ഗ്രാമീണ സ്ത്രീകള്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരുപാട് തരത്തിലുള്ള ജോലികള്‍ ചിത്രീകരിച്ചിട്ടുള്ള ദൃശ്യമായ ജോലി, അദൃശ്യരായ സ്ത്രീകള്‍, ഒരു ചിത്ര പ്രദര്‍ശനം എന്ന പ്രദര്‍ശനത്തിന്‍റെ ഭാഗമാണ് ഈ പാനല്‍. ഈ ചിത്രങ്ങള്‍ മുഴുവന്‍ 1993 മുതല്‍ 2002 വരെയുള്ള കാലഘട്ടത്തില്‍ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പി. സായ്‌നാഥ് എടുത്തതാണ്. നിരവധി വര്‍ഷങ്ങളോളം രാജ്യത്തിന്‍റെ മിക്കഭാഗത്തും പര്യടനം നടത്തിയ യഥാര്‍ത്ഥ പ്രദര്‍ശനത്തെ പാരി ഇവിടെ ക്രിയാത്മകമായി ഡിജിറ്റൈസ് ചെയ്തിരിക്കുന്നു.

വീട്, വീണ്ടും വീട്...

യഥാർത്ഥത്തിൽ അവർ നേരത്തെതന്നെ പാചകം കഴിഞ്ഞിരുന്നു. കരിപ്പുകട്ടി (കരിമ്പനയിൽ നിന്നുണ്ടാക്കുന്ന ശർക്കര) സംസ്കരിച്ച് ഉപജീവനത്തിനായി വിൽക്കുന്ന തമിഴ്‌നാട്ടിലെ ഒരു കുടുംബത്തിൽ നിന്നുള്ള വ്യക്തിയാണവർ. അവർ ഇളക്കിക്കൊണ്ടിരിക്കുന്ന വലിയ പാത്രത്തിലെ സാധനം അതാണ്. അവരുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഒരു അബദ്ധം കുടുംബത്തിന്‍റെ അടുത്ത കുറച്ചു ദിവസങ്ങളിലെ വരുമാനത്തെ ബാധിച്ചേക്കാം.

കുറച്ചുസമയം എടുക്കുന്ന ഒരു പണിയാണിത്. പാചകവും അങ്ങനെയായിരുന്നു. പുകപടലങ്ങൾ ശ്വസിച്ച് ഒന്നല്ലെങ്കിൽ മറ്റൊരു പണി ചെയ്ത് ഒരു ദിവസം ഒരുപാട് സമയം അവർ ചിലവഴിക്കണം. ഇത് ഒരു സ്ത്രീയെന്ന നിലയിൽ അവർക്കായി നീക്കി വച്ചിരിക്കുന്ന എല്ലാ പണികൾക്കും പുറമെയാണ്. ഈയൊരു ഉത്തരവാദിത്തം വളരെ ചെറുപ്പത്തിൽ തന്നെ അടിച്ചേൽപ്പിച്ചതിനാൽ അവർ (തന്നെപ്പോലുള്ള ദശലക്ഷക്കണക്കിന് മറ്റുള്ളവരെപ്പോലെ) വളരെ നേരത്തെ പഠനം നിർത്തി.

വീഡിയോ കാണുക: ഞാനീ ചിത്രം എടു ത്തതെന്തുകൊണ്ടെന്നാൽ , ഇതിൽ മനുഷ്യരാരും ഇല്ലെങ്കിലും , ആരെക്കുറിച്ചെങ്കിലും നിങ്ങൾക്കിവിടെ ചിന്തിക്കണമെന്നുണ്ടെങ്കിൽ ഒരു സ്ത്രീയെക്കുറിച്ച് മാത്രമെ പറ്റൂ എന്നതിനാലാണ്,' പി. സായ്‌നാഥ് പറയുന്നു

വീടുമായി ബന്ധപ്പെട്ട ജോലികൾ നിരവധിയാണ്. തലയിൽ കുട്ടയേന്തിയ, ആന്ധ്രാപ്രദേശിലെ വിജയനഗരത്തിൽ നിന്നുള്ള ചെറുപ്പക്കാരിയായ സ്ത്രീ (താഴെ മദ്ധൃത്തിൽ) ഇനിയും പാചകം തുടങ്ങിയിട്ടില്ല. മണിക്കൂറുകളോളം വയലിൽ തിരഞ്ഞുനടന്ന് പാചകത്തിനുവേണ്ടിയും മറ്റ് കാര്യങ്ങൾക്കു വേണ്ടിയുമുള്ള വിറക് അവർ ശേഖരിച്ചു. അതേ ഗ്രാമത്തിൽ നിന്നുള്ള അവരുടെ അയൽക്കാരി നേരത്തെതന്നെ പാചകം തുടങ്ങി - കുറച്ച് തുറന്ന ഒരു സ്ഥലത്താണെങ്കിൽ പോലും.

അയൽക്കാരി താരതമ്യേന ഭാഗ്യവതിയാണ്. നിരവധി സ്ത്രീകളും ജനാലകളില്ലാത്ത ചെറിയ ഇടങ്ങളിലാണ് പാചകം ചെയ്യുന്നത്. പാചക ഇന്ധനങ്ങളിൽ നിന്നുള്ള കനത്ത പുക അവരെ മലിനമായ ഫാക്ടറികളിലെ വ്യവസായ തൊഴിലാളികൾ നേരിടുന്നതിലുമധികം അപകടത്തിലാക്കുന്നു.

PHOTO • P. Sainath
PHOTO • P. Sainath
PHOTO • P. Sainath

ഉത്തർപ്രദേശിലെ ഗാസിപ്പൂരിൽ നിന്നുള്ള സ്ത്രീ (മുകളിൽ ഇടത്) ഉലക്കയുപയോഗിച്ചു ചെയ്യുന്ന പ്രവൃത്തിക്ക് ഒറ്റനോട്ടത്തിൽ കാണുന്നതിനേക്കാൾ കൂടുതൽ ശക്തിയും ആയാസവും ആവശ്യമുണ്ട്. ഭക്ഷണസാധനങ്ങൾ ക്രമീകരിക്കുന്നതുമായി ബന്ധപ്പെടുന്ന എല്ലാത്തരം പ്രവർത്തനങ്ങളും സ്ത്രീകളുടെ ജോലിയാണ്. ഇപ്പറഞ്ഞ ജോലികളെല്ലാം ചെയ്യുന്നതും കുട്ടികളെ വളർത്തുന്നതും കൂടാതെ അവർ കാലികളെയും നോക്കണം.

വസ്ത്രങ്ങൾ അലക്കുക, അരയ്ക്കുക, പച്ചക്കറികൾ അരിയുക, പാത്രങ്ങൾ കഴുകുക, വിവിധ സമയങ്ങളിൽ വിവിധ കുടുംബാംഗങ്ങളെ ഊട്ടുക എന്നിവയൊക്കെ മറ്റു ജോലികളിൽ പെടുന്നു. അസുഖബാധിതരായ ബന്ധുക്കളെ നോക്കുന്നത് എല്ലായ്പ്പോഴും അവരുടെ ഉത്തരവാദിത്തമാണ്. ഈ ജോലികളൊക്കെ ‘സ്ത്രീകളുടെ ജോലി’യായി കാണുന്നു - അതിനൊരിക്കലും കൂലി നൽകുന്നുമില്ല. ആ അർത്ഥത്തിൽ ഗ്രാമീണ സ്ത്രീകൾ നഗര സ്ത്രീകളിൽ നിന്നും വ്യത്യസ്തരല്ല. പക്ഷെ വെള്ളവും വിറകും ശേഖരിക്കാൻ വളരെ അകലെ പോകണമെന്നതും പാടത്തെ പണിയുടെ സ്വഭാവവും ഗ്രാമീണ സ്ത്രീകളുടെ ബുദ്ധിമുട്ടുകൾ വർദ്ധിപ്പിക്കുന്നു.

PHOTO • P. Sainath
PHOTO • P. Sainath

ഝാർഖണ്ഡിലെ പലാമുവിൽ ഒരു ആദിവാസി സ്ത്രീ പാചകത്തിനായി ഗേട്ടി കിഴങ്ങ് തയ്യാറാക്കുന്നു (മുകളിലെ മൂന്ന് ചിത്രങ്ങളിൽ ഏറ്റവും വലത്). വറുതി കാലങ്ങളിൽ ഇത് ശേഖരിക്കുക അത്ര എളുപ്പമല്ല. മിക്ക ദിവസങ്ങളിലും രാവിലെ കാട്ടിൽ ഇതിനായി അവർ സമയം ചിലവഴിക്കുന്നു. വെള്ളം ശേഖരിക്കാനായി നേരത്തെ തന്നെ നല്ല സമയം ചിലവഴിച്ചു കഴിഞ്ഞു. പക്ഷെ കൂടുതൽ വെള്ളത്തിനായി ഇനിയും പോകേണ്ടിവരും. ഈ ജോലികൾ ചെയ്യുന്നതിന്‍റെ ഭാഗമായി തന്‍റെ ഗ്രാമത്തിന് സമീപമുള്ള ബാലുമാഥ് കാട്ടിലെ വന്യമൃഗങ്ങളുടെ പാത അവർക്ക് മറികടന്നു പോകേണ്ടിവരും.

സ്ത്രീകൾ ഏറ്റവും അവസാനം, ഏറ്റവും കുറച്ചാണ് കഴിക്കുന്നത്. കൂടാതെ കുറച്ച് സമയമാണ് വിശ്രമിക്കുന്നതും. അതിനാൽ ഊർജ്ജം ഊറ്റിയെടുക്കുന്ന ഈ ദിനചര്യകൾ അവരുടെ ആരോഗ്യത്തെ തകർക്കുന്നു.

PHOTO • P. Sainath
PHOTO • P. Sainath

പരിഭാഷ: റെന്നിമോന്‍ കെ. സി.

P. Sainath is Founder Editor, People's Archive of Rural India. He has been a rural reporter for decades and is the author of 'Everybody Loves a Good Drought' and 'The Last Heroes: Foot Soldiers of Indian Freedom'.

Other stories by P. Sainath
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.