“അവര്‍ തകര്‍ത്ത കൂടാരത്തില്‍ ഞങ്ങള്‍ ഇരിക്കുകയായിരുന്നു. ഞങ്ങള്‍ ഇരിപ്പ് തുടര്‍ന്നു”, വയോധികനായ ആ സ്വാതന്ത്ര്യസമര ഭടന് ഞങ്ങളോടു പറഞ്ഞു. “അവര്‍ തറയിലും ഞങ്ങളുടെ ദേഹത്തും വെള്ളമൊഴിച്ചു. അവര്‍ തറ നനച്ച് ഇരിക്കാന്‍ ബുദ്ധിമുട്ടുള്ളതാക്കാന്‍ ശ്രമിച്ചു. ഞങ്ങള്‍ ഇരിപ്പ് തുടര്‍ന്നു. പിന്നീട് കുറച്ചു വെള്ളം കുടിക്കാനായി ടാപ്പിനുചുവട്ടിലെത്തി ഞാന്‍ കുനിഞ്ഞപ്പോള്‍ തലയോട്ടിക്ക് പൊട്ടല്‍ ഏല്‍പ്പിച്ചുകൊണ്ട് അവര്‍ എന്റെ തലയ്ക്കടിച്ചു. എനിക്ക് ആശുപത്രിയിലേക്ക് ഓടേണ്ടിവന്നു.”
ഇന്ത്യയിലെ ജീവിച്ചിരിക്കുന്ന ഏറ്റവും അവസാനത്തെ സ്വാതന്ത്ര്യസമര ഭടന്മാരില് ഒരാളാണദ്ദേഹം. ഒഡീഷയിലെ കോരാപൂട് പ്രദേശത്ത് ജീവിക്കുന്ന, ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട വെറും നാലോ അഞ്ചോ പേരിലൊരാള്‍. 1942-ലെ ബ്രിട്ടീഷ് ഭീകരതയെക്കുറിച്ച് സംസാരിക്കുകയായിരുന്നില്ല അദ്ദേഹം (അതെക്കുറിച്ചും അദ്ദേഹത്തിന് ഒരുപാട് സംസാരിക്കാനുണ്ടെങ്കില്പ്പോലും). അരനൂറ്റാണ്ടിനുശേഷം, 1992-ല്‍ ബാബറി മസ്ജിദ് തകര്ത്തവേളയില് തന്റെമേലുണ്ടായ ക്രൂരമായ ആക്രമണത്തെക്കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞത്: “ഞാനവിടെ 100 അംഗ സമാധാനസംഘത്തില്‍ ഉണ്ടായിരുന്നു.” പക്ഷെ സംഘത്തിന് ഒരു സമാധാനവും നല്‍കിയില്ല. അന്ന് പ്രായം എഴുപതുകളുടെ മദ്ധ്യത്തിലായിരുന്ന ഈ മുതിര്‍ന്ന ഗാന്ധിയന്‍ യോദ്ധാവ് പരിക്കില്‍നിന്നും സുഖം പ്രാപിച്ചുകൊണ്ട് 10 ദിവസം ആശുപത്രിയിലും ഒരുമാസം വാരണാസി ആശ്രമത്തിലും ചിലവഴിച്ചു.
സംഭവം വിശദീകരിക്കുമ്പോള്‍ അദ്ദേഹത്തില്‍ ദേഷ്യത്തിന്റെ ഒരു കണികപോലും ഉണ്ടായിരുന്നില്ല. രാഷ്ട്രീയ സ്വയംസേവക് സംഘിനോടൊ ബജ്രംഗ് ദളിനോടൊ ഉള്ള വെറുപ്പല്ല അക്രമത്തിലേക്ക് നയിച്ചത്. വശ്യമായ ചിരിയോടുകൂടിയ മാന്യനായ ഒരു സാധാരണ വയോധികനാണ് അദ്ദേഹം. ഉറച്ച ഗാന്ധിഭക്തന്‍. നബ്രംഗ്പൂരില് ഗോവധ വിരുദ്ധ ലീഗിനെ നയിക്കുന്ന മുസ്ലിം ആണ് അദ്ദേഹം. “ആക്രമണാനന്തരം ബിജു പട്നായ്ക് വീട്ടിലെത്തി എന്നെ വഴക്കുപറഞ്ഞു. ഈ പ്രായത്തില്‍ സമാധാനപരമായ സമരത്തിലാണെങ്കില്പ്പോലും ഞാന്‍ സജീവമാകുന്നതില്‍ അദ്ദേഹത്തിന് ആശങ്കയുണ്ടായിരുന്നു. നേരത്തെയും, സ്വാത്ര്യസമര സേനാനികള്‍ക്കുള്ള പെന്ഷന് 12 വര്‍ഷത്തോളം സ്വീകരിക്കാതിരുന്നപ്പോള്‍ അദ്ദേഹമെന്നെ വഴക്കുപറഞ്ഞതാണ്.”
ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു വിഭാഗത്തിന്റെ ശോഭയാർന്ന ശേഷിപ്പാണ് ബാജി മൊഹമ്മദ്. എണ്ണാൻ പറ്റാത്തത്രയും ഗ്രാമീണ ഇന്ത്യക്കാരാണ് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ത്യാഗം സഹിച്ചത്. പക്ഷെ ദേശത്തെ ഇതിലേക്ക് നയിച്ച തലമുറ വളരെവേഗം മണമറഞ്ഞു കൊണ്ടിരിക്കുന്നു. അവരിലെ മിക്കവരുടെയും പ്രായം 80'കളിലോ 90'കളിലോ ആണ്. ബാജി 90-നോടടുക്കുന്നു.
"1930’കളിൽ ഞാൻ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. പക്ഷെ പത്താംക്ലാസ്സ് കടക്കാൻ കഴിഞ്ഞില്ല. പിൽക്കാലത്ത് ഒഡീഷ മുഖ്യമന്ത്രിയായിത്തീർന്ന സച്ചിൻദേവ് ത്രിപാഠിയായിരുന്നു എന്റെ ഗുരു. ഞാൻ കോൺഗ്രസ്സ് പാർട്ടിയിൽചേർന്ന് പിൽക്കാലത്ത് അതിന്റെ നബ്രoഗ്പൂർ [അന്ന് കോരാപൂട് ജില്ലയുടെ ഒരുഭാഗം മാത്രമായിരുന്നു ഇത്] യൂണിറ്റിന്റെ പ്രസിഡന്റായി. ഞാൻ കോൺഗ്രസ്സിനുവേണ്ടി 20,000 അംഗങ്ങളെ ഉണ്ടാക്കി. ഇത് വലിയ ആവേശമുള്ള ഒരു പ്രദേശമായിരുന്നു. സത്യാഗ്രഹത്തോടുകൂടി അതിന് കൂടുതൽ ഉണർവ്വ് ലഭിച്ചു.”
എന്നിരിക്കിലും നൂറുകണക്കിനാളുകൾ കോരാപൂടിലേക്ക് ജാഥനയിച്ചപ്പോൾ ബാജി മൊഹമ്മദ് മറ്റൊരിടത്തേക്ക് പോവുകയായിരുന്നു. "ഞാൻ ഗാന്ധിജിയുടെ അടുത്തേക്കു പോയി. എനിക്കദ്ദേഹത്തെ കാണണമായിരുന്നു.” അങ്ങനെ അദ്ദേഹം സുഹൃത്ത് ലക്ഷ്മൺ സാഹുവുമൊത്ത് പണമില്ലാത്തതിനാല്‍ ഒരു സൈക്കിളെടുത്ത് ഇവിടെനിന്നും റായ്പൂരിനു പോയി.” 350 കിലോമീറ്റർ ദൂരം വളരെ ബുദ്ധിമുട്ടേറിയ മലപ്രദേശങ്ങൾ താണ്ടി. "അവിടെനിന്നും ഒരു തീവണ്ടിയിൽ ഞങ്ങൾ വാർധയിൽ എത്തുകയും സേവാഗ്രാമിലേക്കു പോവുകയും ചെയ്തു. അദ്ദേഹത്തിന്റെ ആശ്രമത്തിൽ ഒരുപാട് വലിയ ആളുകൾ ഉണ്ടായിരുന്നു. ഞങ്ങൾക്ക് ആശങ്കയും സംഭ്രമവുമായി. എന്ന് ഞങ്ങൾക്ക് അദ്ദേഹത്തെ കണ്ടുമുട്ടാൻ പറ്റും? എന്നെങ്കിലും പറ്റുമോ? ആളുകൾ ഞങ്ങളോടു പറഞ്ഞു അദ്ദേഹത്തിന്റെ സെക്രട്ടറി മഹാദേവ് ദേശായിയോട് ചോദിക്കാൻ.
"ദേശായി ഞങ്ങളോടു പറഞ്ഞു വൈകുന്നേരം 5 മണിക്ക് അദ്ദേഹം നടക്കാൻ പോകുന്ന സമയത്ത് ചോദിക്കാൻ. അത് നന്നായിരിക്കുമെന്ന് ഞാൻ ചിന്തിച്ചു. ഒരു വിശ്രമസമയ കൂടിക്കാഴ്ച. പക്ഷെ ആ മനുഷ്യൻ വളരെ പെട്ടെന്നായിരുന്നു നടക്കുന്നത്! എന്റെ ഓട്ടം അദ്ദേഹത്തിന്റെ നടപ്പായിരുന്നു. അവസാനം, ഒപ്പമെത്താൻ കഴിയാതെ ഞാനദ്ദേഹത്തോട് അപേക്ഷിച്ചു: ദയവുചെയ്ത് നിൽക്കൂ: ഒഡീഷയിൽ നിന്നും ഇത്രയും ദൂരം ഞാൻ വന്നത് താങ്കളെ ഒന്നുകാണാൻ മാത്രമാണ്.
“അലോസരപ്പെട്ടുകൊണ്ട് അദ്ദേഹം പറഞ്ഞു: 'നിങ്ങൾ എന്താണ് കാണുന്നത്? ഞാനും ഒരു മനുഷ്യനാണ് - രണ്ടു കൈകൾ, രണ്ടു കാലുകൾ, രണ്ടു കണ്ണുകൾ. നിങ്ങൾ ഒഡീഷയിൽ ഒരു സത്യാഗ്രഹിയാണോ?‘ ആകുമെന്ന് പ്രതിജ്ഞ ചെയ്തിരുന്നുവെന്ന് ഞാൻ പ്രതികരിച്ചു.
"’പോകൂ’, ഗാന്ധി പറഞ്ഞു. ‘ജാവോ ലാഠി ഖാവോ [പോയി ബ്രിട്ടീഷ് ലാത്തികളുടെ അടി വാങ്ങി വരൂ]. ദേശത്തിനു വേണ്ടിയുള്ള ത്യാഗം.’ ഏഴു ദിവസങ്ങൾക്കുശേഷം ഞങ്ങളിവിടെ തിരിച്ചെത്തി, അദ്ദേഹം ഞങ്ങളോടു കൽപ്പിച്ചത് കൃത്യമായി ചെയ്യാൻ.” നബ്രംഗ്പൂർ മസ്ജിദിന് പുറത്തുള്ള യുദ്ധവിരുദ്ധ പ്രക്ഷോഭത്തിൽ സത്യാഗ്രഹം നടത്തുമെന്ന് ബാജി മൊഹമ്മദ് പറഞ്ഞു. ഇത് "ആറ് മാസം ജയിൽ ശിക്ഷയ്ക്കും 50 രൂപ പിഴയ്ക്കും കാരണമായി. അക്കാലത്തത് ചെറിയ തുകയല്ല.”
തുടർന്ന് കൂടുതൽ പരമ്പരകൾ അരങ്ങേറി. "ഒരു സന്ദർഭത്തിൽ ജയിലിൽ ആളുകൾ പോലീസിനെ ആക്രമിക്കാൻ കൂടിച്ചേർന്നു. ഞാനിറങ്ങി അത് നിർത്തിച്ചു. ‘മരേംഗെ ലേകിൻ മരേംഗെ നഹിം’ ഞാൻ പറഞ്ഞു [നമ്മൾ മരിക്കും, പക്ഷെ നമ്മൾ ആക്രമിക്കില്ല].”


