട്”, മുൻ സൈനികൻ കൂടിയായ സാബരന്‍ പറഞ്ഞു. “ഇവിടുന്ന് ഗ്രാമത്തിലേക്കും തിരിച്ചുമുള്ള യാത്രയെ ഇത് സാദ്ധ്യമാക്കുന്നു. പക്ഷേ കാറുകൾ ഒരിക്കലും ഒഴിവില്ല. ഗ്രാമത്തിലേക്കു നാലുപേരെ കാറിൽ എത്തിക്കുകയാണെങ്കിൽ അതേ കാറിൽ വേറെ നാലുപേർ തിരിച്ചു വരുന്നു.”

'The cars keep going back and forth from here to our villages. If four people are dropped there, four others come back in the same car', says Sabaran Singh
PHOTO • Parth M.N.
'The cars keep going back and forth from here to our villages. If four people are dropped there, four others come back in the same car', says Sabaran Singh
PHOTO • Parth M.N.

‘കാറുകൾ ഇവിടെ നിന്നു ഗ്രാമത്തിലേക്കു പോയും വന്നുമിരിക്കുന്നു. ഗ്രാമത്തിലേക്കു നാലുപേരെ കാറിൽ എത്തിക്കുകയാണെങ്കിൽ അതേ കാറിൽ വേറെ നാലുപേർ തിരിച്ചു വരുന്നു’, സാബരന്‍ സിങ് പറഞ്ഞു.

ദേശീയ തലസ്ഥാനത്തിനകത്തും പരിസരങ്ങളിലുമായുള്ള നിരവധി സമര സ്ഥലങ്ങളിലൊന്നായ സിംഘുവിലേക്ക് അവർ തിരിച്ചു വരുന്നു. സെപ്തംബർ 20-ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ കൊണ്ടുന്ന കാർഷിക നിയമങ്ങൾക്കെതിരെ നവംബർ 26 മുതൽ പതിനായിരക്കണക്കിനു കർഷകർ അവിടെ സമരം ചെയ്തു കൊണ്ടിരിക്കുന്നു.

സിംഘുവിലെ - വടക്കൻ ഡൽഹിക്കു പുറത്ത്, ഹരിയാനാ അതിർത്തിയിൽ - സമരമാണ് ഏറ്റവും വലുത്. അവിടം മുപ്പതിനായിരത്തിനു മുകളിൽ കർഷകർ തമ്പടിച്ചിട്ടുണ്ട്. നിയമങ്ങൾ പിൻവലിക്കുന്നതുവരെ അവിടെ തുടരുമെന്ന ദൃഢ നിശ്ചയത്തിലാണവർ.

ഡിസംബർ ആദ്യം ഫത്തേഹ്ഗഢ് സാഹിബ് ജില്ലയിലെ ഖമനൻ തഹ്സീലിലെ ഗ്രാമത്തിലായിരുന്നപ്പോൾ സാബരന്‍ ഒരു കല്യാണത്തിൽ പങ്കെടുക്കുകയും ബാങ്കിലെ ചില കാര്യങ്ങൾ പൂർത്തിയാക്കുകയും കുറച്ചു പുതിയ വസ്ത്രങ്ങൾ വാങ്ങുകയും ചെയ്തു. “ഞങ്ങൾക്ക് എല്ലാ സൗകര്യങ്ങളും ഇവിടുണ്ട്”, ട്രക്കിലെ മെത്തക്കടിയിൽ പാളിയാക്കി സൂക്ഷിച്ചിരുന്ന വൈക്കോല്‍ ചൂണ്ടിക്കാട്ടിക്കൊണ്ടദ്ദേഹം പറഞ്ഞു. "ഇത് ചൂടു നല്കാൻ ഞങ്ങളെ സഹായിക്കുന്നു. അതു കൂടാതെ വൈദ്യുതിയും, വെള്ളവും, ബ്ലാങ്കറ്റുകളുമുണ്ട്. കുളിമുറികൾ ഒരു പ്രശ്നമേയല്ല. ആറു മാസത്തിലധികം ഉപയോഗിക്കാൻ പറ്റുന്ന റേഷൻ ഞങ്ങളുടെ പക്കലുണ്ട്.

ഒരു ഗോതമ്പ്-നെൽ കൃഷിക്കാരനെന്ന നിലയിൽ സാബരനു നിയമ ങ്ങളോട്  പ്രത്യേകിച്ച് പ്രശ്നങ്ങുണ്ട്. സർക്കാർ എം.എസ്.പി.ക്ക് (മിനിമം താങ്ങു വില) വിളകൾ സംഭരിക്കുന്ന സംസ്ഥാന നിയന്ത്രിത മണ്ഡികളെ ഈ നിയമങ്ങൾ മറികടക്കുന്നു. പഞ്ചാബിലെയും ഹരിയാനയിലെയും ഗോതമ്പ്-അരി സംഭരണം രാജ്യത്തിന്റെ മറ്റേതു ഭാഗത്തുള്ളതിനേക്കാളും കാര്യക്ഷമമാണ്. നിയമങ്ങൾക്കെതിരെയുള്ള സമരത്തിൽ ഈ ഭാഗത്തു നിന്നുള്ള കർഷകർ മേധാവിത്തം പുലർത്തുന്നതിനുള്ള കാരണങ്ങളിൽ ഒന്നാണിത്. "സ്വകാര്യ കമ്പനികൾ വരുന്ന നിമിഷം, അവർക്കു കുത്തക ലഭിക്കും”, സാബരന്‍ പറയുന്നു. "കർഷകർക്ക് കാര്യമായി ഒന്നും പറയാന്‍ പറ്റില്ല. ഈ നിയമങ്ങളുപയോഗിച്ചുള്ള ഉടമ്പടികൾ വലിയ കോർപ്പറേഷനുകൾ ഏകപക്ഷീയമായി തീരുമാനിക്കും.

Left: Hardeep Kaur (second from left) says, 'We will go back  for a while when he [an employee looking after their farmland] needs us there. We will be replaced by someone here for that duration'. Right: Entire families at Singhu are engaged in this rotation
PHOTO • Parth M.N.
Left: Hardeep Kaur (second from left) says, 'We will go back  for a while when he [an employee looking after their farmland] needs us there. We will be replaced by someone here for that duration'. Right: Entire families at Singhu are engaged in this rotation
PHOTO • Parth M.N.

ഇടത് : ഹർദീപ് കൗർ (ഇടതു നിന്നും രണ്ടാമത്) പറയുന്നു, 'അദ്ദേഹത്തിനു [അവരുടെ കൃഷിഭൂമി നോക്കി നടത്തുന്ന ജോലിക്കാരൻ] ഞങ്ങളവിടെ ചെല്ലേണ്ടതുകൊണ്ട് കുറച്ചു ദിവസത്തേക്ക് ഞങ്ങൾ തിരിച്ചു പോകുന്നു. ആ സമയത്തേക്ക് മറ്റാരെങ്കിലും ഞങ്ങൾക്കൊപ്പമുണ്ടാകും’. വലത്: സിംഘുവിലെ എല്ലാ കുടുംബങ്ങളും ‘പോയി വന്നുള്ള’ ഈ പ്രക്രിയയിൽ പങ്കെടുക്കുന്നു.

2020 ജൂൺ 5-നാണ് ഈ നിയമങ്ങള്‍ ഓർഡിനൻസുകളായി ആദ്യം ഇറക്കിയത്. പിന്നീട് ഇവ സെപ്റ്റംബർ 14-ന് പാർലമെന്‍റിൽ കാര്‍ഷിക ബില്ലുകളായി അവതരിപ്പിക്കുകയും അതേ മാസം ഇരുപതോടുകൂടി തിടുക്കപ്പെട്ടു നിയമങ്ങളാക്കുകയും ചെയ്തു. കര്‍ഷകരുടെയും കൃഷിയുടെയുംമേൽ വലിയ അധികാരം ലഭിക്കുന്ന വിധത്തില്‍ വൻകിട കോർപ്പറേറ്റുകൾക്ക് ഇടം നല്‍കുന്നതിനാല്‍ കർഷകർ ഈ നിയമങ്ങളെ കാണുന്നത് തങ്ങളുടെ ഉപജീവനത്തെ തകര്‍ക്കുന്നവയായിട്ടാണ്. മിനിമം താങ്ങു വില (എം.എസ്.പി.), കാർഷികോത്പ്പന്ന വിപണന കമ്മിറ്റികൾ (എ.പി.എം.സി.കള്‍), സംസ്ഥാന സംഭരണം, എന്നിവയുള്‍പ്പെടെ കർഷകർക്കു താങ്ങാകാവുന്ന എല്ലാത്തിനേയും അവ ദുർബലപ്പെടുത്തുന്നു.

താഴെപ്പറയുന്നവ നിയമങ്ങള്‍ക്കെതിരെയാണ് കര്‍ഷകര്‍ സമരം ചെയ്തുകൊണ്ടിരിക്കുന്നത്: വില ഉറപ്പാക്കല്‍, കാര്‍ഷിക സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കര്‍ഷക (ശാക്തീകരണ, സംരക്ഷണ) കരാറിനെ സംബന്ധിച്ച 2020-ലെ നിയമം ; കാര്‍ഷികോത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമം ; അവശ്യ സാധന (ഭേദഗതി) നിയമം, 2020 . ഇൻഡ്യൻ ഭരണഘടനയുടെ 32-ാം വകുപ്പിന്‍റെ പ്രാധാന്യം ഇല്ലാതാക്കിക്കൊണ്ട്‌ എല്ലാ പൗരന്മാർക്കും നിയമസഹായം തേടാനുള്ള അവകാശത്തെ ഈ നിയമങ്ങള്‍ ദുര്‍ബലപ്പെടുത്തുന്നതിനാല്‍ ഓരോ ഇൻഡ്യക്കാരനെയും ഇവ ബാധിക്കുന്നുവെന്ന വിമർശനവും നിലനില്‍ക്കുന്നുണ്ട്.

" യേ ലൂട്ടേരോങ്കി സർക്കാർ ഹേ [കൊള്ളയടിക്കുന്നവരുടെ സർക്കാരാണിത്]”, സാബരന്‍ പറഞ്ഞു. "വരും ദിവസങ്ങളിൽ കൂടുതൽ കൂടുതൽ കർഷകർ ഞങ്ങളോടൊപ്പം ചേരും. സമരം വലുതാകത്തേയുള്ളൂ.”

ഡിസംബർ 3-ാം വാരം സിംഘുവിലെത്തിയ 62-കാരിയായ ഹർദീപ് കൗർ അടുത്തിടെ ചേർന്നവരിൽ ഒരാളാണ്. "എന്നോടു സമരത്തിൽ ചേരാൻ മക്കള്‍ പറഞ്ഞു”, മൂന്നു സുഹൃത്തുക്കളുടെ കൂടെ ഒരു ചാർപോയിൽ (കട്ടില്‍) ഇരുന്ന് അവർ പറഞ്ഞു. കടുത്ത വടക്കൻ ശൈത്യത്തിൽ നിന്നും രക്ഷ നേടാനായി എല്ലാവരും ഷാളുകൾ മുഖത്തു ചുറ്റിയിരുന്നു.

കൗർ ഇവിടെത്തിയത് സിoഘുവിൽ നിന്നും 300 കിലോമീറ്റർ മാറി ലുധിയാനയിലെ ജഗ്രാവോൺ താലൂക്കിലെ ചക്കർ ഗ്രാമത്തിൽ നിന്നുമാണ്. അവരുടെ മക്കൾ ഓസ്ട്രേലിയയിലാണ്. അവിടെ മകൾ നഴ്സായും പുത്രന്മാർ ഫാക്ടറിയിലും ജോലി നോക്കുന്നു. "അവർ വാർത്തകളൊക്കെ നന്നായി നിരീക്ഷിക്കുന്നു”, അവർ പറഞ്ഞു. "ഇതിന്റെ ഭാഗമാകാൻ അവരെന്നെ പ്രേരിപ്പിച്ചു. ഇങ്ങോട്ടു വരാൻ ഞങ്ങൾ തീരുമാനിച്ചപ്പോൾ കൊറോണയെക്കുറിച്ചൊന്നും ഓർത്ത് ഞങ്ങൾ ഉത്കണ്ഠപ്പെട്ടില്ല.”

സമരസ്ഥലത്തെ പോസ്റ്ററുകൾ പ്രധാനമന്ത്രി നരേന്ദ്രാ മോദിയെ കോവിഡ്-19-നേക്കാൾ വലിയ വൈറസ് എന്നു വിളിക്കുന്നു.

PHOTO • Parth M.N.

സി oഘുവിൽ ദൃശ്യമല്ലെങ്കിലും ഗ്രാമങ്ങളിലിരുന്ന് സമരത്തെ പിന്തുണയ്ക്കുന്ന സഹായികളും കർഷകരും സമർക്കാർ തന്നെയാണെന്ന് ശംശേര്‍ സിങ് (മുകളിൽ ഇടത്, മദ്ധ്യത്തിൽ) ചൂണ്ടിക്കാണിക്കുന്നു.

കൗറും അവരുടെ ഭർത്താവ് ജോറാ സിങും സമര സ്ഥലത്തായിരിക്കുമ്പോൾ ഗോതമ്പും നെല്ലും കൃഷി ചെയ്യുന്ന അവരുടെ 12 ഏക്കർ കൃഷി സ്ഥലം ഒരു ജോലിക്കാരൻ നോക്കുന്നു. "ഞങ്ങൾ ഗ്രാമത്തിൽ തിരികെ വേണമെന്ന് അദ്ദേഹത്തിനു തോന്നിയാൽ ഞങ്ങൾ പോകും”, അവർ പറഞ്ഞു. "ആ സമയത്തേക്ക് [സിംഘുവിൽ] മറ്റാരെയെങ്കിലും ഞങ്ങൾക്കു പകരം വയ്ക്കും. തിരികെ ഞങ്ങൾ കാറിൽ വീട്ടിൽ പോകും. അതേ കാറിൽ തന്നെ മറ്റാരെങ്കിലും ഗ്രാമത്തിൽ നിന്നും ഇങ്ങോട്ടു തിരിക്കും.”

കാറിൽ യാത്ര ചെയ്യാൻ പറ്റാത്തവർ ബസിൽ പോയി വരുന്നു. കർഷകർ ട്രാക്ടർ - ട്രോളികളും സമരസ്ഥലത്തേക്ക് കൊണ്ടുവന്നിട്ടുണ്ട്, പക്ഷേ അവ എവിടെയും പോകുന്നില്ല, 36-കാരനായ ശംശേര്‍ സിങ് പറയുന്നു. ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലെ ശിവ്പുരി ഗ്രാമത്തിൽ നാലേക്കർ സ്ഥലത്ത് കരിമ്പു കൃഷി നടത്തുകയാണദ്ദേഹം. "ട്രാക്ടർ സൂചിപ്പിക്കുന്നത് ഞങ്ങൾ യുദ്ധക്കളം വിറ്റിട്ടില്ലെന്നാണ്”, അദ്ദേഹം പറഞ്ഞു. “അവ സിംഘുവിൽത്തന്നെ കിടക്കുന്നു.”

ശംശേര്‍ സിംഘുവിൽ സാന്നിദ്ധ്യം അറിയിക്കുമ്പോൾ തന്‍റെ ഗ്രാമത്തിൽ കരിമ്പു വിളവെടുത്തുകൊണ്ടിരിക്കുകയായിരുന്നു. "ഞാനിവിടെ കുറച്ചു ദിവസം കൂടിയുണ്ടാകും", അദ്ദേഹം കൂട്ടിച്ചേർത്തു. "ഞാൻ പോയാൽ സഹോദരൻ എന്റെ സ്ഥാനത്തു വരും. അദ്ദേഹം ഇപ്പോൾ കരിമ്പു വിളവെടുത്തു കൊണ്ടിരിക്കുന്നു. കൃഷി ആർക്കുവേണ്ടിയും കാത്തു നിൽക്കുന്നില്ല. പ്രവർത്തനങ്ങൾ തുടരുക തന്നെ വേണം.”

സിoഘുവിൽ ദൃശ്യമല്ലെങ്കിലും ഗ്രാമങ്ങളിലിരുന്ന് സമരത്തെ പിന്തുണയ്ക്കുന്ന സഹായികളും കർഷകരും സമർക്കാർ തന്നെയാണെന്ന് ശംശേര്‍ സിങ് ചൂണ്ടിക്കാണിക്കുന്നു. “സമരത്തിന്‍റെ ഭാഗമാകുന്നതിനായി വലിയൊരു സംഖ്യ ജനത വീടുകൾ ഉപേക്ഷിച്ചു പോന്നിട്ടുണ്ട്”, അദ്ദേഹം പറഞ്ഞു. “പക്ഷേ എല്ലാവർക്കും കുടുബമോ കൃഷിസ്ഥലം നോക്കി നടത്തേണ്ട കാര്യമോ ഇല്ല. അതുകൊണ്ട് ഗ്രാമത്തിലുള്ളവർ ഇരട്ടി ജോലി ചെയ്യണം; സ്വന്തം ഭൂമിയും കൃഷി ചെയ്യണം, സിംഘുവിലോ മറ്റു സമര സ്ഥലത്തോ ഉള്ളവരുടെ ഭൂമിയും കൃഷി ചെയ്യണം. അവരും സമരങ്ങളുടെ ഭാഗമാണ്. സമര സ്ഥലങ്ങളിൽ അവരുടെ ശാരീരിക സാന്നിദ്ധ്യം ഇല്ലന്നേയുള്ളൂ.”

പരിഭാഷ - റെന്നിമോന്‍ കെ. സി.

Parth M.N.

Parth M.N. is a 2017 PARI Fellow and an independent journalist reporting for various news websites. He loves cricket and travelling.

Other stories by Parth M.N.
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.