23 വയസ്സുള്ള ഭാരതി കസ്തെയെ സംബന്ധിച്ചിടത്തോളം, ഏറ്റവും പ്രധാനം അവരുടെ കുടുംബമായിരുന്നു. തന്റെ ഇളയ സഹോദരിമാരുടെ വിദ്യാഭ്യാസം തുടരുന്നതിനുവേണ്ടിയായിരുന്നു, 10-ആം ക്ലാസ്സിൽവെച്ച് അവർ സ്കൂൾ വിദ്യാഭ്യാസം അവസാനിപ്പിച്ച് ഒരു ജോലിക്ക് കയറിയത്. ഒരു കമ്പനിയിൽ സഹായിയായി അവർ പ്രവേശിച്ചു. ജോലിക്കാരായ അച്ഛനും മൂത്ത ജ്യേഷ്ഠനും ഒരു കൈ സഹായമാവുക എന്ന ലക്ഷ്യത്തോടെ എല്ലുമുറിയെ പണിയെടുത്തു. കുടുംബം മാത്രമായിരുന്നു അവളുടെ മനസ്സിൽ. അവരെക്കുറിച്ച് മാത്രമായിരുന്നു അവൾ ചിന്തിച്ചിരുന്നത്. 2021 മേയ് വരെ.
പിന്നീട്, അവൾക്ക് അവരെക്കുറിച്ച് ചിന്തിക്കേണ്ടിവന്നിട്ടില്ല.
2021 മേയ് 13-ന് മധ്യ പ്രദേശിലെ ദേവാസ് ജില്ലയിലെ നേമവാറിൽനിന്ന്, ഭാരതിയുടെ കുടുംബത്തിലെ അഞ്ചുപേരെ കാണാതായി. സഹോദരിമാരായ 17 വയസ്സുള്ള രൂപാലി, 12 വയസ്സുള്ള ദിവ്യ, 45 വയസ്സുള്ള അമ്മ മമത, ബന്ധത്തിലുള്ള സഹോദരങ്ങളായ 16 വയസ്സുള്ള പൂജ, 14 വയസ്സുള്ള പവൻ എന്നിവരെ.
“ആരുമായും ബന്ധപ്പെടാൻ സാധിച്ചില്ല”, അവർ പറയുന്നു. രാത്രിയായിട്ടും അവർ വീട്ടിലെത്താതിരുന്നപ്പോൾ ഞങ്ങൾ പരിഭ്രമിച്ചു”.
വീട്ടുകാരെ കാണാതായി എന്ന് പറഞ്ഞ്, പൊലീസിൽ അവർ ഒരു പരാതി കൊടുത്തു. പൊലീസ് അന്വേഷണവും തുടങ്ങി.
ഒരു ദിവസം എന്നത് രണ്ടായി, മൂന്നായി. വീട്ടുകാർ തിരിച്ചുവന്നതേയില്ല. ഓരോ ദിവസം കഴിയുന്തോറും ഭയം കൂടിക്കൊണ്ടിരുന്നു. ഭാരതിയുടെ വയറ് കാളാൻ തുടങ്ങി. വീട്ടിലെ നിശ്ശബ്ദത ഉച്ചസ്ഥായിയിലെത്തി.
അവളുടെ ഭയത്തിന്റെ ആഴം കൂടി.










