നട്ടെല്ലിന്റെ താഴ്ഭാഗത്ത് വേദനയും വിലക്കവും അസഹനീയമായപ്പോൾ തനൂജ ഒരു ഹോമിയോ ഡോക്ടറെ കാണാൻ ചെന്നു. “കാൽഷ്യത്തിന്റേയും ഇരുമ്പിന്റേയും അംശങ്ങൾ ശരീരത്തിൽ കുറവാണെന്നും നിലത്തിരിക്കരുതെന്നും അദ്ദേഹം എന്നോട് പറഞ്ഞു”.
പശ്ചിമബംഗാളിലെ മൂർഷിദാബാദ് ജില്ലയിലെ ബീഡിത്തൊഴിലാളിയായ അവർ ദിവസത്തിൽ 8 മണിക്കൂറോളം നിലത്തിരുന്നാണ് ബീഡി തെറുക്കുന്നത്. “നല്ല ക്ഷീണവും പണിയും പുറംവേദനയുമൊക്കെയുണ്ട്”, 40 കഴിയാറായ അവർ പറയുന്നു. “ഒരു കസേരയും ബെഞ്ചും മേടിക്കാൻ സാധിച്ചിരുന്നെങ്കിൽ”, അവർ കൂട്ടിച്ചേർക്കുന്നു.
നവംബർ മാസമായിരുന്നു. ഹരേക്ക്നഗർ മൊഹല്ലയിലെ അവരുടെ വീടിന്റെ പരുക്കൻ സിമന്റ് നിലത്ത് ഇളംചൂടുള്ള ഒരു വെയിൽക്കീറ് വീണുകിടക്കുന്നുണ്ടായിരുന്നു. ഓലകൊണ്ട് നിർമ്മിച്ച ഒരു പായിലിരുന്ന് അവർ ഒന്നിനുപിറകെ ഒന്നായി ബീഡി തെറുത്തുകൊണ്ടിരുന്നു. തല ഒരുവശത്തേക്ക് ചെരിച്ച്, ചുമലുകൾ അല്പം പൊക്കി, കൈമുട്ടുകൾ അനക്കാതെ, അവർ കെണ്ടു ഇലകൾ പിരിച്ചുകൊണ്ടിരുന്നു. “വിരലുകൾ മരവിച്ച് ഇപ്പോൾ അവ ഉണ്ടോ എന്നുപോലും അറിയുന്നില്ല”, പകുതി തമാശയായി അവർ പറയുന്നു.
അവരുടെ ചുറ്റുമായി ബീഡി ഉണ്ടാക്കാനുള്ള അസംസ്കൃതവസ്തുക്കൾ കിടക്കുന്നുണ്ടായിരുന്നു. കെണ്ടു ഇലകൾ, പുകയിലപ്പൊടി, നൂലുകളുടെ കെട്ട് തുടങ്ങിയവ. ഒരു ചെറിയ മൂർച്ചയുള്ള കത്തിയും ഒരു ജോഡി കത്രികകളുമാണ് ഈ തൊഴിലിൽ അവരുടെ പണിയായുധങ്ങൾ.
പണിക്കിടയ്ക്ക് അവർ ഒന്ന് പുറത്തുപോയി, വീട്ടിലേക്കാവശ്യമുള്ള പച്ചക്കറികൾ വാങ്ങുകയും, പാചകം ചെയ്യുകയും, വെള്ളം കൊണ്ടുവരികയും, വീട് ശുചിയാക്കുകയും മറ്റ് നൂറായിരം പണികൾ നടത്തുകയും ചെയ്യുന്നു. പക്ഷേ അപ്പോഴൊക്കെ, ദിവസത്തിൽ 500-നും 700-നുമിടയിൽ ബീഡി തെറുത്തില്ലെങ്കിൽ, മാസവരുമാനമായി കിട്ടുന്ന 3,000 രൂപയിൽ കുറവുവരുമെന്ന് അവർക്ക് ഉള്ളിന്റെയുള്ളിൽ ബോദ്ധ്യവുമുണ്ട്,
















