“അവിടെ ഒരു എം.എസ്.പി.യും ഉണ്ടാകാൻ പോകുന്നില്ല, അവർ പതിയെ എ.പി.എം.സി.കൾ അടച്ചുപൂട്ടുകയും വൈദ്യുതി സ്വകാര്യവത്കരിയ്ക്കുകയും ചെയ്യും. ഉത്കണ്ഠാകുലരാകാനുള്ള എല്ലാ കാരണങ്ങളും ഞങ്ങൾക്കുണ്ട്”, കർണാടകയിലെ ശിവമൊഗ്ഗ ജില്ലയിൽ നിന്നുള്ള ഹതാശനായ കർഷകന്‍ ഡി. മല്ലികാർജുനപ്പ പറഞ്ഞു.
ഹുളുഗിനകൊപ്പാ ഗ്രാമത്തിൽനിന്നുള്ള 61-കാരനായ മല്ലികാർജുനപ്പ ജനുവരി 25-ന് ബംഗളൂരുവിൽ വന്നത് തൊട്ടടുത്ത ദിവസം അവിടെ നടക്കുന്ന റിപ്പബ്ലിക് ദിന ട്രാക്ടർ പരേഡിൽ പങ്കെടുക്കുന്നതിനാണ്. ശികാര്‍പുര്‍ താലൂക്കിൽ നിന്നുള്ള തന്‍റെ ഗ്രാമത്തില്‍നിന്നും ഏകദേശം 350 കിലോമീറ്ററോളം അദ്ദേഹം യാത്ര ചെയ്തിരുന്നു. “വലിയ കമ്പനികൾ പറയുന്നത് കേൾക്കുന്നതിനുപകരം അവർ [കേന്ദ്ര സര്‍ക്കാര്‍] എ.പി.എം.സി.കള്‍ പരിഷ്കരിക്കുന്നതിനാണ് ശ്രമിക്കേണ്ടത്. അങ്ങനെയാണെങ്കിൽ ഞങ്ങൾക്ക് യഥാർത്ഥ വില ലഭിയ്ക്കും,” അദ്ദേഹം പറഞ്ഞു.
പുതിയ കാർഷിക നിയമങ്ങൾ അദ്ദേഹത്തിന്‍റെ ആകുലതകള്‍ വർദ്ധിപ്പിച്ചിട്ടേയുള്ളൂ- ഭക്ഷ്യധാന്യങ്ങൾ സംഭരിയ്ക്കുന്ന വിഷയങ്ങളില്‍ കര്‍ഷകര്‍ക്ക് ഉറപ്പുനൽകിയിരുന്ന മിനിമം താങ്ങുവിലയെയും (എം.എസ്.പി.) കാർഷിക ഉത്പന്ന വിപണന കമ്മിറ്റികളെയും (എ.പി.എം.സി.) അവ ദുർബലപ്പെടുത്തും.
തന്‍റെ 12 ഏക്കര്‍ ഭൂമിയില്‍ 3-4 ഏക്കറില്‍ മല്ലികാർജുനപ്പാ നെൽകൃഷി ചെയ്യുന്നു. ബാക്കിയുള്ള സ്ഥലത്ത് അദ്ദേഹം അടയ്ക്ക കൃഷി ചെയ്യുന്നു. “കഴിഞ്ഞവർഷം അടയ്ക്കാ കൃഷിയിൽ നിന്നുള്ള വിളവ് വളരെ കുറവായിരുന്നു, നെല്ലും എനിക്ക് അധികം കിട്ടിയില്ല”, അദ്ദേഹം പറഞ്ഞു. “12 ലക്ഷം രൂപയുടെ ബാങ്ക് വായ്പ എനിക്ക് തിരിച്ചടക്കാനുണ്ട്. അവർ [സംസ്ഥാന സര്‍ക്കാര്‍] പറയുന്നത് തിരിച്ചടവ് തുക കുറച്ചു തരാം എന്നാണ്. പക്ഷേ ബാങ്കുകാർ ഇപ്പോഴും നോട്ടീസയച്ചുകൊണ്ടും ശിക്ഷയെക്കുറിച്ച് താക്കീത് ചെയ്തുകൊണ്ടും ഇരിക്കുന്നു. അവയെക്കുറിച്ചെല്ലാമോര്‍ത്ത് ഞാന്‍ ദുഃഖിതനാണ്” ശബ്ദത്തില്‍ ദേഷ്യം കലര്‍ത്തിക്കൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കർണാടകയുടെ അകലെയുള്ള ജില്ലകളിൽനിന്നുള്ള മല്ലികാർജുനപ്പയെപ്പോലുള്ള കര്‍ഷകര്‍ പരേഡിന് ഒരു ദിവസം മുമ്പുതന്നെ ബംഗളൂരുവിൽ എത്തിയിരുന്നു. പക്ഷേ മാണ്ഡ്യ, രാമനഗര, തുംകൂർ തുടങ്ങി അടുത്തുള്ള ജില്ലകളിൽ നിന്നുള്ള കർഷകർ കാറുകളിലും ബസുകളിലും ട്രാക്ടറുകളിലുമൊക്കെയായി ബംഗളൂരുവിന്‍റെ പരിസരങ്ങളില്‍ ഒത്തുചേരാന്‍ തുടങ്ങിയത് ജാനുവരി 26-ന് രാവിലെ 9 മണിക്കാണ്. ഡൽഹിയിൽ നടക്കുന്ന കർഷകരുടെ ട്രാക്ടർ പരേഡിനെ പിന്തുണച്ചുകൊണ്ട് മദ്ധ്യ ബംഗളുരുവിലെ ഗാന്ധിനഗർ പ്രദേശത്തുള്ള ഫ്രീഡം പാർക്കിൽ ഏകദേശം ഉച്ചയോടെ അവർക്ക് എത്തിച്ചേരേണ്ടതുണ്ടായിരുന്നു. ദേശീയ തലസ്ഥാനത്ത് റിപ്പബ്ലിക്-ദിന പരേഡ് സംഘടിപ്പിച്ചത് നവംബർ 26 മുതൽ ഡൽഹി അതിർത്തികളിൽ മൂന്നു കാര്‍ഷിക നിയമങ്ങൾക്കും എതിരെ സമരം നടത്തുന്ന കർഷകരാണ്







