അദ്ദേഹത്തിന്‍റെ കൈകളിൽ വിലങ്ങുകൾ വച്ചിട്ടുണ്ട്. കഴുത്തിലൂടെ ചുറ്റിയിരിക്കുന്ന ചങ്ങല നീണ്ട് താഴേക്ക് പാദങ്ങൾ വരെയെത്തുന്നു. അദ്ദേഹത്തിന്‍റെ വേഷം - കറുത്ത വരകളോടു കൂടിയ വെളുത്ത കുർത്ത - കൃത്യമായി ഒരു ജയിൽപുള്ളിയെപ്പോലെ തന്നെ തോന്നിക്കുന്നു.

പക്ഷേ 42-കാരനായ കബൽ സിംഗിനെ ഒരു കുറ്റത്തിനും പിടിച്ചിട്ടില്ല. ചങ്ങലകളൊക്കെ സ്വയം അടിച്ചേൽപ്പിച്ചിരിക്കുന്നതാണ്. പഞ്ചാബിലെ ഫാസിൽക്കാ ജില്ലയിലെ രുകൻപുര (ഖുയി ഖേരാ എന്നും അറിയപ്പെടുന്നു) എന്ന ഗ്രാമത്തിൽ നിന്നുള്ള കർഷകനാണ് അദ്ദേഹം.

മൂന്നു കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്തു കൊണ്ടിരിക്കുന്ന ലക്ഷക്കണക്കിനു കര്‍ഷകരില്‍ ഒരാളാണ് അദ്ദേഹം. 2020 ജൂൺ 5-നാണ് ഈ നിയമങ്ങള്‍ ഓർഡിനൻസുകളായി ആദ്യം ഇറക്കിയത്. പിന്നീട് ഇവ സെപ്റ്റംബർ 14-ന് പാർലമെന്‍റിൽ കാര്‍ഷിക ബില്ലുകളായി അവതരിപ്പിക്കുകയും അതേ മാസം ഇരുപതോടുകൂടി തിടുക്കപ്പെട്ടു നിയമങ്ങളാക്കുകയും ചെയ്തു.

പിന്നെ എന്തിനാണ് സ്വയം അടിച്ചേൽപ്പിച്ചിരിക്കുന്ന കൈവിലങ്ങുകൾ?

"കർഷകർ വളരെ നാളുകളായി അവരുടെ അവകാശങ്ങൾ ചോദിച്ചു കൊണ്ടിരിക്കുന്നതു കണ്ടപ്പോൾ എനിക്കു വേദന സഹിക്കാൻ കഴിഞ്ഞില്ല. എന്‍റെ ശരീരത്തു കാണുന്ന ഈ ചങ്ങല അവരുടെ കഷ്ടപ്പാടുകളുടെ പ്രതിഫലനമാണ്. അവർക്കെന്താണ് ഉള്ളിൽ തോന്നുന്നത്, അതു തന്നെ എനിക്കും തോന്നുന്നു.”

"നിങ്ങൾ എന്‍റെമേൽ കാണുന്ന ചങ്ങല, അതേ ചങ്ങല ഞങ്ങളുടെ എല്ലാവരുടേയും മേൽ കാണാം, നിങ്ങൾ ഇതു കാണണം.” ജനവിരുദ്ധമായ മൂന്നു നിയമങ്ങൾ ആ ചങ്ങലകളിലെ അവസാന കണ്ണിയാണെന്നാണ് കബൽ സിങ് പറയുന്നത്.

വീഡിയോ കാണുക : 'ചങ്ങലയ്ക്കിട്ടതു പോലെ കർഷകരായ ഞങ്ങൾക്കു  തോന്നുന്നു.‘

ഡൽഹി അതിർത്തിയിലെ സമര സ്ഥലങ്ങളിൽ ഏറ്റവും വലുതായ  ഹരിയാനയിലെ സോനിപത് ജില്ലയിലെ സിംഘുവിൽവച്ച് അദ്ദേഹം ഞങ്ങളോടു സംസാരിച്ചു.

“ഭൂരഹിത കർഷകരായി ഞങ്ങളെ താഴ്ത്തുന്ന കോർപ്പറേറ്റുകളിൽ നിന്നും ദൈവം ഞങ്ങളെ രക്ഷിക്കുന്നു. കൃഷി ചെയ്യാൻ സ്വന്തം ഭൂമിയുളളപ്പോൾ ഞങ്ങളെന്തിന് തൊഴിലാളികളാവണം? വലിയ കോർപ്പറേറ്റുകൾക്ക് എങ്ങനെ ഞങ്ങളുടെ ഭൂമി നിയന്ത്രിക്കാനുള്ള അനുവാദം നൽകാൻ പറ്റും?", അദ്ദേഹം ചോദിച്ചു.

“എന്‍റെ ചങ്ങലകളുടെ പൂട്ടഴിക്കുന്നതിനുള്ള താക്കോൽ അംബാനിയുടെയും അദാനിയുടെയും കൈയിലാണ്. മോദി സർക്കാർ ആ താക്കോൽ കയ്യിലെടുത്ത് ഈ പൂട്ടു തുറക്കണം. ദയവു ചെയ്ത് ഈ നിയമങ്ങൾ പിൻവലിക്കണമെന്ന് കൂപ്പുകൈകളോടെ ഞാൻ പ്രധാന മന്ത്രിയോടപേക്ഷിക്കുന്നു.”

താഴെപ്പറയുന്ന നിയമങ്ങള്‍ക്കെതിരെയാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത്: കാര്‍ഷികോത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമം ; വില ഉറപ്പാക്കല്‍, കാര്‍ഷിക സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കര്‍ഷക (ശാക്തീകരണ, സംരക്ഷണ) കരാറിനെ സംബന്ധിച്ച 2020-ലെ നിയമം ; അവശ്യ സാധന (ഭേദഗതി) നിയമം, 2020 . ഇൻഡ്യൻ ഭരണഘടനയുടെ 32-ാം വകുപ്പിന്‍റെ പ്രാധാന്യം ഇല്ലാതാക്കിക്കൊണ്ട്‌ എല്ലാ പൗരന്മാർക്കും നിയമസഹായം തേടാനുള്ള അവകാശത്തെ ഈ നിയമങ്ങള്‍ ദുര്‍ബ്ബലപ്പെടുത്തുന്നതിനാല്‍ ഓരോ ഇൻഡ്യക്കാരനെയും ഇവ ബാധിക്കുന്നുവെന്ന വിമർശനവും നിലനില്‍ക്കുന്നുണ്ട്.

കര്‍ഷകരുടെയും കൃഷിയുടെയുംമേൽ വലിയ അധികാരം ലഭിക്കുന്ന വിധത്തില്‍ വൻകിട കോർപ്പറേറ്റുകൾക്ക് ഇടം നല്‍കുന്നതിനാല്‍ കർഷകർ ഈ നിയമങ്ങളെ കാണുന്നത് തങ്ങളുടെ ഉപജീവനത്തെ തകര്‍ക്കുന്നവയായിട്ടാണ്. മിനിമം താങ്ങു വില (എം.എസ്.പി), കാർഷികോത്പ്പന്ന വിപണന കമ്മിറ്റികൾ (എ.പി.എം.സി.), സംസ്ഥാന സംഭരണം, എന്നിവയുള്‍പ്പെടെ കര്‍ഷകര്‍ക്കു താങ്ങാകാവുന്ന എല്ലാത്തിനെയും അവ ദുര്‍ബലപ്പെടുത്തുന്നു.

“ദിവസം മുഴുവൻ ഈ അഞ്ചു കിലോഗ്രാം ഭാരം ചുമന്നു വേദനിക്കുന്നത് എന്നെ നിർവ്വികാരനാക്കുകയേ ഉള്ളൂ. പക്ഷേ കർഷകരുടേതുമായി താരതമ്യപ്പെടുത്തുമ്പോൾ എന്‍റെ വേദന നിസ്സാരം”, കബല്‍ സിങ് പറഞ്ഞു.

Holding the five-kilo chain throughout the day makes Kabal Singh go numb. But it's nothing compared to the farmers' pain, he says
PHOTO • Amir Malik
Holding the five-kilo chain throughout the day makes Kabal Singh go numb. But it's nothing compared to the farmers' pain, he says
PHOTO • Amir Malik

ദിവസം മുഴുവൻ ഈ അഞ്ചു കിലോഗ്രാം ഭാരം കബൽ സിങിനെ നിർവ്വികാരനാക്കുന്നു. പക്ഷേ കർഷകരുടേതുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതു നിസ്സാരമെന്ന് അദ്ദേഹം പറയുന്നു.

ഞങ്ങളോടു സംസാരിച്ചു കൊണ്ടിരുന്ന സമയം മുഴുവൻ അദ്ദേഹം കൈകൾ ഉയർത്തിപ്പിടിച്ചിരുന്നു. പലപ്പോഴും ദിവസത്തിന്‍റെ ഗണ്യമായ സമയവും അങ്ങനായിരിക്കുന്നത് ക്ഷീണവും സമർദ്ദവും ഉണ്ടാക്കുന്നു. "രാവിലെ 5 മണിവരെ ഞാൻ ചങ്ങല ധരിക്കുന്നു”, അദ്ദേഹം പറഞ്ഞു. "അങ്ങനെ എന്നെത്തന്നെ ഈ രീതിയിൽ സൂര്യാസ്തമയം വരെ ബന്ധിതനാക്കുന്നു.”

"എന്‍റെ ഗ്രാമത്തിൽ നിന്നാണ് ഈ ചങ്ങല എനിക്ക് നിർമ്മിച്ചു കിട്ടിയത്”, രണ്ടര വർഷം മുമ്പുവരെ അഞ്ചേക്കർ സ്ഥലം സ്വന്തമായുണ്ടായിരുന്ന ഈ കർഷകൻ കൂട്ടിച്ചേർത്തു. ഇപ്പോൾ അദ്ദേഹത്തിന് മൂന്നേക്കറേ ഉള്ളൂ. അവിടെ അദ്ദേഹം പ്രധാനമായും ഗോതമ്പും പരുത്തിയും കൃഷി ചെയ്യുന്നു. മകളുടെയും രോഗമുള്ള അച്ഛന്‍റെയും ചികിത്സയ്ക്കായി രണ്ടേക്കർ അദ്ദേഹത്തിനു വിൽക്കേണ്ടി വന്നു.

ആ ഭൂമി വിറ്റതിൽ നിന്നും ലക്ഷക്കണക്കിനു രൂപ അദ്ദേഹം അവരുടെ ആരോഗ്യ സംരക്ഷണത്തിനായി ചിലവഴിച്ചു. "പക്ഷേ എനിക്കവരെ രക്ഷിക്കാൻ കഴിഞ്ഞില്ല”, പ്രകടമായ ദുഃഖത്തോടെ അദ്ദേഹം പറഞ്ഞു. 20-കാരിയായ അദ്ദേഹത്തിന്‍റെ മകൾ മഞ്ഞപ്പിത്തം ബാധിച്ചാണ് മരിച്ചത്. മകൾ മരിച്ച ഉടനെ തന്നെ ദീർഘകാല രോഗബാധിതനായിരുന്ന അദ്ദേഹത്തിന്‍റെ അച്ഛനും മരിച്ചു. സ്വന്തമായുള്ള രണ്ടു പശുക്കളുടെ പാൽ വിൽക്കുന്നതിൽ നിന്നുള്ള വരുമാനമില്ലായിരുന്നെങ്കിൽ എങ്ങനെ അതിജീവിക്കുമായിരുന്നെന്ന് അദ്ദേഹത്തിനറിയില്ല.

"എന്‍റെ അമ്മ ബൽബീർ കൗർ സമരത്തിൽ ചേരാൻ വരികയായിരുന്നു. പക്ഷേ ഇവിടെത്തിയ സമയം (മറ്റു പലരെയും പോലെ ട്രാക്ടർ ട്രോളിയിൽ യാത്ര ചെയ്ത്) അവർ വീഴുകയും ഇടുപ്പെല്ലൊടിഞ്ഞതായി മനസ്സിലാക്കുകയും ചെയ്തു”, അദ്ദേഹം പറഞ്ഞു. "ഞങ്ങളുടെ പൂർവ്വികർ കർഷകർ ആയിരുന്നു. സർക്കാർ ഞങ്ങളോടു ചെയ്യുന്ന അനീതി ഞാൻ കാണുന്നു. അതിനെതിരെയാണ് ഞങ്ങൾ സമരം ചെയ്തു കൊണ്ടിരിക്കുന്നത്? ഞങ്ങളുടെ കുട്ടികൾ ഇതൊക്കെ നേരിടണമെന്ന് എനിക്കില്ല.”

ഇന്ത്യൻ അതിർത്തിയിലെ സൈനികർ കർഷകരുടെ മക്കളാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. "അവർ രക്തസാക്ഷികളാവുമ്പോൾ നിങ്ങൾ അവരെ വീരന്മാരാക്കുന്നു. നല്ലത്. പക്ഷേ ഇവിടെ അവകാശങ്ങൾ ചോദിക്കുമ്പോൾ ഞങ്ങളെ കുറ്റവാളികളാക്കുന്നു. എന്തുകൊണ്ടാണിങ്ങനെ?"

കബൽ സിങിനിപ്പോള്‍ ഒരുകാര്യം ഉറപ്പാണ്: “മോദി സർക്കാർ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുവരെ ഞാൻ ചങ്ങലയിൽ നിന്നു സ്വയം വിമോചിതനാവില്ല.”

കവർ ഫോട്ടോ: ശ്രദ്ധ അഗർവാൾ

പരിഭാഷ - റെന്നിമോന്‍ കെ. സി.

Amir Malik

Amir Malik is an independent journalist, and a 2022 PARI Fellow.

Other stories by Amir Malik
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.