ദില്ലിയിലെ ഒരു തണുപ്പുള്ള ഉച്ചയ്ക്ക്, ജനുവരിയിലെ സൂര്യൻ ഒരതിഥിയെപ്പോലെ വരാന്തയിലിരിക്കുമ്പോൾ, ഖമർ. ആയിരക്കണക്കിന് കിലോമീറ്ററുകൾക്കപ്പുറത്തുള്ള അദ്ദേഹത്തിന്റെ അമ്മയെ ഫോണിൽ വിളിച്ചു. 75 വയസ്സുള്ള ഷമീമ ഖാത്തൂനുമായുള്ള ആ സംസാരം, ബിഹാറിലെ സീതാമാർഹി ജില്ലയിലെ ബാരി ഫുൽവാരിയ ഗ്രാമത്തിലുള്ള ബാല്യകാലവസതിയിലേക്ക് ഖമറിനെ കൊണ്ടുപോയി.
ടെലിഫോണിന്റെ ഇരുഭാഗത്തുമുള്ള സംഭാഷണം കേട്ടിരുന്നെങ്കിൽ, എന്തോ ഒരു അസാധാരണത്വം നിങ്ങൾക്ക് അനുഭവപ്പെട്ടേനേ. നല്ല ഹിന്ദിയിൽ അയാൾ ചോദിച്ചത് ഇതായിരുന്നു. (അമ്മാ, പറയൂ, കുട്ടിക്കാലത്ത് എന്റെ തലയിൽ കണ്ടിരുന്ന ചിരങ്ങ് എങ്ങിനെയാണ് ചികിത്സിച്ച് ഭേദമാക്കിയത്?
“തലയിലുണ്ടായിരുന്ന ആ ചൊറിചിരങ്ങ്, അതിന് ഇവിടെ ബത്ഖോര എന്നാണ് പറയുക. ലവണരസമുള്ള മണലും, കളിമണ്ണും കൊണ്ട് നിന്റെ തല ഞാൻ കഴുകി. നല്ല വേദനയുണ്ടായിരുന്നു. പക്സേ അസുഖം മാറി”, തന്റെ നാട്ടുവൈദ്യത്തെ ഓർത്തുകൊണ്ട് അവർ ചിരിക്കുന്നു. പക്ഷേ അവരുടെ ഭാഷ ഖമറിന്റെ ഉറുദുവിൽനിന്ന് തീർത്തും വ്യത്യസ്തമായിരുന്നു.
ഇതിൽ അസാധരണത്വമൊന്നുമില്ല. ഖമറും അമ്മയും പരസ്പരം എപ്പോഴും സംസാരിക്കുന്നത്, വ്യത്യസ്തമായ ഭാഷയിലാണ്.
“അമ്മയുടെ വാമൊഴി എനിക്ക് മനസ്സിലാകും. പക്ഷേ സംസാരിക്കാൻ അറിയില്ല. എന്റെ ‘മാതൃഭാഷ‘ ഉറുദുവാണെന്ന് ഞാൻ പറയാറുണ്ട്. പക്ഷേ എന്റെ അമ്മയുടെ ഭാഷ മറ്റൊന്നാണ്”. അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തിന്റെയന്ന് അവതരിപ്പിക്കാനുള്ള വിഷയത്തെക്കുറിച്ച് പിറ്റേ ദിവസം നടന്ന ചർച്ചയിൽ ഖമർ പറയുന്നു. അവരുടെ ഭാഷയെക്കുറിച്ച് കുടുംബത്തിലെ ആർക്കും ഒന്നും അറിയില്ലായിരുന്നു. എന്തിനേറെ, അമ്മയ്ക്കും, ആ ഭാഷ സംസാരിക്കുന്നവർക്കുപോലും അതെന്താണെന്ന് ധാരണയുണ്ടായിരുന്നില്ല”, ഖമർ കൂട്ടിച്ചേർത്തു. താനും അച്ഛനും സഹോദരനുമടക്കം, ജോലിയന്വേഷിച്ച് ഗ്രാമത്തിന് പുറത്തേക്ക് പോയവരാരും ആ ഭാഷയിൽ സംസാരിച്ചിരുന്നില്ല. ഖമറിന്റെ കുട്ടികൾ അതിൽനിന്ന് കൂടുതൽ ദൂരത്താണ്. അവർക്കൊരിക്കലും അച്ഛമ്മയുടെ ഭാഷ മനസ്സിലാക്കാൻ പറ്റിയിട്ടില്ല.



















