ടെംപു മാജിയുടെ കുടുംബം പറയുന്നത് അദ്ദേഹം ചെയ്യാത്ത കുറ്റത്തിനാണ് ജയിലിൽ കിടക്കുന്നത് എന്നാണ്.
ജഹാനാബാദ് കോടതിയിൽ ടെംപുവിന്റെ കേസിന്റെ വിചാരണ നടന്നപ്പോൾ, അദ്ദേഹത്തിന്റെ വീട്ടിൽനിന്ന് കണ്ടെത്തി എന്ന് അവകാശപ്പെട്ട് തെളിവായി സമർപ്പിച്ച വസ്തുക്കൾ വാസ്തവത്തിൽ അവിടെനിന്ന് ലഭിച്ചതുതന്നെയാണെന്ന് സ്ഥാപിക്കാൻ പൊലീസിന് കഴിഞ്ഞില്ലെന്ന് കുടുംബം പറയുന്നു.
"ചെയ്യാത്ത കുറ്റത്തിന് അദ്ദേഹത്തെ കള്ളക്കേസിൽ കുടുക്കിയിരിക്കുകയാണ്," ടെംപുവിന്റെ ഭാര്യ, 35 വയസ്സുകാരിയായ ഗുണാ ദേവി പറയുന്നു.
ടെംപുവിന്റെ ശിക്ഷാവിധിയ്ക്ക് ആധാരമായ ദൃക്‌സാക്ഷിമൊഴികൾ അഞ്ചെണ്ണവും പോലീസുകാരുടേതായിരുന്നു എന്നത് ഗുണാ ദേവിയുടെ ആരോപണങ്ങൾക്ക് ശക്തി പകരുന്നു. വിചാരണാവേളയിൽ ഒരൊറ്റ സ്വതന്ത്ര സാക്ഷിയുടെപോലും മൊഴി രേഖപ്പെടുത്തിയിരുന്നില്ല. 2016-ലെ ബീഹാർ പ്രൊഹിബിഷൻ ആൻഡ് എക്സൈസ് (അമൻഡ്മെന്റ്) ആക്ടിന് കീഴിലാണ് ടെംപുവിന്റെ വിചാരണ നടന്നത്.
"ഞങ്ങളുടെ വീടിന് പുറകിലുള്ള ഒരു കൃഷിയിടത്തിൽനിന്നാണ് മദ്യം കണ്ടെത്തിയത്. ആ സ്ഥലത്തിന്റെ ഉടമസ്ഥൻ ആരാണെന്ന് ഞങ്ങൾക്കറിയില്ല. അവിടെനിന്ന് കണ്ടെത്തിയ മദ്യവുമായി ഞങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് ഞാൻ പോലീസുകാരോട് പറഞ്ഞതാണ്," ഗുണാ ദേവി പറയുന്നു. എന്നാൽ അവരുടെ വാക്കുകൾ പോലീസ് ചെവിക്കൊണ്ടില്ല. "നിങ്ങളുടെ വീടിന്റെ പുറകിൽനിന്ന് കിട്ടിയ മദ്യം പിന്നെ നിങ്ങളുടേത് തന്നെയല്ലേ?", ഗുണയുടെ യാചനകൾ തള്ളിക്കളയാൻ പോലീസുകാർ പറഞ്ഞ ന്യായം ഇതാണ്.
2019-ലാണ് ടെംപു മാജിയെ ജയിലിൽ അടയ്ക്കുന്നത്. മൂന്ന് വർഷത്തിനുശേഷം, 2022 മാർച്ച് 25-ന്, വീട്ടിൽ മദ്യം സൂക്ഷിക്കുകയും വിൽക്കുകയും ചെയ്ത കുറ്റത്തിന് അഞ്ച് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും അദ്ദേഹത്തിന് ശിക്ഷ വിധിച്ചു.
ടെംപു മാജിയും ഗുണാ ദേവിയും അവരുടെ നാല് മക്കളുമൊത്ത് ജഹാനാബാദ് ജില്ലയിലെ കെനാരി ഗ്രാമത്തിലുള്ള ഒരു ഒറ്റമുറി വീട്ടിലാണ് കഴിയുന്നത്. മുഷഹർ സമുദായക്കാരായ അവർ ഗ്രാമത്തിലെ മുഷഹർ ടോലിയിൽത്തന്നെയാണ് താമസം. 2019 മാർച്ച് 20-ന് റെയ്ഡ് നടക്കുമ്പോൾ ടെംപു വീട്ടിലുണ്ടായിരുന്നില്ല - കൊയ്തെടുത്ത വിളകൾ ചുമന്ന് ഭൂവുടമകളുടെ വീട്ടിൽ എത്തിച്ചുകൊടുക്കുന്ന ഖലാസി (സഹായി) ആയി ജോലി നോക്കാൻ അദ്ദേഹം രാവിലെ നേരത്തെതന്നെ വീട്ടിൽനിന്ന് പുറപ്പെട്ടിരുന്നു.












