ഇത് ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത ഒരു വെടിവയ്പായിരുന്നു. പക്ഷേ ഈ തലക്കെട്ട് - "കർഷകൻ പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടു” എന്നത് - ബഹദൂർ ഷാ സഫർ മാർഗ്ഗിലെ സാങ്കല്‍പ്പിക "കൊലപാതക"ത്തിനു ശേഷം പല രൂപങ്ങളില്‍ സമൂഹ്യ മാദ്ധ്യമങ്ങളിൽ അതിവേഗം പ്രചരിച്ചു. വെടിവയ്പു മൂലം അങ്ങനൊരു മരണം നടന്നിട്ടേയില്ല. പക്ഷേ അങ്ങനെ സംഭവിച്ചുവെന്ന കിംവദന്തി ജനുവരി 26-ന് റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലെ പ്രമുഖ ഇൻകം ടാക്സ് ഓഫീസ് (ഐ.ടി.ഓ.) ജംഗ്ഷനിൽ എത്തിയ പ്രക്ഷോഭകരിലെ വിമതർക്കിടയിൽ ആശയക്കുഴപ്പവും കോലാഹലങ്ങളും സൃഷ്ടിച്ചു. ഈ കിംവദന്തി ചെങ്കോട്ട പോലെയുള്ള പല സ്ഥലങ്ങളിലും അക്രമങ്ങള്‍ക്കു കാരണമായി.
ട്രാക്ടർ ഓടിക്കുകയായിരുന്ന ഒരു യുവ കർഷകനെ പോലീസ് തൊട്ടടുത്തു നിന്നു വെടിവച്ചു കൊലപ്പെടുത്തി എന്നതായിരുന്നു കറങ്ങി നടന്ന കഥ. സാമൂഹ്യ മാദ്ധ്യമങ്ങൾ ഒരന്വേഷണവും കൂടാതെ എല്ലായിടത്തേക്കും കഥ വ്യാപിപ്പിച്ചു. പെട്ടെന്നുതന്നെ ചില ചാനലുകളിലും വാർത്ത വന്നു. സാധാരണ പ്രക്ഷോഭകർ ഗോളികണ്ടിനെയും (വെടിവയ്പ്) പോലീസ് നടത്തിയെന്ന് ആരോപിക്കപ്പെട്ട അക്രമത്തെയും കുറ്റപ്പെടുത്തി. ഐ.ടി.ഓ. ജംഗ്ഷനു സമീപമുള്ള പ്രക്ഷോഭകർ എല്ലാ സ്ഥലങ്ങളിലേക്കും ചിതറിപ്പോയിരുന്നു.
നവ്നീത് സിംഗ് എന്ന് പിന്നീടു തിരിച്ചറിയപ്പെട്ട 45-കാരനായ മനുഷ്യൻ യഥാർത്ഥത്തിൽ മരിച്ചത് ഓടിച്ചു കൊണ്ടിരുന്ന ട്രാക്ടർ തകിടം മറിഞ്ഞാണ്, ഒരു വെടിപോലും ഏറ്റിട്ടല്ല. ഇതിന്റെ കാര്യത്തിൽ വ്യക്തത വന്നപ്പോഴേക്കും, ചെങ്കോട്ടയിലേതുൾപ്പെടെയുള്ള അക്രമങ്ങളുടെ കഥ ബൃഹത് ട്രാക്ടർ റാലിയുടെ പ്രസക്തി മങ്ങുന്നതിനു കാരണമായിരുന്നു. 2020 സെപ്തംബറിൽ പാർലമെന്റ് പാസ്സാക്കിയ മൂന്നു നിയമങ്ങൾക്കെതിരെ കർഷകർ നടത്തിയ സമരങ്ങളുടെ ഭാഗമായിരുന്നു ട്രാക്ടർ റാലി.
വളരെ വ്യത്യസ്തമായി തുടങ്ങിയ ഒരു ദിവസത്തിന്റെ ദുഃഖകരമായ പര്യവസാനം.
തണുത്ത് മൂകമായ ഒരിടവേളയ്ക്കു ശേഷം ഇന്ത്യയുടെ 72-ാം റിപ്പബ്ലിക് ദിനം ഉത്സാഹവും പ്രസന്നതയും കൈവരിക്കാൻ തുടങ്ങിയതായിരുന്നു. ദേശ തലസ്ഥാനത്തിന്റെ അതിർത്തികളിൽ രണ്ടു മാസത്തിലധികമായി നടന്നു വരുന്ന കർഷക സമരം, മുൻകൂട്ടി നിശ്ചയിക്കപ്പെട്ട വഴികളിലൂടെ സമാധാനപരമായി ട്രാക്ടർ പരേഡ് നടത്തിക്കൊണ്ട് ,ചരിത്രം സൃഷ്ടിക്കാൻ പോവുകയായിരുന്നു. ഔപചാരികമായ പരേഡ് മദ്ധ്യ ഡൽഹിയിലെ രാജ്പഥിൽ അവസാനിച്ച ശേഷം മൂന്ന് അതിർത്തികളിലായിരുന്നു - സിംഘു, ടിക്രി, ഗാസിപൂർ - ഇത് തുടങ്ങാനിരുന്നത്.
സാധാരണ പൗരന്മാർ നടത്തിയ എക്കാലത്തേയും ഏറ്റവും വലിയ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമാകേണ്ടതായിരുന്നു - യഥാർത്ഥത്തിൽ ആയിട്ടു തന്നെയുണ്ട് – ഈ പരേഡുകൾ.








