"32 യൂണിയനുകളും യുവാക്കളോട് ഒരു കുഴപ്പവും ഉണ്ടാക്കരുതെന്ന് അപേക്ഷക്കുന്നു. ആരും ഒരു ഹാനിയും വരുത്തില്ല. ആരും ഏറ്റുമുട്ടില്ല. നമ്മുടെ ഈ സമരത്തെ ആരും നശിപ്പിക്കില്ല”, ഒരു അപേക്ഷ മുഴങ്ങിക്കേട്ടു. "ഡൽഹി പോലീസ് നമുക്കനുവദിച്ചു തന്ന അദ്യോഗിക പാത നമ്മൾ പിന്തുടരും. ലോകത്തെ കാണിക്കാനായി സമാധാനപരമായി നമ്മൾ ജാഥ നയിക്കും”, ഒരു ട്രാക്ടറിൽ സ്ഥാപിച്ചിട്ടുള്ള ഉച്ചഭാഷിണിയിലൂടെ നേതാവു വിളിച്ചു പറഞ്ഞു.

ജനുവരി 25-ന് രാവിലെ ഏകദേശം 9:45-ന് ട്രാക്ടറുകളുടെ സംഘം മുണ്ട്കാ ഇൻഡസ്ടിയൽ ഏരിയാ മെട്രോ സ്റ്റേഷൻ കടന്നു കഴിഞ്ഞപ്പോഴാണ് ഉച്ചഭാഷിണിയിൽ നിന്നും ശബ്ദം മുഴങ്ങിയത്. സന്നദ്ധ പ്രവർത്തകർ പെട്ടെന്നു തന്നെ മുന്നോട്ടു വന്ന് ഒരു മനുഷ്യ ചങ്ങല ഉണ്ടാക്കി എല്ലാവരോടും നിൽക്കാനും നേതാക്കന്മാർ പറയുന്നത് കേൾക്കാനും ആവശ്യപ്പെട്ടു.

‘കിസാൻ മസ്ദൂർ ഏക്താ സിന്ദാബാദ്’ എന്നുള്ള മുദ്രാവാക്യങ്ങൾക്കിടയിൽ രാവിലെ 9 മണിക്ക് പടിഞ്ഞാറൻ ഡൽഹിയിലെ ടിക്രിയിൽ നിന്നും റാലി ആരംഭിച്ചു. ട്രാക്ടർ സംഘത്തെ കൂടാതെ നിരവധി സമരക്കാരും സന്നദ്ധ പ്രവർത്തകരും കാൽനടയായി ജാഥയിൽ പങ്കെടുത്തു. കേറേപ്പേർ ദേശീയ പതാകയും മറ്റു ചിലർ കർഷക യൂണിയൻ പതാകകളും കയ്യിലേന്തിയിരുന്നു. “വലിയൊരു ദൂരം പോകാനുള്ളതുകൊണ്ട് കാൽനടയായി പോകുന്നവരോട് ട്രാക്ടറിൽ കയറാൻ ഞങ്ങൾ അപേക്ഷിക്കുന്നു”, ഉച്ചഭാഷിണിയിൽ സംസാരിച്ചു കൊണ്ടിരുന്ന നേതാവ് പറഞ്ഞു. പക്ഷേ ഒരുപാടു പേരും നടപ്പു തുടർന്നു.

സംഘം സുഗമമായി മുന്നേറാൻ തുടങ്ങുന്നതനുസരിച്ച് മുണ്ട്ക പ്രദേശത്തുള്ള കൂടുതൽ നിവാസികൾ റോഡരികുകളിലും ഡിവൈഡറുകളിലുമൊക്കെ നിന്നുകൊണ്ട് വീക്ഷിക്കാൻ തുടങ്ങി. ഒരുപാടുപേർ അഭൂതപൂർവ്വമായ ഈ പരേഡ് ഫോണിൽ റെക്കോർഡ് ചെയ്തു, മറ്റു ചിലർ കൈവീശി കാണിച്ചു, ഇനിയും മറ്റു ചിലർ ധോൾ വായനകൾക്കൊപ്പം നൃത്തം ചെയ്തു.

മുണ്ട്കാ നിവാസികളിൽ ഒരാളായിരുന്നു 32-കാരനായ വിജയ് റാണ. കർഷകർ പ്രദേശം കടന്നു പോയപ്പോൾ അവരുടെമേൽ പുഷ്പ വൃഷ്ടി നടത്തുന്നതിനായി അദ്ദേഹം അവിടെ വന്നിരുന്നു. "രാഷ്ട്രീയക്കാരെ പൂക്കൾകൊണ്ട് എതിരേൽക്കാമെങ്കിൽ എന്തുകൊണ്ട് കർഷകരെ എതിരേറ്റു കൂടാ?" അദ്ദേഹം ചോദിച്ചു. കർഷകനായ റാണാ മുണ്ട്കാ ഗ്രാമത്തിൽ പത്തേക്കർ സ്ഥലത്ത് ഗോതമ്പും നെല്ലും ചുരയ്ക്കയും കൃഷിചെയ്യുന്നു. "കർഷകർ പട്ടാളക്കാരേക്കാൾ കുറഞ്ഞവരല്ല", അദ്ദേഹം കൂട്ടിച്ചേർത്തു. “പട്ടാളക്കാർ ഈ രാജ്യത്തിന്‍റെ അതിർത്തി വിട്ടാൽ, ആർക്കും ഈ ദേശം പിടിച്ചെടുക്കാം. അതുപോലെ, കർഷകരില്ലെങ്കിൽ രാജ്യം പട്ടിണി കിടക്കും.”

PHOTO • Satyraj Singh ,  Sanskriti Talwar

ടിക്രിയിലെ റോഡിൽ നിന്നും (മുകളിലത്തെ നിര): ഏതാണ്ട് ഉച്ചയോടെ നാംഗ്ലോയി ചൗക്കിൽ ഒരു ആശയക്കുഴപ്പം ഉണ്ടായി (ഫോട്ടോ: സത്യരാജ് സിംഗ്). താഴെ ഇടത്: മുണ്ട്കയിൽ നിന്നുള്ള കർഷകനായ വിജയ് റാണാ പുഷ്പങ്ങൾ കൊണ്ട് കർഷകരെ അഭിവാദ്യം ചെയ്യുന്നു. താഴെ വലത്: കർഷകരെ നജഫ്ഗഢിലേക്കു നയിക്കുന്നതിനായി സന്നദ്ധ പ്രവർത്തകർ നാംഗ്ലോയി ചൗക്കില്‍ ചങ്ങല സൃഷ്ടിക്കുന്നു (ഫോട്ടോ: സംസ്കൃതി തൽവാർ).

72-ാം റിപ്പബ്ലിക് ദിനത്തിൽ നടക്കുന്ന ഈ ബൃഹത് ട്രാക്ടർ റാലി വിളിച്ചു കൂട്ടിയിരിക്കുന്നത് ഡൽഹിയിലെ മൂന്ന് പ്രധാന അതിർത്തി പ്രദേശങ്ങളിലുള്ള - പടിഞ്ഞാറ് ടിക്രിയും, വടക്കു-പടിഞ്ഞാറ് സിംഘുവും, കിഴക്ക് ഗാസിപൂരും - 32 യൂണിയനുകളുടെയും സംഘടനകളുടെയും ഒരു മുന്നണിയാണ്. ഇപ്പറഞ്ഞ എല്ലാ സ്ഥലങ്ങളിലും മൂന്നു കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്തുകൊണ്ട് 2020 നവംബർ 26 മുതൽ പതിനായിരക്കണക്കിന് കർഷകർ തമ്പടിച്ചിരിക്കുന്നു.

ഏകദേശം 7000 ട്രാക്ടറുകൾ ടിക്രിയിൽ നിന്നും ആരംഭിക്കാൻ സാദ്ധ്യതയുണ്ടെന്ന് റിപ്പബ്ലിക്ക് ദിനത്തിനു മുമ്പുള്ള പ്രസ്സ് കോൺഫറൻസിൽ പോലീസ് പറഞ്ഞു. ഭാരതീയ കിസാൻ യൂണിയൻ (ഏക്താ ഉഗ്രാഹാന്‍) എന്ന കർഷക സംഘടനയുടെ പ്രസ്സ് കോർഡിനേറ്റർ ആയ ശിങ്കാര സിംഗ് മാൻ എന്നോടു പറഞ്ഞത് പ്രസ്തുത യൂണിയനിൽ നിന്നും കുറഞ്ഞത് 6,000 ട്രാക്ടറുകൾ ടിക്രിയിൽ നിന്നുള്ള പരേഡിൽ പങ്കെടുത്തുവെന്നാണ്. പഞ്ചാബ് കിസാൻ യൂണിയന്‍റെ സംസ്ഥാന കമ്മിറ്റിയംഗമായ സുഖ്ദർശൻ സിംഗ് നട്ട് എന്നോടു പറഞ്ഞത് എത്ര ട്രാക്ടറുകൾ പങ്കെടുത്തു എന്ന കൃത്യമായ കണക്ക് അവർക്കു പറയാൻ കഴിയില്ലെന്നാണ്. സമാധാനപരമായി റാലി സംഘടിപ്പിക്കുക എന്നതായിരുന്നു പ്രധാന ഉദ്ദേശ്യമെന്ന് അദ്ദേഹം പറഞ്ഞു. രാവിലെ 8:45-ന് അവരുടെ ട്രാക്ടറുകളെല്ലാം ടിക്രിയിൽ അണി നിരന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവസാന ചില ട്രാക്ടറുകൾ തിരിച്ചു വന്നപ്പോൾ വയ്കുന്നേരം 6 മണിയായി. അതുകൊണ്ട് ആർക്കും കണക്കു സൂക്ഷിക്കാൻ കഴിഞ്ഞില്ല.

ടിക്രിയിലുള്ള സമരക്കാർക്കു വേണ്ടി ഡൽഹി പോലീസ് തയ്യാറാക്കിയ പ്രകാരമുള്ള വർത്തുള പാത നാംഗ്ലോയി, നജഫ്ഗഢ്, ഝരോദാ കലാൻ, കെ.എം.പി. എക്സ്പ്രസ്സ് വേ (ഡൽഹിയുടെ പടിഞ്ഞാറൻ പ്രാന്ത പ്രദേശങ്ങളിൽ) എന്നിവ കടന്ന് ടിക്രിയിൽ തിരിച്ചെത്തുന്നു – മൊത്തം 64 കിലോ മീറ്ററുകൾ. ടിക്രി, സിംഘു, ഗാസിപൂർ എന്നിവടങ്ങളിൽ നിന്നുള്ള സംഘങ്ങൾക്കു വേണ്ടി മൂന്നു വഴികൾ തുടക്കത്തിൽ ഡൽഹി പോലീസ് തയ്യാറാക്കി നൽകി. എന്നിരിക്കിലും ശിങ്കാര സിംഗ് മാൻ അനൗപചാരികമായി പറഞ്ഞത് 9 വഴികളെക്കുറിച്ച് പോലീസും യൂണിയൻ നേതാക്കളും തമ്മിൽ ചർച്ച ചെയ്തെന്നും തീരുമാനമെടുത്തെന്നുമാണ്.

പക്ഷേ ഉച്ചയോടുകൂടി നാംഗ്ലോയി ചൗക്കിൽ, ഫ്ലൈഓവറിന് തൊട്ടു താഴെ, കാര്യങ്ങൾ ആകെ ആശയക്കുഴപ്പത്തിലായി. നിയുക്ത പാതയിലെ അടുത്ത സ്ഥലമായ നജഫ്ഗഢിലേക്കു തിരിയുന്നതിനു പകരം ചില വ്യക്തികളും ചെറുസംഘം കർഷകരും മദ്ധ്യ ഡൽഹിയിലേക്കു പോകുന്നതിനായി നേരെ പീരാഗഢി ചൗക്കിലേക്കു യാത്ര തുടരാൻ ശഠിച്ചു. പക്ഷേ സന്നദ്ധ പ്രവർത്തകരും കോഓർഡിനേറ്റർമാരും റാലിയെ വലതു വശത്തേക്ക്, നജഫ്ഗഢിലേക്കു, നയിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.

ഏകദേശം 20 മിനിറ്റുകൾക്കു ശേഷം ട്രാക്ടറുകളിലെത്തിയ ഒരുകൂട്ടം കർഷകർ അതിലെ ചിലരുടെ കൂകിവിളികൾക്കും ആക്രോശങ്ങൾക്കുമിടയിൽ നാംഗ്ലോയി ചൗക്കിൽ ബാരിക്കേഡുകൾ തകർത്തു. പ്രദേശ വാസികൾ അവരുടെ ടെറസ്സുകളിൽ നിന്ന് ഈ കോലാഹലങ്ങൾ കണ്ടു. കുറേ ആളുകൾ റോഡിലേക്ക് ഇറങ്ങി വന്നു  സംഭവങ്ങൾ വീക്ഷിച്ചു. കുഴപ്പക്കാരെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നുവെന്ന് പോലീസ് പ്രസ്താവിച്ചു കൊണ്ടിരുന്നു. സംഭവങ്ങൾ റെക്കോർഡ് ചെയ്യുന്നതിനായി പോലീസ് ഒരു ഡ്രോണും സ്ഥാപിച്ചു.

Still peacefully proceeding at Nangloi (Photos: Satyraj Singh)
PHOTO • Satyraj Singh
Still peacefully proceeding at Nangloi (Photos: Satyraj Singh)
PHOTO • Satyraj Singh

അപ്പോഴും നാംഗ്ലോയിയില്‍ സമാധാനപരമായി നീങ്ങുന്നു (ഫോട്ടോ: സത്യരാജ് സിംഗ്)

കോലാഹലങ്ങൾക്കിടയിൽ സന്നദ്ധപ്രവർത്തകനായ ഡൽഹിയിൽ നിന്നുള്ള ഗുർദിയാൽ സിംഗ് നാംഗ്ലോയ് ചൗക്കിലെ ഒരു മൂലയിൽ ഉണ്ടാക്കിയിട്ടുള്ള ഒരു വേദിയിലേക്കു ചെന്ന് നജഫ്ഗഢിലേക്കു പോകുന്നതിനായി വലതു വശത്തേക്കു തിരിയാൻ വീണ്ടും ആവശ്യപ്പെട്ടു. "നമ്മുടെ ആവശ്യങ്ങൾ കേൾക്കണമെന്നുണ്ടെങ്കിൽ നമ്മൾ ശരിയായ പാതയിൽ ചരിക്കണം [ഡൽഹി പോലീസ് തയ്യാറാക്കിയ പാത പിന്തുടരുക] ഈ ജാഥ സമാധാനത്തോടും സ്നേഹത്തോടും കൂടെ നടത്താൻ എല്ലാവരോടും ഞാൻ അപേക്ഷിക്കുന്നു”, അദ്ദേഹം പറഞ്ഞു.

“ലക്ഷക്കണക്കിനാളുകള്‍ റാലിയിൽ പങ്കെടുത്തു. അടുത്തുള്ള സ്ഥലങ്ങളിൽ നിന്നും ധാരാളം പേർ പങ്കെടുത്തു. നിയുക്ത പാത പിന്തുടരാനും സമാധാനം കാത്തു സൂക്ഷിക്കാനും ഞങ്ങൾ നിരന്തരം അപേക്ഷിച്ചു കൊണ്ടിരുന്നു. പക്ഷേ എല്ലാവരുടെയും മേൽ കണ്ണുണ്ടാവുക എന്നത് ബുദ്ധിമുട്ടായിരുന്നു”, പഞ്ചാബ് കിസാൻ യൂണിയന്‍റെ സംസ്ഥാന കമ്മിറ്റിയംഗവും ടിക്രിയിൽ ക്യാമ്പ് ചെയ്തിട്ടുള്ളവരിൽ ഒരാളുമായ ജസ്ബീർ കൗർ നട്ട് പിന്നീടെന്നോടു പറഞ്ഞു.

നാംഗ്ലോയി ചൗക്കിൽ തടസ്സപ്പെട്ടിട്ടും യഥാർത്ഥ പാതയിലൂടെ ജാഥ സമാധാനപരമായി നീങ്ങി. മറ്റു യൂണിയനുകളായ പഞ്ചാബ് കിസാൻ യൂണിയൻ, അഖിലേന്ത്യാ കിസാൻ സഭ, ഭാരതീയ കിസാൻ യൂണിയൻ എന്നിവയുടെ ട്രാക്ടറുകളും സംഘത്തിലുള്ള കർഷകരുടെ ട്രാക്ടറുകളിൽ ഉൾപ്പെടുന്നു. ഭാരതീയ കിസാൻ യൂണിയൻ (എക്താ ഉഗ്രാഹാൻ) എന്ന സംഘടനയുടെ മറ്റൊരു വിഭാഗം എതിർ വശത്തു നിന്നും വന്ന് നജഫ്ഗഢ് റോഡിലേക്കു ചേർന്നു. അവർ കെ.എം.പി. എക്സ്പ്രസ്സ് പാതയിൽ കയറി (വർത്തുളാകൃതിയിലുള്ള നിയുക്ത പാത - ടിക്രിയിൽ നിന്നും ഒരാൾക്ക് നാംഗ്ലോയി വഴിയോ കെ.എം.പി. വഴിയോ നീങ്ങി അതേ സ്ഥാനത്തു തിരിച്ചെത്താം).

നാംഗ്ലോയി-നജഫ്ഗഢ് റോഡിലൂടെ ട്രാക്ടറിൽ കടന്നു പോയവരിൽ ഒരാളായിരുന്നു ഹരിയാനയിലെ ഹിസാർ ജില്ലയിലെ സുരേവാലാ ഗ്രാമത്തിൽ നിന്നുള്ള 35-കാരിയായ പൂനം പട്ടർ. ജനുവരി 18-ന് കുടുംബത്തോടൊപ്പം അവർ ടിക്രിയിൽ എത്തി. അന്നുമുതൽ ബഹദൂർഗഢിലെ (ടിക്രി അതിർത്തിക്കടുത്ത്) ട്രോളിയിൽ അവർ താമസിക്കുന്നു. വീട്ടമ്മയായ പൂനം പറഞ്ഞത് പരേഡിൽ പങ്കെടുക്കാൻ വേണ്ടി മാത്രമാണ് അവർ ട്രാക്ടർ ഓടിക്കാൻ പഠിച്ചതാണെന്നാണ്.

“രാജ്പഥിൽ എല്ലാ വർഷവും റിപ്പബ്ലിക് ദിനത്തിൽ പാടത്തു പണിയെടുക്കുന്ന കർഷകരെക്കുറിച്ചു നാടകം കളിക്കുന്നു. പക്ഷേ ഇതാണ് യാഥാർത്ഥ്യം. ഈ റാലിയിലൂടെ ഈ രാജ്യത്തിന്‍റെ അന്നദാതാക്കൾ തങ്ങളാണെന്ന് കർഷകർ യഥാർത്ഥത്തിൽ കാണിക്കുന്നു”, അവർ പറഞ്ഞു. "സമരം തുടരുന്നിടത്തോളം ഞാൻ ഇവിടെ താമസിക്കും. എല്ലാവരും റാലിയോടു ചേരുകയാണെങ്കിൽ ചെയ്യാന്‍ പറ്റുന്ന ന്യായവും സ്തുത്യർഹവുമായ ഒരു കാര്യമായിരിക്കും അത്.”

സ്ത്രീകളുടെ സംഘങ്ങൾ ട്രോളികളിലിരുന്നപ്പോൾ  മറ്റു ട്രാക്ടറുകൾ ഏതാണ്ടെല്ലാം തന്നെ പുരുഷന്മാരാണ് ഓടിച്ചത്. “ഞങ്ങൾ ഭീകരർ അല്ലെന്നു ഞങ്ങൾക്കു മനസ്സിലാക്കി കൊടുക്കണം. ഞങ്ങളുടെ ഐക്യത്തെ തകർക്കാൻ ആർക്കും ആവില്ലെന്ന് മോദി സർക്കാരിനെ ഞങ്ങൾക്കു മനസ്സിലാക്കി കൊടുക്കണം”, ട്രോളികളിലൊന്നിൽ ഉണ്ടായിരുന്ന പഞ്ചാബിലെ സംഗ്രൂർ ജില്ലയിലെ മേഹ്‌ലാൻ ഗ്രാമത്തിൽ നിന്നുള്ള ജസ്വിന്ദർ കൗർ പറഞ്ഞു. "ഞങ്ങൾ ഇവിടെയെത്തിയത് ഈ കാർഷിക കരി നിയമങ്ങളെ എതിർക്കാനാണ്. ഞങ്ങൾ ഞങ്ങളുടെ സമരവുമായി ആർക്കും ഒരു ഉപദ്രവവുമില്ലാതെ സമാധാനപരമായി പോകും.”

But then, a group of farmers in tractors broke the barricades at Nangloi chowk, amidst hooting and shouting from the occupants of some of these tractors
PHOTO • Sanskriti Talwar
But then, a group of farmers in tractors broke the barricades at Nangloi chowk, amidst hooting and shouting from the occupants of some of these tractors
PHOTO • Sanskriti Talwar

പക്ഷേ അതേസമയം നാംഗ്ലോയി ചൗക്കിൽവച്ച് ട്രാക്ടറിലുള്ള ഒരു കൂട്ടം കർഷകർ, അതിൽത്തന്നെയുള്ള ചിലരുടെ കൂക്കിവിളികൾക്കിടയിൽ, ബാരിക്കേഡുകൾ തകർക്കുന്നു (ഫോട്ടോ: സംസ്കൃതി തൽവാർ).

അവരും മറ്റു കര്‍ഷകരും സമരം ചെയ്ത് എതിര്‍ത്തുകൊണ്ടിരിക്കുന്ന ഈ നിയമങ്ങള്‍ 2020 ജൂൺ 5-നാണ് ഓർഡിനൻസുകളായി ആദ്യം ഇറക്കിയത്. പിന്നീട് ഇവ സെപ്റ്റംബർ 14-ന് പാർലമെന്‍റിൽ കാര്‍ഷിക ബില്ലുകളായി അവതരിപ്പിക്കുകയും അതേ മാസം ഇരുപതോടുകൂടി തിടുക്കപ്പെട്ടു നിയമങ്ങളാക്കുകയും ചെയ്തു. താഴെപ്പറയുന്നവയാണ് മൂന്നു നിയമങ്ങള്‍: വില ഉറപ്പാക്കല്‍, കാര്‍ഷിക സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കര്‍ഷക (ശാക്തീകരണ, സംരക്ഷണ) കരാറിനെ സംബന്ധിച്ച 2020-ലെ നിയമം ; കാര്‍ഷികോത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമം ; അവശ്യ സാധന (ഭേദഗതി) നിയമം, 2020 .

കര്‍ഷകരുടെയും കൃഷിയുടെമേൽ വലിയ അധികാരം ലഭിക്കുന്ന വിധത്തില്‍ വൻകിട കോർപ്പറേറ്റുകൾക്ക് ഇടം നല്‍കുന്നതിനാല്‍ കർഷകർ ഈ നിയമങ്ങളെ കാണുന്നത് തങ്ങളുടെ ഉപജീവനത്തെ തകര്‍ക്കുന്നവയായിട്ടാണ്. മിനിമം താങ്ങു വില (എം.എസ്.പി.), കാർഷികോത്പ്പന്ന വിപണന കമ്മിറ്റികൾ (എ.പി.എം.സി.കള്‍), സംസ്ഥാന സംഭരണം, എന്നിവയുള്‍പ്പെടെ കർഷകർക്കു താങ്ങാകാവുന്ന എല്ലാത്തിനേയും അവ ദുർബലപ്പെടുത്തുന്നു. ഇൻഡ്യൻ ഭരണഘടനയുടെ 32-ാം വകുപ്പിന്‍റെ പ്രാധാന്യം ഇല്ലാതാക്കിക്കൊണ്ട്‌ എല്ലാ പൗരന്മാർക്കും നിയമസഹായം തേടാനുള്ള അവകാശത്തെ ഈ നിയമങ്ങള്‍ ദുര്‍ബ്ബലപ്പെടുത്തുന്നതിനാല്‍ ഓരോ ഇൻഡ്യക്കാരനെയും ഇവ ബാധിയ്ക്കുന്നുവെന്ന വിമർശനവും നിലനില്‍ക്കുന്നുണ്ട്.

ജസ്വിന്ദർ സിംഗ് നവംബർ 26 മുതൽ ടിക്രിയിൽ ഉണ്ട്. മേഹ്ലാൻ ഗ്രാമത്തിലുള്ള വീട്ടിലേക്ക് ഇതിനിടയ്ക്ക് രണ്ടു തവണയേ അവർ പോയിട്ടുള്ളൂ. "കഴിഞ്ഞ വർഷം ഓഗസ്റ്റു മുതൽ ഞാൻ സമരം ചെയ്തു കൊണ്ടിരിക്കുന്നു. ആദ്യം ഞങ്ങൾ ഗ്രാമങ്ങളിൽ സമരം ചെയ്തു. സമരം ചെയ്യാനായി പിന്നീടു ഞങ്ങൾ പട്യാല ജിലയിൽ 5 ദിവസത്തേക്ക് പോയി”, അവർ പറഞ്ഞു. "ഒരു മകൻ തണുപ്പത്തിവിടെ ഇരിക്കുമ്പോൾ, എങ്ങനെ അമ്മയ്ക്കു വീടിനകത്തിരിക്കാൻ പറ്റും?", ചീഫ് ജസ്റ്റിസിന്‍റെ പ്രസ്താവനയെ പരാമർശിച്ചു കൊണ്ട് അവർ ചോദിച്ചു. തണുപ്പും കോവിഡ്-19-ഉം കാരണം കുട്ടികളേയും സ്ത്രീകളേയും പ്രായമുള്ളവരെയും സമര ഭൂമിയിൽ നിന്നും തിരിച്ചു പോകാൻ പ്രേരിപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് പ്രസ്താവിച്ചിരുന്നു.

സംഗ്രൂരിൽ അവരുടെ കുടുംബം ഏഴേക്കർ ഭൂമിയിൽ പ്രധാനമായും നെല്ലും ഗോതമ്പും കൃഷി ചെയ്യുന്നു. "നിരവധി മറ്റു വിളകളും ഞങ്ങൾക്കു വളർത്താൻ പറ്റും”, അവർ പറഞ്ഞു. “പക്ഷേ എം.എസ്.പി. നിരക്കുകൾ ഗോതമ്പിനും നെല്ലിനും മാത്രമേ നിശ്ചയിച്ചിട്ടുള്ളൂ. അതുകൊണ്ടു ഞങ്ങൾ മറ്റു വിളകൾ കൃഷി ചെയ്യുന്നില്ല.” കുടുംബം ഒരിക്കൽ പട്ടാണി കൃഷി ചെയ്തിരുന്ന കാര്യവും അവർ ഓർത്തെടുത്തു. "ആ പട്ടാണി കിലോയ്ക്ക് 2 രൂപയ്ക്കാണ് ഞങ്ങൾ വിറ്റത്. അതിനു ശേഷം നെല്ലും ഗോതമ്പും ഒഴികെ മറ്റൊന്നും ഞങ്ങൾ കൃഷി ചെയ്തിട്ടില്ല. പക്ഷേ ഇതിനും എം.എസ്.പി. ഉറപ്പിച്ചു തരാൻ സർക്കാരിനു  പറ്റില്ലെന്നുണ്ടെങ്കിൽ ഞങ്ങൾ എവിടെ പോകും?

മേഹ്ലാൻ ഗ്രാമത്തിൽ നിന്നു തന്നെയുള്ള 24-കാരനായ സുഖ്വീർ സിംഗും അതേ ട്രോളിയിൽ യാത്ര ചെയ്യുകയായിരുന്നു. ഗ്രാമത്തിൽ അദ്ദേഹത്തിന്‍റെ കുടുംബത്തിന് ആറേക്കർ കൃഷി ഭൂമിയുണ്ട്. “സർക്കാർ പറയുന്നത് ഒരു ക്വിന്‍റൽ മെയ്സിന് 1,800 രൂപ നിശ്ചയിച്ചിട്ടുണ്ടെന്നാണ്”, അദ്ദേഹം പറഞ്ഞു. "പക്ഷേ ക്വിന്‍റലിന് 600 രൂപയ്ക്കാണ് ഞാൻ വിറ്റത്. ഇതിനു മുകളിലുള്ള നിരക്കിൽ ആരെങ്കിലും വിറ്റിട്ടുണ്ടോയെന്ന് ഞങ്ങളുടെ ഗ്രാമത്തിൽ അന്വേഷിച്ചു നോക്കൂ. ഇതാണ് ഞങ്ങളുടെ അവസ്ഥ. എം.എസ്.പി.യെക്കുറിച്ച് ഒരുറപ്പും സർക്കാർ നല്കുന്നില്ലെങ്കിൽ എന്തു സംഭവിക്കും? അതുകൊണ്ടാണ് തെരുവിലറങ്ങി ഞങ്ങൾ അവകാശങ്ങൾ ചോദിക്കുന്നത്.”

ഞാൻ ജസ്വീന്ദറോടും സുഖ്വീറിനോടും സംസാരിച്ചു കൊണ്ടിരുന്നപ്പോൾ - ഇരുവരും ഭാരതീയ കിസാൻ യൂണിയൻ (ഏക്താ ഉഗ്രാഹാൻ) അംഗങ്ങളാണ് – മറ്റൊരു ട്രാക്ടറിൽ നിന്നു ചിലർ വന്ന് യൂണിയൻ നേതാവ് എല്ലാവരോടും തിരികെച്ചെല്ലാൻ ആവശ്യപ്പെടുന്നുവെന്നു പറഞ്ഞു.

PHOTO • Sanskriti Talwar ,  Naveen Macro

മുകളിൽ ഇടത്: ഹരിയാനയിലെ ഹിസാർ ജില്ലയിൽ നിന്നുള്ള പൂനം പട്ടർ ട്രാക്ടർ ഓടിക്കാൻ പഠിച്ചത് പരേഡിൽ പങ്കെടുക്കാൻ മാത്രമാണ് (ഫോട്ടോ: സംസ്കൃതി തൽവാർ). മുകളിൽ വലത്: ‘ആർക്കും ദ്രോഹമില്ലാതെ സമാധാനപരമായി ഞങ്ങൾ സമരം തുടരും’, നാംഗ്ലോയി-നജഫ്ഗഢ് റോഡിലെത്തിയപ്പോൾ ട്രോളിയിലിരുന്ന് ജസ്വീന്ദർ കൗർ പറഞ്ഞു. താഴെ ഇടത്: ‘ചില പ്രശ്നക്കാർ കാരണം ഞങ്ങളോടു തിരിച്ചു പോകാൻ ആവശ്യപ്പെട്ടു. താഴെ വലത്: ‘ഞങ്ങൾ ഇവിടെ വന്നത് മൂന്നു കാർഷിക നിയമങ്ങളും പിൻവലിച്ചു കിട്ടുന്നതിനാണ്’, കാനൻ സിംഗ് പറഞ്ഞു (ഫോട്ടോ: നവീൻ മാക്രോ)

ഉച്ച കഴിഞ്ഞ് ഏതാണ്ട് രണ്ടര മണിയോടെ ഞാനവരുടെ ട്രോളിയിൽ നിന്നും ഇറങ്ങിയപ്പോൾ അവർ തെക്കു-പടിഞ്ഞാറൻ ഡൽഹിയിലെ ഝരോദാ കലാൻ ടൗൺഷിപ്പിനടുത്തു നിന്നും അവരുടെ ക്യാമ്പുകളിലേക്കു യു-ടേൺ എടുത്തിരുന്നു. ടൗൺഷിപ്പ് നാംഗ്ലോയി-നജഫ്ഗഢ് റോഡിൽ നിന്നും ഏകദേശം 11 കിലോമീറ്റർ അകലെയാണ്. ആ സമയം കൊണ്ട് സംഘം ടിക്രിയിൽ  നിന്നും ഏകദേശം 27 കിലോമീറ്റർ പിന്നിട്ടിരുന്നു.

പിരിഞ്ഞു പോയ ട്രാക്ടറുകളിൽ നാലെണ്ണമെങ്കിലും തങ്ങൾ തിരഞ്ഞെടുത്ത പാതയിലൂടെ പോകുന്നത് ഏകദേശം ഉച്ചയ്ക്കു ഞാൻ കണ്ടു. പോലീസ് അപ്പോൾ ഒരു നടപടിയും എടുത്തില്ല. പക്ഷേ സിംഘുവിൽ നിന്നും ഗാസിപ്പൂരു നിന്നും പിരിഞ്ഞ വ്യക്തികളും കർഷക സംഘങ്ങളും ഐ.ടി.ഓ.യിലും ചെങ്കോട്ടയിലും എത്തിയെന്ന വാർത്ത ഉച്ചകഴിഞ്ഞു രണ്ടു മണിയോടെ പുറത്തു വന്നപ്പോൾ ടിക്രിയിലുള്ള ചില സംഘങ്ങളും ചെങ്കോട്ടയിലേക്കു പോകണമെന്നു ശഠിച്ചു. ഈ സമയത്ത് പ്രസ്തുത അംഗങ്ങളും പോലീസും തമ്മിൽ പ്രശ്നങ്ങൾ ആരംഭിച്ചു. പോലീസ് ലാത്തികളും കണ്ണീർ വാതക ഷെല്ലുകളും ഉപയോഗിച്ച് അവരെ നേരിട്ടു. ഇത് ഏകദേശം ഉച്ച കഴിഞ്ഞു 4:30 വരെ തുടർന്നു.

ഏകദേശം 4 മണിയോടുകൂടികെ.എം.പി. എക്സ്പ്രസ്സ് വേയിൽ നിന്നും നാംഗ്ലോയി ചൗക്കിനോട് അടുക്കുകയായിരുന്ന ഭാരതീയ കിസാൻ യൂണിയൻ (ഏക്താ ഉഗ്രഹാൻ) എന്ന സംഘടനയും ടിക്രിയിലെ ക്യാമ്പുകളിലേക്കു തിരിച്ചു പോകാൻ തീരുമാനിച്ചു.

"രണ്ടു മാസത്തിലധികമായി ഞങ്ങൾ റോഡുകളിൽ താമസിക്കുന്നു. മൂന്നു കാർഷിക നിയമങ്ങളും പിൻവലിച്ചു കിട്ടുന്നതിനാണ് ഞങ്ങളിവിടെ വന്നത്. അതു സംഭവിക്കുമ്പോൾ മാത്രമേ ഞങ്ങൾ പഞ്ചാബിനു തിരിച്ചു പോകൂ”, സംഗ്രൂർ ജില്ലയിലെ ശേർപൂർ ബ്ലോക്കിൽ നിന്നുള്ള 65-കാരനായ കാനൻ സിംഗ്, ഝരോദാ കലാൻ ടൗൺഷിപ്പിനടുത്തുള്ള ട്രാഫിക്കിൽ പെട്ടുകിടക്കുന്ന സമയത്ത്, പറഞ്ഞു.

സമരം ചെയ്യുന്ന കർഷകരുടെ ഐക്യമുന്നണിയായ സംയുക്ത കിസാൻ മോർച്ചയും മറ്റു കർഷക നേതാക്കളും രാത്രി എട്ടുമണിയോടെ അക്രമങ്ങളോടു വിയോജിച്ചു കൊണ്ട് അത്തരം സംഭവങ്ങളെ ശക്തമായി അപലപിച്ചു. “ഇന്നുണ്ടായ അനഭിലഷണീയവും അസ്വീകാര്യവുമായ സംഭവങ്ങളെ അപലപിക്കുകയും അതിൽ ഖേദിക്കുകയും ചെയ്യുന്നതോടൊപ്പം അത്തരം സംഭവങ്ങളിൽ ഏർപ്പെട്ടവരിൽ നിന്നും ഞങ്ങൾ ഒഴിഞ്ഞു നിൽക്കുകയും ചെയ്യുന്നു. ഞങ്ങൾ എത്രയൊക്കെ ശ്രമിച്ചിട്ടും ചില സംഘടനകളും വ്യക്തികളും പാതകൾ ലംഘിക്കുകയും അപലപനീയമായ പ്രവൃത്തികളിൽ ഏർപ്പെടുകയും ചെയ്തു. അല്ലെന്നു വരികിൽ സമാധാനപരമാകുമായിരുന്ന പ്രസ്ഥാനത്തിൽ സാമൂഹ്യ വിരുദ്ധ ശക്തികൾ നുഴഞ്ഞു കയറി”, അവർ ഒരു പ്രസ്താവനയിൽ പറഞ്ഞു.

"കുറച്ചു വ്യക്തികളുടെ തെറ്റുകാർ കാരണം ഞങ്ങളോടു തിരിച്ചു പോകാൻ ആവശ്യപ്പെട്ടു”, സുഖ്വീർ എന്നോട് പിന്നീടു പറഞ്ഞു. "അവർ ഞങ്ങളുടെ ആളുകൾ ആയിരുന്നില്ല. ഇത്തരത്തിൽ എന്തെങ്കിലും ചെയ്യാനല്ല ഞങ്ങൾ ഡൽഹിയിൽ വന്നത്. ഈ നിയമങ്ങൾ പിൻവലിച്ചു കിട്ടാൻ മാത്രമാണ്”.

“ഞങ്ങൾ മടങ്ങിപ്പോകും, നാളെ സർക്കാർ ഈ നിയമങ്ങൾ പിൻവലിക്കുകയാണെങ്കിൽ“, പഞ്ചാബ് കിസാൻ യൂണിയന്‍റെ സംസ്ഥാന കമ്മിറ്റി അംഗമായ ജസ്ബിർ കൗർ നാട്ട് പറഞ്ഞു. “പിന്നെ ഞങ്ങൾ എന്തിനു താമസിക്കണം? ഞങ്ങൾ സമരം ചെയ്തുകൊണ്ടിരിക്കുന്നത് ആ ഒരു കാരണം കൊണ്ടാണ് – ഈ കരിനിയമങ്ങൾ പിൻ വലിക്കുന്നതിനു വേണ്ടി.”

കവർ ഫോട്ടോ: സത്യരാജ് സിംഗ്

പരിഭാഷ: റെന്നിമോന്‍ കെ. സി.

Sanskriti Talwar

Sanskriti Talwar is an independent journalist based in New Delhi, and a PARI MMF Fellow for 2023.

Other stories by Sanskriti Talwar
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.