“ഒരിക്കൽപ്പോലും ഞാൻ രണ്ട് ബോർഡുകൾ ഒരേ രീതിയിൽ വരച്ചിട്ടില്ല,” അഹമ്മദാബാദിൽ, സൈൻബോർഡുകൾ പെയിന്റ് ചെയ്യുന്ന ഷെയ്ക്ക് ജലാലുദ്ദീൻ കമറുദ്ദീൻ പറയുന്നു. കത്രിക നിർമ്മാതാക്കൾക്ക് പ്രശസ്തമായ ഘീകാണ്ട എന്ന തിരക്കുപിടിച്ച പ്രദേശത്തെ ബോർഡുകളെല്ലാം പെയിന്റ് ചെയ്തിട്ടുള്ളത് അയാളാണ്. എല്ലാ കടകളും ഒരേ സാധനംതന്നെയാണ് വിൽക്കുന്നതെങ്കിലും, ജലാലുദ്ദീന്റെ ചിത്രങ്ങൾ ഓരോ കടയ്ക്കും ദൃശ്യപരമായ വേറിട്ട വ്യക്തിത്വം നൽകുന്നുണ്ട്.
പ്രതിഭാധനനായ ഈ പെയിന്ററുടെ കലാവിരുതുകൾ ഓരോ ചുമരിലും, കടകളിലും, കടകളുടെ ഷട്ടറുകളിലും, സിനിമകളുടെ പശ്ചാത്തലത്തിലും കാണാൻ സാധിക്കും. വിവിധ ഭാഷകളിലെ ലിപികൾ വരയ്ക്കാനും നിറം കൊടുക്കാനും ഒരു പെയിന്റർക്ക് സാധിക്കണം. അഹമ്മദാബാദിലെ മനേക് ചൌക്കിലെ ഒരു ജുവലറിയുടെ കടയ്ക്ക് മുമ്പിൽ, നാല് ഭാഷകളിലുള്ള – ഗുജറാത്തി, ഹിന്ദി, ഉറുദ്, ഇംഗ്ലീഷ് – എന്നിവ ഇപ്പോഴും കാണാം. അരനൂറ്റാണ്ടിനുശേഷവും.
പെയിന്റിംഗ് തനിക്ക് സ്വാഭാവികമായി പകർന്നുകിട്ടിയതാണെന്ന് ജലാലുദ്ദീൻ പറയുന്നു. ‘ജെ.കെ.പെയിന്റർ’ എന്ന പേരിലറിയപ്പെടുന്ന 71 വയസ്സുള്ള അദ്ദേഹം, അഹമ്മദാബാദിലെ ഏറ്റവും പഴക്കം ചെന്ന സൈൻ ബോർഡ് പെയിന്ററാണ്. 50 വർഷം മുമ്പ്, ജോലി തുടങ്ങിയ കാലത്തെപ്പോലെ, ഇപ്പോൾ ജോലി കിട്ടുന്നില്ല എന്ന് അദ്ദേഹം പരിതപിക്കുന്നു.
ഈ കലാകാരൻ 7-ആം ക്ലാസ്സുവരെ മാത്രമേ പഠിച്ചിട്ടുള്ളൂവെങ്കിലും അഞ്ച് ഭാഷകളിൽ - ഗുജറാത്തി, ഇംഗ്ലീഷ്, ഹിന്ദി ഉറുദു, അറബിക്ക് – പരസ്യബോർഡുകൾ വരയ്ക്കും. സ്കൂൾ വിട്ടതിനുശേഷം, കയർ നിർമ്മാതാവായും, ബുക്ക് ബൈൻഡറായും, ഗരാജിലെ മെക്കാനിക്കായും ജോലി ചെയ്തതിനുശേഷമാണ് ദാൽഗർവാഡ് അങ്ങാടിയിലെ റഹീമിന്റെ കടയിൽനിന്ന് പെയിന്റിംഗ് സ്വായത്തമാക്കിയത്.
ഈ എഴുപതാം വയസ്സിലും, ഓരോ സൈറ്റുകളിൽ പോയി പെയിന്റ് ചെയ്യാൻ, 20 കിലോഗ്രാം ഭാരമുള്ള ഏണിയും ചുമന്ന് പോകാൻ അദ്ദേഹത്തിന് കഴിയും. എന്നാൽ ബൈപ്പാസ് ശസ്ത്രക്രിയയ്ക്കുശേഷം, അത്തരം ഭാരിച്ച ജോലികളൊന്നും ചെയ്യരുതെന്ന് ഡോക്ടർമാർ ഉപദേശിച്ചിട്ടുണ്ട്. അതിനാൽ മറ്റ് സ്ഥലങ്ങളിൽ പോയി ജോലി ചെയ്യുന്നത് കുറഞ്ഞു. സ്വന്തം കടയിലിരുന്നുള്ള പണികളേയുള്ളു. “ഏണിയിൽ ഏറെ നേരം നിന്ന് ജോലി ചെയ്യുമ്പോൾ മുട്ടുകൾ വേദനിക്കുന്നു,” എന്ന് പറഞ്ഞ അദ്ദേഹം ഉടനേത്തന്നെ, “എന്നാൽ എന്റെ കൈകൾക്കും കാലിനും ശക്തിയുള്ള കാലംവരെ ഞാൻ ഈ പണി ചെയ്യും” എന്ന് കൂട്ടിച്ചേർക്കാനും മറന്നില്ല.


















