അസമിസ് ഉത്സവമായ രംഗൊലി ബിഹുവിന്റെ ദിവസമടുക്കുമ്പോൾ ചവിട്ടുപലകയും തറിയും ഒരു കൈത്തറിയന്ത്രത്തിന്റെ മരംകൊണ്ടുള്ള ചട്ടക്കൂടിലടിക്കുന്ന ശബ്ദം കേൾക്കാം ചുറ്റുവട്ടത്ത്.

ഭെല്ലാപാരയുടെ സമീപത്തുള്ള ശാന്തമായ ഒരു ഇടവഴിയിൽ, പട്നീ ദെയൂരി എന്ന നെയ്ത്തുകാരി, അവരുടെ കൈത്തറിയന്ത്രത്തിൽ തിരക്കിട്ട് പണിയെടുക്കുകയാണ്. ബജ്രാഹർ ഗ്രാമത്തിലെ വീട്ടിൽ അവർ ഒരു എൻഡിഗാമുസാസ് നെയ്യുകയായിരുന്നു. ഏകദേശം ഏപ്രിലിൽ നടക്കാറുള്ള അസമിന്റെ പുതുവർഷ വിളവെടുപ്പുത്സവത്തിനകം ആ വസ്ത്രം തയ്യാറാക്കേണ്ടതുണ്ട് അവർക്ക്.

എന്നാലിത് വെറും ഗാമുസാസല്ല. വളരെ സങ്കീർണ്ണമായ ചിത്രപ്പണികൾ നെയ്യുന്നതിന് പ്രശസ്തയാണ് ഈ 58-കാരി. “ബിഹുവിന് മുമ്പ് 30 ഗമുസകൾ തയ്യാറാക്കാനുള്ള ഓർഡർ കിട്ടിയിട്ടുണ്ട്. കാരണം, അതിഥികൾക്ക് സമ്മാനമായി കൊടുക്കാനുള്ളതാണ് അതെല്ലാം,” അവർ പറയുന്നു. അസമീസ് സംസ്കാരത്തിൽ വളരെ പ്രാധാന്യമുള്ളതാണ് ഗാമുസാസ് എന്ന ഒന്നര മീറ്റർ നീളമുള്ള, ഈ നെയ്ത്തു വസ്ത്രം. ഉത്സവകാലത്ത് വിശേഷിച്ചും നാട്ടുകാർക്കിടയിൽ ധാരാളം ആവശ്യക്കാരുണ്ട് ഇതിന്. അതിന്റെ ചുവന്ന നാരുകൾ ഒരു ഉത്സവാന്തരീക്ഷം സൃഷ്ടിക്കുന്നു.

“തുണിയിൽ പൂക്കൾ നെയ്യുന്നത് എനിക്കിഷ്ടമുള്ള ജോലിയാണ്. ഏത് പൂക്കൽ കണ്ടാലും അതേപോലെ നെയ്യാൻ എനിക്കറിയാം. ഒരിക്കൽ കണ്ടാൽ മതി,” തെല്ലഭിമാനത്തോടെ ചിരിച്ചുകൊണ്ട് ദെയൂരി പറയുന്നു. അസമിലെ പട്ടികഗോത്രമായി രേഖപ്പെടുത്തിയവരാണ് ദിയൂരി സമുദായം.

PHOTO • Mahibul Hoque
PHOTO • Mahibul Hoque

അസമിലെ ബജ്‌രാഝാർ ഗ്രാമത്തിലെ പട്‌നെ ദെയൂരി തന്റെ കൈത്തറിയിൽ. ഈയിടെ പൂർത്തിയാക്കിയ ഒരു എരി ചദോർ (വലത്ത് )

സംസ്ഥാനത്തൊട്ടാകെ, 12 ലക്ഷത്തിലധികം നെയ്ത്തുകാരടങ്ങുന്ന 12.69 ലക്ഷം കൈത്തറി കുടുംബങ്ങളിൽ‌പ്പെട്ടവരാണ് അസമിലെ മസ്ബാത് സബ് ഡിവിഷനിലെ ഈ ഗ്രാമത്തിലുള്ള നെയ്ത്തുകാർ. രാജ്യത്ത് ഏറ്റവുമധികം നെയ്ത്തുകാരുള്ള സംസ്ഥാനം. കൈത്തറി വസ്തുക്കൾ, വിശേഷിച്ചും സിൽക്ക് വസ്ത്രങ്ങൾ ഉത്പാദിപ്പിക്കുന്ന രാജ്യത്തെ മുൻ‌നിര സംസ്ഥാനങ്ങളിലൊന്നാണ് അസം. എരി, മുഗ, മൾബെറി, ടസ്സർ എന്നീ നാലിനം സിൽക്ക് വസ്ത്രങ്ങളാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്.

പ്രാദേശിക ബോഡോ ഭാഷയിൽ ‘എൻഡി’ എന്ന് വിളിക്കുന്ന എരിയാണ് (പരുത്തിയും സിൽക്കും) ദെയൂരി ഉപയോഗിക്കുന്നത്. “കുട്ടിക്കാലത്ത് അമ്മയിൽനിന്ന് പഠിച്ചതാണ് ഇത്. സ്വന്തമായി തറി പ്രവർത്തിപ്പിക്കാൻ പഠിച്ചതുമുതൽക്ക് സ്വന്തമായി നെയ്യാൻ തുടങ്ങി. അതിൽ‌പ്പിന്നെ ഞാൻ ഈ ജോലിയാണ് ചെയ്യുന്നത്,” നെയ്ത്തിന്റെ ആശാത്തിയായ അവർ പറയുന്നു. ഗമുസാസും ഫുലം‌ഗമുസാസും (ഇരുവശങ്ങളിലും അലങ്കാരപ്പണികളുള്ള അസമീസ് തൂവാലകൾ), മെഖേല ചദോറും (സ്ത്രീകൾക്കുള്ള രണ്ട് ഭാഗങ്ങളായുള്ള അസമീസ് വസ്ത്രം), എൻഡി ചദോറും (വലിയ ഷോൾ) അവർക്ക് നെയ്യാനറിയാം.

വില്പനയെ സഹായിക്കാൻ, 1996-ൽ അവർ ഒരു സ്വയം സഹായസംഘം (എസ്.എച്ച്.ജി) ആരംഭിച്ചു. “ഞങ്ങൾ ഭെല്ലാപാർ ഖുദ്രസഞ്ജയ് (ചെറുകിട സമ്പാദ്യം) എസ്.എച്ച്.ജി ആരംഭിച്ചപ്പോൾ, ഞാൻ നെയ്ത വസ്ത്രങ്ങൾ അതിലൂടെ വിൽക്കാൻ തുടങ്ങി,” തന്റെ സംരംഭകത്വത്തെക്കുറിച്ചുള്ള അഭിമാനത്തോടെ അവർ പറയുന്നു.

എന്നാൽ, വരുമാ‍നം വർദ്ധിപ്പിക്കുന്നതിൽ പ്രധാന ബുദ്ധിമുട്ടായി ദെയൂരിക്ക് അനുഭവപ്പെട്ടത്, നെയ്ത്തുകാരിൽനിന്ന് നൂൽ സംഘടിപ്പിക്കുന്നതിലായിരുന്നു. നൂലുകൾ വാങ്ങാൻ കൂടുതൽ മൂലധനം ആവശ്യമാണെന്നും അത് തന്റെ ശേഷിക്കപ്പുറമാണെന്നും അവർ സൂചിപ്പിക്കുന്നു. അതിനാൽ, കടക്കാരിൽനിന്ന് നൂൽ വാങ്ങി, അവരുടെ ആവശ്യത്തിനനുസരിച്ച് നെയ്യുന്ന കമ്മീഷൻ വ്യവസ്ഥയിൽ ജോലി ചെയ്യാനാണ് അവർക്ക് താത്പര്യം. “ഗമൂസകളുണ്ടാക്കാൻ, അതിന്റെ നീളവും വീതിയുമനുസരിച്ച്, മൂന്ന് കിലോഗ്രാം നൂൽ വേണം. ഒരു കിലോഗ്രാം എൻഡിക്ക് 700 രൂപ വിലവരും. 2,100 രൂപ ചിലവാക്കാൻ എന്നെക്കൊണ്ടാവില്ല,” അവർ പറയുന്നു. 10 ഗമൂസകൾക്കോ 3 സാരികൾക്കോ വേണ്ടുന്ന നൂൽ, വ്യാപാരികൾ അവർക്ക് കൊടുക്കുന്നു. “അതുപയോഗിച്ച് ഞാൻ കഴിയുന്നതും വേഗം ജോലി തീർക്കും,” അവർ കൂട്ടിച്ചേർത്തു.

നൂൽ ശേഖരിച്ചുവെക്കാൻ സാധിക്കാത്തതിനാൽ ജോലി മന്ദഗതിയിലാവുന്നുണ്ടെന്ന് മധോബി ചഹാരിയയും പറയുന്നു. ദേയൂരിയുടെ അയൽക്കാരിയായ അവർ, ഗമൂസകൾ നെയ്യാൻ, മറ്റുള്ളവർ കൊടുക്കുന്ന നൂലിനെയാണ് ആശ്രയിക്കുന്നത്. “എന്റെ ഭർത്താവ് ദിവസക്കൂലിക്കാരനാണ്. ചിലപ്പോൾ ജോലിയുണ്ടാകും. ചിലപ്പോൾ ഇല്ല. അത്തരം അവസരങ്ങളിൽ എനിക്ക് നൂൽ വാങ്ങാൻ പറ്റില്ല,” അവർ പാരിയോട് പറയുന്നു.

പരമ്പരാഗത കൈത്തറിയെക്കുറിച്ച് പട്നെ ദെയൂരി സംസാരിക്കുന്നു

അസമിൽ 12.69 ലക്ഷം കൈത്തറി കുടുംബങ്ങളുണ്ട്. നെയ്ത്തുത്പന്നങ്ങളുടെ ഉത്പാദനത്തിൽ രാജ്യത്ത് മുൻനിരയിൽ നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് അസം

മധോബിയുടേയും ദെയൂരിയുടേയും സാഹചര്യങ്ങൾ അസാധാരണമല്ല. പലിശരഹിത വായ്പകൾക്കും മെച്ചപ്പെട്ട വായ്പാ സൌകര്യങ്ങൾക്കും‌വേണ്ടി പ്രവർത്തിക്കുന്ന ദിബ്രുഗർ സർവകലാശാലയുടെ 2020-ലെ റിപ്പോർട്ട് പ്രകാരം, സംസ്ഥാനത്തെ എല്ലാ ഗാർഹിക നെയ്ത്തുകാരും ഈ പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. സ്ത്രീ നെയ്ത്തുകാർക്കിടയിൽ ശക്തമായ ഒരു തൊഴിലാളി സംഘടനയില്ലാത്തതിനാൽ, സർക്കാർ പദ്ധതികൾ, ആരോഗ്യ പരിരക്ഷ, വായ്പാ-വില്പന ശ്രേണികൾ എന്നിവ അവർക്ക് ലഭ്യമാവുന്നില്ലെന്ന് ആ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

“മൂന്ന് ദിവസത്തിനുള്ളിൽ എനിക്ക് ഒരു ചദാർ പൂർത്തിയാക്കാൻ കഴിയും,” എന്ന് അവകാശപ്പെടുന്നു ദെയൂരി. ഒരു ഇടത്തരം വലിപ്പത്തിലുള്ള ഗമൂസ ഉണ്ടാക്കാൻ ഒരു ദിവസത്തെ നെയ്ത്ത് ആവശ്യമാണ്. ഓരോ വസ്ത്രത്തിനും ദേവൂരിക്ക് കിട്ടുന്ന വേതനം 400 രൂപയാണ്. അസമീസ് മെഖേല ചദോറിന്റെ കമ്പോളവില 5,000-ത്തിനും ഏതാനും ലക്ഷത്തിനും ഇടയിലാണ്. എന്നാൽ ദേവൂരിയെപ്പോലെയുള്ളവർക്ക് മാസത്തിൽ കിട്ടുന്നതാകട്ടെ, 6,000 മുതൽ 8,000 രൂപവരെയും.

ഏഴംഗങ്ങളുള്ള കുടുംബത്തിനെ പോറ്റാൻ - 66 വയസ്സുള്ള ഭർത്താവ് നവിൻ ദെയൂരി, രണ്ടു കുട്ടികൾ, 34 വയസ്സുള്ള രജൊനി, 26 വയസ്സുള്ള റൂമി, മരിച്ചുപോയ മകന്റെ കുടുംബം എന്നിവർ -  അതിനാൽ നെയ്ത്തു ജോലി കൊണ്ട് സാധിക്കുന്നില്ല. അതിനാൽ അവർ നാട്ടിലുള്ള ഒരു പ്രൈമറി സ്കൂളിൽ പാചകക്കാരിയായും ജോലി ചെയ്യുന്നു.

PHOTO • Mahibul Hoque
PHOTO • Mahibul Hoque

പട്‌നെ ദെയൂരി എരി നൂലുകൾ ചുരുട്ടി ബോബ്ബിൻസിൽ വെക്കുന്നു. അത് പരമ്പരാഗത തറിയിൽ കൊണ്ടുപോയാണ് അവർ നെയ്യുന്നത്

PHOTO • Mahibul Hoque
PHOTO • Mahibul Hoque

പട്‌നെ ദെയൂരിയുടെ തൊഴിൽ വൈദഗ്ദ്ധ്യം ബജ്‌രഹാർ ഗ്രാമത്തിലെ മറ്റ് നെയ്ത്തുകാർക്ക് ഒരു പ്രചോദനമാണ്. മാധൊബി ച്ഛാരിയ (വലത്ത്) ആണുങ്ങൾക്കുള്ള എരി തൂവാല ഉണ്ടാക്കുന്നത് അവർ നിരീക്ഷിക്കുന്നു

അസമിൽ, ഏകദേശം എല്ലാ‍ നെയ്ത്തുകാരും (11.79 ലക്ഷം) സ്ത്രീകളാണെന്ന്, ഫോർത്ത് ഓൾ ഇന്ത്യാ ഹാൻഡ്‌ലൂം സെൻസസ് (2019-2020) ചൂണ്ടിക്കാട്ടുന്നു. വീട്ടുജോലിയും നെയ്ത്തും ചെയ്തുവേണം അവർക്ക് ജീവിക്കാൻ. ദെയൂരിയെപ്പോലെ ചിലർ മറ്റ് ജോലികൾക്കും പോകുന്നു

ദിവസത്തിൽ അനേകം ജോലികൾ ചെയ്യേണ്ടതുള്ളതിനാൽ, ദെയൂരിയുടെ ദിവസം രാവിലെ 4 മണിക്ക് ആരംഭിക്കുന്നു. തറിയുടെ മുമ്പിലുള്ള ബെഞ്ചിലിരുന്നാണ് അവരുടെ ജോലി. തറിയുടെ തുരുമ്പ് പിടിച്ച കാലുകൾ ഇഷ്ടികകൾകൊണ്ട് താങ്ങിയിരിക്കുകയാണ് “7.30 മുതൽ 8 വരെ ജോലി ചെയ്തതിനുശേഷം ഞാൻ സ്കൂളിൽ പോകും (പാചകത്തിന്). 2-3 മണിയാവുമ്പോൾ തിരിച്ചുവന്ന് 4 മണിവരെ വിശ്രമികും. വീണ്ടും 10-11 മണിവരെ നെയ്യും,” അവർ പറയുന്നു.

എന്നാൽ നെയ്യൽ മാത്രമല്ല. നൂൽ തയ്യാറാക്കലും ദെയൂരിയുടെ ജോലിയാണ്. അദ്ധ്വാനമുള്ള ജോലിയാണത്. “ആദ്യം നൂൽ നനച്ച്, കഞ്ഞിവെള്ളത്തിൽ മുക്കി, ശേഷം അതിനെ ഉണക്കിയാലേ എൻഡിക്ക് ബലമുണ്ടാവൂ. നൂലുകൾ പരത്തിയിടാൻ ഞാൻ രണ്ട് മുളയുടെ കാലുകൾ രണ്ടറ്റത്തും കുത്തിനിർത്തും. നൂൽ തയ്യാറായാൽ, അവ റായിൽ (പിരിക്കാനുള്ള ദണ്ഡ്) ചുറ്റിവെക്കും. അതിനുശേഷം ഈ പിരിക്കാനുള്ള ദണ്ഡ് തറിയുടെ അറ്റത്തേക്ക് നീക്കണം. പിന്നെ കൈകളും കാലുകളും ഉപയോഗിച്ച് നെയ്യും,” അവർ വിശദീകരിക്കുന്നു.

ദെയൂരി ഉപയോഗിക്കുന്ന രണ്ട് തറികളും പരമ്പരാഗത രീതിയിലുള്ളതാണ്. മൂന്ന് പതിറ്റാണ്ട് മുമ്പ് വാങ്ങിയതാണെന്ന് അവർ പറയുന്നു. അടയ്ക്കാമരത്തിന്റെ രണ്ട് കഴകളിൽ കയറ്റിവെച്ച മരത്തിന്റെ ചട്ടക്കൂടുകൾ അവയ്ക്കുണ്ട്. പെഡലുകൾ മുളകൊണ്ടുള്ളതാണ്. പരമ്പരാഗത തറി ഉപയോഗിക്കുന്ന പഴയ നെയ്ത്തുകാർ സങ്കീർണമായ ആകൃതികൾ കൊടുക്കാൻ കനം കുറഞ്ഞ മുളച്ചീന്തുകളും, തെങ്ങോല മടലുമാണ് ഉപയോഗിക്കുക. ഏത് ഡിസൈൻ ഉണ്ടാക്കാനും, അവർ, തിരഞ്ഞെടുത്ത നീളമുള്ള നൂലുകൾ കൈകൊണ്ട് എടുക്കുകയാണ് ചെയ്യുന്നത്. നിറമുള്ള നൂലുകൾ വസ്ത്രത്തിൽ നെയ്യാൻ, കുത്തനെയുള്ള നൂലുകൾക്കിടയിലൂടെ ഓരോ തവണയും, ട്രെഡിൽ ഉന്തി, അതിലൂടെ സെരി (കനം കുറഞ്ഞ മുളച്ചീന്തുകൾ) കടത്തിവിടണം. ഇത് സമയമെടുക്കുന്ന പ്രക്രിയയാണ്. ജോലി ഒന്ന് മന്ദഗതിയിലാവും.

PHOTO • Mahibul Hoque
PHOTO • Mahibul Hoque

നൂലുകളെ താഴെയും മുകളിലുമായി വേറിട്ടെടുക്കുന്നതിനാണ് സെരി എന്ന മുളച്ചീന്തുകൾ ഉപയോഗിക്കുന്നത്. സ്പിൻഡിലിന് കടന്നുപോകാനും ഡിസൈനുകൾ സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കുന്നു. നിറമുള്ള നൂലുകൾ വസ്ത്രത്തിൽ നെയ്യാൻ, പാട്‌നെ ദെയൂരി സ്പിൻഡിലും നിറമുള്ള നൂലുകളുമെടുത്ത്, മുകളിലൂടെയും കീഴ്ഭാഗത്തിലൂടെയും കടത്തിവിടുന്നു

PHOTO • Mahibul Hoque
PHOTO • Mahibul Hoque

ഒരു എരി ചാദോർ നെയ്യുകയാണ് പട്നെ ദെയൂരി (ഇടത്ത്). വിദഗ്ദ്ധയായ അവരുണ്ടാക്കുന്ന ചാദോറുകളുടെ സങ്കീർണമായ ഡിസൈനുകളെ നാട്ടുകാർ ആദരവോടെയാണ് കാണുന്നത്. താരു ബറൂവ് (വലത്ത്) മൂന്ന് വർഷമായി നെയ്ത്ത് നിർത്തിയെങ്കിലും, അവരുടെ വീട്ടിൽ, വിറ്റിട്ടില്ലാത്ത കുറച്ച് ഗമൂസാസ് ഉണ്ട്

2017-2018-ൽ അസം സർക്കാർ സ്വീകരിച്ച കൈത്തറി നയപ്രകാരം, തറികൾ ആധുനികവത്കരിക്കണമെന്നും നൂൽ കൂടുതൽ ലഭ്യമാക്കണമെന്നും സൂചിപ്പിച്ചിട്ടുണ്ടെങ്കിലൂം, മുന്നോട്ട് പോകാൻ സഹായിക്കുന്ന സാമ്പത്തിക സഹായങ്ങളൊന്നും കിട്ടിയിട്ടില്ലെന്ന് ദെയൂരി പറയുന്നു. “ഹാൻഡ്‌ലൂം വകുപ്പുമായി എനിക്ക് ബന്ധമൊന്നുമില്ല. ഈ തറികളെല്ലാം പഴയതാണ്. വകുപ്പിൽനിന്ന് എനിക്കൊരു ഗുണവും ലഭിച്ചിട്ടില്ല.”

ഉപജീവനമാർഗ്ഗമെന്ന നിലയിൽ ഉപകരിക്കാത്തതിനാൽ, ഉഡാൽഗുരി ജില്ലയിലെ ഹതിഗർ ഗ്രാമത്തിലെ താരു ബറുവ ആ തൊഴിൽ വിട്ടു. “ഞാൻ നെയ്ത്തിൽ ഒരു വിദഗ്ദ്ധയായിരുന്നു. മെഖേല ചദോർ, ഗമുസാസ് തുടങ്ങിയവ നെയ്യാനായി ആളുകൾ എന്നെ സമീപിച്ചിരുന്നു. എന്നാൽ യന്ത്രത്തറിയിൽനിന്നും ഓൺലൈനായി കിട്ടുന്ന വിലകുറഞ്ഞ ഉത്പന്നങ്ങളിൽനിന്നുമുള്ള മത്സരം കാരണം ഞാനിപ്പോൾ നെയ്യാറില്ല,” പട്ടുനൂൽ‌പ്പുഴുക്കളീല്ലാത്ത എരി തോട്ടത്തിന്റെ അരികെ നിന്നുകൊണ്ട് 51 വയസ്സുള്ള താരു പറയുന്നു.

“ആളുകൾ കൈത്തറി വസ്ത്രങ്ങൾ ധരിക്കുന്നത് കാണാനില്ല. യന്ത്രത്തറിയിൽനിന്നുണ്ടാക്കുന്ന വില കുറഞ്ഞ വസ്ത്രങ്ങളാണ് ആളുകൾ ഉപയോഗിക്കുന്നത്. എന്നാൽ ഞാൻ വീട്ടിലുണ്ടാക്കിയ കൈത്തറിവസ്ത്രങ്ങൾ മാത്രമാണ് ഉപയോഗിക്കുന്നത്. ജീവിച്ചിരിക്കുന്നിടത്തോളം കാലം ഈ തൊഴിലിൽ ഏർപ്പെടുകയും ചെയ്യും,” അസമീസ് തൂവാലകളിൽ അതിവിദഗ്ദ്ധമായി പൂക്കളുടെ ചിത്രങ്ങൾ തുന്നിച്ചേർക്കുമ്പോൾ ദെയൂരി പറയുന്നു. തറിയുടെ ഷട്ടിൽ ഉന്തുന്നതിന് പാഡിൽ നീക്കുകയായിരുന്നു അവർ.

മൃണാളിനി മുഖർജി ഫൌണ്ടേഷന്റെ (എം.എം.എഫ്) ഫെല്ലോഷിപ്പിന്റെ സഹായത്തൊടെ ചെയ്ത റിപ്പോർട്ട്

പരിഭാഷ: രാജീവ് ചേലനാട്ട്

Mahibul Hoque

Mahibul Hoque is a multimedia journalist and researcher based in Assam. He is a PARI-MMF fellow for 2023.

Other stories by Mahibul Hoque
Editor : Priti David

Priti David is the Executive Editor of PARI. She writes on forests, Adivasis and livelihoods. Priti also leads the Education section of PARI and works with schools and colleges to bring rural issues into the classroom and curriculum.

Other stories by Priti David
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat