ഹനുമന്ത് ഗുഞ്ചൽ ശാഹ്ജഹാൻപൂരിലെ പ്രതിഷേധസ്ഥലത്തുനിന്നും വെറും മൂന്നു ദിവസങ്ങൾക്കു ശേഷം സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചു പോയത് മറക്കാനാവാത്ത ഒരുപാട് ഓർമ്മകളും കൊണ്ടാണ്.
“അവിടുത്തെ കർഷകർ വളരെ നല്ലവരും ഉദാരമതികളുമായിരുന്നു”, മഹാരാഷ്ട്രയിലെ നാശിക് ജില്ലയിലെ ചന്ദ്‌വാഡ് ഗ്രാമത്തിൽ നിന്നുള്ള നാല്പത്തൊന്നുകാരനായ ഒരു ഭിൽ ആദിവാസി കർഷകൻ പറഞ്ഞു. ഡിസംബർ ഇരുപത്തിയഞ്ചിനായിരുന്നു അദ്ദേഹം ശാഹ്ജഹാൻപൂരിൽ എത്തിയത്. “ഞങ്ങള്‍ അരിയും പരിപ്പും കരുതിയിരുന്നു, വേണ്ടിവന്നാല്‍ ഉപയോഗിക്കുന്നതിനായി. എന്നാൽ ഞങ്ങൾക്കത് ഉപയോഗിക്കേണ്ടി വന്നതേയില്ല. അവർ നെയ്യിൽ പാകം ചെയ്ത സ്വാദിഷ്ടമായ ഭക്ഷണം തന്ന് ഉദാരമായി ഞങ്ങളെ സ്വീകരിച്ചു.”
ഡിസംബർ ഇരുപത്തിയൊന്നിന് നാശിക് സിറ്റിയിൽനിന്നും ഡൽഹിയിലേക്ക് വാഹനങ്ങളുടെ ഒരു ജാഥ പുതിയ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിന് ഐക്യദാർഢ്യമെന്നോണം പുറപ്പെട്ടു. ഏകദേശം ആയിരം കർഷകരെ വഹിച്ചുകൊണ്ടുള്ള ആ ജാഥ 1400 കിലോമീറ്റർ അകലെയുള്ള ഡൽഹിയുടെ അതിർത്തിയിലെത്താൻ അഞ്ചു ദിവസങ്ങളെടുത്തു. ജാഥയവസാനിച്ച ശാഹ്ജഹാൻപൂർ ഡൽഹിയിൽ നിന്ന് 120 കിലോമീറ്റർ തെക്കുമാറി രാജസ്ഥാൻ-ഹരിയാന അതിർത്തിയിൽ സ്ഥിതി ചെയ്യുന്നു. രാജ്യ തലസ്‌ഥാനത്തിന്‍റെ പരിസരങ്ങളില്‍ നവംബർ 26 മുതൽ കർഷകർ, പ്രധാനമായും പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന എന്നിവിടിങ്ങളില്‍ നിന്നുള്ളവര്‍, മൂന്നു കാർഷികനിയമങ്ങൾക്കെതിരെ പ്രതിഷേധം നടത്തിവരുന്ന പല സ്ഥലങ്ങളിലൊന്നാണിത്.
2020 ജൂണ്‍ അഞ്ചിന് ഈ നിയമങ്ങൾ ആദ്യം ഓർഡിനൻസുകളായാണ് പാസ്സാക്കിയത്. പിന്നീട് അവ കാർഷികബില്ലുകളായി സെപ്തംബർ പതിനാലിനു പാർലമെന്‍റിൽ അവതരിപ്പിക്കുകയും അതേ മാസം ഇരുപതിനു തന്നെ ധൃതി പിടിച്ചു നിയമങ്ങള്‍ ആക്കുകയുമായിരുന്നു. വില ഉറപ്പാക്കുന്നതും കാര്‍ഷിക സേവനങ്ങളും സംബന്ധിച്ച കാര്‍ഷിക (ശാക്തീകരണ, സംരക്ഷണ) കരാര്‍ നിയമം, 2020; കാര്‍ഷിക വിള വിപണനവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച നിയമം, 2020; അവശ്യ സാധന (ഭേദഗതി) നിയമം, 2020 എന്നിവയാണ് പാസാക്കിയ പുതിയ നിയമങ്ങൾ. ഭരണഘടനയുടെ 32-ാം വകുപ്പിനെ ദുര്‍ബ്ബലപ്പെടുത്തിക്കൊണ്ട് പൗരന്മാരുടെ നിയമപരമായ സഹായം തേടാനുള്ള അവകാശം അസാധുവാക്കുന്നതിനാല്‍ എല്ലാ ഭാരതീയരെയും ബാധിക്കുന്നവയാണ് ഈ നിയമങ്ങൾ എന്നതരത്തിലും വിമര്‍ശനമുണ്ട്.






