ഫോൺ വിളി കേൾക്കുമ്പോൾ ശീതൾ വാഗ്മാരെക്ക് ഭയമാണ്. കുറേ ദിവസങ്ങളായി താൻ ഒഴിവാക്കാൻ ആഗ്രഹിക്കുന്ന മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ (എം.എഫ്.ഐ) വീണ്ടെടുപ്പ് ഏജന്റിതേതല്ലാത്ത നമ്പർ കാണുമ്പോൾ അയാൾ ആശ്വാസത്തോടെ നെടുവീർപ്പിടും. "അവർ കൊറോണ വൈറസ്സൊന്നും പരിഗണിക്കുകയേയില്ല" 31 വയസ്സുള്ള ശീതൾ പറയുന്നു. എതോ കാരുണ്യത്താൽ ഒരാഴ്ചയായി വിളികൾ നിന്നിട്ട്. കാരണമെന്തെന്ന് ശീതളിന് തീർച്ചയില്ല. എന്നാൽ, അദ്ദേഹം പറയുന്നു, "അവ വീണ്ടും ആരംഭിക്കാം…".
ദിവസക്കൂലിക്കാരായ വാഗ്മാരെയുടെ കുടുംബാംഗങ്ങളെല്ലാം മഹാരാഷ്ട്രയിലെ കാർഷിക മേഖലയായ മറാത്ത്വാഡയിലെ ഒസ്മാനാബാദിലാണ് താമസിക്കുന്നത്. 2019 ജൂലൈയിൽ ശീതളിന്റെ മാതാവ് മംഗൾ, ജനലക്ഷ്മി ഫിനാൻഷ്യൽ സർവീസസ് എന്നു പേരുള്ള എം.എഫ്.ഐയിൽനിന്ന് 60,000 രൂപ കടമെടുത്തു. "ഞങ്ങൾ ഒരു തയ്യൽ മെഷീൻ വാങ്ങി, ഞാൻ ബ്ളൗസുകൾ തുന്നാനും എംബ്രോയ്ഡറി ചെയ്യാനും മറ്റും തുടങ്ങി," 53 വയസ്സ് പ്രായമുള്ള മംഗൾ പറയുന്നു. "എന്റെ ഭർത്താവും മകനും കർഷകത്തൊഴിലാളികളാണ്. ഞങ്ങൾക്ക് സ്വന്തമായി ഭൂമിയില്ല."
അതിനുശേഷം വാഗ്മാരെ കുടുംബം ഒരുതവണപോലും 24 ശതമാനം പലിശയുള്ള വായ്പയുടെ 3,230 രൂപ മാസഗഡു തിരിച്ചടവ് മുടക്കിയിട്ടില്ല. "പക്ഷേ ലോക്ക്ഡൗൺ ആരംഭിച്ചതോടെ അക്ഷരാർത്ഥത്തിൽ ചില്ലിക്കാശുപ്പോലും ഞങ്ങൾക്ക് സമ്പാദിക്കാൻ കഴിഞ്ഞിട്ടില്ല," ശീതൾ പറയുന്നു. "ഞങ്ങൾക്ക് ചുറ്റുമുള്ള ആരുടെയും കൈവശം പണമില്ല. ലോക്ക്ഡൗൺ കാലത്ത് (മഹാരാഷ്ട്രയിൽ മാർച്ച് 23- ന് ആരംഭിച്ചത്) എല്ലാവരുടെയും വാങ്ങൽശേഷി കുറഞ്ഞു. ഞങ്ങളെ ആരും തൊഴിലാളികളായി എടുക്കുന്നില്ല. വസ്ത്രങ്ങൾ തയ്പ്പിക്കുന്നത് ആർക്കും താങ്ങുകയും ഇല്ല."
എന്നാൽ ഇതൊന്നും കടക്കാരെ ഫോണിൽ വിളിച്ച്, അവരുടെ സാഹചര്യംപോലും പരിഗണിക്കാതെ, ഗഡുക്കൾ തിരിച്ചടക്കാൻ നിർബന്ധിക്കുന്നതിൽനിന്ന് എം.എഫ്.ഐക്കാരെ പിന്തിരിപ്പിച്ചില്ല. "എന്ത് സംഭവിച്ചാലും പണമടക്കണമെന്നാണ് അവർ ഞങ്ങളോട് പറഞ്ഞത്," ശീതൾ പറയുന്നു. "നിങ്ങൾ എന്തുവേണമെങ്കിലും ചെയ്തോളൂ, അവർ പറഞ്ഞു, എന്നാൽ മാസാവസാനം പണം അടച്ചിരിക്കണം."





