1962-ലെ ആ ദിവസം വ്യക്തമായി ഓർക്കുന്നുണ്ട് 82 വയസ്സുള്ള ബാപ്പു സുതർ. താനുണ്ടാക്കിയ, കാൽകൊണ്ട് പ്രവർത്തിപ്പിക്കുന്ന മരത്തിന്റെ ഒരു കൈത്തറി അപ്പോൾ വിറ്റിട്ടേ ഉണ്ടായിരുന്നുള്ളു അദ്ദേഹം. ഏഴടി ഉയരവും തന്റെ പണിശാലയിൽ കൈകൊണ്ട് നിർമ്മിച്ചതുമായ അത് കോലാപ്പുരിലെ സംഗാവോൻ കസബ ഗ്രാമത്തിലെ ഒരു നെയ്ത്തുകാരന് കൊടുത്തപ്പോൾ കിട്ടിയത്, നല്ല വിലയായിരുന്നു. 415 രൂപ.
അത് താനുണ്ടാക്കുന്ന അവസാനത്തെ കൈത്തറിയായിരുന്നില്ലെങ്കിൽ, സന്തോഷകരമായ ഒരോർമ്മയായേനേ. അതിനുശേഷം പിന്നെ ആവശ്യക്കാരാരും വന്നില്ല. കൈകൊണ്ട് താൻ നിർമ്മിക്കുന്ന മരകൈത്തറി വാങ്ങാൻ പിന്നെയാരും ഉണ്ടായില്ല. “എലാം അതോടെ അവസാനിച്ചു”, അദ്ദേഹം പറയുന്നു.
ആറ് വർഷങ്ങൾക്കിപ്പുറം, മഹാരാഷ്ട്രയിൽ കോലാപുർ ജില്ലയിലെ രെണ്ടാൽ ഗ്രാമത്തിലെ ആർക്കും അറിയില്ല, ആ ഗ്രാമത്തിലെ അവശേഷിക്കുന്ന ഒരേയൊരു മരകൈത്തറി നിർമ്മാതാവാണ് ആ മനുഷ്യനെന്ന്. ധാരാളം ആവശ്യക്കാരുണ്ടായിരുന്ന ഒരു കരകൌശലവിദഗ്ദ്ധനായിരുന്നു അദ്ദേഹമെന്നും ആർക്കും ഇന്നറിയില്ല. “രെണ്ടാലിലെയും സമീപത്തുള്ള ഗ്രാമങ്ങളിലേയും കൈത്തറി നിർമ്മാതാക്കളൊക്കെ മരിച്ചുപോയി”, ഗ്രാമത്തിലെ ഏറ്റവും പ്രായം ചെന്ന നെയ്ത്തുകാരനായ വസന്ത് തംബെ പറയുന്നു.
മരത്തിൽനിന്ന് കൈത്തറികൾ നിർമ്മിക്കുന്ന പാരമ്പര്യംതന്നെ രെണ്ടാലിന് നഷ്ടമായിരിക്കുന്നു. “ആ അവസാനത്തെ കൈത്തറിപോലും ഇപ്പോൾ ബാക്കിയില്ല്”, തന്റെ ചെറിയ വീടിന്റെ ചുറ്റുമുള്ള പണിശാലകളിൽനിന്ന് ഉയരുന്ന യന്ത്രത്തറികളുടെ ബഹളങ്ങൾക്കിടയിൽ തീരെ ദുർബ്ബലമായ ശബ്ദത്തിൽ ബാപ്പു പറയുന്നു.
ബാപ്പുവിന്റെ വീടിന്റെ ഉള്ളിൽ സ്ഥിതി ചെയ്തിരുന്ന ഒറ്റമുറി പണിശാല ഒരു കാലഘട്ടം കടന്നുപോയതിന് സാക്ഷിയാണ്. പണിശാലയിലെ തവിട്ടുനിറത്തിന്റെ വിവിധ വകഭേദങ്ങൾ – കടുംതവിട്ടും, ഇളംതവിട്ടും, മഹാഗണിയും, കുതിരലാടത്തവിട്ടും, മഞ്ഞ കലർന്ന തവിട്ടും, ചുവപ്പ് കലർന്ന തവിട്ടും നിറവുമൊക്കെ കാലം കടന്നുപോവുന്നതിനനുസരിച്ച് മെല്ലെമെല്ലെ മാഞ്ഞ് നിറം മങ്ങിത്തുടങ്ങിയിരിക്കുന്നു.

























