തനിക്ക് പനിയുണ്ടെന്ന് മെയ് ആദ്യം അജയ് കുമാര്‍ സൗവിന് മനസ്സിലായി. തുടര്‍ന്ന് ഝാര്‍ഖണ്ഡിലെ ചത്രാ ജില്ലയിലെ തന്‍റെ ഗ്രാമമായ അസര്‍ഹിയയില്‍ നിന്നും ഏകദേശം 8 കിലോമീറ്റര്‍ മാറി ഇട്ഖോരി പട്ടണത്തില്‍ സ്ഥിതിചെയ്യുന്ന ഒരു സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറെ അദ്ദേഹം സന്ദര്‍ശിച്ചു.

ഇരുപത്തഞ്ച് വയസ്സുള്ള ആ തുണിക്കച്ചവടക്കാരനില്‍ (മുകളിലെ കവര്‍ചിത്രത്തില്‍ മകനോടൊപ്പം കാണുന്നത്) ഡോക്ടര്‍ കോവിഡ് പരിശോധന നടത്തിയില്ല. പകരം ടൈഫോയ്ഡിന്‍റെയും മലേറിയയുടെയും രോഗലക്ഷണങ്ങള്‍ കണ്ടെത്തി. എന്നിരിക്കിലും അജയിയുടെ ഓക്സിജന്‍ സന്തുലിത നില (oxygen saturation level) ഡോക്ടര്‍ നോക്കിയിരുന്നു – ഇത് 75-80 ശതമാനത്തിനിടയിലായിരുന്നു (സാധാരണ വേണ്ടത് 95 മുതല്‍ 100 വരെയാണ്). പിന്നീട് അജയിയെ വീട്ടിലേക്കയച്ചു.

രണ്ട്-മൂന്ന് മണിക്കൂറുകള്‍ക്കു ശേഷം ശ്വസിക്കാന്‍ വളരെ ബുദ്ധിമുട്ട് നേരിട്ടതിനെത്തുടര്‍ന്ന് അദ്ദേഹം ആശങ്കാകുലനായി. അന്നുതന്നെ അദ്ദേഹം മറ്റൊരു ഡോക്ടറെ കാണാന്‍ പോവുകയും ചെയ്തു. ഇത്തവണ ഹസാരിബാഗിലുള്ള (അസര്‍ഹിയയില്‍ നിന്നും ഏകദേശം 45 കിലോമീറ്റര്‍ മാറി) മറ്റൊരു സ്വകാര്യ ക്ലിനിക്കിലാണ് അദ്ദേഹം പോയത്. ഇവിടെയും ടൈഫോയ്ഡും മലേറിയയുമാണ് അദ്ദേഹത്തില്‍ പരിശോധിച്ചത്. കോവിഡ്-19 പരിശോധന നടത്തിയുമില്ല.

കോവിഡ് പരിശോധനയ്ക്ക് വിധേയനായില്ലെങ്കില്‍ പോലും ഗ്രാമത്തില്‍ തന്നെയുള്ള വീഡിയോ എഡിറ്ററായ ഹൈയുള്‍ റഹ്മാന്‍ അന്‍സാരിയോടു അജയ് പറഞ്ഞതിങ്ങനെയാണ്. “ഡോക്ടര്‍ എന്നെ കണ്ടിട്ട് പറഞ്ഞത് എനിക്കു കൊറോണ ഉണ്ടെന്നാണ്. അദ്ദേഹം എന്നോട് സദര്‍ ആശുപത്രിയില്‍ [ഹസാരിബാഗിലുള്ള സര്‍ക്കാര്‍ ആശുപത്രി] പോകാന്‍ പറഞ്ഞു. കാരണം അദ്ദേഹം എന്നെ ചികിത്സിച്ചാല്‍ അത് ഞങ്ങള്‍ക്ക്കൂടുതല്‍ ചിലവുണ്ടാക്കുമായിരുന്നു. ഭയം കാരണം ഞങ്ങള്‍ പറഞ്ഞു എത്ര ചിലവായാലും തരാമെന്ന്. സര്‍ക്കാര്‍ ആശുപത്രിയില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ല. അവിടെ [കോവിഡ്] ചികിത്സയ്ക്ക് പോയ ആരും രക്ഷപെട്ടിട്ടില്ല.

മഹാമാരിക്ക് മുന്‍പ് തന്‍റെ മാരുതി വാനുമായി ഗ്രാമങ്ങള്‍ തോറും  യാത്ര ചെയ്ത് അജയ് തുണി വില്‍ക്കുകയും പ്രതിമാസം 5,000-6,000 രൂപ ഉണ്ടാക്കുകയും ചെയ്യുമായിരുന്നു.

വീഡിയോ കാണുക: അസര്‍ഹിയയില്‍ കോവിഡുമായി പോരാടി സാമ്പത്തിക ബാദ്ധ്യതയിലകപ്പെടുമ്പോള്‍

ഈ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതില്‍ പങ്കുചേര്‍ന്ന ഹൈയുള്‍ റഹ്മാന്‍ അന്‍സാരി അസര്‍ഹിയയിലെ തന്‍റെ വീട്ടിലേക്ക് ഏപ്രില്‍ മാസത്തില്‍ തിരിച്ചെത്തി. ഒരുവര്‍ഷക്കാലയളവിനുള്ളില്‍ രണ്ടാം തവണയാണ് അദ്ദേഹം തിരിച്ചെത്തിയത്. അതേ മാസം 2021-ല്‍ മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് വീഡിയോ എഡിറ്ററായി മുംബൈയില്‍ പുതിയ ജോലി തുടങ്ങാന്‍ അദ്ദേഹം എല്ലാതരത്തിലും തയ്യാറെടുത്തിരുന്നു. 2020 മെയ് മാസം കോവിഡ്-19 മൂലം ദേശീയ വ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്താണ് അദ്ദേഹം ആദ്യം തിരിച്ചു വന്നത് (അദ്ദേഹത്തെക്കുറിച്ചുള്ള പാരിയുടെ കഥ ഇവിടെ വായിക്കുക). അദ്ദേഹവും കുടുംബവും കഴിയുന്നത് 10 ഏക്കര്‍ കൃഷിസ്ഥലത്ത് നെല്‍കൃഷി നടത്തിയാണ്. കുറച്ച് നെല്ല് സ്വന്തം ഉപയോഗത്തിനായി സൂക്ഷിച്ചിട്ട് ബാക്കി വിപണിയില്‍ വില്‍ക്കുന്നു.

അസര്‍ഹിയയില്‍ 33-കാരനായ റഹ്മാന് ജോലിയൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. അദേഹത്തിന്‍റെ വീഡിയോ എഡിറ്റിംഗ് രംഗത്തെ വൈദഗ്ദ്യം ഗ്രാമത്തില്‍ ജോലി സാദ്ധ്യതയൊന്നും നല്‍കുന്നില്ല. കുടുംബവക 10 ഏക്കര്‍ സ്ഥലത്ത് നെല്ലും ചോളവും വിതയ്ക്കാന്‍ ആരംഭിച്ചത് ജൂണ്‍ പകുതിയോടെയാണ്. അപ്പോള്‍വരെ അദ്ദേഹത്തിന് കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. അദ്ദേഹത്തിന് മാദ്ധ്യമ പശ്ചാത്തലം ഉള്ളതുകൊണ്ട് - മാസ് കമ്മ്യൂണിക്കേഷനില്‍ ബി.എ. ബിരുദമുള്ള അദ്ദേഹം 10 വര്‍ഷങ്ങളായി മുംബൈയില്‍ വീഡിയോ എഡിറ്ററായി ജോലി ചെയ്യുകയായിരുന്നു - അസര്‍ഹിയയിലെ ജനങ്ങളെ എങ്ങനെയാണ് മഹാമാരി ബാധിച്ചത് എന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ താത്പര്യമുണ്ടോയെന്ന് ഞങ്ങള്‍ അദ്ദേഹത്തോടു ചോദിച്ചു. പ്രസ്തുത ആശയം അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ടു.

അജയ് കുമാര്‍ സൗ എങ്ങനെയാണ് കോവിഡുമായും വര്‍ദ്ധിച്ചുവരുന്ന കടബാദ്ധ്യതയുമായും പോരാടിയതെന്ന് ഈ വീഡിയോയില്‍ റഹ്മാന്‍ നമ്മളോടു പറയുന്നു. സര്‍ക്കാര്‍ ആശുപത്രികളെക്കുറിച്ചുള്ള ഭയം മൂലം അജയിയും കുടുംബവും ഹസാരിബാഗിലെ സ്വകാര്യ ക്ലിനിക്കില്‍/നഴ്സിംഗ്ഹോമില്‍ തന്നെ തുടരാന്‍ തീരുമാനിച്ചു. കോവിഡിനുള്ള ചികിത്സയും ഓക്സിജനും നല്‍കി അദ്ദേഹത്തെ അവിടെ കിടത്തി. മെയ് 13 വരെ 7 ദിവസം ചിലവഴിക്കേണ്ടി വന്നു. ഒന്നരലക്ഷം രൂപയാകുമെന്ന് അദ്ദേഹത്തിന് ഒരു ഊഹവും ഇല്ലായിരുന്നു. ഇത്രയും ചിലവ് താങ്ങാനായി അജയിയുടെ കുടുംബം കണ്ട ഒരേയൊരു വഴി വിവിധ സ്രോതസ്സുകളില്‍ നിന്നും വായ്പ എടുക്കുക എന്നതു മാത്രമായിരുന്നു. ഒരു വായ്പ ദാദാവ്, അജയിയുടെ അമ്മ അംഗമായ ഒരു വനിതാ കൂട്ടായ്മ, മുത്തശ്ശിയുടെ കുടുംബം എന്നിവയായിരുന്നു ആ സ്രോതസ്സുകള്‍.

മഹാമാരിക്ക് മുന്‍പ് തന്‍റെ മാരുതി വാനുമായി ഗ്രാമങ്ങള്‍ തോറും  യാത്ര ചെയ്ത് അജയ് തുണി വില്‍ക്കുകയും പ്രതിമാസം 5,000-6,000 രൂപ ഉണ്ടാക്കുകയും ചെയ്യുമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ലോക്ക്ഡൗണ്‍ സമയത്തും വീണ്ടും ഈ വര്‍ഷത്തെ ലോക്ക്ഡൗണ്‍ സമയത്തും അദ്ദേഹത്തിന് ഈ ബിസിനസ്സ് നിര്‍ത്തേണ്ടി വന്നു. 2018 ഡിസംബറില്‍ 3 ലക്ഷം രൂപ വായ്പ എടുത്താണ് അദ്ദേഹം ഈ വാന്‍ വാങ്ങിയത്. വായ്പയുടെ കുറച്ചുഭാഗം ഇപ്പോഴും തിരിച്ചടയ്ക്കാനുണ്ട്. സ്വന്തമായുള്ള ഒരേക്കര്‍ നിലത്ത് നെല്‍കൃഷി നടത്തിയും കുറച്ചു വായ്പകള്‍ എടുത്തതുമാണ് കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്‍റെ കുടുംബം കഴിഞ്ഞു കൂടിയത്. “പണം ഞങ്ങള്‍ സാവധാനം തിരിച്ചു നല്‍കും, ഒരിക്കല്‍ ഉണ്ടാക്കാന്‍ തുടങ്ങിയാല്‍”, അദ്ദേഹം റഹ്മാനോടു പറഞ്ഞു.

പരിഭാഷ: റെന്നിമോന്‍ കെ. സി.

Subuhi Jiwani

Subuhi Jiwani is a writer and video-maker based in Mumbai. She was a senior editor at PARI from 2017 to 2019.

Other stories by Subuhi Jiwani
Haiyul Rahman Ansari

Haiyul Rahman Ansari, originally from Asarhia village in Jharkhand’s Chatra district, has worked as a video editor in Mumbai for a decade.

Other stories by Haiyul Rahman Ansari
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.