ഈ വർഷം ജൂണിലെ മൂന്നാമത്തെ വെള്ളിയാഴ്ചയായിരുന്നു. അപ്പോഴാണ് തൊഴിൽ സഹായകേന്ദ്രത്തിലെ ഫോൺ മുഴങ്ങിയത്.
“ഞങ്ങളെയൊന്ന് സഹായിക്കാമോ?? ഞങ്ങൾക്ക് ശമ്പളം കിട്ടിയിട്ടില്ല.”
രാജസ്ഥാനിലെ മറ്റ് സമീപ തെഹ്സിലുകളിലെ സൈറ്റുകളിൽ ജോലിക്ക് പോയ കുശാൽഗറിലെ 80 ജോലിക്കാരുടെ സംഘമാണ് വിളിച്ചത്. രണ്ട് മാസമായി അവർ ടെലിക്കോം ഫൈബർ കേബിളുകളിടാൻ രണ്ടടി വീതിയും ആറടി ആഴവുമുള്ള കുഴികളെടുക്കുകയായിരുന്നു. എത്ര മീറ്റർ കുഴിച്ചു എന്നതിനെ അടിസ്ഥാനമാക്കിയാണ് കൂലി നിശ്ചയിക്കുന്നത്.
രണ്ട് മാസം ജോലി ചെയ്ത് മുഴുവൻ കൂലി ചോദിച്ചപ്പോൾ, ജോലി തരംപോലെ ചെയ്തില്ലെന്ന് പറഞ്ഞും, മറ്റ് കണക്കുകൾ ഉദ്ധരിച്ചും കരാറുകാരൻ അവർക്ക് കൂലി കൊടുക്കാതിരിക്കാൻ ശ്രമിക്കുകയായിരുന്നു. ഒടുവിൽ, “നോക്കട്ടെ, നോക്കട്ടെ” എന്ന് പറഞ്ഞ് അയാൾ തടിതപ്പി. എന്നിട്ടും പൈസ കൊടുത്തില്ല. വീണ്ടും ഒരാഴ്ച കാത്തിരുന്ന്, അർഹതപ്പെട്ട 7-8 ലക്ഷം രൂപ കിട്ടാനായി അവർ പൊലീസിനെ സമീപിച്ചാപ്പോൾ, ലേബർ ഹെൽപ്പ്‌ലൈനിൽ വിളിക്കാനാണ് അവർ ഉപദേശിച്ചത്.
തൊഴിലാളികൾ ഫോൺ വിളിച്ചപ്പോൾ, “ഞങ്ങൾ അവരോട് തെളിവുകൾ വല്ലതുമുണ്ടോ എന്ന് ചോദിച്ചു. കരാറുകാരന്റ് പേരും, നമ്പറുകളും, ഹാജർ രജിസ്റ്ററിന്റെ എന്തെങ്കിലും തെളിവോ മറ്റോ,” കമലേഷ് ശർമ്മ പറഞ്ഞു. ജില്ലാ തലസ്ഥാനമായ ബൻസ്‌വാരയിലെ ഒരു സാമൂഹിക പ്രവർത്തകനാണ് അദ്ദേഹം.
ഭാഗ്യത്തിന് സംഘത്തിലെ ചില ചെറുപ്പക്കാരുടെ കൈയ്യിൽ ആവശ്യത്തിനുള്ള തെളിവുകളുണ്ടായിരുന്നു. ജോലിസ്ഥലത്തിന്റെ ചിത്രങ്ങളും മറ്റും. അവർ മൊബൈലിൽ അതെല്ലാം അയച്ചുകൊടുത്തു.























