"എന്നെ പലതവണ ആനകൾ പിന്തുടർന്നിട്ടുണ്ടെങ്കിലും എനിക്ക് ഒരിക്കലും പരിക്കേറ്റിട്ടില്ല", രവി കുമാർ നേതാം പുഞ്ചിരിയോടെ പറയുന്നു.
അർസികൻഹാർ മലനിരകളിലെ വനപാതയിലൂടെ നടന്നുപോകുകയാണ് 25-കാരനായ ഈ ഗോണ്ട് ആദിവാസി. ചത്തീസ്ഗഡിലെ ഉദന്തി സീതാനദി ടൈഗർ റിസർവിലെ ആന ട്രാക്കറായ അദ്ദേഹത്തിന് ആനകളുടെ വിസർജ്ജ്യവും കാൽപ്പാടുകളും ഉപയോഗിച്ച് അവയെ പിന്തുടരാൻ അറിയാം.
"ഞാൻ ജനിച്ചതും വളർന്നതും വനത്തിലാണ്. ഇത്തരം കാര്യങ്ങൾ പഠിക്കാൻ എനിക്ക് സ്കൂളിൽ പോകേണ്ട ആവശ്യമില്ല", ധംതാരി ജില്ലയിലെ ടേനഹി ഗ്രാമത്തിൽനിന്നുള്ള രവി പറയുന്നു. പന്ത്രണ്ടാം ക്ലാസുവരെ പഠിച്ച അദ്ദേഹം ഏതാണ്ട് നാല് വർഷങ്ങൾക്കുമുമ്പ് വനം വകുപ്പിൽ ഫയർ ഗാർഡായിട്ട് ജോലി ആരംഭിച്ച്, പിന്നീട് തന്റെ ഇപ്പോഴത്തെ തൊഴിലിലേക്ക് മാറുകയായിരുന്നു.
ട്രാക്കർമാർ ഞങ്ങളെ കാട്ടിലേക്ക് നയിക്കുമ്പോൾ, പ്രാണികളുടെ മൃദുവായ മൂളലും സാൽ ( ഷോറിയ റോബസ്റ്റ ), തേക്ക് ( ടെക്ടോണ ഗ്രാൻഡിസ് ) തുടങ്ങിയ മരങ്ങൾക്കിടയിലൂടെ വീശുന്ന കാറ്റിന്റെ ശബ്ദവും മാത്രമേ കേൾക്കുന്നുണ്ടായിരുന്നുള്ളു. ഇടയ്ക്ക് വല്ലപ്പോഴും, ഒരു പക്ഷിയുടെ വിളി അല്ലെങ്കിൽ ഒരു ചില്ല പൊട്ടുന്ന ശബ്ദവും. ചുറ്റുമുള്ള ശബ്ദങ്ങളിലും കണ്ണിൽപ്പെടുന്ന സൂചനകളിലും ശ്രദ്ധ ചെലുത്തേണ്ടത് ആന ട്രാക്കർമാർക്ക് അനിവാര്യമാണ്.
വനത്തിൽ അടുത്തകാലത്ത് മാത്രം വന്നവയാണ് ഈ ആനകൾ. മൂന്ന് വർഷംമുമ്പ് ഒഡീഷയിൽനിന്നാണ് ഇവരെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർക്കിടയിൽ സികാസെർ ആനക്കൂട്ടം എന്നറിയപ്പെടുന്ന ഇവ പിന്നീട്, 20 പേരടങ്ങുന്ന രണ്ട് സംഘങ്ങളായി വേർതിരിഞ്ഞു. ഒരു സംഘം ഗരിയാബന്ദിലേക്ക് പോയി, മറ്റൊരു സംഘത്തെ ഇവിടെയുള്ള പ്രദേശവാസികൾ പിന്തുടരുകയാണെന്ന് ദേവ്ദത്ത് താരാം പറയുന്നു. ഫോറസ്റ്റ് സർവീസിൽ ഗാർഡായി ജോലി ആരംഭിച്ച 55-കാരനായ ദേവ്ദത്ത്, ഇപ്പോൾ ഫോറസ്റ്റ് റേഞ്ചറായി ജോലി ചെയ്യുന്നു. 35 വർഷത്തിലേറെ അനുഭവസമ്പത്തുള്ള അദ്ദേഹത്തിന് കാടിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്.
"വനത്തിലെ കുളങ്ങളിലും പ്രദേശത്തെ കുറച്ച് അണക്കെട്ടുകളിലും ധാരാളം വെള്ളമുണ്ട്", ആനകൾ ഇവിടെ വരാൻ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ദേവ്ദത്ത് വിശദീകരിക്കുന്നു. ഉദാഹരണത്തിന്, ആനകളുടെ പ്രിയപ്പെട്ട ഭക്ഷണമായ മഹുവ മരത്തിന്റെ പഴങ്ങൾ ഈ വനത്തിൽ സമൃദ്ധമായി കിട്ടുന്നു. മനുഷ്യരുടെ കൈകടത്തൽ അധികമില്ല. "വനം ഇടതൂർന്നതാണ്, ഖനന പ്രവർത്തനങ്ങളൊന്നുമില്ല. ആനകൾക്ക് ഈ പ്രദേശം അനുയോജ്യമാകുന്നത് ഈ ഘടകങ്ങൾകൊണ്ടാണ്,” ദേവ്ദത്ത് കൂട്ടിച്ചേർക്കുന്നു.
ആന ട്രാക്കർമാർ രാവും പകലും ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുകയും ആനകളെ കാൽനടയായി പിന്തുടരുകയും ചെയ്യുന്നു. അവരുടെ ചലനങ്ങൾ പരിശോധിക്കാൻ ചിലപ്പോൾ ഗ്രാമങ്ങളിലേക്ക് പോകേണ്ടിവരികയും ചെയ്യാറുണ്ട്. തങ്ങളുടെ കണ്ടെത്തലുകൾ ആനകളെ ട്രാക്ക് ചെയ്യുന്ന ആപ്പിൽ തത്സമയം രേഖപ്പെടുത്തുന്നു.
എഫ്.എം.ഐ.എസ് (ഫോറസ്റ്റ് മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം), പരിസ്ഥിതി, വനം-കാലാവസ്ഥാവ്യതിയാന മന്ത്രാലയത്തിന്റെ വന്യജീവി വിഭാഗം എന്നിവ സംയുക്തമായാണ് ഈ ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്. ആനകളുള്ള സ്ഥാനത്തുനിന്നും 10 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവരെ അറിയിക്കാൻ ഈ വിവരങ്ങൾ ഉപയോഗിക്കുന്നു. ഉദന്തി സീതാനദി ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ വരുൺ കുമാർ ജെയിൻ പറയുന്നു.
ആനകളെ ട്രാക്കുചെയ്യുന്ന സംഘത്തിന് നിശ്ചിത ജോലിസമയമില്ല, കരാറടിസ്ഥാനത്തിൽ പ്രതിമാസം 1,500 രൂപ കൈപ്പറ്റുന്ന ഇവർ തങ്ങളുടെ പരിക്കുകൾക്ക് ഇൻഷുറൻസ് പരിരക്ഷയില്ലാതെയാണ് ജോലി ചെയ്യുന്നത്. "രാത്രിയിൽ ആനകൾ വന്നാൽ ഞങ്ങളും രാത്രിയിൽ വരണം, കാരണം ഞാനാണ് ഈ പ്രദേശത്തെ കാവൽക്കാരൻ. ഇത് എന്റെ ഉത്തരവാദിത്തമാണ്", ഗോണ്ട് ഗോത്രവർഗ വിഭാഗത്തിൽപ്പെട്ട 40-കാരനായ ഫോറസ്റ്റ് ഗാർഡ് നാരായൺ സിംഗ് ധ്രുവ് പറയുന്നു.
"ആനകൾ ഉച്ചതിരിഞ്ഞു 12 മുതൽ 3 വരെ ഉറങ്ങും", അദ്ദേഹം തുടരുന്നു, "അതിനുശേഷം "പ്രധാന ആന" [കൊമ്പൻ] ഒരു ശബ്ദം [ചിന്നം] മുഴക്കുമ്പോൾ ആനക്കൂട്ടം വീണ്ടും നടക്കാൻ തുടങ്ങുന്നു. മനുഷ്യരെ കണ്ടാൽ ആനകൾ ചിന്നംവിളിച്ച് കൂട്ടത്തിലുള്ള മറ്റ് ആനകൾക്ക് മുന്നറിയിപ്പ് നൽകുന്നു". ആനകൾ അടുത്തുണ്ടെന്ന് ട്രാക്കർമാർക്കും ഇതുവഴി അറിയാൻ കഴിയുന്നു. "ഞാൻ ആനകളെക്കുറിച്ച് ഒന്നും പഠിച്ചിട്ടില്ല. ആനകളെക്കുറിച്ച് ഞാൻ പഠിച്ചതെല്ലാം ആനട്രാക്കർ എന്ന നിലയിലുള്ള എന്റെ അനുഭവത്തിലൂടെയാണ്," ധ്രുവ് പറയുന്നു.
"ആന ഒരു ദിവസം 25-30 കിലോമീറ്ററോളം നടന്നാൽ, ഞങ്ങൾക്കത് ഒരു ശിക്ഷപോലെയാണ്", നാഥുറാം പറയുന്നു. മൂന്ന് കുട്ടികളുടെ അച്ഛനായ അദ്ദേഹം വനത്തിലെ ഒരു കുഗ്രാമത്തിലെ രണ്ട് മുറികളുള്ള ഒരു താത്ക്കാലിക കൂരയിലാണ് താമസിക്കുന്നത്. വനംവകുപ്പിൽ ഫയർ വാച്ചറായി ജോലി ചെയ്തിരുന്ന അദ്ദേഹം രണ്ട് വർഷങ്ങൾക്കുമുൻപാണ് ആനകളെ പിന്തുടരുന്ന ജോലിയിലേക്ക് മാറിയത്.
*****
രാത്രിയിൽ ട്രാക്കർമാർ മുന്നറിയിപ്പ് നൽകുമ്പോൾ, ഗ്രാമത്തിലുള്ളവർ ഉണർന്ന് വയലുകളിലേക്കെത്തും. ആനകൾ വരുന്നുണ്ടോ എന്ന് പരിശോധിക്കാൻ. ചെറുപ്പക്കാരും കുട്ടികളും സുരക്ഷിതമായ അകലത്തിൽ നിന്നുകൊണ്ട്, അവരുടെ ഫ്ലാഷ് ലൈറ്റുകളുടെ വെളിച്ചത്തിൽ ആ വലിയ മൃഗങ്ങളുടെ നീക്കം പരിശോധിക്കും.
ഭക്ഷണം തേടി രാത്രികളിൽ നെൽവയലുകളിലേക്കിറങ്ങുന്ന ആനകളെ അകറ്റിനിർത്താൻ പ്രദേശവാസികൾ സാധാരണയായി രാത്രി മുഴുവൻ തീ കൂട്ടിവെക്കാറുണ്ട്. വനത്തിലെ ഗ്രാമങ്ങളിലെ താമസക്കാരിൽ ചിലർ, രാത്രി മുഴുവൻ തീയ്ക്ക് ചുറ്റുമിരുന്ന് തങ്ങളുടെ വിളകളെ കാക്കാറുണ്ടെങ്കിലും ആനക്കൂട്ടത്തിൽനിന്നും വിളകളെ രക്ഷിക്കാൻ അവർക്കാവാറില്ല.
"ആനകൾ ആദ്യമായി ഇവിടെ വന്നപ്പോൾ വനംവകുപ്പുകാർ വളരെ സന്തുഷ്ടരായിരുന്നു, കരിമ്പ്, കാബേജ്, വാഴപ്പഴം തുടങ്ങിയ ധാരാളം പഴങ്ങളും പച്ചക്കറികളും അവർ ആനകൾക്ക് നൽകി", ടേനഹിയിൽ താമസിക്കുന്ന നോഹർ ലാൽ നാഗ് പറയുന്നു. പക്ഷെ നോഹറിനെപ്പോലുള്ള താമസക്കാർക്ക് ഈ സന്തോഷം പങ്കിടാനാവുന്നില്ല. അവരുടെ വിളകൾ നശിക്കുന്നതിൽ അവർ ആശങ്കാകുലരാണ്.
പിറ്റേന്ന് രാവിലെ പാരി ടേനഹി ഗ്രാമം സന്ദർശിച്ചപ്പോൾ ആനകൾ ബാക്കിവെച്ചുപോയ അടയാളങ്ങളും നാശനഷ്ടവും ഞങ്ങൾ കണ്ടു. പുതുതായി വിതച്ച വിളകൾ ആനക്കൂട്ടം നശിപ്പിച്ചിരുന്നു. മരക്കൊമ്പുകളിൽ പുറം മാന്തിയതുമൂലമുള്ള ചെളിയും അവ അവശേഷിപ്പിച്ചിരുന്നു.
വിള നശിപ്പിക്കപ്പെട്ട ഓരോ ഏക്കർ ഭൂമിക്കും വനംവകുപ്പ് 22,249 രൂപ നഷ്ടപരിഹാരമായി നൽകാൻ ഉത്തരവിട്ടിട്ടുണ്ടെന്ന് ഉദന്തി സീതാനദി ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ വരുൺ കുമാർ ജെയിൻ പറഞ്ഞു. എന്നാൽ ഉദ്യോഗസ്ഥഭരണംമൂലം ഈ പണം കൃത്യമായി തങ്ങൾക്ക് കിട്ടില്ലെന്ന് ഇവിടത്തെ താമസക്കാർ ആശങ്കപ്പെടുന്നു. "ഞങ്ങൾക്ക് ഇപ്പോൾ എന്തുചെയ്യാൻ കഴിയും?" അവർ ചോദിക്കുന്നു, "വനം ഉദ്യോഗസ്ഥരാണ് ഇതൊക്കെ ചെയ്യേണ്ടത്. ഇവിടേക്ക് ആനകൾ വരാതിരിക്കുക എന്നതുമാത്രമാണ് ഞങ്ങളുടെ ഒരേയൊരു ആവശ്യം".
പരിഭാഷ: വിശാലാക്ഷി ശശികല (വൃന്ദ)