“ബംഗാളിലുള്ള ധാരാളം കര്‍ഷകര്‍ക്ക് ഈ നിയമങ്ങളെക്കുറിച്ച് അവബോധമില്ല. അതുകൊണ്ട് എന്റെ ഗ്രാമത്തില്‍ നിന്നുള്ള കുറച്ചുപേരെ ഇവിടെയുള്ള നേതാക്കന്മാര് പറയുന്നതു കേട്ടുമനസ്സിലാക്കാനും ഇന്നത്തെ യോഗം കഴിഞ്ഞു തിരിച്ചു നാട്ടിലെത്തുമ്പോള്‍ അയല്‍വാസികളോടും സുഹൃത്തുക്കളോടും കേട്ടുമനസ്സിലാക്കിയ കാര്യങ്ങള്‍ പറയാനുമായി കൊണ്ടുവന്നിട്ടുണ്ട്”, സുബ്രത അഡക് പറഞ്ഞു.
31-കാരനായ കര്ഷകന് മാര്‍ച്ച് 14-ന് സമര യോഗത്തില്‍ പങ്കെടുക്കാന്‍ സിംഗൂരില്‍ എത്തിയത് അവിടെനിന്നും 10 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ബാരാ കമലാപൂര്‍ എന്ന ഗ്രാമത്തില്‍ നിന്നുമാണ്. നിയമത്തിന്റെ അപകടങ്ങളെക്കുറിച്ച് ഉയര്‍ന്ന അവബോധം സൃഷ്ടിക്കുന്നതിനായി സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതാക്കന്മാര് മാര്‍ച്ച് പകുതിയോടെ പശ്ചിമ ബംഗാളില്‍ വന്നിരുന്നു. ഡല്‍ഹി അതിര്‍ത്തികളില്‍ മൂന്നു നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരുടെയും കര്‍ഷക യൂണിയനുകളുടെയും കൂട്ടായ്മയാണ് സംയുക്ത കിസാന്‍ മോര്‍ച്ച. സിംഗൂര്‍ കൂടാതെ ആസന്‍സോള്‍, കോല്‍ക്കത്ത, നന്ദിഗ്രാം എന്നിവിടങ്ങളിലും അവര്‍ യോഗങ്ങള്‍ സംഘടിപ്പിച്ചു.
സിംഗൂരിലെ നാബാപള്ളി പ്രദേശത്ത് രാവിലെ പതിനൊന്നു മുതല്‍ ഉച്ചകഴിഞ്ഞ് ഒരുമണി വരെ നടത്തിയ ചെറിയ യോഗത്തില്‍ കര്‍ഷകരും അവരെ പിന്തുണയ്ക്കുന്നവരുമായി 500 മുതല്‍ 2,000 പേര്‍വരെ എത്തിയതായി വ്യത്യസ്ത കണക്കുകള്‍ പറയുന്നു. കോല്‍ക്കത്തയുടെ വടക്കു-പടിഞ്ഞാറായി 40 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന പട്ടണം 2006-07 വര്‍ഷത്തില്‍ ചരിത്രപ്രധാനമായ ഒരു സമരത്തിനു സാക്ഷ്യം വഹിച്ചതാണ്. റ്റാറ്റാ മോട്ടോഴ്സിന്റെ നാനോ കാര്‍ ഫാക്ടറിക്കായി ഏകദേശം 997 ഏക്കര്‍ കൃഷിഭൂമി പിടിച്ചെടുക്കുന്നതിനെതിരെയായിരുന്നു ഇത്. 2016-ലെ സുപ്രീം കോടതിയുത്തരവ് സംസ്ഥാന സര്‍ക്കാരിനോട് പ്രസ്തുത ഭൂമി കര്‍ഷകര്‍ക്കു തിരിച്ചു നല്കാന് നിദ്ദേശിച്ചു. പക്ഷെ അതിന്റെ ഭൂരിഭാഗവും ഇപ്പോള്‍ തരിശായി കിടക്കുന്നു.
“ഒരു കര്‍ഷകനെന്ന നിലയില്‍ ഇന്ത്യയിലെ കര്‍ഷകരുടെ അവസ്ഥ എനിക്കറിയാം”, സുബ്രത കൂട്ടിച്ചേര്‍ത്തു. അദ്ദേഹം 8 ബീഘാ (പശ്ചിമ ബംഗാളില്‍ ഒരു ബീഘാ 0.33 ഏക്കറിനു തുല്യമാണ്) സ്ഥലത്ത് ഉരുളക്കിഴങ്ങും ഉള്ളിയും കൃഷി ചെയ്യുന്നു. “സ്വാതന്ത്ര്യ പ്രാപ്തിക്കു മുമ്പുണ്ടായിരുന്ന ഇന്ത്യയില്‍പോലും ബ്രിട്ടീഷുകാര്‍ നീലം കര്‍ഷകരെ ചൂഷണം ചെയ്തിരുന്നു. ഉരുളക്കിഴങ്ങ് കൃഷി ചെയ്തു വളര്‍ത്തുന്നതിനുള്ള ചിലവു വര്‍ദ്ധിച്ചു, വിത്തുകളുടെ വില വര്‍ദ്ധിച്ചു. ഈ കഠിനാദ്ധ്വാനങ്ങള്ക്കുള്ള ഫലം ഞങ്ങള്‍ക്കു കിട്ടുന്നില്ലെങ്കില്‍, യഥാര്‍ത്ഥ നേട്ടം കോര്‍പ്പറേറ്റുകള്‍ക്കാണെങ്കില്‍, ഞങ്ങളെങ്ങനെ അതിജീവിക്കും?”








