ലക്ഷ്മിബായ് കാലേയുടെ വിളവെടുപ്പിന്‍റെ ഒരു ഭാഗം എല്ലാവർഷവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അമിതമായ മഴയോ, വരൾച്ചയോ, മോശം കാർഷിക സാങ്കേതിക വിദ്യയോ അല്ല ഇതിനു കാരണം. “ഞങ്ങളുടെ വിളകൾ നശിപ്പിക്കപ്പെടുന്നു, കാരണം പഞ്ചായത്ത് മൃഗങ്ങളെ ഭൂമിയിൽ മേയാൻ വിടുന്നു. ഞങ്ങൾക്കുണ്ടായ നഷ്ടങ്ങളുടെ എണ്ണംതന്നെ ഞാൻ മറന്നു പോയിരിക്കുന്നു”, 60- കാരിയായ ലക്ഷ്മിബായി പറഞ്ഞു.

നാശിക് ജില്ലയിലെ മോഹാഡി ഗ്രാമത്തിൽ ലക്ഷ്മിയും അവരുടെ ഭർത്താവ് വാമനും മൂന്നു ദശാബ്ദങ്ങളായി കൃഷി ചെയ്തുപോരുന്ന അഞ്ചേക്കർ സ്ഥലം സർക്കാർ നിയന്ത്രിത പൊതു ഭൂമിയുടെ ഭാഗമായി ഉപയോഗിച്ചു വരുന്ന മേച്ചിൽ സ്ഥലമാണ്. അവർ അവിടെ തുവര, ബജ്റ, അരിച്ചോളം എന്നിവയൊക്കെ കൃഷി ചെയ്യുന്നു. “ഞങ്ങളുടെ ഭൂമിയിൽ ഗ്രാമീണരുടെ കന്നുകാലികളെ മേയാൻ അനുവദിച്ചില്ലെങ്കിൽ ഞങ്ങൾക്കെതിരെ കേസ് കൊടുക്കുമെന്നാണ് പഞ്ചായത്തംഗങ്ങൾ പറയുന്നത്.”

ദിണ്ടൊരി താലൂക്കിലെ ഗ്രാമത്തിൽ നിന്നുള്ള ലക്ഷ്മിബായിയും മറ്റു കർഷകരും 1992 മുതൽ ഭൂഅവകാശങ്ങൾക്കായി പൊരുതിക്കൊണ്ടിരിയ്ക്കുന്നു. “ഈ ഭൂമിയിൽ കൃഷി ചെയ്യുന്ന കുടുബത്തിലെ മൂന്നാമത്തെ തലമുറയിൽപ്പെട്ട ആളാണ് ഞാൻ, പക്ഷേ ഇപ്പോഴും ഇത് ഞങ്ങളുടെ ഉടമസ്ഥതയിലല്ല”, അവർ പറഞ്ഞു. “2020-ൽ ഭൂഅവകാശത്തിനു വേണ്ടി ഞങ്ങൾ സത്യാഗ്രഹവും ജയിൽ ഭരോ ആന്ദോളനും (ജെയില്‍ നിറയ്ക്കല്‍ സമരം) നടത്തി”. ആ സമയത്ത് 1500-നടുത്ത് കർഷകർ, കൂടുതലും സ്ത്രീകൾ, 17 ദിവസം നാശിക് സെൻട്രൽ ജയിലിൽ ചിലവഴിച്ചു, അവർ ഓർമ്മിക്കുന്നു.

മഹാരാഷ്ട്രയിൽ മറ്റു പിന്നോക്ക വിഭാഗത്തിൽപ്പെടുന്ന ലോഹർ ജാതിയിൽപ്പെട്ട ലക്ഷ്മിബായിയുടെ ഭൂമിക്കു പട്ടയം ഇല്ലാത്തതിനാല്‍ വിളനഷ്ടം നികത്തുന്നതിനായി ഒരിടത്തുനിന്നും സഹായം ലഭിക്കുന്നില്ല. “ഭൂമി ഞങ്ങളുടെ പേരിൽ അല്ലാത്തതു കാരണം ഞങ്ങൾക്ക് വായ്പയോ വിളകൾക്കുള്ള ഇൻഷുറൻസോ ലഭിക്കുന്നില്ല”, അവർ പറഞ്ഞു. അതിനാല്‍ കൂടുതൽ സമ്പാദിച്ചുകൊണ്ടു നഷ്ടം നികത്തുന്നതിനായി അവര്‍ 8 മണിക്കൂറുകൾ വീതമുള്ള രണ്ടു ഷിഫ്റ്റുകളിൽ കർഷക തൊഴിലാളിയായി പണിയെടുക്കുന്നു.

ഭിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട കർഷകയും വിധവയുമായ 55 വയസ്സുള്ള വിജാഭായ് ഗാങ്കുർദെയും സമാനമായ അവസ്ഥയിലാണ്. മോഹാഡി യിലെ ഭൂമിയെ ആശ്രയിച്ചു ജീവിക്കാൻ അവർക്കു കഴിയുന്നില്ല. “എന്‍റെ ഭൂമിയിൽ എട്ടു മണിക്കൂർ പണിയെടുത്തശേഷം കർഷകതൊഴിലാളിയായി മറ്റാരുടെയെങ്കിലും ഭൂമിയിൽ 8 മണിക്കൂർ കൂടി ഞാൻ പണിയെടുക്കുന്നു”, വിജാബായ് പറയുന്നു. രാവിലെ 7 മണിക്കു തുടങ്ങുന്ന അവരുടെ ദിവസം രണ്ടു ഷിഫ്റ്റുകളായി വിഭജിച്ചിരിക്കുന്നു.

“പക്ഷേ ഒരു പണമിടപാടുകാരന്‍റേയും പക്കൽനിന്നും ഞാൻ വായ്പ തേടിയിട്ടില്ല”, അവർ കൂട്ടച്ചേർത്തു. 100 രൂപയ്ക്കു 10 രൂപ എന്ന നിലയിലാണ് പണമിടപാടുകാർ വായ്പയ്ക്ക് പലിശ വാങ്ങുന്നത്. അത് മാസാവസാനം തിരിച്ചടയ്ക്കേണ്ടതുണ്ട്. ലക്ഷ്മിബായിയും സ്വകാര്യ വായ്പാ ദാദാക്കളിൽനിന്നും ഒഴിഞ്ഞു നിൽക്കുന്നു. “സമീപ ഗ്രാമങ്ങളിൽ പണമിടപാടുകാർ വിധവകളെ ഉപദ്രവിച്ചിട്ടുണ്ട്”, അവർ പറഞ്ഞു.

Women farmers from Nashik protesting
PHOTO • Sanket Jain
Women farmer protesting against farm bill 2020
PHOTO • Sanket Jain

ഇടത് : നാശിക് ജില്ലയിൽനിന്നുള്ള ലക്ഷ്മിബായ് കാലേയും (ഇടത്) വിജാബായ് ഗാങ്കുർദെയും (വലത്) 1992 മുതൽ ഭൂഅവകാശങ്ങൾക്കുവേണ്ടി പൊരുതിക്കൊണ്ടിരിക്കുന്നു. വലത്: “ഞങ്ങൾ ഭൂമിയിൽ പണിയെടുക്കുന്ന മൂന്നാം തലമുറയാണ്”, സുവർണ്ണ ഗാങ്കുർദെ (പച്ച സാരി ഉടുത്തത്) പറയുന്നു.

മോഹാഡി ഗ്രാമത്തിലെ സ്ത്രീകൾ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നു. പുരുഷന്മാരുടേതിനേക്കാൾ കുറവാണ് അവരുടെ വരുമാനം. 8 മണിക്കൂർ ജോലി ചെയ്താൽ 150 രൂപയാണ് അവർക്കു ലഭിക്കുക. അതേ ജോലിക്കു പുരുഷന്മാർക്ക് 250 രൂപ ലഭിക്കും. “ഇന്നും കൂടുതൽ പണിയെടുക്കുന്നതിന് പുരുഷന്മാരേക്കാൾ കുറവാണ് സ്ത്രീകൾക്കു കൊടുക്കുന്നത്. വനിതാ കർഷകരെ ഈ കാർഷിക നിയമങ്ങൾ കൂടുതൽ ബാധിക്കില്ലെന്ന് സർക്കാർ എന്തുകൊണ്ടു കരുതുന്നു?” ലക്ഷ്മിബായ് ചോദിയ്ക്കുന്നു.

ഈ കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന സമരങ്ങളുടെ ഭാഗമായി ജനുവരി 24 മുതൽ 26 വരെ സംയുക്ത ശേത്കരി കാംഗാർ മോർച്ച (സംയുക്ത കര്‍ഷക തൊഴിലാളി മുന്നണി) സംഘടിപ്പിച്ചിരിയ്ക്കുന്ന ഇരിപ്പു സമരത്തിൽ പങ്കെടുക്കുന്നതിനാണ് തെക്കൻ മുംബൈയിലുള്ള ആസാദ് മൈതാനത്ത് ലക്ഷ്മിബായിയും വിജാബായിയും എത്തിച്ചേർന്നിട്ടുള്ളത്.

നാശികിലെയും സമീപ ജില്ലകളിലെയും ഏതാണ്ടെല്ലാ ഗ്രാമങ്ങളിൽനിന്നുമായി പതിനയ്യാരത്തിലധികം കർഷകര്‍ ടെമ്പോ, ജീപ്പ്, പിക്-അപ്-ട്രക്ക് തുടങ്ങിയ വാഹനങ്ങളിലായി 23-ാം തീയതി പുറപ്പെട്ട് അടുത്ത ദിവസം മുംബൈയിൽ എത്തിച്ചേർന്നു. പുതിയ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തികളിൽ സമരം ചെയ്യുന്ന കർഷകരോട് പ്രസ്തുത മൈതാനത്തുവച്ച് അവര്‍ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ഒപ്പം തങ്ങളുടെ ഭൂഅവകാശങ്ങൾ ഉന്നയിക്കുകയും ചെയ്തു. “ഞങ്ങൾ ഭരണകൂടത്തെ ഭയക്കുന്നില്ല. നാശികിൽനിന്നു മുംബൈ വരെയുള്ള ജാഥയിൽ ഞങ്ങൾ പങ്കെടുത്തു. ഞങ്ങൾ ഡൽഹിയിൽ പോയിരുന്നു. നാശികിലും മുംബൈയിലും ഇരുപതിലധികം തവണ ഞങ്ങൾ സമരം ചെയ്തിട്ടുണ്ട്”, സമരത്തിന്‍റെ അഠയാളമായി ചുരുട്ടിയ മുഷ്ടി ഉയർത്തിക്കൊണ്ട് ലക്ഷ്മിബായ് പറഞ്ഞു.

ഇനിപ്പറയുന്ന മൂന്നു നിയമങ്ങള്‍ക്കെതിരെയാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത്: കാര്‍ഷികോത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമം ; വില ഉറപ്പാക്കല്‍, കാര്‍ഷിക സേവനങ്ങള്‍, എന്നിവയുമായി ബന്ധപ്പെട്ട കര്‍ഷക (ശാക്തീകരണ, സംരക്ഷണ) കരാറിനെ സംബന്ധിച്ച 2020-ലെ കാര്‍ഷിക നിയമം; അവശ്യ സാധന ഭേദഗതി നിയമം, 2020 . 2020 ജൂൺ 5-നാണ് കാര്‍ഷിക നിയമങ്ങള്‍ ഓർഡിനൻസുകളായി ആദ്യം ഇറക്കിയത്. പിന്നീട് ഇവ സെപ്റ്റംബർ 14-ന് പാർലമെന്‍റിൽ കാര്‍ഷികബില്ലുകളായി അവതരിപ്പിക്കുകയും അതേ മാസം ഇരുപതോടുകൂടി തിടുക്കപ്പെട്ടു നിയമങ്ങളാക്കുകയും ചെയ്തു.

കര്‍ഷകരുടെയും കൃഷിയുടെയുംമേൽ വലിയ അധികാരം ലഭിക്കുന്ന വിധത്തില്‍ വൻകിട കോർപ്പറേറ്റുകൾക്ക് ഇടം നല്‍കുന്നതിനാല്‍ കർഷകർ ഈ നിയമങ്ങളെ കാണുന്നത് തങ്ങളുടെ ഉപജീവനത്തെ തകര്‍ക്കുന്നവയായിട്ടാണ്. മിനിമം താങ്ങു വില (എം.എസ്.പി.), കാർഷികോത്പ്പന്ന വിപണന കമ്മിറ്റികൾ (എ.പി.എം.സി.കള്‍), സംസ്ഥാന സംഭരണം, എന്നിവയുള്‍പ്പെടെ കർഷകർക്കു താങ്ങാകാവുന്ന എല്ലാത്തിനേയും അവ ദുർബലപ്പെടുത്തുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ 32-ാം വകുപ്പിനെ അട്ടിമറിച്ചുകൊണ്ട് എല്ലാ പൗരൻമാർക്കും നിയമ സഹായം തേടാനുള്ള അവകാശത്തെ ഈ നിയമങ്ങള്‍  ദുര്‍ബ്ബലപ്പെടുത്തുന്നതിനാല്‍ ഓരോ ഇന്‍ഡ്യക്കാരനെയും ഇവ ബാധിക്കുന്നുവെന്ന വാദവും നിലനില്‍ക്കുന്നുണ്ട്.

“സ്വകാര്യ ക്രേതാക്കൾ എം.എസ്.പി.ക്കു താഴെ ഉത്പ്പന്നങ്ങൾ സംഭരിക്കുന്നതു കർഷകരെയും കർഷക തൊഴിലാളികളെയും ബാധിക്കുന്നു”, ലക്ഷ്മി പറഞ്ഞു. “നല്ല വില കിട്ടുകയാണെങ്കിൽ മാത്രമേ കർഷകർക്കു സമ്പാദിക്കാനും തൊഴിലാളികൾക്കു നല്ല കൂലി കൊടുക്കാനും സാധിക്കൂ.” “ഈ നിയമങ്ങൾ വരുന്നതോടെ സ്വകാര്യ കമ്പനികളുടെ എണ്ണം വിപണിയിൽ വർദ്ധിക്കും”, അവർ കൂട്ടിച്ചേർത്തു. ആംഹി ഭാവ് കരു ശക്ണാർ നാഹി [ഞങ്ങൾ വിലപേശാന്‍ ശേഷിയില്ലാത്തവരാകും].

Women farmers protesting against New farm bill
PHOTO • Sanket Jain
The farmer protest against the new farm bill
PHOTO • Sanket Jain

ഇടത് : ആസാദ് മൈതാനത്തെ സമരക്കാർ സ്വയം വെയിലിൽ നിന്നും രക്ഷ തേടുന്നു. വലത്: മഥുരാബായ് ബർടെ കർഷകാആവശ്യങ്ങളുടെ പത്രിക കയ്യിലേന്തിരിക്കുന്നു.

സ്ത്രീകളെയായിരിക്കും ഈ നിയമങ്ങൾ ഏറ്റവും മോശമായി ബാധിക്കുക എന്ന അഭിപ്രായത്തോടു 38-കാരിയായ സുവർണ ഗാംഗുർദെ ആസാദ് മൈതാനത്തിലെ സമരത്തിൽ വച്ചു യോജിച്ചു. അവര്‍ ദിണ്ടൊരി താലൂക്കിലെ കോര്‍ഹാടെ ഗ്രാമത്തിൽ നിന്നുള്ളവരാണ്. “ഏതാണ്ട് 70-80 ശതമാനം കാർഷിക ജോലികളും സ്ത്രീകളാണു ചെയ്യുന്നത്”, കോലി മഹാദേവ് ആദിവാസി വിഭാഗത്തിൽപ്പെടുന്ന സുവർണ പറഞ്ഞു. “പക്ഷേ പി.എം. കിസാൻ യോജന നോക്കുക, ഞങ്ങളുടെ ഗ്രാമത്തിലെ ഒരു സ്ത്രീയുടെയും ബാങ്ക് അക്കൗണ്ടിൽ അതുമായി ബന്ധപ്പടുന്ന ഒരു പണവും നിക്ഷേപിക്കപ്പെടുന്നില്ല. കേന്ദ്ര സർക്കാർ പദ്ധതിയായ യോജന ചെറുകിട, പാർശ്വവത്കൃത കർഷകർക്ക് എല്ലാവർഷവും 6000 രൂപ വരുമാന സഹായമായി നല്കുന്നു.”

കൊർഹാടെയിലെ 64 ആദിവാസി കുടുംബങ്ങളിൽ 55 കുടുബങ്ങൾക്ക് 2012-ൽ 2006-ലെ വനാവകാശ നിയമപ്രകാരം 7/12 (ഭൂഅവകാശ പ്രമാണം) കിട്ടിയെന്ന് സുവർണ പറയുന്നു. പക്ഷേ പ്രമാണങ്ങളിലുള്ള ഷേര (പരാമര്‍ശം) ഇതു പോട്ഖരാബ സമീന്‍ (കൃഷി ചെയ്യാന്‍ പറ്റാത്ത ഭൂമി) ആണെന്നാണ്‌. “ഈ ഭൂമിയിൽ കൃഷി ചെയ്യുന്ന മൂന്നാമത്തെ തലമുറയാണ് ഞങ്ങൾ, പിന്നെ ഇത് പോട്ഖരാബ സമീൻ ആണെന്ന് അവർക്കെങ്ങനെ പറയാൻ കഴിയും?”

സുവർണ കൃഷി ചെയ്യുന്ന അഞ്ചേക്കറിൽ ഉരുളക്കിഴങ്ങ്, ഭുയിമുഗ് (നിലക്കടല), മല്ലി, അയമോദകം, ചീര, എന്നിവയും മറ്റു ഇലക്കറികളുമൊക്കെയുണ്ട്. രണ്ടേക്കറേ അവർക്ക് സ്വന്തമായുള്ളൂ, ബാക്കിയുള്ളത് അവർക്ക് അവകാശപ്പെട്ടതാണെങ്കിലും. “ ഫസവണുക് കേലി ആഹേ ” [ഞങ്ങൾ വിഡ്ഢികളാക്കപ്പെടുന്നു], അവർ പറഞ്ഞു.

വ്യക്തികളുടെ പേരിലുള്ള ഉടമസ്ഥതക്കു ശ്രമിച്ചെങ്കിലും കോർഹാടെയിലെ ആദിവാസി കർഷകർക്ക് ലഭിച്ചിരിക്കുന്നത് സംയുക്ത 7/12 ആണ്. “ ഷേര കാരണം ഞങ്ങൾക്ക് വിളകൾക്കുള്ള വായ്പകളും ലഭിക്കില്ല, പാടത്ത് കിണറോ കുഴൽക്കിണറോ കുഴിക്കാനും പറ്റില്ല. മഴവെള്ളം സംഭരിക്കുന്നതിൽ നിന്നും ഇതു ഞങ്ങളെ തടയുന്നു. ഒരു കാർഷിക കുളം കുഴിക്കാൻപോലും ഞങ്ങൾക്കു പറ്റില്ല”, സുവർണ കൂട്ടിച്ചേർത്തു.

കോർഹാടെയിൽ നിന്നും കർഷകരും കർഷക തൊഴിലാളികളുമായി 50 പേർ സമരത്തിൽ പങ്കെടുക്കാനായി മുംബൈയിൽ എത്തി. അതിൽ 35 പേർ സ്ത്രീകൾ ആയിരുന്നു.

മഹാരാഷ്ട്രാ ഗവർണറുടെ വസതിയായ തെക്കൻ മുംബൈയിലെ രാജ് ഭവനിലേക്കു ജനുവരി 25-നു പോകാന്‍ സമരം ചെയ്യുന്ന കർഷകർ തീരുമാനിച്ചിരുന്നു. മൂന്നു കാർഷിക നിയമങ്ങളും പിൻവലിക്കണമെന്നും, മിനിമം താങ്ങു വിലയ്ക്കു വിളകൾ സംഭരിക്കണമെന്നും, സ്വന്തം പേരിൽ ഭൂവുടമസ്ഥതാവകാശം ലഭിക്കണമെന്നും, 2020ൽ അവതരിപ്പിച്ച 4 തൊഴിൽ നിയമങ്ങൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഒരു പത്രിക സമർപ്പിക്കുകയായിരുന്നു ഉദ്ദേശ്യം.

PHOTO • Sanket Jain
The farmers protesting against the farm bill 2020
PHOTO • Sanket Jain

ഭൂഅവകാശങ്ങൾ ഉന്നയിക്കുക പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുക എന്നീ ലക്ഷ്യങ്ങളോടെ ആയിരക്കണക്കിന് കർഷകർ മുംബൈയില്‍ ജനുവരി 24 മുതൽ 26 വരെ നടക്കുന്ന ഇരിപ്പു സമരത്തിൽ പങ്കെടുക്കാനെത്തി.

രാജ്ഭവനിലേക്കുള്ള ജാഥക്കു തൊട്ടുമുമ്പ് അഹ്മദ്നഗർ ജില്ലയിൽ നിന്നുള്ള മഥുരാബായ് ബർടെ എന്ന 45-കാരിയായ ഭിൽ ആദിവാസി കർഷക മഞ്ഞനിറത്തിലുള്ള കുറേയധികം ഫാറങ്ങൾ സ്കാൻ ചെയ്യുന്ന തിരക്കിലായിരുന്നു. മൈതാനത്തു സമരം സംഘടിപ്പിച്ച അഖിലേന്ത്യാ കിസാൻ സഭ കൊണ്ടുവന്ന ഈ ഫാറങ്ങള്‍ കർഷകർ നേരിടുന്ന പൊതു പ്രശ്നങ്ങൾ പട്ടികയായി ചേർത്തിരുന്നു. പ്രശ്നങ്ങളെ പട്ടികയായി അവതരിപ്പിച്ചത് താഴെപ്പറയുന്ന തരത്തിലായിരുന്നു: ‘ഞാൻ കൃഷി ചെയ്തുവരുന്ന ഭൂമിയ്ക്കുള്ള 7/12 എനിക്കു നല്കപ്പെട്ടിട്ടില്ല’; ‘കൃഷി ചെയ്തുവരുന്ന ഭൂമിയുടെ കുറച്ചു ഭാഗങ്ങളേ എനിക്കു നല്കപ്പെട്ടിട്ടുള്ളൂ’; ‘ഭൂമിയുടെ മേലുള്ള അവകാശം എനിക്കു തരുന്നതിനു പകരം അധികാരികൾ എന്നോടാവശ്യപ്പെട്ടത് ഭൂമി ഒഴിഞ്ഞു പോകാനാണ്’.

ഓരോ കർഷകയും/നും താന്‍ നേരിടുന്ന പ്രശ്നങ്ങൾ ഫാറത്തില്‍ അടയാളപ്പെടുത്തി അതു പൂർത്തിയാക്കി അവകാശ പത്രികയോടൊപ്പം ഗവർണ്ണർക്ക് കൈമാറേണ്ടതുണ്ടായിരുന്നു. സംഗമനേർ താലൂക്കിലെ ശിന്ദോടി ഗ്രാമത്തിൽ നിന്നുള്ള വനിതാ കർഷകർ കൃത്യമായാണോ ഫാറം പൂരിപ്പിക്കുന്നതെന്ന് മഥുരാബായ്ക്ക് ഉറപ്പാക്കേണ്ടതുണ്ടായിരുന്നു. ഓരോരുത്തരും തങ്ങളുടെ വിശദാംശങ്ങൾ കൃത്യമായാണോ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഉറപ്പു വരുത്തുന്നതിനായി കർഷകരുടെ പേരുകൾ ഉള്ള കയ്യെഴുത്തു പട്ടിക അവർ പരിശോധിച്ചുകൊണ്ടിരുന്നു.

മഥുരാബായ് തന്‍റെ ഗ്രാമത്തില്‍ ഏഴരയേക്കർ ഭൂമിയിൽ കൃഷി ചെയ്യുന്നു. അടുത്തകാലത്തു സ്വകാര്യ കച്ചവടക്കാരിൽനിന്നും ഉണ്ടായിട്ടുള്ള അനുഭവങ്ങളാണ് പുതിയ നിയമങ്ങൾക്കെതിരെ സമരം ചെയ്യണമെന്ന ഉറച്ച തീരുമാനത്തിലെത്താന്‍ അവരെ പ്രേരിപ്പിച്ചത്. ക്വിന്‍റലിന് 900 രൂപ എന്ന നിരക്കിലാണ് അവര്‍ കച്ചവടക്കാർക്കു ഗോതമ്പു വിറ്റത്. 2020-2021 -ലെ അംഗീകൃത എം.എസ്.പി.യായ 1925 രൂപയേക്കാൾ ഇതു വളരെക്കുവാണ്. “അതേ ഗോതമ്പ് മൂന്നിരട്ടി വിലയ്ക്ക് വിപണിയിൽ അവർ ഞങ്ങൾക്കു വിൽക്കുന്നു. ഞങ്ങളാണ് ഇത് വളർത്തിയെടുക്കുന്നത്. പക്ഷേ ഇപ്പോഴും ഞങ്ങളോട് കൂടുതൽ പണം ചോദിച്ചുകൊണ്ടിരിക്കുന്നു”, മഥുരാബായ് പറഞ്ഞു.

ജനുവരി 25-ന് രാജ് ഭവനിലേക്കു നടത്താൻ ഉദ്ദേശിച്ചിരുന്ന കർഷക ജാഥ മുംബൈ പോലീസ് അനുമതി നിഷേധിച്ചതിനാൽ റദ്ദു ചെയ്തു. “സമരം ഞങ്ങൾ ഉപേക്ഷിക്കില്ല. പ്രധാനമന്ത്രിയും ഗവർണറും ഉൾപ്പെടെ എല്ലാവർക്കും വേണ്ടി വിളകൾ വളർത്തിയെടുക്കുന്നതു ഞങ്ങളാണ്”, ഗവർണ്ണറെ കാണാൻ പറ്റാത്തതിൽ അരിശംപൂണ്ട് മഥുരാബായ് ബർടെ പറഞ്ഞു.

പരിഭാഷ - റെന്നിമോന്‍ കെ. സി.

Sanket Jain

Sanket Jain is a journalist based in Kolhapur, Maharashtra. He is a 2022 PARI Senior Fellow and a 2019 PARI Fellow.

Other stories by Sanket Jain
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.