ഉച്ചനേരം. മഹാരാഷ്ട്രയിലെ ഉൽഹാസ്നഗർ താലൂക്കിൽ ചാറ്റൽമഴ ഇപ്പോൾ നിന്നിട്ടുണ്ട്.

താനെ ജില്ലയിലുള്ള ഉൽഹാസ്നഗർ സെൻട്രൽ ഹോസ്പിറ്റലിന്റെ കവാടത്തിനരികെ ഒരു ഓട്ടോറിക്ഷ വന്നുനിൽക്കുന്നു. ചുവപ്പും വെള്ളയും കലർന്ന നിറത്തിലുള്ള ഒരു ഊന്നുവടി ഇടതുകൈയ്യിൽ പിടിച്ച് ഗ്യാനേശ്വർ റിക്ഷയിൽനിന്ന് ഇറങ്ങി. തൊട്ടുപിന്നാലെ, അദ്ദേഹത്തിന്റെ തോളിൽ പിടിച്ച് ഭാര്യ അർച്ചനയും. നിലത്ത് കെട്ടിക്കിടക്കുന്ന ചെളിവെള്ളത്തിലൂടെയാണ് അർച്ചന നടക്കുന്നത്.

ഗ്യാനേശ്വർ തന്റെ ഷർട്ടിന്റെ കീശയിൽനിന്ന് 500 രൂപയുടെ രണ്ട് നോട്ടുകൾ പുറത്തെടുത്ത് അവയിലൊന്ന് റിക്ഷാ ഡ്രൈവർക്ക് കൊടുക്കുന്നു. ഡ്രൈവർ ബാക്കി പൈസ തിരികെ കൊടുക്കുന്നു. "അഞ്ച് രൂപ", കയ്യിലുള്ള ചില്ലറ പൈസ തൊട്ടുനോക്കി, അത് കീശയിൽത്തന്നെ ഇട്ടെന്ന് ഉറപ്പ് വരുത്തവേ ഗ്യാനേശ്വർ പറയുന്നു. 33 വയസ്സുകാരനായ അദ്ദേഹത്തിന് വെറും മൂന്ന് വയസ്സുള്ളപ്പോഴാണ് നേത്രപടലത്തിൽ പുണ്ണ് വന്ന് കാഴ്ച നഷ്ടപ്പെട്ടത്.

അർച്ചന - ഗ്യാനേശ്വർ ദമ്പതിമാരുടെ വീടിരിക്കുന്ന,അംബർനാഥ് താലൂക്കയിലെ വങ്കാനി പട്ടണത്തിൽനിന്ന് ഡയാലിസിസ് നടത്തുന്ന ഉൽഹാസ്നഗർ ആശുപ്രത്രിയിലേക്ക് ഒരുതവണ ഓട്ടോയിൽ പോകാൻ 480 - 520 രൂപ ചിലവാകും. "ഞാൻ എന്റെ കൂട്ടുകാരന്റെ കയ്യിൽനിന്ന് 1,000 രൂപ കടം വാങ്ങിച്ചു. (ഈ യാത്രയ്ക്കുവേണ്ടി)", ഗ്യാനേശ്വർ പറയുന്നു. ഓരോതവണയും (ആശുപത്രിയിലേയ്ക്ക് യാത്ര ചെയ്യേണ്ടിവരുമ്പോൾ പണം കടം വാങ്ങേണ്ട അവസ്ഥയാണ്.-" ഓരോ ചുവടും പതിയെ, ശ്രദ്ധയോടെ എടുത്തുവെച്ച് അവർ ആശുപത്രിയുടെ രണ്ടാംനിലയിലുള്ള ഡയാലിസിസ് മുറി ലക്ഷ്യമാക്കി നടന്നുനീങ്ങുന്നു.

ഭാഗികമായി കാഴ്ചാപരിമിതിയുള്ള അർച്ചനയ്ക്ക് ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് ഗുരുതരമായ വൃക്കരോഗം സ്ഥിരീകരിച്ചത്. മുംബൈയിലെ ലോകമാന്യ തിലക് മുൻസിപ്പൽ ജനറൽ ആശുപത്രിയിലെ ഡോക്ടർമാരാണ് രോഗനിർണ്ണയം നടത്തിയത്. "അവരുടെ രണ്ട് വൃക്കയും തകരാറിലായിരിക്കുന്നു.", ഗ്യാനേശ്വർ പറയുന്നു. 28 വയസ്സുള്ള അർച്ചനയ്ക്ക് ആഴ്ചയിൽ മൂന്നുതവണ ഹീമോഡയാലിസിസ് നടത്തണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.

"ശരീരത്തിലുണ്ടാകുന്ന മാലിന്യങ്ങളും അധിക ശരീരസ്രവങ്ങളും നീക്കംചെയ്യുന്ന വളരെ പ്രധാനപ്പെട്ട അവയവമാണ് വൃക്കകൾ. അവ തകരാറിലായാൽ ഒന്നുകിൽ ഡയാലിസിസ് നടത്തുകയോ അല്ലെങ്കിൽ വൃക്കകൾ മാറ്റിവെക്കുകയോ മാത്രമേ മാർഗ്ഗമുള്ളൂ.", ഉൽഹാസ്നഗർ സെൻട്രൽ ഹോസ്പിറ്റലിലെ വൃക്കരോഗ വിദഗ്ധനായ ഡോക്ടർ ഹാർദ്ദിക്‌ ഷാ പറയുന്നു. ഓരോ വർഷവും ഇന്ത്യയിൽ പുതുതായി 2.2 ലക്ഷം പേർക്ക് എൻഡ് സ്റ്റേജ് റീനൽ ഡിസീസ് (ഇ..എസ്.ആർ.ഡി - ഗുരുതരമായ വൃക്കരോഗം) ബാധിക്കുന്നുവെന്നാണ് കണക്കുകൾ പറയുന്നത്; അതായത് ഓരോ വർഷവും 3.4 കോടി ഡയാലിസിസ് അധികം നടത്തേണ്ട ആവശ്യമുണ്ടാകുന്നു.

Archana travels 25 kilometres thrice a week to receive dialysis at Central Hospital Ulhasnagar in Thane district
PHOTO • Jyoti Shinoli
Archana travels 25 kilometres thrice a week to receive dialysis at Central Hospital Ulhasnagar in Thane district
PHOTO • Jyoti Shinoli

അർച്ചന ആഴ്ചയിൽ മൂന്ന് തവണ 25 കിലോമീറ്റർ സഞ്ചരിച്ച് താനെ ജില്ലയിലുള്ള ഉൽഹാസ്നഗർ സെൻട്രൽ ഹോസ്പിറ്റലിൽ എത്തി ഡയാലിസിസിന് വിധേയയാകുന്നു

പ്രധാൻ മന്ത്രി നാഷണൽ ഡയാലിസിസ് പ്രോഗ്രാം (പി.എം.എൻ.ഡി.പി) എന്ന പദ്ധതിക്ക് കീഴിലാണ് ഉൽഹാസ്നഗറിലെ ആശുപത്രിയിൽ അർച്ചനയ്ക്ക് സൗജന്യ ഡയാലിസിസ് ലഭ്യമാകുന്നത്. ദാരിദ്ര്യരേഖയ്ക്ക് കീഴിലുള്ള വൃക്കരോഗികൾക്ക് സൗജന്യ ഡയാലിസിസ് സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2016-ലാണ് ഈ പദ്ധതി ആരംഭിച്ചത്. രാജ്യത്തുടനീളമുള്ള ജില്ലാ ആശുപത്രികളിലാണ് നിലവിൽ ഈ സേവനം ക്രമീകരിച്ചിരിക്കുന്നത്.

"ഡയാലിസിസിന് ചെലവ് ഒന്നുമില്ല, പക്ഷെ യാത്രക്കൂലി തരപ്പെടുത്താൻ ഞാൻ വല്ലാതെ കഷ്ടപ്പെടുന്നുണ്ട്.", ഗ്യാനേശ്വർ പറയുന്നു. ഓരോ തവണ അർച്ചനയെ ഡയാലിസിസിന് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുമ്പോഴും, സുഹൃത്തുക്കളിൽനിന്നും അയൽക്കാരിൽനിന്നും കടം വാങ്ങിയാണ് ഓട്ടോക്കൂലിക്ക് ആവശ്യമായ പണം ഗ്യാനേശ്വർ കണ്ടെത്തുന്നത്. ലോക്കൽ ട്രെയിനിൽ പോകാൻ അധികം പണം ചിലവാകില്ലെങ്കിലും അത് അത്ര സുരക്ഷിതമല്ല. "അവൾ വല്ലാതെ ക്ഷീണിച്ചിരിക്കുന്നത് കാരണം സ്റ്റേഷനിലെ പടികൾ കയറാൻ കഴിയില്ല. എനിക്ക് കാഴ്ച ഇല്ലാത്തത് കൊണ്ടാണ്; അല്ലെങ്കിൽ ഞാൻ അവളെ എടുത്തുകൊണ്ടുപോകുമായിരുന്നു.", അദ്ദേഹം പറയുന്നു.

*****

ഉൽഹാസ്നഗറിലെ സർക്കാർ ആശുപത്രിയിൽ നടത്തുന്ന 12 ഡയാലിസിസ് സെഷനുകൾക്കായി അർച്ചനയും ഗ്യാനേശ്വറും ഓരോ മാസവും മൊത്തം 600 കിലോമീറ്റർ യാത്ര ചെയ്യുന്നു.

ഇന്ത്യയിൽ ഡയാലിസിസിന് വിധേയരാകുന്ന രോഗികളിൽ 60 ശതമാനവും 50 കിലോമീറ്ററിലേറെ ദൂരം സഞ്ചരിച്ചാണ് ഹീമോഡയാലിസിസ് കേന്ദ്രങ്ങളിൽ എത്തുന്നതെന്ന് 2017-ൽ നടന്ന ഒരു പഠനം ചൂണ്ടിക്കാട്ടുന്നു. 25 ശതമാനത്തിൽ കൂടുതൽ പേർ ചികിത്സാ കേന്ദ്രങ്ങളിൽനിന്ന് 100 കിലോമീറ്ററിലധികം ദൂരത്താണ് താമസിക്കുന്നത്.

ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഏകദേശം 4950 ഡയാലിസിസ് കേന്ദ്രങ്ങളിൽ ഭൂരിഭാഗവും സ്വകാര്യ ഉടമസ്ഥതയിലുള്ളവയാണ്. സർക്കാർ പദ്ധതിയായ പി.എം.എൻ.ഡി.പിയുടെ കീഴിൽ ലഭ്യമാകുന്ന ഡയാലിസിസ് സേവനം രാജ്യത്തെ 35 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള 569 ജില്ലകളിലെ 1045 കേന്ദ്രങ്ങളിലാണ് സജ്ജീകരിച്ചിരിക്കുന്നത്. മൊത്തം 7129 ഹീമോഡയാലിസിസ് യന്ത്രങ്ങൾ ഈ പദ്ധതിക്കുവേണ്ടി ഉപയോഗിക്കുന്നുണ്ടെന്ന് ഒരു സർക്കാർ റിപ്പോർട്ട് പറയുന്നു.

മഹാരാഷ്ട്രയിൽ 53 സൗജന്യ ഡയാലിസിസ് കേന്ദ്രങ്ങൾ ഉണ്ടെന്നാണ് മുംബൈയിലെ ഡയറക്റ്ററേറ്റ് ഓഫ് ഹെൽത്ത് സർവീസസിലെ സഹ ഡയറക്റ്ററായ നിതിൻ അംബേദ്ക്കർ പറയുന്നത്. "കൂടുതൽ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ഞങ്ങൾക്ക് ടെക്‌നീഷ്യന്മാരെയും വൃക്കരോഗ വിദഗ്ധരെയും ആവശ്യമുണ്ട്.", അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

Archana and Dnyaneshwar at their home in Vangani in 2020
PHOTO • Jyoti Shinoli

അർച്ചനയും ഗ്യാനേശ്വറും വങ്കാനിയിലെ അവരുടെ വീട്ടിൽ. 2020-ലെ ചിത്രം

‘അർച്ചുവിന് ജീവിതകാലം മുഴുവൻ ഡയാലിസിസ് വേണ്ടിവരും. എനിക്ക് അവളെ നഷ്ടപ്പെടാൻ വയ്യ’,  നാല് മണിക്കൂർ നീണ്ടുനിൽക്കുന്ന ഡയാലിസിസിന് അർച്ചന വിധേയയാകവേ, ശീതീകരിച്ച ഡയാലിസിസ് മുറിയുടെ പുറത്ത്, ഒരു ലോഹബെഞ്ചിലിരുന്ന് ഗ്യാനേശ്വർ പതിഞ്ഞ സ്വരത്തിൽ പറയുന്നു

അർച്ചനയും ഗ്യാനേശ്വറും ജീവിക്കുന്ന വങ്കാനി പട്ടണത്തിൽ ഒരു സർക്കാർ ആശുപത്രിപോലുമില്ല. അതേസമയം, താനെ ജില്ലയിൽ 71 സ്വകാര്യ ആശുപത്രികൾ ഉണ്ടെന്നാണ് 2021-ലെ ഡിസ്ട്രിക്ട് സോഷ്യൽ ആൻഡ് ഇക്കണോമിക് റിവ്യൂ (ജില്ലാതല സാമ്പത്തിക, സാമൂഹിക അവലോകനം) പറയുന്നത്. "വീട്ടിൽനിന്ന് 10 കിലോമീറ്റർ (മാത്രം) ദൂരെ ചില സ്വകാര്യ ആശുപത്രികളുണ്ട്, പക്ഷെ അവിടെ ഒരു തവണ ഡയാലിസിസ് നടത്താൻ 1500 രൂപയാണ് ചെലവ്.", ഗ്യാനേശ്വർ പറയുന്നു.

അതുകൊണ്ടുതന്നെ, അർച്ചനയുടെ ഡയാലിസിസിന് മാത്രമല്ല, കുടുംബത്തിൽ ആരോഗ്യപരമായ എന്ത് അടിയന്തര ആവശ്യം വന്നാലും 25 കിലോമീറ്റർ അപ്പുറത്തുള്ള ഉൽഹാസ്നഗർ സെൻട്രൽ ഹോസ്പിറ്റലിലേക്കാണ് ഇവർ ആദ്യം പോകുക. തങ്ങളുടെ ആശുപത്രി യാത്രകൾ തുടങ്ങിയത് എങ്ങനെയെന്ന് ഗ്യാനേശ്വർ വിവരിക്കുകയാണ്.

2022 ഏപ്രിൽ 25-ന് അർച്ചനയ്ക്ക് തലകറക്കവും കാലുകളിൽ തരിപ്പും അനുഭവപ്പെട്ടു. "ഞാൻ അവളെ അടുത്തുള്ള സ്വകാര്യ ക്ലിനിക്കിൽ കൊണ്ടുപോയപ്പോൾ അവർ അവൾക്ക് ക്ഷീണം മാറാനുള്ള മരുന്നുകൾ കൊടുക്കുകയായിരുന്നു.", അദ്ദേഹം പറയുന്നു.

എന്നാൽ മേയ് 2-ന് രാത്രി അർച്ചനയുടെ ആരോഗ്യസ്ഥിതി വഷളാവുകയും നെഞ്ചുവേദന കൂടി അവർ ബോധരഹിതയാകുകയും ചെയ്തു. "അവൾക്ക് അനക്കമുണ്ടായിരുന്നില്ല. ഞാൻ വല്ലാതെ പേടിച്ചുപോയി.", ആ രാത്രി, വാടകയ്‌ക്കെടുത്ത ഒരു കാറിൽ അർച്ചനയ്ക്ക് ചികിത്സ തേടി ആശുപത്രികൾ തോറും കയറിയിറങ്ങിയത് ഓർത്തുകൊണ്ട് ഗ്യാനേശ്വർ പറയുന്നു.

"ആദ്യം ഞാൻ അവളെ കൊണ്ടുപോയത് ഉൽഹാസ്നഗർ സെൻട്രൽ ഹോസ്പിറ്റലിലേക്കാണ്. അവിടെ ചെന്നതും അവർ അവൾക്ക് ഓക്സിജൻ കൊടുത്തു. പരിശോധനയിൽ അവളുടെ സ്ഥിതി ഏറെ ഗുരുതരമാണെന്ന് മനസ്സിലായപ്പോൾ അവർ എന്നോട് അവളെ കൽവയിലെ ഛത്രപതി ശിവാജി മഹാരാജ് മെമ്മോറിയൽ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാൻ പറഞ്ഞു. (ഉൽഹാസ്നഗറിൽനിന്ന് 27 കിലോമീറ്റർ അകലെ)", അദ്ദേഹം പറയുന്നു. "പക്ഷെ കൽവയിൽ എത്തിയപ്പോൾ അവിടെ ഐ.സി.യു കിടക്ക ഒന്നും ഒഴിവില്ലെന്നാണ് ഞങ്ങൾക്ക് മറുപടി കിട്ടിയത്. അവർ ഞങ്ങളെ സിയോൺ ഹോസ്പിറ്റലിലേക്ക് പറഞ്ഞയച്ചു."

അന്ന് രാത്രി അർച്ചനയും ഗ്യാനേശ്വറും അടിയന്തര വൈദ്യസഹായം തേടി 78 കിലൊമീറ്റർ യാത്രചെയ്തു. കാറിന്റെ വാടകയിനത്തിൽ 4800 രൂപ ചെലവാകുകയും ചെയ്തു. അതൊരു തുടക്കം മാത്രമായിരുന്നു.

*****

അർച്ചനയും ഗ്യാനേശ്വറും യഥാർത്ഥത്തിൽ മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലക്കാരാണ്. ആസൂത്രണ കമ്മീഷൻ 2013-ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് കണക്കിലെടുത്താൽ, ഇന്ത്യയുടെ ജനസംഖ്യയിൽ ദാരിദ്ര്യരേഖയ്ക്ക് കീഴിൽവരുന്ന 22 ശതമാനത്തിൽ ഉൾപ്പെടുന്നവർ. അർച്ചനയുടെ രോഗനിർണ്ണയത്തിന് പിന്നാലെ ഈ കുടുംബത്തിന് നേരിടേണ്ടിവന്നത് നടുവൊടിക്കുന്ന 'കാറ്റാസ്ട്രോഫിക് ഹെൽത്ത് എക്സ്പ്പെൻഡീച്ചർ (അതിഭീകരമായ ചികിത്സാച്ചിലവ്)‘ ആണ്. ഒരു കുടുംബം ഒരുമാസത്തിൽ ഭക്ഷണേതര ആവശ്യങ്ങൾക്കായി ചിലവാക്കുന്ന തുകയുടെ 40 ശതമാനത്തിലധികം ചികിത്സയ്ക്കായി നീക്കിവെക്കേണ്ടിവരുന്നതിനെയാണ് ഈ പദം സൂചിപ്പിക്കുന്നത്.

ഒരുമാസത്തിൽ 12 തവണ ഡയാലിസിസിന് പോകാനുള്ള യാത്രാച്ചിലവുമാത്രം 12,000 രൂപയോടടുത്താകും. ഇതിനുപുറമെ, മാസംതോറും മരുന്ന് വാങ്ങാൻ 2,000 രൂപ വേറെയും കണ്ടെത്തേണ്ടതുണ്ട്.

The door to the dialysis room prohibits anyone other than the patient inside so Dnyaneshwar (right) must wait  outside for Archana to finish her procedure
PHOTO • Jyoti Shinoli
The door to the dialysis room prohibits anyone other than the patient inside so Dnyaneshwar (right) must wait  outside for Archana to finish her procedure
PHOTO • Jyoti Shinoli

ഇടത്: ഡയാലിസിസ് മുറിയുടെ വാതിലിനപ്പുറത്തേയ്ക്ക് രോഗിയെ അല്ലാതെ മറ്റാരെയും കടത്തിവിടില്ല എന്നതിനാൽ അർച്ചനയുടെ ഡയാലിസിസ് കഴിയുന്നതും കാത്ത് ഗ്യാനേശ്വർ (വലത്)  പുറത്ത് കാത്തിരിക്കണം

ചിലവുകൾ കുതിച്ചുയരുമ്പോൾ ഈ കുടുംബത്തിന്റെ വരുമാനം ക്ഷയിക്കുകയാണ്. വങ്കാനിയിൽനിന്ന് 53 കിലോമീറ്റർ അകലെയുള്ള താനെ റെയിൽവേ സ്റ്റേഷന്റെ പുറത്ത്, ഫയലുകളും കാർഡുകൾ സൂക്ഷിക്കുന്ന ഉറകളും വിറ്റാണ് അർച്ചനയും ഗ്യാനേശ്വറും ഉപജീവനം കണ്ടെത്തിയിരുന്നത്. അർച്ചനയ്ക്ക് രോഗം ബാധിക്കുന്നതിന് മുൻപുവരെ, കച്ചവടം മെച്ചമായിട്ടുള്ള ദിവസങ്ങളിൽ അവർ 500 രൂപയോടടുത്ത് സമ്പാദിച്ചിരുന്നു. ചിലദിവസം അത് 100 രൂപ മാത്രമാകും. ഒരു രൂപപോലും കിട്ടാത്ത ദിവസങ്ങളും ഉണ്ടായിട്ടുണ്ട്. "ഒരുമാസം ഏകദേശം 6,000 രൂപ ഞങ്ങൾ സമ്പാദിക്കുമായിരുന്നു-അതിൽ കൂടുതലൊന്നും കിട്ടാറില്ല.", ഗ്യാനേശ്വർ പറയുന്നു. (ഈ ലേഖനവും നോക്കുക)

ചെറുതും പലപ്പോഴും അസ്ഥിരവുമായ ഈ വരുമാനം വീട്ടുവാടകയായ 2,500 രൂപ കൊടുക്കാനും അത്യാവശ്യം ചില വീട്ടുചിലവുകൾ നടത്താനും  മാത്രമേ തികഞ്ഞിരുന്നുള്ളൂ. നേരത്തെതന്നെ സാമ്പത്തിക പ്രതിസന്ധി അനുഭവിച്ചിരുന്ന ഈ കുടുംബത്തിന് അർച്ചനയുടെ രോഗം കനത്ത ആഘാതമാണ് ഏൽപ്പിച്ചത്.

അർച്ചനയെ ശുശ്രൂഷിക്കാൻ കുടുംബാംഗങ്ങൾ ആരും അടുത്തില്ലാത്തതിനാൽ ഗ്യാനേശ്വറിന് പുറത്ത് പോയി ജോലിചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. "അവൾക്ക് വല്ലാത്ത ക്ഷീണമാണ്. വീടിനകത്ത് നടക്കാനോ പരസഹായം കൂടാതെ ശൗചാലയത്തിൽ പോകാനോ പോലും സാധിക്കാത്ത അവസ്ഥയിലാണ് അവൾ.", അദ്ദേഹം പറയുന്നു.

സമയം കടന്നുപോകുന്തോറും ഈ കുടുംബത്തിന്റെ കടബാധ്യതയും വർധിച്ചുവരികയാണ്. സുഹൃത്തുക്കളിൽനിന്നും അയൽക്കാരിൽനിന്നുമായി ഗ്യാനേശ്വർ ഇതിനകം 30,000 രൂപ കടം വാങ്ങിയിട്ടുണ്ട്; രണ്ടുമാസത്തെ വീട്ടുവാടക കുടിശ്ശികയായിരിക്കുന്നു. അർച്ചനയ്ക്ക് ഡയാലിസിസ് തുടരാൻ ആവശ്യമായ യാത്രാച്ചിലവ് ഈ ദമ്പതികൾക്ക് ഒരു തീരാ തലവേദനയായി മാറുകയാണ്. സഞ്ജയ് ഗാന്ധി നിരാധാർ പെൻഷൻ സ്കീമിന് കീഴിൽ മാസംതോറും ലഭിക്കുന്ന 1,000 രൂപ പെൻഷനാണ് ഇവർക്ക് ആകെയുള്ള സ്ഥിരവരുമാനം.

"അർച്ചുവിന് ജീവിതകാലം മുഴുവൻ ഡയാലിസിസ് വേണ്ടിവരും.", നാല് മണിക്കൂർ നീണ്ടുനിൽക്കുന്ന ഡയാലിസിസിന് അർച്ചന വിധേയയാകവേ, ശീതീകരിച്ച ഡയാലിസിസ് മുറിയുടെ പുറത്ത്, ഒരു ലോഹബെഞ്ചിൽ ഇരുന്ന് ഗ്യാനേശ്വർ പതിഞ്ഞ സ്വരത്തിൽ പറയുന്നു. "എനിക്ക് അവളെ നഷ്ടപ്പെടാൻ വയ്യ." ആളുകൾ മുറുക്കി തുപ്പിയതിന്റെ അടയാളങ്ങൾ മൂടിയ ചുവരിൽ തലചായ്ച്ച് ഇത് പറയുമ്പോൾ അദ്ദേഹത്തിന്റെ ശബ്ദം ഇടറുന്നുണ്ട്.

ഇന്ത്യയുടെ ജനസംഖ്യയിൽ ഉൾപ്പെടുന്ന നല്ലൊരു ശതമാനം ആളുകളെയുംപോലെ, ആരോഗ്യ സേവനങ്ങൾ നേടാൻ ആവശ്യമായിവരുന്ന ഉയർന്ന 'ഔട്ട് ഓഫ് ദി പോക്കറ്റ് എക്സ്പെൻഡീച്ചർ" (ഓ.ഓ.പി.ഇ- രോഗിയുടെ കയ്യിൽനിന്ന് ചിലവാകുന്ന മൊത്തം തുക) മൂലം വലയുന്നവരാണ് അർച്ചനയും ഗ്യാനേശ്വറും. 2020-21 വർഷത്തെ സാമ്പത്തിക സർവ്വേ പ്രകാരം, "ഇന്ത്യയിലെ ഓ.ഓ.പി.ഇ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഏറെ ഉയർന്നതും രാജ്യത്ത് ദാരിദ്ര്യവും അതിഭീമ ചികിത്സാചിലവുകളും വർധിച്ചുവരുന്നതിലേയ്ക്ക് നേരിട്ട് നയിക്കുന്ന പ്രധാന കാരണവുമാണ്."

When Archana goes through her four-hour long dialysis treatment, sometimes Dnyaneshwar steps outside the hospital
PHOTO • Jyoti Shinoli
Travel expenses alone for 12 days of dialysis for Archana set the couple back by Rs. 12,000 a month
PHOTO • Jyoti Shinoli

ഇടത്ത്: നാല് മണിക്കൂർ ദൈർഘ്യമുള്ള ഡയാലിസിസ് ചികിത്സയ്ക്ക് അർച്ചന വിധേയയായാകുമ്പോൾ, ഗ്യാനേശ്വർ ഇടയ്ക്ക് ആശുപത്രിക്ക് വെളിയിലിറങ്ങും. വലtത്ത്: അർച്ചനയ്ക്ക് ഒരു മാസത്തിൽ 12 തവണ ഡയാലിസിസിന് പോകാനുള്ള യാത്രാച്ചെലവ് മാത്രം 1,2000 രൂപയോടടുത്താകും

"ഗ്രാമീണപ്രദേശങ്ങളിൽ ഡയാലിസിസ് ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ തീർത്തും അപര്യാപ്തമാണ്. പി.എം.എൻ.ഡി.പി.ക്ക് കീഴിൽ ഉപജില്ലാ തലത്തിൽ ഡയാലിസിസ് കേന്ദ്രങ്ങൾ സജ്ജീകരിക്കണം. ഓരോ കേന്ദ്രത്തിലും മൂന്ന് കിടക്കകളെങ്കിലും ഉണ്ടാകണം.", ജൻ സ്വാസ്ഥ്യ അഭിയാന്റെ സഹ കൺവീനറായ ഡോക്ടർ അഭയ് ശുക്ല പറയുന്നു. "ഡയാലിസിസ് കേന്ദ്രങ്ങളിലെത്താൻ രോഗികൾ ചിലവാക്കുന്ന പണം സർക്കാർ മടക്കിക്കൊടുക്കുയും വേണം."

ചികിത്സാചിലവുകൾ വർധിക്കുന്നത് രോഗിയിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ പലതാണ്. ഉദാഹരണത്തിന്, മറ്റ് ചിലവുകൾ കൂടുമ്പോൾ, ആരോഗ്യം വീണ്ടെടുക്കുന്നതിന് ആവശ്യമായ ഭക്ഷണം വാങ്ങിക്കാൻ പണം തികയാതെ പോകും. അർച്ചനയോട് പോഷകസമ്പുഷ്ടമായ ആഹാരം കഴിക്കാനും ഇടയ്ക്കിടെ ഭക്ഷണത്തിൽ ഫലവർഗ്ഗങ്ങൾ ഉൾപ്പെടുത്താനും ഡോക്ടർമാർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഒരു നേരത്തെ ഭക്ഷണം കണ്ടെത്തുന്നതുപോലും ഈ ദമ്പതികൾക്ക് ഒരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്. "ഞങ്ങളുടെ വീട്ടുടമ ഉച്ചയ്‌ക്കോ രാത്രിയോ ഒരു നേരത്തെ ഭക്ഷണം തരും; ചിലപ്പോൾ എന്റെ കൂട്ടുകാർ ഭക്ഷണം കൊടുത്തയയ്ക്കും.", ഗ്യാനേശ്വർ പറയുന്നു.

ചില ദിവസങ്ങളിലാകട്ടെ, അവർക്ക് ഭക്ഷണംപോലും ലഭിക്കാറില്ല.

"എങ്ങനെയാണ് (അന്യരോട്) ഭക്ഷണം ചോദിക്കുക? അതുകൊണ്ട് ഞാൻ തന്നെ ഇടയ്ക്ക് ഭക്ഷണം ഉണ്ടാക്കാൻ ശ്രമിക്കും.", ജീവിതത്തിൽ ഇന്നേവരെ പാചകം ചെയ്തിട്ടില്ലാത്ത ഗ്യാനേശ്വർ പറയുന്നു. "ഒരുമാസത്തേക്കാവവശ്യമായ അരിയും ഗോതമ്പുമാവും കുറച്ച് പരിപ്പും ഞാൻ വാങ്ങിച്ചിട്ടുണ്ട്." പാചകം ചെയ്യുന്ന ദിവസങ്ങളിൽ അർച്ചന കിടക്കയിൽ കിടന്ന് വേണ്ട നിർദ്ദേശങ്ങൾ കൊടുക്കും.

ആരോഗ്യസേവനങ്ങൾ ജനങ്ങളിലെ കൂടുതൽ വിഭാഗങ്ങളിലേക്ക് എത്തേണ്ടതിന്റെയും രോഗികളുടെ കൈയ്യിൽനിന്ന് ചിലവാകുന്ന തുക ഗണ്യമായി കുറയ്‌ക്കേണ്ടതിന്റെയും ആവശ്യകതയാണ് അർച്ചനയെപ്പോലെ, രോഗത്തിന്റെ ദുരിതങ്ങളും വൈദ്യസഹായം ലഭിക്കാൻ വേണ്ട അതിഭീമമായ ചിലവുകളും ഏൽപ്പിക്കുന്ന ഇരട്ടപ്രഹരത്തിൽ വലയുന്ന രോഗികൾ,  സൂചിപ്പിക്കുന്നത്. 2021-22 സാമ്പത്തിക വർഷത്തിൽ, രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 2.1 ശതമാനം മാത്രമാണ് ആരോഗ്യമേഖലയ്ക്ക് വേണ്ടി നീക്കിവെച്ചിട്ടുള്ളത്. എന്നാൽ, " 2017-ലെ ദേശീയ ആരോഗ്യനയത്തിൽ നിഷ്കർഷിക്കുന്നതുപോലെ, പൊതുജനാരോഗ്യ മേഖലയിലെ ധനവിനിയോഗം മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 1 ശതമാനം എന്നതിൽനിന്ന് വർധിപ്പിച്ച് 2.5 - 3 ശതമാനമാക്കിയാൽ, നിലവിൽ ആരോഗ്യപരിപാലനത്തിനായി ചിലവഴിക്കപ്പെടുന്ന മൊത്തം തുകയുടെ 60 ശതമാനത്തോളം വരുന്ന ഓ.ഓ.പി.ഇ 30 ശതമാനമാക്കി കുറയ്ക്കാൻ കഴിയും" എന്ന നിർദേശം 2020-21 വർഷത്തിലെ സാമ്പത്തിക സർവ്വേ മുന്നോട്ടുവെച്ചിട്ടുണ്ട്

അർച്ചനയ്ക്കും ഗ്യാനേശ്വറിനും ഇതുപോലെയുള്ള സാമ്പത്തികപദങ്ങളോ നിർദ്ദേശങ്ങളോ ഒന്നും അറിയില്ല. അർച്ചനയ്ക്ക് ഡയാലിസിസ് നടത്താനായി വേണ്ടിവന്ന നീണ്ടതും ചിലവേറിയതുമായ യാത്രയ്ക്കുശേഷം എങ്ങനെയെങ്കിലും തിരികെ വീടെത്തിയാൽ മതി എന്ന ചിന്ത മാത്രമാണ് അവരുടെ ഉള്ളിൽ. ഡയാലിസിസിനുശേഷം ക്ഷീണിതയായ അർച്ചനയെ കൈ പിടിച്ച് പതിയെ ആശുപത്രിയുടെ പുറത്തേയ്ക്ക് കൊണ്ടുവന്നശേഷം ഗ്യാനേശ്വർ മടക്കയാത്രയ്ക്ക് ഓട്ടോ വിളിക്കുന്നു. രാവിലത്തെ യാത്ര കഴിഞ്ഞ് ബാക്കി വന്ന 505 രൂപ കീശയിൽത്തന്നെ ഉണ്ടെന്ന് എളുപ്പത്തിലൊന്ന് നോക്കി ഉറപ്പ് വരുത്തുന്നു.

"വീട്ടിലെത്താനുള്ളത് (പണം) ഉണ്ടോ?", അർച്ചന ചോദിക്കുന്നു.

"ഉണ്ട്...", അനിശ്ചിതത്വം തുടിക്കുന്ന ശബ്ദത്തിൽ ഗ്യാനേശ്വറിന്റെ മറുപടി.

പരിഭാഷ: പ്രതിഭ ആർ.കെ.

Jyoti Shinoli is a Senior Reporter at the People’s Archive of Rural India; she has previously worked with news channels like ‘Mi Marathi’ and ‘Maharashtra1’.

Other stories by Jyoti Shinoli
Editor : Sangeeta Menon

Sangeeta Menon is a Mumbai-based writer, editor and communications consultant.

Other stories by Sangeeta Menon
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

Other stories by Prathibha R. K.