"രാത്രി പകുതിയായപ്പോൾ അവർ ഞങ്ങളുടെ ഗ്രാമത്തിൽ പ്രവേശിച്ച് വിളകളെല്ലാം നശിപ്പിച്ചു. രാത്രി തന്നെ അവർ ഞങ്ങളുടെ ഭൂമി പിടിച്ചെടുത്ത് അവിടെ ഷെഡും നിർമ്മിച്ചു”, മഹാരാഷ്ട്രയിലെ നാന്ദേഡ് ജില്ലയിലെ സർഖാനി ഗ്രാമത്തിൽ തങ്ങളുടെ കുടുംബത്തിനുണ്ടായിരുന്ന എട്ടേക്കർ കൃഷിഭൂമിയുടെ വലിയൊരു ഭാഗം ഫെബ്രുവരി 20-ന് എങ്ങനെയാണ് നഷ്ടപ്പെട്ടതെന്ന് വിശദീകരിച്ചുകൊണ്ട് 48-കാരിയായ അനുസായ കുമാരെ പറഞ്ഞു.
ഗോണ്ട് ആദിവാസി സമുദായത്തിൽപ്പെട്ട അനുസായ വിശ്വസിക്കുന്നത് ആദിവാസി വിഭാഗത്തിൽപ്പെടാത്ത കുറച്ച് പ്രാദേശിക ബിസിനസ്സുകാരും കച്ചവടക്കാരും ചേർന്ന് ഗുണ്ടകളെ ഉപയോഗിച്ച് അവരുടെ ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നാണ്. "ഇവർ വ്യാജ പ്രമാണങ്ങളുണ്ടാക്കി ഞങ്ങളുടെ ഭൂമി ആദിവാസികളല്ലാത്തവർക്കു വിറ്റു. സാത്ത് ബാര [7/12; ഭൂഅവകാശ രേഖ] ഇപ്പോഴും ഞങ്ങളുടെ പേരിലാണ്.” അവരുടെ (അനുസായയുടെ) കുടുംബം ആ ഭൂമിയിൽ പരുത്തി, കറിക്കടല, തുവര, ഗോതമ്പ് എന്നിവയൊക്കെ കൃഷി ചെയ്യുന്നു.
"കോവിഡ് [ലോക്ക്ഡൗൺ] സമയം ഞങ്ങൾ അതിജീവിച്ചത് അവശേഷിച്ച ഭൂമിയിൽ, അതെത്ര ചെറുതാണെങ്കിലും പോലും, കൃഷി ചെയ്തുണ്ടാക്കിയ വിളകൾ ഉപയോഗിച്ചാണ്. കഴിഞ്ഞ മാസം [ഡിസംബർ 2020] ആ ഭൂമിയും അവരെടുത്തു”, അനുസായ പറഞ്ഞു. സർഖാനിയിൽ ഭൂമി നഷ്ടപ്പെട്ടത് അവർക്കു മാത്രമല്ല. 3,250 ആളുകളുള്ള (2011 സെൻസസ് പ്രകാരം) ഗ്രാമത്തിലെ 900 ആദിവാസികളിൽ ഏകദേശം 200 പേർക്കു ഭൂമി നഷ്ടപ്പെട്ടു. ജനുവരി തുടക്കം മുതൽ എല്ലാ ദിവസവും പ്രാദേശിക ഗ്രാമപഞ്ചായത്ത് ഓഫീസിനു പുറത്ത് അവർ ഇരുന്നു സമരം ചെയ്യുന്നു.
"ഒരു മാസമായി ഞങ്ങൾ പഞ്ചായത്ത് ഓഫീസിൽ പ്രതിഷേധിച്ചു കൊണ്ടിരിക്കുന്നു. ഞങ്ങളുടെ കാലുകൾ വേദനിക്കുന്നു”, രണ്ടു കൈകൾ കൊണ്ടും പാദങ്ങൾ തിരുമ്മിക്കൊണ്ട് അനുസായ പറഞ്ഞു. അപ്പോള്, ജനുവരി 23, ഏകദേശം രാത്രി 9 മണിയായിരുന്നു. അവർ വെളുത്തുള്ളി ചട്ണിയും കൂട്ടി രാത്രി ഭക്ഷണം കഴിച്ചതേയുണ്ടായിരുന്നുള്ളൂ. അവരും മറ്റു ചില സ്ത്രീകളും കട്ടിയുള്ള ബ്ലാങ്കറ്റുകൾ ഇഗത്പുരിയിലെ ഘണ്ടാദേവിക്ഷേത്രത്തിനകത്ത് രാത്രിയുറങ്ങുന്നതിനായി വിരിച്ചു.
മൂന്നു കാർഷിക നിയമങ്ങൾക്കെതിരെയും പ്രതിഷേധം നടത്തുന്നതിനായി നാസികിൽ നിന്നും മുംബൈയിലേക്കു പോകുന്ന വാഹന ജാഥയുടെ ഭാഗമായിരുന ഈ സ്ത്രീകൾ. തങ്ങളുടെ പല സമരങ്ങളെയും ഉയർത്തിക്കാട്ടുന്നതിനു കൂടിയായിരുന്നു അവർ പോകുന്നത്.





