“എനിയ്ക്കറിയാം ഒരു ട്രാക്ടർ എങ്ങനെയാണ് ഓടിക്കേണ്ടതെന്ന്”, സര്‍ബ്ജീത് കൌര്‍ പ്രഖ്യാപിക്കുന്നു. അങ്ങനെ അവര്‍ ഏകദേശം രണ്ടു മാസങ്ങള്‍ക്കുമുമ്പ് തന്‍റെ കുടുംബത്തിന്‍റെ വെളുത്ത ട്രാക്ടറിൽ കയറി പഞ്ചാബിലെ ജസ്രാവൂര്‍ ഗ്രാമത്തിൽനിന്നും 480 കിലോമീറ്ററിലധികം ഓടിച്ചു ഹരിയാന-ഡൽഹി അതിർത്തിയിലെ സിംഘൂരിൽ എത്തിച്ചേര്‍ന്നു. “ഞാൻ സ്വന്തം നിലയ്ക്കാണ് ഇവിടെത്തിയത്” അവര്‍ കൂട്ടിച്ചേർക്കുന്നു. ഗ്രാമത്തിലുള്ള മറ്റുള്ളവർ സമരസ്ഥലത്ത് എത്തിയത് അവരുടെ കർഷക യൂണിയൻ ഒരുക്കിയിട്ടുള്ള ട്രോളികളിൽ ആയിരുന്നു.

40-കാരിയായ സര്‍ബ്ജീത് കൌര്‍ ജസ്രാവൂരില്‍നിന്നും പോരുന്നതുവരെ പാർലമെന്‍റ്  2020 സെപ്റ്റംബറില്‍ പാസ്സാക്കിയ കർഷക നിയമങ്ങള്‍ക്കെതിരെ സംസാരിക്കുകയും സമരം ചെയ്യുകയും ചെയ്തിരുന്നു. അമൃത്സർ ജില്ലയിലെ അജ്നാല താലൂക്കിലെ 2169 പേരുള്ള തന്‍റെ ഗ്രാമത്തിൽ വീടുവീടാന്തരം കയറിയിറങ്ങി ഈ നിയമങ്ങൾക്കെതിരെ അവർ പ്രചരണം നടത്തി. അങ്ങനെ അവർ നവംബർ അഞ്ചിന് ജസ്രാവൂരില്‍നിന്നും അടുത്തുള്ള ഗ്രാമങ്ങളില്‍നിന്നുമായി രൂപീകരിക്കപ്പെട്ട 14 ട്രാക്ടർ-ട്രോളികൾ ഉൾപ്പെടുന്ന ഒരു സംഘത്തോടൊപ്പം ചേര്‍ന്ന് അവിടെനിന്നും പുറപ്പെട്ടു. അഖിലേന്ത്യാ തലത്തില്‍ 200 കർഷക സംഘടനകൾ ചേരുന്ന ഒരു ഏകോപനവേദിയായ അഖിലേന്ത്യ കിസാൻ സംഘർഷ് ഏകോപന കമ്മിറ്റിയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ജംഹൂരി കിസാൻസഭയാണ് മേല്‍പ്പറഞ്ഞ സംഘത്തെ തയ്യാറാക്കിയിട്ടുള്ളത്. അവർ അതിരാവിലെ പുറപ്പെടുകയും നവംബർ 27-ന് സിംഘുവിൽ എത്തിച്ചേരുകയും ചെയ്തു.

ഹരിയാനയിലെ സിംഘുവില്‍നിന്നു മൂന്നു കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന കുണ്ട്ലി അതിർത്തിയിൽനിന്നും ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ ആരംഭിക്കുന്ന അനിശ്ചിതകാല ട്രാക്ടർ പരേഡിൽ പങ്കെടുക്കുന്നതിനായി സര്‍ബ്ജീത് കൌര്‍ എല്ലാത്തരത്തിലും ഒരുങ്ങിയിരിക്കുന്നു. “എന്‍റെ ട്രാക്ടറുമായാണ് ഞാനിതിൽ പങ്കെടുക്കുന്നത്”, അവർ പറയുന്നു.

മൂന്നു കാർഷിക നിയമങ്ങളും പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്, 2020 നവംബർ 26 മുതൽ ലക്ഷക്കണക്കിന് കർഷകരും ഒരുപാട് കർഷക യൂണിയനുകളും സമരം ചെയ്യുന്ന പ്രധാനപ്പെട്ട സമരസ്ഥലങ്ങളില്‍ ചിലതാണ് ഹരിയാനയിലെ സിംഘുവും തിക്രിയും ഉത്തർപ്രദേശിലെ ഗാസിപൂരും. “ചെറുപ്പക്കാർ ആണെങ്കിലും പ്രായമുള്ളവർ ആണെങ്കിലും സ്ത്രീകൾ ആണെങ്കിലും പുരുഷന്മാർ ആണെങ്കിലും നിയമങ്ങൾ പിൻവലിക്കുന്നതുവരെ ആരും ഇവിടെനിന്നു പോകില്ല” സര്‍ബ്ജീത് പറയുന്നു.

“ആരും എന്നോട് ഇങ്ങോട്ടുവരാൻ പറഞ്ഞിട്ടില്ല,  ആരും ഇവിടെന്നെ പിടിച്ചു വച്ചിട്ടില്ല”, സമരസ്ഥലത്ത് നിരനിരയായി ഇട്ടിരിക്കുന്ന ട്രാക്ടറുകൾക്കിടയില്‍ തന്‍റെ ട്രാക്ടറോട് ചേര്‍ന്നുനിന്നുകൊണ്ട് അവർ കൂട്ടിചേര്‍ക്കുന്നു. “സമരത്തിന്‍റെ ഭാഗമായി ധാരാളം പുരുഷന്മാർ എന്‍റെ ട്രാക്ടറിൽ സവാരി ചെയ്തു. അവരെ ഞാന്‍ ഇങ്ങോട്ടു കൊണ്ടുവന്നു എന്ന് നിങ്ങൾ പറയുമോ?”, സ്ത്രീകളെയും പ്രായമുള്ളവരെയും സമരസ്ഥലത്ത് പിടിച്ചു വച്ചിരിക്കുകയാണെന്നും അവരെ തിരികെപ്പോകാന്‍ പ്രേരിപ്പിക്കണമെന്നുമുള്ള ഇന്ത്യയുടെ ചീഫ് ജസ്റ്റിസിന്‍റെ പരാമർശത്തെ ചൂണ്ടിക്കാട്ടിക്കൊണ്ട് അവര്‍ ചോദിക്കുന്നു.

Sarbjeet Kaur: 'Women are the reason this movement is sustaining. People in power think of us as weak, but we are the strength of this movement'
PHOTO • Tanjal Kapoor
Sarbjeet Kaur: 'Women are the reason this movement is sustaining. People in power think of us as weak, but we are the strength of this movement'
PHOTO • Tanjal Kapoor

സര്‍ബ്ജീത് കൌര്‍: ‘സ്ത്രീകളാണ് ഈ പ്രസ്ഥാനം നിലനിന്നു പോകുന്നതിന് കാരണം. അധികാരത്തിലുള്ളവർ ഞങ്ങൾ ദുർബ്ബലരാണെന്നാണ് വിചാരിക്കുന്നത്, പക്ഷേ ഞങ്ങളാണ് ഈ പ്രസ്ഥാനത്തിന്‍റെ ശക്തി.

“സ്ത്രീകളാണ് ഈ പ്രസ്ഥാനം നിലനിന്നു പോകുന്നതിന് കാരണം”, സര്‍ബ്ജീത് കൌര്‍ പറയുന്നു. “അധികാരത്തിലുള്ളവർ ഞങ്ങൾ ദുർബ്ബലരാണെന്നാണ് വിചാരിക്കുന്നത്, പക്ഷേ ഞങ്ങളാണ് ഈ പ്രസ്ഥാനത്തിന്‍റെ ശക്തി. ഞങ്ങൾ സ്ത്രീകളാണ് കൃഷിസ്ഥലം നോക്കിനടത്തുന്നത്. പിന്നെ എങ്ങനെയാണ് ആർക്കെങ്കിലും ഞങ്ങളെ ദുർബ്ബലരായി പരിഗണിക്കാൻ കഴിയുന്നത്? ഞാൻ തന്നെ വിതയ്ക്കുകയും കൊയ്യുകയും മെതിക്കുകയും വിളകൾ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് എത്തിക്കുകയും ചെയ്യുന്നു. ഞാൻ എന്‍റെ കുടുംബവും കൃഷിയും നോക്കി നടത്തുന്നു.”

സര്‍ബ്ജീത് കൌറിനെപ്പോലെ ഗ്രാമീണ ഇന്ത്യയിലെ 65 ശതമാനം സ്ത്രീകളും നേരിട്ടോ അല്ലാതെയോ കാർഷിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു

സര്‍ബ്ജീത്തിന്‍റെ ഭർത്താവിന്‍റെ കുടുംബത്തിന് ജസ്രാവൂര്‍ ഗ്രാമത്തിൽ 5 ഏക്കർ ഭൂമിയുണ്ട് - ഭർത്താവിന്‍റെ സഹോദരിമാരുടെ പേരിലാണ് ഭൂമി രജിസ്റ്റർ ചെയ്തിരിക്കുന്നത് - അവിടെ അവർ നെല്ലും ഗോതമ്പും കൃഷി ചെയ്യുന്നു. അവരുടെ വിളവ് അവർ പ്രാദേശിക മണ്ടികളിൽ (പ്രാദേശിക വിപണി കേന്ദ്രങ്ങള്‍) വിൽക്കുകയും 50000 മുതല്‍ 60000 രൂപ വരെ വാര്‍ഷികവരുമാനം  നേടുകയും ചെയ്യുന്നു. ഒരു കർഷകയെപ്പോലെ കഠിനാധ്വാനം ചെയ്യുന്നുണ്ടെങ്കിലും സര്‍ബ്ജീത് കൌറിന് സ്വന്തമായി സ്ഥലം ഇല്ല. കൃഷി ചെയ്യുന്ന സ്ഥലം സ്വന്തം പേരിലുള്ള രണ്ടു ശതമാനത്തിൽ താഴെ സ്ത്രീകളെ ഇന്ത്യയിൽ ഉള്ളൂ. (ഈ പ്രശ്നത്തെയും കാർഷിക സമ്പദ്‌വ്യവസ്ഥയിലെ മറ്റു പ്രശ്നങ്ങളെയും സംബോധന ചെയ്യുന്നതിനായി എം. എസ്. സ്വാമിനാഥൻ മുന്നോട്ടുവച്ച 2011-ലെ വനിതാ കര്‍ഷക അവകാശ ബില്ലിന് ഈ നിയമങ്ങളിൽ ഒരിടത്തും സ്ഥാനമില്ല.)

അവരുടെ ഭർത്താവ് നിരഞ്ജൻ സിംഗ് സമരസ്ഥലത്ത് വന്നും പോയും ഇരിക്കുന്നു. നിലവില്‍ കുറച്ചു ദിവസങ്ങൾക്കു മുമ്പ് അദ്ദേഹം തന്‍റെ ഗ്രാമത്തിലേക്ക് പോയിരിക്കുകയാണ്. സര്‍ബ്ജീത്തിന്‍റെ നാലു മക്കളും - രണ്ട് ആൺകുട്ടികളും രണ്ടു പെൺകുട്ടികളും - ഇപ്പോൾ അവരുടെ കൂടെ ഇല്ല. പക്ഷേ അവർ പറയുന്നത് മക്കളുടെ ഭാവിക്കുവേണ്ടിയാണ് താൻ ഇവിടെയുള്ളതെന്നും സമരാവസാനംവരെ ഇവിടെ കാണുമെന്നുമാണ്. “മണ്ടികൾ ഒരിക്കൽ അടച്ചിട്ടാൽ ഞങ്ങൾ എങ്ങനെ ഞങ്ങളുടെ ഭൂമിയിൽ നിന്നും വരുമാനം നേടും? എങ്ങനെ എന്‍റെ കുട്ടികൾ പഠിക്കും?”, സംസ്ഥാന നിയന്ത്രിത എ.പി.എം.സി. മണ്ടികളെ ദുർബലപ്പെടുത്തുന്ന to നിയമങ്ങളെ ഉദ്ധരിച്ചുകൊണ്ട് അവർ കൂട്ടിച്ചേർക്കുന്നു. “എനിക്ക് എന്‍റെ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കണം”, അവർ കൂട്ടിചേര്‍ക്കുന്നു. “നമുക്ക് ഇപ്പോൾ ഇത് കാണാൻ കഴിയില്ല, പക്ഷേ പതിയെ മണ്ടികൾ പൂട്ടപ്പെടും. അപ്പോൾ എങ്ങനെ, എവിടെ നമ്മൾ വിൽക്കും.”

വില ഉറപ്പാക്കല്‍, കാര്‍ഷിക സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കര്‍ഷക (ശാക്തീകരണ, സംരക്ഷണ) കരാറിനെ സംബന്ധിച്ച 2020-ലെ നിയമം , കാര്‍ഷിക ഉത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിയ്ക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമം , അവശ്യ സാധന (ഭേദഗതി) നിയമം, 2020 എന്നീ നിയമങ്ങള്‍ക്കെതിരെയാണ് കർഷകർ സമരം ചെയ്തുകൊണ്ടിരിയ്ക്കുന്നത്. ഇപ്പോഴുള്ള സര്‍ക്കാര്‍ ആദ്യം ഈ നിയമങ്ങൾ 2020 ജൂൺ 5-ന് ഓർഡിനൻസുകളായി പാസ്സാക്കുകയും പിന്നീട് സെപ്റ്റംബർ 14-ന്‌ പാർലമെന്‍റിൽ കാർഷിക ബില്ലുകളായി അവതരിപ്പിയ്ക്കുകയും അതേ മാസം 20-ാം തീയതി തന്നെ നിയമങ്ങളാക്കി മാറ്റാൻ തിടുക്കപ്പെടുകയും ചെയ്തു.

ഈ മൂന്നു നിയമങ്ങളെ കർഷകർ കാണുന്നത് കോർപ്പറേറ്റുകൾക്ക് കൂടുതൽ ഇടം ലഭിയ്ക്കാൻ അവസരമൊരുക്കുകയും അവയ്ക്ക് കർഷകരുടെയും കൃഷിക്കാരുടെയും മേൽ വലിയ അധികാരം ഉണ്ടാകാൻ കാരണമാവുക പോലും ചെയ്യുന്ന ഒന്നായാണ്. ഈ നിയമങ്ങള്‍ മിനിമം താങ്ങുവില (എം.എസ്.പി.), കാര്‍ഷികോത്പന്ന വിപണന കമ്മിറ്റികള്‍ (എ.പി.എം.സി.കള്‍), സംസ്ഥാന സംഭരണം, അതിലപ്പുറം എന്തെങ്കിലും ഉണ്ടെങ്കില്‍ അതുള്‍പ്പെടെ കർഷകർക്ക് പ്രധാനമായും താങ്ങാകാവുന്ന എല്ലാത്തിനേയും ദുർബലപ്പെടുത്തുന്നു. ഇൻഡ്യൻ ഭരണഘടനയുടെ 32-ാം വകുപ്പിന്‍റെ അടിത്തറ തോണ്ടിക്കൊണ്ട്‌ എല്ലാ പൗരന്മാർക്കും നിയമസഹായം തേടാനുള്ള അവകാശത്തെ ദുര്‍ബ്ബലപ്പെടുത്തുന്നതാണ് ഈ നിയമങ്ങള്‍ എന്നതിനാല്‍ ഓരോ ഇൻഡ്യക്കാരനെയും ഇവ ബാധിയ്ക്കുന്നുവെന്ന വിമർശനവും നിലനില്‍ക്കുന്നുണ്ട്.

Sometimes, Sarbjeet gives children an others at the protest site a ride on her tractor, which she learnt to drive four years ago
PHOTO • Tanjal Kapoor
Sometimes, Sarbjeet gives children an others at the protest site a ride on her tractor, which she learnt to drive four years ago
PHOTO • Tanjal Kapoor

ചിലപ്പോൾ സര്‍ബ്ജീത് സമരസ്ഥലത്തുള്ള കുട്ടികള്‍ക്കും മറ്റുള്ളവര്‍ക്കും ഒപ്പം തന്‍റെ ട്രാക്ടറില്‍ സവാരി ചെയ്യാറുണ്ട്. നാലുവർഷം മുമ്പാണ് അവർ ട്രാക്ടര്‍ ഓടിക്കാൻ പഠിച്ചത്.

സമരസ്ഥലത്ത് വസ്ത്രങ്ങൾ കഴുകിക്കൊണ്ടും റോഡുകൾ വൃത്തിയാക്കിക്കൊണ്ടും ഭക്ഷണം ഉണ്ടാക്കിക്കൊണ്ടും സര്‍ബ്ജീത്

അവരുടെ ദിവസങ്ങൾ ചിലവഴിക്കുന്നു. അവർക്ക് ഇതൊരു സേവനമാണ് (സമുദായ സേവനം). അവർ അവരുടെ ട്രാക്ടർ ട്രോളിയിൽ ഉറങ്ങുകയും അടുത്തുള്ള കടകളുടെ ശുചിമുറികള്‍ ഉപയോഗിക്കുകയും ചെയ്യുന്നു. “ഇവിടടുത്തുള്ള ജനങ്ങളൊക്കെ സഹായമനസ്ക്കരാണ്. ഞങ്ങളെ അത്രയും വിശ്വാസമുള്ളതുകൊണ്ട് അവരുടെ കടയുടെ താക്കോലുകൾ ഞങ്ങളെ ഏൽപ്പിക്കും. അതുകൊണ്ട് ഏതുസമയത്തും ഞങ്ങൾക്ക് ശുചിമുറികള്‍ ഉപയോഗിക്കാൻ പറ്റും. സാനിറ്ററി പാഡുകളും മരുന്നുകളും ഇവിടെയുള്ളവിവിധ സംഘടനകളിൽ നിന്നും സൗജന്യമായി ഞങ്ങള്‍ക്കു ലഭിക്കുന്നു”, അവര്‍ പറയുന്നു. കുറച്ചു ദിവസങ്ങളായി ആരോടോ സൈക്കിൾ വാങ്ങി ചുറ്റുപാടും സര്‍ബ്ജീത് സവാരി ചെയ്യുന്നു

“ഞാൻ ഇവിടെ വളരെ സന്തുഷ്ടയാണ്. ഞങ്ങളെല്ലാവരും ഇവിടെ വലിയൊരു കുടുംബം പോലെ ജീവിക്കുന്നു. ഞങ്ങൾ വ്യത്യസ്ത പിണ്ടുകളില്‍  (ഗ്രാമങ്ങളിൽ) നിന്നും വരുന്നവരും വ്യത്യസ്ത തരം വിളകൾ കൃഷി ചെയ്യുന്നവരുമാണ്. പക്ഷേ ഈ ഒരു കാര്യത്തിനുവേണ്ടി ഞങ്ങളെല്ലാവരും ഒന്നിക്കുന്നു. ഈ പ്രസ്ഥാനം കാരണം എനിക്ക് ഒരു വിശാല കുടുംബം കിട്ടിയിരിക്കുന്നു. മുമ്പൊരിക്കലുമില്ലാത്ത വിധം ഞങ്ങൾ ഐക്യപ്പെട്ടിരിക്കുന്നു. ഈ ഐക്യം പഞ്ചാബിലോ ഹരിയാനയിലോ മാത്രമായി പരിമിതപ്പെടുത്താൻ പറ്റുന്നതല്ല. രാജ്യത്തെ എല്ലാ കർഷകരും ഇന്ന് ഒരുമിച്ചു ചേർന്നിരിക്കുന്നു. ആരും ഞങ്ങളെ ഏകോപിപ്പിക്കുകയോ ഞങ്ങളുടെ മേല്‍നോട്ടം വഹിക്കുകയോ ചെയ്യുന്നില്ല. ഞങ്ങളെല്ലാവരും നേതാക്കന്മാരാണ്.”

സര്‍ബ്ജീത് ചിലപ്പോള്‍ സമരസ്ഥലത്തുള്ള കുട്ടികളുമായി തന്‍റെ ട്രാക്ടറില്‍ സവാരി ചെയ്തിരുന്നു. “എൻറെ ഭർത്താവ് ഇത് പതിവായി ഓടിച്ചിരുന്നു, എനിക്കും ഇതിൽ വളരെ താല്പര്യം തോന്നി. അങ്ങനെ ഞാനദ്ദേഹത്തോട് എന്നെ പഠിപ്പിക്കാമോ എന്നു ചോദിച്ചു. അദ്ദേഹം പഠിപ്പിച്ചു. എൻറെ കുടുംബത്തിലും ഗ്രാമത്തിലുമുള്ള ആരും ഞാനിതു പഠിച്ചപ്പോഴോ ഇപ്പോൾ ഇവിടെയിത് ഓടിക്കുമ്പോഴോ ഒന്നും പറഞ്ഞിട്ടില്ല”, അവർ പറയുന്നു.

“ട്രാക്ടർ ഓടിക്കുമ്പോൾ പറക്കുന്നതുപോലെയാണ് എനിക്കു തോന്നുന്നത്”, അവർ കൂട്ടിച്ചേർക്കുന്നു. “ഒരു സ്ത്രീ തന്‍റെ അവകാശങ്ങൾക്കുവേണ്ടി ജീവിതത്തിലുടനീളം പൊരുതുന്നു. ആൾക്കാർ ഇപ്പോഴും വിചാരിക്കുന്നത് ഞങ്ങള്‍ക്കുവേണ്ടി പൊരുതാന്‍ മറ്റാരെങ്കിലും വേണമെന്നാണ്. പക്ഷേ ഇത്തവണ ഒരു [യാഥാസ്ഥിതിക] സമൂഹത്തോടല്ല, സർക്കാരിനോടാണ് ഞങ്ങൾ പൊരുതുന്നത്.”

പരിഭാഷ: റെന്നിമോന്‍ കെ. സി.

Snigdha Sony

Snigdha Sony is an intern with PARI Education, and studying for a Bachelors degree in journalism at the University of Delhi.

Other stories by Snigdha Sony
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.