“ഞങ്ങളെപ്പോലുള്ള സ്ത്രീകൾ വീടുകളും കൃഷിയിടങ്ങളും വിട്ട് നഗരത്തിലേക്ക് സമരത്തിനു വരികയെന്നു പറഞ്ഞാൽ അതിനർത്ഥം കാലിനടിയിലെ മാറ്റി [മണ്ണ്] നഷ്ടപ്പെടുന്നു എന്നാണ്”, അരുണ മന്ന പറഞ്ഞു. “കഴിഞ്ഞ മൂന്നു മാസങ്ങളിൽ ഞങ്ങൾ കഷ്ടിച്ചു ഭക്ഷണം കഴിച്ച ദിവസങ്ങൾ ഉണ്ടായിരുന്നു. മറ്റു ദിവസങ്ങളിൽ ഒരുനേരം ഭക്ഷണം കഴിച്ചു ഞങ്ങൾ ജീവിച്ചു. ഇതാണോ ഈ നിയമങ്ങൾ പാസ്സാക്കാനുള്ള സമയം? ഞങ്ങളെ കൊല്ലാന്‍ ഈ മഹാമാരിയും (കോവിഡ്- 19 പകർച്ചാ വ്യാധി) പോരെന്നു തോന്നുന്നു!”
42-കാരിയായ അരുണ മദ്ധ്യ കോൽക്കത്തയിലെ എസ്പ്ലനേട് വൈ ചാനലിൽ സംസാരിക്കുകയായിരുന്നു. അവിടെ കർഷകരും കർഷക തൊഴിലാളികളും ഓൾ ഇൻഡ്യാ കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റിയുടെ (എ.ഐ.കെ.എസ്.സി.സി.) കീഴിൽ അണി നിരന്നിരുന്നു. വിദ്യാർത്ഥികളും, പൗരന്മാരും, തൊഴിലാളികളും, സംസ്കാരിക സംഘടനകളുമെല്ലാം അവിടെ കൂടിയിരുന്നു. എല്ലാവരും ചേർന്നത് 2020 സെപ്തംബറിൽ പാർലമെന്റ് പാസ്സാക്കിയ മൂന്നു കാർഷിക നയമങ്ങൾക്കെതിരെ ഡൽഹി അതിർത്തികളിൽ സമരം ചെയ്യുന്ന കർഷകരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാനായിരുന്നു.
രാജുവഖാക്കി ഗ്രാമത്തിൽ നിന്നുള്ള അരുണ എത്തിയത് ഏകദേശം 1500 സ്ത്രീകൾക്കൊപ്പമാണ്. അവരെല്ലാവരും തന്നെ ദക്ഷിണ 24 പർഗനാ ജില്ലയിലെ വിവിധ ഗ്രാമങ്ങളിൽ നിന്നുള്ളവർ ആയിരുന്നു. തീവണ്ടികളിലും ബസുകളിലും ടെമ്പോകളിലുമായി ജനുവരി 18-നാണ് ദേശീയ തലത്തിൽ മഹിളാ കിസാൻ ദിവസം ആഘോഷിക്കുന്നതിനായി അവർ കോൽക്കത്തയിൽ എത്തിയത്. കൃഷിയിലേർപ്പെട്ടിരിക്കുന്ന സ്ത്രീകൾക്കും അവരുടെ അവകാശങ്ങൾക്കുമായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ദിവസമാണ് മഹിളാ കിസാൻ ദിവസം. വനിതാ കർഷകരുടെയും കർഷക തൊഴിലാളികളുടെയും 40-ൽ അധികം യൂണിയനുകളും, വനിതാ സംഘടനകളും, എ.ഐ.കെ.എസ്.സി.സി.യും ചേർന്നാണ് പശ്ചിമ ബംഗാളില്‍ ഈ ദിവസം സംഘടിപ്പിച്ചത്.
തങ്ങളുടെ ശബ്ദം ശ്രദ്ധയില്‍ പെടുത്തുന്നതിനായി കോൽക്കത്തയിലേക്കു ചെയ്ത നീണ്ട യാത്രയിൽ ക്ഷീണിതർ ആയിരുന്നുവെങ്കിലും സ്ത്രീകളുടെ ദേഷ്യം അപ്പോഴും പ്രകടമായിരുന്നു. “അതുകൊണ്ട് ഞങ്ങൾക്കു വേണ്ടി ആരു സമരം ചെയ്യും? കോർട്ട് ബാബുമാർ (ജഡ്ജിമാർ)? വേണ്ടതു കിട്ടുന്നതുവരെ ഞങ്ങൾ സമരം ചെയ്യും.” ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് അടുത്ത കാലത്ത് പ്രായമുള്ളവരും സ്ത്രീകളേയും കുറിച്ചു നടത്തിയ പരാമർശത്തോടു പ്രതികരിച്ചു കൊണ്ട് ശ്രമജീവി മഹിളാ സമിതിയുടെ അംഗമായ 38-കാരിയായ സുപർണ ഹൽദർ പറഞ്ഞു. കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന പ്രായമുള്ളവരേയും സ്ത്രീകളേയും സമരത്തിൽ നിന്നും പിന്തിരിയാൻ പ്രേരിപ്പിക്കണമെന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്.
മഹിളാ കിസാൻ ദിവസത്തിന്റെ ഭാഗമായി കോൽക്കത്താ സമര വേദിയിൽ ജനുവരി 18-ന് ഏകദേശം രാവിലെ 11:30 മുതൽ ഉച്ചകഴിഞ്ഞു 4 വരെ നടത്തിയ മഹിളാ കിസാൻ മജൂർ വിധാൻ സഭാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു സുപർണ. കൃഷി ചെയ്യുന്ന സ്ത്രീകളുടെ പരിഗണനയിലുള്ള സങ്കീർണ്ണമായ പ്രശ്നങ്ങള്‍, അവരുടെ അദ്ധ്വാനം, ഭൂഉടമസ്ഥതക്കു വേണ്ടിയുള്ള നീണ്ട സമരങ്ങൾ, മറ്റവകാശങ്ങൾ, പുതിയ കാർഷിക നിയമങ്ങൾ അവരുടെ ജീവിതങ്ങളിലുണ്ടാക്കുന്ന വലിയ ആഘാതങ്ങള്‍ എന്നീ വിഷയങ്ങളിലായിരുന്നു യോഗം കേന്ദീകരിച്ചത്.











