പനിമാരയിലെ സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് മറ്റുചില മുന്നണികളിലും പൊരുതണമായിരുന്നു. ഇത്തരം പോരാട്ടങ്ങളില്‍ ചിലത് വീട്ടില്‍ തന്നെയായിരുന്നു.
ഗാന്ധിജിയുടെ ആഹ്വാനത്തില്‍ പ്രചോദിതരായി തൊട്ടുകൂടായ്മയ്ക്കെതിരെ അവര്‍ പ്രവര്‍ത്തിച്ചു.
“ഒരുദിവസം ഗ്രാമത്തിലെ ഞങ്ങളുടെ ജഗന്നാഥ ക്ഷേത്രത്തിലേക്ക് 400 ദളിതരുമായി ഞങ്ങള്‍ ജാഥ നയിച്ചു”, ചമാരു പറഞ്ഞു. ബ്രാഹ്മണര്‍ക്ക് അത് ഇഷ്ടപ്പെട്ടില്ല. പക്ഷെ അവരില്‍ ചിലര്‍ ഞങ്ങളെ പിന്തുണച്ചു. ഒരുപക്ഷെ അവര്‍ നിര്‍ബന്ധിക്കപ്പെട്ടതായിരിക്കാം. ആ സമയത്തെ അവസ്ഥ അതായിരുന്നു. ഗാംവടിയ (ഗ്രാമ മുഖ്യന്‍) ആയിരുന്നു ക്ഷേത്രത്തിന്‍റെ മാനേജിംഗ് ട്രസ്റ്റി. അദ്ദേഹം ക്ഷോഭിച്ച് പ്രതിഷേധമെന്നോണം ഗ്രാമംവിട്ടു. എന്നിരിക്കിലും അദ്ദേഹത്തിന്‍റെ സ്വന്തം മകന്‍ ഞങ്ങളെ പിന്തുണച്ചുകൊണ്ടും പിതാവിന്‍റെ പ്രവൃത്തിയെ തള്ളിക്കളഞ്ഞുകൊണ്ടും ഞങ്ങളോടൊപ്പം ചേര്‍ന്നു.
“ബ്രിട്ടീഷ് സാധനങ്ങള്‍ക്കെതിരായ പ്രചരണം ഗൗരവമുള്ളതായിരുന്നു. ഞങ്ങള്‍ ഖാദിമാത്രം ധരിച്ചു. ഞങ്ങള്‍തന്നെയാണ് അത് നെയ്തത്. പ്രത്യയശാസ്ത്രം അതിന്‍റെ ഒരു ഭാഗമായിരുന്നു. യഥാര്‍ത്ഥത്തില്‍ ഞങ്ങള്‍ വളരെ ദരിദ്രരായിരുന്നു, അതുകൊണ്ട് ഞങ്ങള്‍ക്കത് നല്ലതായിരുന്നു.”
എല്ലാ സ്വാതന്ത്ര്യസമര സേനാനികളും ദശകങ്ങള്‍ക്കുശേഷവും ഈ പ്രവൃത്തി മാറ്റമില്ലാതെ തുടര്‍ന്നു. അവരുടെ വിരലുകള്‍ക്ക് നൂല്‍ക്കാനോ നെയ്യാനോ പറ്റാതാകുന്നിടംവരെ. “കഴിഞ്ഞവര്‍ഷം 90-ാം വയസ്സില്‍ അത് നിര്‍ത്താനുള്ള സമയമായെന്ന് എനിക്കുതോന്നി”, ചമാരു പറഞ്ഞു.
ഇതെല്ലാം തുടങ്ങിയത് 1930’കളില്‍ സമ്പല്‍പൂരില്‍ കോണ്‍ഗ്രസ്സിന്‍റെ പ്രചോദനത്താല്‍ സംഘടിപ്പിച്ച “പരിശീലന” ശിബിരത്തില്‍ വച്ചാണ്. “സേവ [സേവനം] എന്നാണ് പരിശീലനത്തെ വിളിച്ചത്. പക്ഷെ പകരം ഞങ്ങളെ പഠിപ്പിച്ചത് ജയില്‍ ജീവിതത്തെക്കുറിച്ചായിരുന്നു. അവിടുത്തെ ശൗചാലയം വൃത്തിയാക്കുന്നതിനെക്കുറിച്ചും ശോച്യമായ ഭക്ഷണത്തെക്കുറിച്ചും മറ്റും. പരിശീലനം എന്തിനായിരുന്നു എന്ന് ഞങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാമായിരുന്നു. ഞങ്ങള്‍ ഒന്‍പത് പേരാണ് ഗ്രാമത്തില്‍നിന്നും ശിബിരത്തിനു പോയത്.”
“ഗ്രാമം ഒന്നടങ്കം പൂമാലകളും സിന്ദൂരവും പഴങ്ങളും നല്‍കി ഞങ്ങളെ യാത്രയയച്ചു.”
അവിടെയും, ഇതിന്‍റെ പിന്നില്‍, മഹാത്മാവിന്‍റെ മാന്ത്രികതയുണ്ടായിരുന്നു. “സത്യാഗ്രഹം ചെയ്യാന്‍ ആളുകളോട് ആഹ്വാനം ചെയ്തുകൊണ്ടുള്ള അദ്ദേഹത്തിന്‍റെ കത്ത് ഞങ്ങളെ ഉണര്‍ത്തി. പാവപ്പെട്ടവരും നിരക്ഷരരുമായ ഞങ്ങളുടെ ലോകത്തെ മാറ്റുന്നതിനായി ഞങ്ങളോട് നിഷേധികളായി പെരുമാറാന്‍ ആവശ്യപ്പെട്ടു. പക്ഷെ ഒരു പെരുമാറ്റച്ചട്ടമെന്നനിലയില്‍ ഞങ്ങള്‍ അക്രമരാഹിത്യം പാലിക്കുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു.” പനിമാരയിലെ മിക്ക സ്വാതന്ത്ര്യസമര സേനാനികളും പിന്നീടുള്ള തങ്ങളുടെ ജീവിതത്തില്‍ പാലിച്ച ഒരു പെരുമാറ്റച്ചട്ടമായിരുന്നു ഇത്.
അതിനുശേഷം അവര്‍ ഒരിക്കലും ഗാന്ധിജിയെ കണ്ടിട്ടില്ല. പക്ഷെ ദശലക്ഷക്കണക്കിനു മറ്റുള്ളവരെപ്പോലെ അദ്ദേഹത്തിന്‍റെ ആഹ്വാനങ്ങള്‍ അവരെ നയിച്ചു. “ഇവിടെ മന്‍മോഹന്‍ ചൗധരിയെയും ദയാനന്ദ് സത്പതിയെയും പോലുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ ഞങ്ങളെ പ്രചോദിപ്പിച്ചു.” 1942 ഓഗസ്റ്റിന് മുന്‍പുതന്നെ പനിമാരയിലെ പോരാളികള്‍ അവരുടെ ആദ്യ ജയില്‍വാസം പൂര്‍ത്തിയാക്കിയിരുന്നു. “ഞങ്ങള്‍ ഒരു പ്രതിജ്ഞ എടുത്തിരുന്നു. യുദ്ധവുമായി [രണ്ടാം ലോകമഹായുദ്ധം] പണമായോ ആളായോ ഏതുതരത്തിലായാലും സഹകരിക്കുന്നത് വഞ്ചനയാണ്. പാപമാണ്. അക്രമരഹിതമായ എല്ലാ മാര്‍ഗ്ഗങ്ങളും ഉപയോഗിച്ച് യുദ്ധത്തോട് പ്രതിഷേധിക്കേണ്ടതുണ്ട്.” ഗ്രാമത്തിലെ എല്ലാവരും അതിനെ പിന്തുണച്ചു.
“കട്ടക്കില്‍ ആറുമാസം ഞങ്ങള്‍ ജയിലിലായി. ബ്രിട്ടീഷുകാര്‍ ആളുകളെ അധികകാലം ജയിലില്‍ പാര്‍പ്പിചിരുന്നില്ല. അതിനുള്ള പ്രധാനകാരണം ആയിരക്കണക്കിനാളുകളെക്കൊണ്ട് ജയില്‍ നിറഞ്ഞതായിരുന്നു. ധാരാളമാളുകള്‍ ജയിലിലാകാന്‍ തയ്യാറായിരുന്നു.”




