ലക്ഷക്കണക്കിനു മനുഷ്യർക്ക് വെള്ളവും വൈദ്യുതിയും നിഷേധിക്കുകയും  അതിലൂടെ അവരെ ഗൗരവതരമായ ആരോഗ്യ പ്രശ്നങ്ങൾക്കു വിട്ടു കൊടുക്കുകയും ചെയ്തുകൊണ്ട് പോലീസിനേയും അർദ്ധ സൈനിക വിഭാഗങ്ങളെയും ഉപയോഗിച്ച് പ്രതിരോധം സൃഷ്ടിച്ച് അവരെ പുറംബന്ധങ്ങൾ വിഛേദിച്ച ഇടങ്ങളിലാക്കി അപകടകരമാംവിധം വൃത്തിഹീനമായ അവസ്ഥകൾ അവരുടെമേൽ അടിച്ചേൽപ്പിക്കുന്നു. സമരം ചെയ്യുന്ന കർഷകരുടെയടുത്തേക്ക് മാദ്ധ്യമ പ്രവർത്തകർ വരുന്നത് ഏതാണ്ടു പൂർണ്ണമായും അസാദ്ധ്യമാക്കിയിരിക്കുന്നു. കഴിഞ്ഞ 2 മാസംകൊണ്ട് 200 പേർ, പ്രധാനമായും കടുത്ത തണുപ്പിനാൽ, മരിച്ച ഒരു വിഭാഗത്തെ ഈ വിധത്തിൽ ശിക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ലോകത്തെവിടെയാണെങ്കിലും ഇത് പ്രകൃതവും മനുഷ്യാവകാശങ്ങളുടെയും അന്തസ്സിന്റെയും മേലുള്ള കടന്നുകയറ്റമായും കാണുമായിരുന്നു.

പക്ഷെ നമ്മുടെ ഭരണകൂടവും വരേണ്യ ഭരണ വർഗ്ഗവും അടിയന്തിര സ്വഭാവമുള്ള മറ്റു താൽപ്പര്യങ്ങളിൽ ആമഗ്നരായിരിക്കുന്നു. ഭൂമിയിലെ ഏറ്റവും മഹത്തായ ദേശത്തെ അപകീർത്തിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്യുന്ന, പേടിപ്പെടുത്തുന്ന ആഗോള ഭീകരരായ റിഹന്നയുടെയും ഗ്രേറ്റാ തുൻബെർഗിന്റെയും ഗൂഢാലോചനയെ എങ്ങനെ തകർക്കണം എന്നതൊക്കെയാണ് ആ താൽപര്യങ്ങൾ.

കെട്ടുകഥയെന്ന നിലയിൽ അത് മതിഭ്രമവും തമാശയ്ക്കു വക നൽകുന്നതുമാണ്. യഥാര്‍ത്ഥത്തില്‍ ഇത് വെറും മതിഭ്രമമാണ്.

ഞെട്ടിക്കുന്നതായിരിക്കുമ്പോൾ തന്നെ ഇതെല്ലാം അദ്ഭുതപ്പെടുത്തുന്നതായിരിക്കണമെന്നില്ല. "കുറഞ്ഞ സർക്കാർ, പരമാവധി ഭരണം” എന്ന മുദ്രാവാക്യത്തെ പുൽകുന്നവർ പോലും ഇത് ഈ സമയം കൊണ്ടു തിരിച്ചറിഞ്ഞിട്ടുണ്ടാവണം. പക്ഷെ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് അധികാരത്തിന്‍റെ പരമാവധി ഉപയോഗവും ചോരപുരണ്ട ഭരണവുമാണ്. എന്താണ് ആശങ്കപ്പെടുത്തുന്നതെന്നാൽ അല്ലായിരുന്നെങ്കില്‍ ഉയര്‍ത്തപ്പെടുമായിരുന്ന ശബ്ദങ്ങളുടെ നിശ്ശബ്ദതയാണ്. അവയിൽ ചിലത് അധികാരത്തെ പ്രതിരോധിക്കുന്നതിലും അത്തരം നിയമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിലും ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. അവർ പോലും ജനാധിപത്യത്തിന്‍റെ ദൈനംദിന തകർച്ചയെ അംഗീകരിക്കില്ലെന്ന് നിങ്ങൾക്കു കരുതാം.

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന കർഷക സമരങ്ങൾ യഥാർത്ഥത്തിൽ എങ്ങനെ പരിഹരിക്കണം എന്ന കാര്യത്തിൽ കേന്ദ്ര കാബിനെറ്റിലെ ഓരോ അംഗത്തിനും ധാരണയുണ്ട്.

PHOTO • Q. Naqvi
PHOTO • Labani Jangi

മൂന്നു നിയമങ്ങളുടെ കാര്യത്തിലും ഒരു കർഷകരുമായി ഒരു കൂടിയാലോചനയും ഉണ്ടായിട്ടില്ലെന്ന് അവർക്കറിയാം - ഓർഡിനൻസുകളായി ഇവ പ്രാബല്യത്തിൽ വരുത്തുകയാണെന്ന് അറിഞ്ഞ നിമിഷം മുതൽ കർഷകർ ഇതിനുവേണ്ടി കാത്തിരിക്കുകയായിരുന്നുവെങ്കിൽ പോലും.

ഈ നിയമങ്ങളുടെ നിർമ്മാണത്തിൽ സംസ്ഥാനങ്ങളുമായി ഒരിക്കലും കൂടിയാലോചിച്ചിട്ടില്ല – കൃഷി ഭരണഘടനാ പ്രകാരം സംസ്ഥാന ലിസ്റ്റിൽ ആണെങ്കിൽ പോലും.

ബി.ജെ.പി. നേതാക്കന്മാർക്കും കേന്ദ്ര കാബിനറ്റിലെ അംഗങ്ങൾക്കും അറിയാം ഒരു തരത്തിലുള്ള കൂടിയാലോചനകളും നടന്നിട്ടില്ലെന്ന് - എന്തുകൊണ്ടെന്നാൽ കൂടിയാലോചിക്കാൻ അവർ ക്ഷണിക്കപ്പെട്ടിട്ടില്ല. ഈ വിഷയത്തിലുമില്ല, നിർണ്ണായകമായ മറ്റു ധാരാളം വിഷയങ്ങളിലുമില്ല. നേതാക്കന്മാരുടെ ഉത്തരവുണ്ടാകുമ്പോൾ സമുദ്രത്തിന്റെ തിരമാലകൾ പൂർവ്വസ്ഥിതിയിലാക്കുകയാണ് അവരുടെ ധർമ്മം.

ഇതുവരെ രാജഭൃത്യന്മാരേക്കാൾ നന്നായി കാര്യങ്ങൾ ചെയ്തിട്ടുള്ളത് തിരമാലകൾ തന്നെയാണ്. പടിഞ്ഞാറൻ യു.പി.യിൽ നിന്നുള്ള കർഷക നേതാവ് രാകേഷ് ടികായത് ഇന്ന്, സർക്കാർ അദ്ദേഹത്തെ തകർക്കാൻ ശ്രമിക്കുന്നതിനു മുമ്പുള്ളതിനേക്കാൾ, കൂടുതൽ ശക്തനായ വ്യക്തിത്വമായിത്തീർന്നിരിക്കുന്നു. ജനുവരി 25-ന് മഹാരാഷ്ട്ര വളരെ വലിയൊരു കർഷക സമരം കണ്ടു. പ്രബലങ്ങളായ സമരങ്ങൾ രാജസ്ഥാനിലും, കർണ്ണാടകയിലും, - അവിടെ റാലികൾ ബെംഗളുരുവിൽ പ്രവേശിക്കുന്നതിൽ നിന്നും തടയപ്പെട്ടു – ആന്ധ്രാപ്രദേശിലും മറ്റു പലയിടങ്ങളിലും നടന്നു. ഹരിയാനയിൽ മുഖ്യമന്ത്രിക്ക് പൊതു മീറ്റിംഗുകളിൽ പങ്കെടുക്കാനാവാത്ത ഒരു അവസ്ഥയുണ്ടാവുകയും സർക്കാർ പ്രവർത്തിക്കാനായി ബുദ്ധിമുട്ടുകയും ചെയ്യുന്നു.

പഞ്ചാബിൽ ഏതാണ്ടെല്ലാ വീടുകളിലും സമരക്കാരുണ്ട് – ഒരുപാടു പേർ സമരത്തിൽ ചേരാനുള്ള കടുത്ത വാഞ്ഛയിൽ കഴിയുന്നു, കുറച്ചുപേർ ചേർന്നു കൊണ്ടിരിക്കുന്നു. ഫെബ്രുവരി 14-ന് തീരുമാനിച്ച നഗര തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥികളെ കണ്ടെത്താൻ ബി.ജെ.പി. ബുദ്ധിമുട്ടി. സ്ഥാനാർത്ഥികളായവർ (പഴയ വിശ്വസ്തർ) പാർട്ടി ചിഹ്നം ഉപയോഗിക്കുന്നതിൽ സംശയാലുക്കളായിരുന്നു. ഇതിനിടയ്ക്ക് യുവാക്കളുടെ ഒരു മുഴുവൻ തലമുറ ഗൗരവതരങ്ങളായ ഭാവി പ്രത്യാഘാതങ്ങളോടെ അന്യവത്കരിക്കപ്പെട്ടു.

PHOTO • Shraddha Agarwal ,  Sanket Jain ,  Almaas Masood

വലുതും തമ്മിൽ ചേരാൻ സാദ്ധ്യതയില്ലാത്തതുമായ സാമൂഹ്യശക്തികളുടെ ഒരു കൂട്ടത്തെ, കർഷകരും ആർത്തിയാകളും (കമ്മീഷൻ ഏജന്റുമാർ) പോലെയുള്ള പരമ്പരാഗത വൈരികൾ ഉൾപ്പെടെയുള്ളവയെ, ഐക്യപ്പെടുത്തി എന്നതാണ് ഈ സർക്കാരിന്റെ ഏറ്റവും അതിശയകരമായ ഒരു നേട്ടം. അതിനപ്പുറം ഇത് സിഖുകാരേയും, ഹിന്ദുക്കളേയും, മുസ്ലീങ്ങളേയും, ജാട്ടുകളേയും, ജാട്ടിതരരേയും, കൂടാതെ ഖാപുകളേയും ഖാൻ മാർക്കറ്റ് ആൾക്കൂട്ടത്തെപ്പോലും ഐക്യപ്പെടുത്തി.

ഇത് "പഞ്ചാബിനേയും ഹരിയാനയേയും മാത്രം സംബന്ധിക്കുന്ന” കാര്യമാണെന്ന് ഇപ്പോൾ കേൾക്കാനില്ലാത്ത ചില ശബ്ദങ്ങൾ രണ്ടു മാസത്തോളം ഞങ്ങളെ ബോധിപ്പിക്കാൻ ശ്രമിച്ചു. ഇത് മറ്റാരെയും ബാധിച്ചിട്ടില്ല. ഇതു വലിയ പ്രശ്നവുമല്ല.

ഒരു തമാശ: സുപ്രീം കോടതി നിയമിക്കാത്ത ഒരു കമ്മിറ്റി പഞ്ചാബും ഹരിയാനയും ഇന്ത്യൻ യൂണിയന്റെ ഭാഗമാണോയെന്ന് ഉറപ്പിക്കാനായി അവസാനം ശ്രമിച്ചപ്പോൾ അങ്ങനെയല്ലെന്നാണു തെളിഞ്ഞത്. അവിടെ സംഭവിക്കുന്നതെല്ലാം നമ്മളെയെല്ലാവരേയും ബാധിക്കുന്നുവെന്ന് നിങ്ങൾക്കു കരുതാം.

ഇവരെല്ലാവരും "സമ്പന്നരായ കർഷകർ” ആണെന്നും ഒരിക്കൽ മുഴങ്ങിക്കേട്ട ആ ശബ്ദം നമ്മോടു പറഞ്ഞു – പരിഷ്കരണങ്ങളെ പ്രതിരോധിച്ചുകൊണ്ട് നിശ്ശബ്ദമായി ഇപ്പോഴും പറഞ്ഞു കൊണ്ടുമിരിക്കുന്നു.

ശ്രദ്ധേയമായത്: എൻ.എസ്.എസ്. സർവ്വേ അനുസരിച്ച് ഒരു കർഷക കുടുംബത്തിന്റെ ശരാശരി മാസ വരുമാനം 18,059 രൂപയാണ്. ഒരു കർഷക കുടുംബത്തിലെ ശരാശരി ആളെണ്ണം 3,450 രൂപയും. സംഘടിത മേഖലയിൽ ഏറ്റവും കുറഞ്ഞ കൂലി കിട്ടുന്ന ആളിനു കിട്ടുന്നതിനേക്കാൾ കുറഞ്ഞതാണിത്.

വൗ! അത്രയും സ്വത്ത്. പകുതി നമ്മളോടു പറഞ്ഞിട്ടില്ല. ഇതേപോലെ ഹരിയാനയിലെ കണക്കു നോക്കിയാൽ (കാർഷിക കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം - 5.9) ശരാശരി മാസ വരുമാനം 14,434 രൂപയും, പ്രതിശീർഷ വരുമാനം 2,450 രൂപയും ആണ്. ഈ കുറഞ്ഞ സംഖ്യ ഇപ്പോഴും അവരെ മറ്റ് ഇന്ത്യൻ കർഷകരുടെ മേൽ പ്രതിഷ്ഠിക്കുന്നുവെന്നുറപ്പാണ്. അതേപോലുള്ള മറ്റുള്ളവയുടെ കാര്യത്തിൽ, ഉദാഹരണത്തിന് ഗുജറാത്തിന്റെ കാര്യമെടുത്താൽ, അവിടുത്തെ കർഷക കുടുംബത്തിന്റെ ശരാശരി മാസ വരുമാനം 7,926 രൂപയാണ്. കർഷക കുടുംബത്തിലെ ശരാശരി ആളെണ്ണം 5.2 ആകുമ്പോൾ പ്രതിമാസ പ്രതിശീർഷ വരുമാനം 1,524 രൂപയാണ്.

PHOTO • Kanika Gupta ,  Shraddha Agarwal ,  Anustup Roy

അഖിലേന്ത്യാ തലത്തിൽ ഒരു കർഷക കുടുംബത്തിന്റെ ശരാശരി മാസവരുമാനം 6,426 രൂപയാണ് (പ്രതിശീർഷ വരുമാനം ഏകദേശം 1,300 രൂപ). ഇടയ്ക്കൊരു കാര്യം – ഇപ്പറഞ്ഞ എല്ലാ ശരാശരി മാസക്കണക്കുകളും എല്ലാ ശ്രോതസ്സുകളിൽ നിന്നുമുള്ള വരുമാനം ഉൾപ്പെടുന്നു. കൃഷിയിൽ നിന്നുള്ള വരുമാനം മാത്രമല്ല, വളർത്തു മൃഗങ്ങൾ, കാർഷികേതര ബിസിനസ്സ്, വേതനം, ശമ്പളം എന്നിവയിൽ നിന്നുള്ള വരുമാനം, എന്നിവയെല്ലാം ചേർന്നതാണിത്.

നാഷണൽ സർവ്വേ ഓഫ് ഇന്ത്യ 70-ാം റൗണ്ടിന്റെ 'കീ ഇൻഡിക്കേറ്റേഴ്സ് ഓഫ് സിറ്റുവേഷൻ ഓഫ് അഗ്രികൾച്ചറൽ ഹൗസ്ഹോൾഡ്സ് ഇൻ ഇൻഡ്യ’ (2013) രേഖപ്പെടുത്തിയിരിക്കുന്നതു പ്രകാരം ഇതാണ് ഇന്ത്യൻ കർഷകരുടെ അവസ്ഥ. 2022 ആകുമ്പോഴേക്കും – അടുത്ത 12 മാസത്തിനുള്ളിൽ - ഈ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് സർക്കാർ പ്രതിജ്ഞയെടുത്തിട്ടുള്ള കാര്യം ഓർക്കുക. ഇത് ബുദ്ധിമുട്ടേറിയ ഒരു ഉദ്യമമാണ്, ഇത് റിഹന്നാമാരുടെയും തുൻബർഗുമാരുടെയും തടസ്സങ്ങൾ സൃഷ്ടിക്കുന്ന ഇടപെടലുകളെ അലോസരമാക്കിത്തീർക്കുന്നു.

ഡൽഹി അതിർത്തികളിലെ ആ സമ്പന്നരായ കർഷകർ, രണ്ടു ഡിഗ്രി സെൽഷ്യസോ അതിലും താഴെയുള്ള ഊഷ്മാവിലോ ലോഹ ടോളി ട്രോളികളിൽ ഉറങ്ങുന്നവർ, 5-6 ഡിഗ്രിയിൽ തുറസ്സായി കുളിക്കുന്നവർ - അവർ തീർച്ചയായും ഇന്ത്യൻ സമ്പന്നരെക്കുറിച്ചുള്ള എന്റെ മതിപ്പു വർദ്ധിപ്പിച്ചു. നമ്മൾ ചിന്തിച്ചതിനേക്കാൾ തീക്ഷണതയുള്ള വിഭാഗമാണവർ.

ഇതിനിടയ്ക്ക്, കർഷകരോടു സംസാരിക്കാനായി സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റി അതിനോടു തന്നെ പൊരുത്തപ്പെട്ടു സംസാരിക്കാൻ അപ്രാപ്തമാണെന്നാണ് മനസ്സിലാകുന്നത് – അതിലെ നാലംഗങ്ങളിൽ ഒരാൾ ആദ്യത്തെ മീറ്റിംഗിനു മുമ്പു തന്നെ രാജി വച്ചു. യഥാർത്ഥ സമരക്കാരോടു സംസാരിക്കുന്ന കാര്യത്തില്‍ ഇങ്ങനൊരിക്കലും സംഭവിച്ചിട്ടില്ല.

സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റിയുടെ രണ്ടു മാസത്തെ അധികാരം മാർച്ച് 12-ന് അവസാനിക്കുo (കൃഷിയെ സംബന്ധിച്ച് നിർണ്ണായകമായ പരാഗണം നടത്തുന്ന പ്രാണികളുടെ പരമാവധി ആയുസ്സ്). ആ സമയം ആകുമ്പോഴേക്കും കമ്മിറ്റിയുടെ പക്കൽ രണ്ടു തരത്തിലുള്ള പട്ടികയുണ്ടാവും: അവർ സംസാരിച്ചിട്ടില്ലാത്ത ധാരാളം ആൾക്കാരുടെ നീണ്ട പട്ടികയും, കമ്മിറ്റിയോടു സംസാരിക്കാത്ത ആൾക്കാരുടെ നീണ്ട പട്ടികയും. കൂടാതെ, ഒരുപക്ഷെ, അവർ ഒരിക്കലും സംസാരിക്കരുതാത്ത ആൾക്കാരുടെ ഒരു ചെറിയ പട്ടികയും ഉണ്ടാവും.

സമരം ചെയ്യുന്ന കർഷകരെ ഭയപ്പെടുത്താനും വിരട്ടാനുമുള്ള ഓരോ ശ്രമവും അവരുടെ സംഖ്യ വർദ്ധിപ്പിക്കുന്നതായി കാണിക്കുന്നു. കർഷകരെ അവഹേളിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഓരോ പ്രവർത്തനവും സ്ഥാപനങ്ങൾക്കു നിയന്ത്രിക്കാവുന്ന മാദ്ധ്യമങ്ങളിൽ അവർക്കു വലിയ രീതിയിൽ ഇടം കൊടുത്തിട്ടേയുള്ളൂ – പക്ഷേ യഥാർത്ഥ ലോകത്തു സംഭവിച്ചത് നേരെ തിരിച്ചാണ്. പേടിപ്പെടുത്തുന്ന കാര്യമെന്തെന്നാൽ ഇത് ഒരു തരത്തിലും സർക്കാരിനെ കൂടുതൽ സ്വേച്ഛാപരവും, നിഷ്ഠൂരവും ആക്കുന്ന പ്രവർത്തനങ്ങളിൽ നിന്നും പിന്തിരിയാനായി ഭയപ്പെടുത്താൻ പോന്നതല്ല എന്നതാണ്.

PHOTO • Satyraj Singh
PHOTO • Anustup Roy

ഒരുപാടു കോർപ്പറേറ്റു മാദ്ധ്യമങ്ങൾക്കറിയാം, ബി.ജെ.പി.യിലെ പലർക്കും കുറച്ചു കൂടി നന്നായിയറിയാം, ഈ തർക്കത്തിലെ, ഒരുപക്ഷേ തരണം ചെയ്യാൻ പറ്റാത്ത, ഏറ്റവും പ്രധാന തടസ്സം വ്യക്തിപരമായ ഈഗോ ആണെന്ന്. നയമല്ല പ്രശ്നം, അതിസമ്പന്നരായ കോർപ്പറേഷനുകൾക്ക് നൽകിയ വാഗ്ദാനങ്ങൾ പോലും പാലിക്കേണ്ടതില്ല (അവ എന്നെങ്കിലുമൊരിക്കൽ ആകുമായിരിക്കും). നിയമത്തിന്‍റെ പരിവാനതയുമല്ല പ്രശ്നം (പല ഭേദഗതികൾ നടത്താമെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്). രാജാവിന് തെറ്റു ചെയ്യാൻ കഴിയില്ല എന്നതുപോലെ. ഒരു പിഴവ്, മോശമായത്, സംഭവിക്കുന്നത്, അതിൽ നിന്നും തിരിച്ചു വരുന്നത്, അചിന്തനീയമാണ്. അതുകൊണ്ട്, രാജ്യത്തെ ഓരോ കർഷകനും അന്യത്കരിക്കപ്പെടുന്നുണ്ടോ എന്നത് പ്രശ്നമല്ല – നേതാവിന് ഒരിക്കലും തെറ്റു പറ്റില്ല, നേതാവിന്റെ മുഖം നഷ്ടപ്പെടുത്താൻ പറ്റില്ല. വലിയ ദിനപത്രങ്ങളിൽ ഒരു മുഖപ്രസംഗം പോലും ഞാൻ കണ്ടിട്ടില്ല, മന്ത്രിക്കുന്നതു പോലും, അതു സത്യമാണെന്ന് അവർക്കറിയാമെങ്കിൽ പോലും.

ഈയൊരു പ്രശ്നത്തിൽ ഈഗോ എത്രമാത്രം പ്രധാനമാണ്? ഇന്‍റർനെറ്റ് നിഷേധിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു റിഥം ആന്റ് ബ്ലൂസ് താരം ഇറക്കിയ ലളിതമായ ട്വീറ്റിനോടുള്ള പ്രതികരണങ്ങൾ ശ്രദ്ധിക്കുക: "നമ്മൾ എന്തുകൊണ്ട് ഇതെക്കുറിച്ചു സംസാരിക്കുന്നില്ല?" ഈ ചോദ്യത്തെ ചുറ്റിപ്പറ്റിയുള്ള വാഗ്വാദങ്ങൾ ‘മോഡിക്ക് ട്വിറ്ററിൽ റിഹാന്നയേക്കാൾ പിന്തുടരുന്നവർ ഉണ്ട്’ എന്ന രീതിയിലേക്ക് നീങ്ങുമ്പോൾ നമ്മൾ പരാജയപ്പെടുന്നു. യഥാർത്ഥത്തിൽ വിദേശ കാര്യ മന്ത്രാലയം ദേശഭക്തരായ ഒരുകൂട്ടം പ്രശസ്തരെ സൈബര്‍ യുദ്ധം നടത്താന്‍ പ്രേരിപ്പിച്ചുകൊണ്ട് കാമികസേ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനത്തെ വിഷയത്തിലേക്കു കൊണ്ടുവന്നിടത്ത് നമ്മള്‍ പരാജയപ്പെട്ടു. (ട്വീറ്റുകള്‍ പ്രവഹിക്കുകയും മുഴങ്ങുകയും ചെയ്യുന്ന ഡൂം ഡിജിറ്റല്‍ താഴ്വരയിലേക്ക്, ഉയരുന്ന മ്ലാനതയെ വകവയ്ക്കാതെ കുലീന അറുനൂറുലേക്കു കടന്നു).

യഥാർത്ഥത്തിലുള്ള കുറ്റപ്പെടുത്തൽ ട്വീറ്റ്, നമ്മൾ എന്തുകൊണ്ട് അതെക്കുറിച്ച് സംസാരിക്കുന്നില്ല എന്ന് അദ്ഭുതപ്പെടുന്നതേയുള്ളൂ, വ്യക്തമായ ഒരു നിപാടെടുക്കുകയോ വശം സ്വീകരിക്കുകയോ ചെയ്യുന്നില്ല - ഐ.എം.എഫ്.ന്റെ മുഖ്യ സാമ്പത്തിക വിദഗ്ദന്റെയും കമ്മ്യൂണിക്കേഷൻസ് ഡയറക്ടറുടെയും പ്രസ്താവനകളിൽ നിന്നും വ്യത്യസ്തമായി. അവർ രണ്ടുപേരും പരസ്യമായി കാർഷിക നിയമങ്ങളെ പുകഴ്ത്തി (‘മുന്നറിയിപ്പുകൾ’, ‘സുരക്ഷാവലകൾ’ എന്നിങ്ങനെയുള്ള കാര്യങ്ങൾ കൂട്ടിച്ചേർത്തുകൊണ്ട് – സിഗരറ്റു പാക്കറ്റുകളിൽ പുകയില കച്ചവടക്കാരുടെ ആത്മാർത്ഥതയോടു കൂടിയ നിയമാനുസൃതമായ മുന്നറിയിപ്പു പോലെ).

അല്ല, ഒരു ആർ ആന്റ് ബി കലാകാരി, 18 വയസ്സുള്ള കാലാവസ്ഥാ പ്രവർത്തക, എന്നിവരൊക്കെ ശക്തമായും വിട്ടുവീഴ്ചയില്ലാതെയും കൈകാര്യം ചെയ്യേണ്ട അപകടകാരികളാണെന്നുള്ള കാര്യം ഇവിടെ സുനിശ്ചിതമാണ്. ഡൽഹി പോലീസ് ജോലിയിലാണെന്നത് ആശ്വാസകരമാണ്. ആഗോള ഗൂഢാലോചനയ്ക്കപ്പുറം അവർ അതിന്റെ ഭൂമിക്കും പുറത്തുള്ള മാനവുമായി വന്നാൽ - ഇന്ന് ഭൂമിയാണെങ്കിൽ നാളെ ക്ഷീരപഥം (ഗാലക്സി) – അവരെ പരിഹസിക്കുന്നവരുടെ കൂടെ ഞാൻ ഉണ്ടായിരിക്കില്ല. നെറ്റില്‍ പ്രചരിക്കുന്ന എന്‍റെ പ്രിയപ്പെട്ട പ്രസ്താവനകളിലൊന്നുപോലെ: “ഭൂമിക്കു പുറത്തു ബുദ്ധിയുള്ള ജീവവര്‍ഗ്ഗമുണ്ടെന്നുള്ളതിന്‍റെ ഏറ്റവും വലിയ തെളിവ് അവര്‍ നമ്മളെ ഒറ്റയ്ക്കു വിട്ടിരിക്കുന്നു എന്നതാണ്.”

ലേഖനം ആദ്യം പ്രസിദ്ധീകരിച്ചത് ‘ദി വയര്‍ ‘ എന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിലാണ് .

കവര്‍ ചിത്രീകരണം: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ഒരു ചെറു പട്ടണത്തില്‍ നിന്നുള്ള ലബാനി ജാംഗി ബംഗാളി തൊഴിലാളി കുടിയേറ്റത്തെക്കുറിച്ച് കോല്‍ക്കത്തയിലെ സെന്‍റര്‍ ഫോര്‍ സ്റ്റഡീസ് ഇന്‍ സോഷ്യല്‍ സയന്‍സസില്‍ പിഎച്.ഡി. ചെയ്യുന്നു. സ്വയം പരിശീലിച്ച ചിത്രകാരിയാണ്. യാത്ര ഇഷ്ടപ്പെടുന്നു.

പരിഭാഷ - റെന്നിമോന്‍ കെ. സി.

P. Sainath is Founder Editor, People's Archive of Rural India. He has been a rural reporter for decades and is the author of 'Everybody Loves a Good Drought' and 'The Last Heroes: Foot Soldiers of Indian Freedom'.

Other stories by P. Sainath
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.