750 കിലോമീറ്ററുകൾ താണ്ടി നാലു ദിവസത്തെ റോഡു യാത്രയ്ക്കു ശേഷം ജീപ്പുകളും ടെമ്പോകളും അടങ്ങുന്ന സംഘം രാജസ്ഥാനിലെ കോട്ട ഗുരുദ്വാരയിൽ ഉച്ചഭക്ഷണത്തിനായി നിർത്തി. ഡിസംബർ 24-ന് ഉച്ചകഴിഞ്ഞു നല്ല തണുപ്പായിരുന്നു. യാത്രക്കാർ - മഹാരാഷ്ട്രയിൽ നിന്നുള്ള കർഷകരും കർഷക തൊഴിലാളികളും – നീണ്ട യാത്രയ്ക്കു ശേഷം ക്ഷീണിച്ചിരുന്നു. ഗുരുദ്വാരയിലെ സാമൂഹ്യ അടുക്കളയിൽ എല്ലാവരും ഭക്ഷണത്തിനായി നോക്കിയിരിക്കുന്ന നേരം സവിതാ ഗുഞ്ലിന്‍റെ പാട്ടുകൾ എല്ലാവരേയും ഊർജ്ജസ്വലരായി നിർത്തി - കാംഗാർ ച്യാ കശ്താനാ നടവലാ ജഗലാ, ജീവൻ നാഹി പോടലാ, കപഡാ നാഹി നേസായലാ (‘തൊഴിലാളികളുടെ തൊഴിലാണ് ലോകത്തെ മനോഹരമാക്കുന്നത്, പക്ഷേ അവർക്കു കഴിക്കാൻ ഭക്ഷണമില്ല, ധരിക്കാൻ വസ്ത്രങ്ങളില്ല’).

"പാടാനാണ് ഞാനിവിടെ വന്നത്”, ഇരുണ്ടു ചുവന്ന ഷർട്ടും നീല ജീൻസും ധരിച്ച 16-കാരിയായ ഭിൽ ആദിവാസി ഗായിക പറഞ്ഞു. “കർഷകരെ അവരുടെ അവകാശങ്ങളെക്കുറിച്ച് എനിക്കു ബോധവാന്മാരാക്കി നിർത്തണം. ലോകത്തോടെനിക്ക് ഞങ്ങളുടെ അവസ്ഥ പറയണം”, നാസിക് ജില്ലയിലെ ചന്ദ്വാഡ് താലൂക്കിലെ ചന്ദ്വാഡ് ഗ്രാമത്തിൽ നിന്നുള്ള സവിത പറഞ്ഞു. ഡൽഹിയുടെ അതിർത്തികളിലെ സമരങ്ങളോടൊപ്പം ചേരുന്നതിനായി ഡിസംബർ 21-ന് അവൾ വാഹന ജാഥയ്ക്കൊപ്പം നാസികിൽ നിന്നും പുറപ്പെട്ടു. മൂന്നു കാര്‍ഷിക നിയമങ്ങള്‍ക്കുമെതിരെ ലക്ഷക്കണക്കിനു കര്‍ഷകര്‍ സമരം ചെയ്തുകൊണ്ടിരിക്കുന്നു. 2020 ജൂൺ 5-നാണ് ഈ നിയമങ്ങള്‍ ഓർഡിനൻസുകളായി ആദ്യം ഇറക്കിയത്. പിന്നീട് ഇവ സെപ്റ്റംബർ 14-ന് പാർലമെന്‍റിൽ കാര്‍ഷിക ബില്ലുകളായി അവതരിപ്പിക്കുകയും അതേ മാസം ഇരുപതോടുകൂടി തിടുക്കപ്പെട്ടു നിയമങ്ങളാക്കുകയും ചെയ്തു.

സവിത തന്‍റെ ഗ്രാമത്തിൽ ആഴ്ചാവസാനങ്ങളിലും അവധി ദിവസങ്ങളിലും ദിവസം 150-200 രൂപയ്ക്ക് കർഷക തൊഴിലാളിയായി പണിയെടുക്കുന്നു. "പണിയുണ്ടെങ്കിൽ എനിക്കു പാടത്തു പോകണം”, അവൾ പറഞ്ഞു. കോവിഡ്-19 ലോക്ക്ഡൗൺ സമയത്ത് ഒരുപാടു സമയം അവൾ ചന്ദ്വാഡിലെ പാടത്തു പണിയെടുത്തു ചിലവഴിച്ചു. "ലോക്ക്ഡൗൺ സമയത്ത് കുറച്ചേ പണിയുണ്ടായിരുന്നുള്ളൂ. എന്തൊക്കെ  പണികളാണോ കിട്ടുന്നത് അതൊക്കെ ചെയ്ത് കഴിയുന്നത്ര ഞാൻ നേടി”, അവൾ പറഞ്ഞു. ഈ വർഷം (2020) അവൾ ഹൈസ്ക്കൂൾ പൂർത്തിയാക്കി. പക്ഷേ മഹാമാരി കാരണം കോളേജ് വിദ്യാഭ്യാസം തുടങ്ങാൻ പറ്റിയില്ല.

വീഡിയോ കാണുക : സവിത ഡൽഹി വരെ കർഷക ഗാനങ്ങൾ പാടുന്നു.

സവിത പലപ്പോഴും തന്‍റെ മുതിർന്ന സഹോദരൻ സന്ദീപിനും സുഹൃത്തുക്കളായ കോമളിനും, അർച്ചനയ്ക്കും, സപ്നയ്ക്കുമൊപ്പം ചന്ദ്വാഡിലെ പൊതു പരിപാടികളിലൊക്കെ പാടാറുണ്ട്. സഹോദരന്‍റെ ചെറിയ സഹായത്തോടെ അവരുടെ എല്ലാ ഗാനങ്ങളും അവൾ എഴുതുന്നു. 24-കാരനും കർഷക തൊഴിലാളിയുമായ സന്ദീപ് നിലമുഴാനായി ട്രാക്ടർ ഓടിക്കുന്നു. അത് കഠിനാദ്ധ്വാനം ആണെന്നും സ്ഥലത്തിന്‍റെ വലിപ്പത്തേയും അതിൽ പണിയെടുക്കുന്ന സമയത്തേയും ആശ്രയിച്ചാണ് അദ്ദേഹത്തിനു വരുമാനം ലഭിക്കുന്നതെന്നും അവൾ പറഞ്ഞു. ഉദാഹരണത്തിന് അദ്ദേഹത്തിന് തുടർച്ചയായി മൂന്നു പകലുകളും രാത്രികളും വേണം 6-7 ഏക്കർ നിലമുഴാൻ. അതിനു 4,000 രൂപ ലഭിക്കും.

സഹോദരൻ കഠിനാദ്ധ്വാനം ചെയ്യുന്നത് കാണുന്നത് അവളെ ഗാനങ്ങൾ സൃഷ്ടിക്കാൻ പ്രേരിപ്പിക്കുന്നു. "കർഷകരുടെ ദൈനംദിന പ്രശ്നങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിനാണ് ഞാൻ പാടുന്നത്. ദിവസന്തോറും അവർ പാടത്ത് കഠിനാദ്ധ്വാനം ചെയ്യുന്നു. പക്ഷേ ഇപ്പോഴും അവർ കൃഷി ചെയ്യുന്ന ധാന്യങ്ങൾക്കു വേണ്ട വില കിട്ടുന്നില്ല. ഇക്കാരണം കൊണ്ടാണ് കർഷകർ പിന്നിലായി പോകുന്നത്. നമ്മുടെ രാജ്യത്ത് ദരിദ്രർ കൂടുതൽ ദരിദ്രരും സമ്പന്നർ കൂടുതൽ സമ്പന്നരും ആയിത്തീരുന്നു.”

മൂന്ന് പുതിയ നിയമങ്ങള്‍ കൂടുതല്‍ നശീകരണങ്ങള്‍ക്കു കാരണമാകുമെന്ന് സമരം ചെയ്യുന്ന കര്‍ഷകര്‍ പറയുന്നു. ഇവയാണ് പ്രസ്തുത നിയമങ്ങള്‍: കാര്‍ഷികോത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമം ; വില ഉറപ്പാക്കല്‍, കാര്‍ഷിക സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കര്‍ഷക (ശാക്തീകരണ, സംരക്ഷണ) കരാറിനെ സംബന്ധിച്ച 2020-ലെ നിയമം ; അവശ്യ സാധന (ഭേദഗതി) നിയമം, 2020 . ഇൻഡ്യൻ ഭരണഘടനയുടെ 32-ാം വകുപ്പിന്‍റെ പ്രാധാന്യം ഇല്ലാതാക്കിക്കൊണ്ട്‌ എല്ലാ പൗരന്മാർക്കും നിയമസഹായം തേടാനുള്ള അവകാശത്തെ ഈ നിയമങ്ങള്‍ ദുര്‍ബ്ബലപ്പെടുത്തുന്നതിനാല്‍ ഓരോ ഇൻഡ്യക്കാരനെയും ഇവ ബാധിക്കുന്നുവെന്ന വിമർശനവും നിലനില്‍ക്കുന്നുണ്ട്.

Savita Gunjal (left) composed the songs that the farmers' group from Maharashtra (right) was singing on the journey
PHOTO • Shraddha Agarwal
Savita Gunjal (left) composed the songs that the farmers' group from Maharashtra (right) was singing on the journey
PHOTO • Shraddha Agarwal

സവിതാ ഗുഞ്ജല്‍ (ഇടത്) ചിട്ടപ്പെടുത്തിയ പാട്ടുകളാണ് മഹാരാഷ്ട്രയിൽ നിന്നുള്ള കർഷക സംഘങ്ങൾ (വലത്) രാവിലെ യാത്രയിൽ പാടിയത്.

സവിതയുടെ കുടുംബത്തിന് മുന്നേക്കർ ഭൂമിയുണ്ട്. അതവർ ഉപജീവന കൃഷിക്കായി ഉപയോഗിക്കുന്നു. അവളുടെ അച്ഛൻ 45-കാരനായ ഹനുമന്ത് ഗുഞ്ജലും, അമ്മ 40-കാരിയായ തായി ഗുഞ്ജലും കർഷകരാണ്. കവിതയുടെ സഹോദരിയായ 5-ാം ക്ലാസ്സിൽ പഠിക്കുന്ന അനിത അവരുടെ അമ്മയെ കൃഷിയിൽ സഹായിക്കുന്നു. അവളുടെ മറ്റൊരു സഹോദരനായ 18-കാരനായ സച്ചിൻ ചന്ദ്വാഡിൽ എൻജിനീയറിംഗ് പഠിക്കുന്നു. സന്ദീപിനെപ്പോലെ സച്ചിനും നിലമുഴുന്നു, പക്ഷേ ഇടയ്ക്കു ലഭിക്കുന്ന സമയങ്ങളിൽ മാത്രം.

സവിതയുടെ മുത്തശ്ശി 66-കാരിയായ കലയ്ബായ് ഗുഞ്ജലും (മുകളിലെ കവർ ഫോട്ടോയിൽ ഏറ്റവും ഇടത്) അവളോടൊപ്പം വാഹന ജാഥയിൽ ഉണ്ട്. 16 വയസ്സുള്ളപ്പോൾ കലയ്ബായ് അഖിലേന്ത്യാ കിസാൻ സഭയുടെ ചന്ദ്വാഡിലെ ആദ്യത്തെ വനിതാ നേതാവായതാണ്. "എന്റെ ആജി (മുത്തശ്ശി) എന്നെ പാടാൻ പ്രോത്സാഹിപ്പിക്കുന്നു. ആജോബ (മുത്തശ്ശൻ) അവരെ പാടാൻ പഠിപ്പിച്ചു, പിന്നെ അവർ എന്നെ പഠിപ്പിച്ചു. സ്വയം ഗാനങ്ങളെഴുതാൻ അവർ എന്നോടു പറഞ്ഞു”, സവിത പറഞ്ഞു.

കവി അന്നാഭാവു സാഠേയും സാമൂഹ്യ പ്രവർത്തകൻ രമേശ്‌ ഗായിചോറും സവിതയെ എഴുതാൻ പ്രേരിപ്പിക്കുന്നു. "സംഗീതം രചിക്കുമ്പോൾ ഞാൻ അന്നാഭാവുവിനെക്കുറിച്ച് ചിന്തിക്കുന്നു. അദ്ദേഹത്തിന്‍റെ പാട്ട് മാറ്റ് ഘുട്ഘുട് കർ രഹ്നാ , സെഹ്നെ സെ ജുലും ബാധ്താ ഹേ (‘എത്രത്തോളം നിശ്ശബ്ദരായി നിങ്ങള്‍ സഹിക്കുമോ, അത്രത്തോളം നിങ്ങള്‍ സഹിക്കുന്നത് തുടരും’), എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്നാണ്. അദ്ദേഹം ഒരു വിപ്ലവകാരിയാണ്, അദ്ദേഹത്തെപ്പോലെ എന്‍റെ സഹോദരിമാർ അവരുടെ മർദ്ദകർക്കെതിരെ പൊരുതണമെന്ന് എനിക്കുണ്ട്. നമ്മുടെ രാജ്യം സ്ത്രീകളെ ബഹുമാനിക്കുന്നില്ല. ഞങ്ങൾ ബലാത്സംഗം ചെയ്യപ്പെടുന്നു, ആരും ശ്രദ്ധിക്കാനില്ല. അദ്ദേഹത്തിന്‍റെ പാട്ടുപാടിക്കൊണ്ട് എനിക്ക് പെൺകുട്ടികളെ പൊരുതാൻ പ്രേരിപ്പിക്കണം. എന്തുകൊണ്ടെന്നാൽ അപ്പോൾ മാത്രമേ സ്വതന്ത്ര്യം ലഭിക്കൂ.”

“പാടുമ്പോൾ ജീവിതത്തിനൊരു ലക്ഷ്യമുള്ളതുപോലെ എനിക്കു തോന്നുന്നു. ഡൽഹി വരെ ഞങ്ങൾ പാടും”, ടെമ്പോയിലേക്കു നടക്കുമ്പോൾ അവൾ പറഞ്ഞു. ടെമ്പോയിൽ 20 പേരുടെ ഒരു സംഘം അവള്‍ പാട്ടു നയിക്കുന്നതിനായി കാത്തിരിപ്പുണ്ടായിരുന്നു.

പരിഭാഷ - റെന്നിമോന്‍ കെ. സി.

Shraddha Agarwal

Shraddha Agarwal is a Reporter and Content Editor at the People’s Archive of Rural India.

Other stories by Shraddha Agarwal
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.