അതൊരു ഞായറാഴ്ച രാവിലെയായിട്ടു പോലും ജ്യോതിരീന്ദ്ര നാരായൺ ലാഹിരി തിരക്കിലാണ്. ഹൂഗ്ലി ജില്ലയിലുള്ള വീട്ടിലെ ഒരു കോണിലുള്ള മുറിയിലിരുന്ന്, 1778-ൽ മേജർ ജെയിംസ് റെന്നൽ തയ്യാറാക്കിയ, സുന്ദർബൻസിന്റെ ആദ്യത്തെ ഭൂപടം സൂക്ഷ്മമായി പരിശോധിക്കുകയാണ് ആ 50 വയസ്സുകാരൻ.

"ബ്രിട്ടീഷുകാർ നടത്തിയ സർവ്വേ ആധാരമാക്കി ഇറക്കിയ, സുന്ദർബൻസിന്റെ ആദ്യത്തെ ആധികാരികമായ ഭൂപടമാണിത്. സുന്ദർബൻസിലെ കണ്ടൽക്കാടുകൾ കൊൽക്കത്തവരെ നീണ്ടു കിടന്നിരുന്നതായാണ് ഇതിൽ കാണുന്നത്. അതിനുശേഷം ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു," ഭൂപടത്തിലെ രേഖകൾ വിരൽകൊണ്ട് പിന്തുടർന്ന് ലാഹിരി പറയുന്നു. ഇന്ത്യയിലും ബംഗ്ലാദേശിലുമായി വ്യാപിച്ചുകിടക്കുന്ന, ലോകത്തിലെ ഏറ്റവും വലിയ കണ്ടൽക്കാടുകളായ സുന്ദർബൻസ്, അതിസമ്പന്നമായ ജൈവവൈവിധ്യത്തിന്റെ പേരിൽ, പ്രത്യേകിച്ചും ബംഗാൾ കടുവയുടെ (പന്തേര ടൈഗ്രിസ്) പേരിൽ വിഖ്യാതമാണ്.

ലാഹിരിയുടെ മുറിയിലുള്ള അലമാരകളിൽ നിറയെ സുന്ദർബൻസിനെക്കുറിച്ചുള്ള പുസ്തകങ്ങളാണ്. ഈ പ്രദേശത്തെ ജന്തുസസ്യജാലങ്ങൾ, ദൈനംദിന ജീവിതം, ഭൂപടങ്ങൾ, അറ്റ്‌ലസുകൾ ,ഇംഗ്ളീഷിലും ബംഗാളിയിലുമുള്ള ബാലസാഹിത്യ കൃതികൾ എന്നിങ്ങനെ സുന്ദർബൻസുമായി ബന്ധപ്പെട്ടുള്ള എല്ലാ വിഷയങ്ങളിൻമേലുള്ള പുസ്തകങ്ങളും അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. ഈ മുറിയിലിരുന്നാണ് അദ്ദേഹം 'ശുധു സുന്ദർബൻ ചർച്ച' എന്ന, സുന്ദർബൻസിനെക്കുറിച്ച് ചർച്ച ചെയ്യുന്ന ത്രൈമാസ വാരികയ്ക്ക് വേണ്ടിയുള്ള ഗവേഷണങ്ങളും ഓരോ ലക്കവും പുറത്തിറക്കാനുള്ള തയ്യാറെടുപ്പുകളും നടത്തുന്നത്. 2009-ൽ അയില ചുഴലിക്കാറ്റ് സുന്ദർബൻസ് പ്രദേശത്ത് കനത്ത നാശനഷ്ടം വിതച്ചതിന് പിന്നാലെയാണ് ലാഹിരി ഈ മാസിക പ്രസിദ്ധീകരിച്ച് തുടങ്ങിയത്.

"ചുഴലിക്കാറ്റിനുശേഷം ആ പ്രദേശത്തെ സ്ഥിതി അറിയാൻ ഞാൻ അവിടം പല തവണ സന്ദർശിച്ചിരുന്നു. വല്ലാതെ ഭയപ്പെടുത്തുന്ന അവസ്ഥയായിരുന്നു അത്," അദ്ദേഹം ഓർത്തെടുക്കുന്നു. "കുട്ടികൾ ആരും സ്കൂളിൽ പോയിരുന്നില്ല. ഒരുപാട് ആളുകൾക്ക് വീട് നഷ്ടപ്പെട്ടു. പുരുഷന്മാർ മിക്കവരും ജോലി തേടി പല സ്ഥലങ്ങളിലേക്ക് കുടിയേറിയിരുന്നതിനാൽ എല്ലാ ചുമതലകളും സ്ത്രീകൾക്കായിരുന്നു. നദിയിലെ അണ തകരുമോ ഇല്ലയോ എന്നതിനെ ആശ്രയിച്ചായിരുന്നു അവിടെ ഉള്ള ആളുകളുടെ ജീവനും ഭാവിയും."

ചുഴലിക്കാറ്റ് വിതച്ച ദുരന്തത്തെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ അപര്യാപ്തവും തീർത്തും ഉപരിപ്ലവവുമാണെന്ന് ലാഹിരി തിരിച്ചറിഞ്ഞു. "സുന്ദർബൻസിനെ സംബന്ധിച്ചുള്ള ചില വാർപ്പ് മാതൃകകൾ ആവർത്തിച്ച് ഉപയോഗിക്കുകയാണ് മാധ്യമങ്ങൾ ചെയ്യുന്നത്. സാധാരണയായി, കടുവാ അക്രമണങ്ങളെക്കുറിച്ചോ അല്ലെങ്കിൽ മഴക്കെടുതിയെക്കുറിച്ചോ ഉള്ള വാർത്തകൾ മാത്രമാണ് സുന്ദർബൻസിനെക്കുറിച്ച് മാധ്യമങ്ങളിൽ നിങ്ങൾക്ക് കാണാനാകുക. മഴയോ വെള്ളപ്പൊക്കമോ ഇല്ലെങ്കിൽ സുന്ദർബൻസ് വാർത്തകളിൽനിന്ന് അപ്രത്യക്ഷമാകും," അദ്ദേഹം പറയുന്നു. "ദുരന്തം, വന്യജീവിസമ്പത്ത്,ടൂറിസം- മാധ്യമങ്ങൾ ശ്രദ്ധ കൊടുക്കുന്ന വിഷയങ്ങൾ ഇവ മാത്രമാണ്.

Lahiri holds the first map of the Sundarbans (left) prepared by Major James Rennel in 1778. In his collection (right) are many books on the region
PHOTO • Urvashi Sarkar
Lahiri holds the first map of the Sundarbans (left) prepared by Major James Rennel in 1778. In his collection (right) are many books on the region
PHOTO • Urvashi Sarkar

ഇടത്: ബ്രിട്ടീഷുകാർ നടത്തിയ സർവ്വേ ആധാരമാക്കി 1778-ൽ പുറത്തിറക്കിയ, സുന്ദർബൻസിന്റെ ആദ്യത്തെ ഭൂപടവുമായി ലാഹിരി. വലത്: ലാഹിരിയുടെ പുസ്തക ശേഖരത്തിൽ സുന്ദർബൻസിനെക്കുറിച്ചുള്ള നൂറുക്കണക്കിന് പുസ്തകങ്ങളുണ്ട്

Lahiri has been collecting news (left) about the Sundarbans for many years. 'When it isn’t raining or flooded, the Sundarbans is rarely in the news,' he says. He holds up issues of Sudhu Sundarban Charcha (right), a magazine he founded in 2010 to counter this and provide local Indian and Bangladeshi perspectives on the region
PHOTO • Urvashi Sarkar
Lahiri has been collecting news (left) about the Sundarbans for many years. 'When it isn’t raining or flooded, the Sundarbans is rarely in the news,' he says. He holds up issues of Sudhu Sundarban Charcha (right), a magazine he founded in 2010 to counter this and provide local Indian and Bangladeshi perspectives on the region
PHOTO • Urvashi Sarkar

ഇടത്: സുന്ദർബൻസിനെക്കുറിച്ചുള്ള വാർത്തകൾ ലാഹിരി ശേഖരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ‘മഴയും വെള്ളപ്പൊക്കവുമില്ലെങ്കിൽ സുന്ദർബനിനെക്കുറിച്ചുള്ള വാർത്തകൾ അധികം കാണില്ല’, അദ്ദേഹം പററയുന്നു. ശുദ്ധു സുന്ദർബൻ ചർച്ച എന്ന പുസ്തകം കാണിക്കുന്ന (വലത്ത്) ലാഹിരി.  ഈയൊരു അവസ്ഥയെ പ്രതിരോധിക്കാനും പ്രദേശത്തെക്കുറിച്ചുള്ള ഇന്ത്യയുടേയും ബംഗ്ലാദേശിന്റേയും കാഴ്ചപ്പാടുകളെ അവതരിപ്പിക്കുന്നതിനുമായിട്ടാണ് 2020-ൽ അദ്ദേഹം ഈ മാസിക ആരംഭിച്ചത്

ഇന്ത്യയുടേയും ബംഗ്ലാദേശിന്റെയും വീക്ഷണകോണുകളിൽനിന്ന് സുന്ദർബൻസ് പ്രദേശത്തെ സമഗ്രമായി വിലയിരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ലാഹിരി 'ശുധു സുന്ദർബൻ ചർച്ച' (സുന്ദർബൻസ് സംബന്ധിച്ച ചില ചർച്ചകൾ) എന്ന മാസികയ്ക്ക് തുടക്കമിട്ടത്. 2010 മുതൽക്ക് ഇന്നോളം, മാസികയുടെ 49 ലക്കങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 50-ആമത്തെ ലക്കം 2023 നവംബറി പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു 50-ആമത്തെ ലക്കം 2023 നവംബറി പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു "വെറ്റില വളർത്തുന്ന പ്രക്രിയ, സുന്ദർബൻസിന്റെ ഭൂപടങ്ങൾ, ഇവിടത്തെ പെൺകുട്ടികളുടെ ജീവിതം, ഓരോ ഗ്രാമങ്ങളെക്കുറിച്ചുമുള്ള വിവരണം, കൊള്ള, മഴ എന്നിങ്ങനെ ഈ പ്രദേശത്തെ സംബന്ധിക്കുന്ന വൈവിധ്യമാർന്ന വിഷയങ്ങൾ മാസികയുടെ മുൻ ലക്കങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്," അദ്ദേഹം പറയുന്നു. പശ്ചിമ ബംഗാളിലെയും ബംഗ്ലാദേശിലെയും മാധ്യമപ്രവർത്തകരുടെ വീക്ഷണങ്ങൾ ഉൾപ്പെടുത്തി, മാധ്യമങ്ങൾ എങ്ങനെയാണ് പൊതുവെ സുന്ദർബൻസിനെ സമീപിക്കുന്നത് എന്ന് വിലയിരുത്തുന്ന ഒരു ലക്കവും പുറത്ത് വന്നിട്ടുണ്ട്.

2023 നവംബറിൽ പ്രസിദ്ധീകരിക്കപ്പെട്ട, മാസികയുടെ പുതിയ ലക്കം – 49-ആമത്തെ- കണ്ടൽക്കാടുകളെക്കുറിച്ചും ടുവകളെക്കുറിച്ചും പ്രതിപാദിക്കുന്ന ഒന്നാണ്. "ലോകത്ത്, കടുവകൾ വിഹരിക്കുന്ന കണ്ടൽക്കാട് ഒരുപക്ഷെ സുന്ദർബൻസ് മാത്രമായിരിക്കും. അതുകൊണ്ടാണ് ഈ വിഷയത്തെ അധികരിച്ച് മാസികയുടെ ഈ ലക്കം തയ്യാറാക്കാമെന്ന് തീരുമാനിച്ചത്," ലാഹിരി പറയുന്നു. മാസികയുടെ അൻപതാമത്തെ ലക്കത്തിനുള്ള ഒരുക്കങ്ങളും തുടങ്ങിക്കഴിഞ്ഞു. കാലാവസ്ഥാവ്യതിയാനവും ഉയരുന്ന കടൽനിരപ്പ് സുന്ദർബൻസിനെ എങ്ങനെയാണ് പ്രതികൂലമായി ബാധിക്കുന്നത് എന്നും വിശദമായി പഠിച്ചിട്ടുള്ള ഒരു റിട്ടയേർഡ് സർവകലാശാല പ്രൊഫസറുടെ പ്രവർത്തനങ്ങളാണ് ഈ ലക്കത്തിൽ അവതരിപ്പിക്കുന്നത്.

"സുന്ദർബൻസിനെക്കുറിച്ചുള്ള വിവരങ്ങളും കണക്കുകളും ആവശ്യമുള്ള വിദ്യാർത്ഥികളും സർവകലാശാലാ ഗവേഷകരും പിന്നെ ഈ പ്രദേശത്തെക്കുറിച്ച് കൂടുതൽ അറിയാൻ ആത്മാർഥമായി ആഗ്രഹിക്കുന്ന ആളുകളുമാണ് ഞങ്ങളുടെ വായനക്കാർ. മാസികയിലെ ഓരോ വരിയും സസൂക്ഷ്മം വായിക്കുന്ന 80 വയസ്സുകാരായ വരിക്കാർപോലും അക്കൂട്ടത്തിലുണ്ട്," ലാഹിരി പറയുന്നു.

മാസികയുടെ ഏകദേശം 1,000 കോപ്പികൾ വീതം വർഷത്തിൽ മൂന്ന് മാസം കൂടുമ്പോൾ അച്ചടിക്കുന്നുണ്ട്. "ഞങ്ങൾക്ക് 520-530 സ്ഥിരം വരിക്കാറുണ്ട്‌; കൂടുതൽ പേരും പശ്ചിമ ബംഗാളിൽനിന്നുള്ളവരാണ്. അവർക്ക് ഞങ്ങൾ മാസിക അയച്ചുകൊടുക്കും. ഏകദേശം 50 കോപ്പികൾ ബംഗ്ലാദേശിലേക്ക് ഉള്ളതാണ് - പണച്ചിലവ് കൂടുതലായതിനാൽ അവിടേയ്ക്ക് ഞങ്ങൾ നേരിട്ട് അയക്കാറില്ല," ലാഹിരി വിശദീകരിക്കുന്നു. കൊൽക്കത്തയിലെ പ്രശസ്ത പുസ്തകവിപണിയായ കോളേജ് സ്ട്രീറ്റിലെത്തുന്ന ബംഗ്ലാദേശി പുസ്തക വിൽപ്പനക്കാർ അവിടെ നിന്ന് മാസികയുടെ കോപ്പികൾ വാങ്ങി തിരികെ അവരുടെ രാജ്യത്തേക്ക് കൊണ്ടുപോകുകയാണ് പതിവ്. "ബംഗ്ളാദേശി എഴുത്തുകാരുടെയും ഫോട്ടോഗ്രാഫർമാരുടെയും കൃതികളും ഞങ്ങൾ പ്രസിദ്ധീകരിക്കാറുണ്ട്," അദ്ദേഹം പറയുന്നു.

Left: An issue of Sudhu Sundarban Charcha that focuses on women in the Sundarbans
PHOTO • Urvashi Sarkar
Right: Forty nine issues have been published so far
PHOTO • Urvashi Sarkar

ഇടത്ത്: സുന്ദർബനിലെ സ്ത്രീകളെക്കുറിച്ച് പ്രതിപാദിക്കുന്ന ശുദ്ധു സുന്ദർബനിന്റെ ഒരു ലക്കം. വലത്ത്: ഇതുവരെയായി നാല്പത്തിയൊമ്പത് ലക്കങ്ങൾ പ്രസിദ്ധീകരിച്ചുകഴിഞ്ഞു

Jyotirindra Narayan Lahiri with his wife Srijani Sadhukhan. She along with their two children, Ritaja and Archisman help in running the magazine
PHOTO • Urvashi Sarkar

ജ്യോതീന്ദ്ര നാരായൺ ലാഹിരിയും ഭാര്യ ശ്രീജനി ഷാധുകനും. മാസികയുടെ പ്രവർത്തനത്തിൽ ഭാര്യയും, മക്കളായ റിതൊജയും ഓർക്കിഷ്മനും സഹായിക്കുന്നുണ്ട്

മാസിക പുറത്തിറക്കുന്നത് ചിലവേറിയ ഒരു പ്രക്രിയയാണ്. തിളങ്ങുന്ന കടലാസ്സിൽ ബ്ലാക്ക് ആൻഡ് വൈറ്റിൽ അച്ചടിക്കുന്നതിന് മുൻപ് ഓരോ ലക്കവും ടൈപ്പ്സെറ്റ് ചെയ്യേണ്ടതുണ്ട്. "പിന്നെ അച്ചടി മഷി, കടലാസ്സ് എന്നിവ വാങ്ങുന്നതിന്റെയും ലക്കങ്ങൾ അയച്ചുകൊടുക്കുന്നതിന്റെയും ചിലവുണ്ട്. എന്നാൽ മാസികയുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളും ഞങ്ങൾതന്നെ ചെയ്യുന്നത് കൊണ്ട് എഡിറ്റോറിയൽ ചിലവുകൾ അധികം ഉയരാറില്ല," ലാഹിരി പറയുന്നു. ലാഹിരിയ്ക്ക് എല്ലാവിധ സഹായവുമായി ഭാര്യ, 48 വയസ്സുകാരിയായ ശ്രീജൊനി ഷാധുകായും മകൾ 22 വയസ്സുകാരി റിതൊജയും മകൻ 15 വയസ്സുകാരൻ ഓർക്കിഷ്മനും ഒപ്പം തന്നെയുണ്ട്. 15-16 പേർ അടങ്ങുന്ന എഡിറ്റോറിയൽ ടീം ഒരു രൂപപോലും വാങ്ങാതെയാണ് അവരുടെ സമയവും അധ്വാനവും ഈ മാസികയ്ക്കായി ചിലവഴിക്കുന്നത്. "ആളുകളെ ശമ്പളം നൽകി നിയമിക്കാൻ ഞങ്ങൾക്ക് കഴിയില്ല. തങ്ങളുടെ സമയവും അധ്വാനവും ഈ മാസികയ്ക്കായി സംഭാവന ചെയ്യുന്നവർ, ഇതിൽ ഞങ്ങൾ ഉയർത്തുന്ന വിഷയങ്ങളോടുള്ള താല്പര്യവും ശ്രദ്ധയും കാരണമാണ് അങ്ങനെ ചെയ്യുന്നത്," അദ്ദേഹം പറയുന്നു.

മാസികയുടെ കോപ്പി ഒന്നിന് 150 രൂപയാണ് വില. "ഒരു കോപ്പി പ്രസിദ്ധീകരിക്കാൻ ഞങ്ങൾക്ക് 80 രൂപ ചിലവ് വരുന്നുണ്ടെന്നിരിക്കെ, അത് 150 രൂപയ്ക്ക് വിറ്റാൽ മാത്രമേ മാസിക വിൽക്കുന്ന കട ഉടമകൾക്ക് 35 ശതമാനം കമ്മീഷൻ ഉടനടി കൊടുക്കാൻ സാധിക്കുകയുള്ളൂ," പ്രസിദ്ധീകരണത്തിന്റെ സാമ്പത്തിക വശം വിശദീകരിച്ച് ലാഹിരി പറയുന്നു.

മിക്കദിവസങ്ങളിലും ലാഹിരിയും അദ്ദേഹത്തിന്റെ കുടുംബവും സുന്ദർബൻസിൽനിന്നുള്ള വാർത്തകൾക്കായി ആറ് ബംഗാളി ദിനപ്പത്രങ്ങളും മൂന്ന് ഇംഗ്ളീഷ് ദിനപത്രങ്ങളും അരിച്ചുപെറുക്കും. ഈ പ്രദേശത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ള ഒരു വിദഗ്ധനാണ് ലാഹിരി എന്നതിനാൽത്തന്നെ, പല വാർത്തകളും - ഉദാഹരണത്തിന്, കടുവാ അക്രമണത്തെക്കുറിച്ചുള്ള വിവരങ്ങൾ - അദ്ദേഹത്തിന് നേരിട്ട് ലഭിക്കും. വായനക്കാർ ദിനപ്പത്രങ്ങളുടെ പത്രാധിപർക്ക് അയയ്ക്കുന്ന കത്തുകളും ലാഹിരി ശേഖരിക്കാറുണ്ട്. "വായനക്കാർ പണക്കാരോ അധികാരമുള്ളവരോ ആയിരിക്കില്ല, എന്നാൽ അവർക്ക് തങ്ങൾ എഴുതുന്ന കാര്യങ്ങളെക്കുറിച്ച് നല്ല ബോധ്യമുള്ളതിനാൽ വളരെ പ്രസക്തമായ ചോദ്യങ്ങളാണ് അവർ ചോദിക്കുക."

മാസിക പ്രസിദ്ധീകരിക്കുന്നതിൽ ഒതുങ്ങുന്നതല്ല ലാഹിരിയുടെ ചുമതലകൾ. ഓരോ ദിവസവും അദ്ദേഹം 180 കിലോമീറ്റർ സഞ്ചരിച്ച്, അയൽജില്ലയായ കിഴക്കൻ ബർധമാനിലുള്ള സർക്കാർ സ്കൂളിലെ 5 മുതൽ9 വരെയുല്ല ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് ഭൂമിശാസ്ത്രം ക്ലാസുകൾ എടുക്കുന്നു. "രാവിലെ 7 മണിക്ക് വീട്ടിൽ നിന്ന് ഇറങ്ങിയാൽ രാത്രി 8 മണിക്കേ ഞാൻ തിരിച്ചെത്തുകയുളളൂ. മാസിക അച്ചടിക്കുന്ന പ്രസ് ബർധമാൻ നഗരത്തിൽ ആയതിനാൽ, അവിടെ ജോലിയുള്ള ദിവസങ്ങളിൽ വീട്ടിലെത്താൻ പിന്നെയും വൈകും," കഴിഞ്ഞ 26 വർഷമായി അധ്യാപകജോലി ചെയുന്ന ലാഹിരി പറയുന്നു. "മാസികപോലെത്തന്നെ അധ്യാപനത്തോടും എനിക്ക് അഭിനിവേശമാണ്," അദ്ദേഹം പറയുന്നു.

പരിഭാഷ: പ്രതിഭ ആര്‍. കെ .

Urvashi Sarkar is an independent journalist and a 2016 PARI Fellow.

Other stories by Urvashi Sarkar
Editor : Sangeeta Menon

Sangeeta Menon is a Mumbai-based writer, editor and communications consultant.

Other stories by Sangeeta Menon
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

Other stories by Prathibha R. K.