അഹർവനിയിലേക്ക് കടക്കുമ്പോൾ രാം അവതാർ കുശ്വഹ തന്റെ മോട്ടോർസൈക്കിളിന്റെ വേഗത കുറയ്ക്കുന്നു. മൺപാതയിലൂടെ ഓടിക്കാൻ പാകത്തിൽ. കോളനിയുടെ മധ്യഭാഗത്തെത്തുന്നതോടെ അയാൾ തന്റെ 150 സി.സി. ബൈക്കിന്റെ എഞ്ചിൻ ഓഫാക്കുന്നു.
അഞ്ച് മിനിറ്റിനുള്ളിൽ, കൊച്ചുകുട്ടികളും മിഡിൽ സ്കൂളിൽ പഠിക്കുന്നവരും കൌമാരപ്രായക്കാരുമായ ചിലർ അയാളുടെ ചുറ്റും കൂടാൻ തുടങ്ങി. ആ സഹാരിയ ആദിവാസി കുട്ടികൾ പരസ്പരം വർത്തമാനം പറഞ്ഞ്, കൈയ്യിൽ നാണയത്തുട്ടുകളും 10 രൂപയുമൊക്കെ മുറുക്കിപ്പിടിച്ച് ക്ഷമയോടെ കാത്തുനിൽക്കുകയാണ്. പച്ചക്കറിയൊക്കെ ചേർത്ത ഒരു പാത്രം ചൌ മീൻ വാങ്ങാനുള്ള നിൽപ്പാണ് അവരുടേത്.
ക്ഷമയോടെ നിൽക്കുന്ന വിശന്നുവലഞ്ഞ ഈ കുട്ടികൾക്ക് ഒരുപക്ഷേ അധികം താമസമില്ലാതെ ക്ഷമ നശിക്കുമെന്ന് മനസ്സിലാക്കിയ ആ ബൈക്ക് യാത്രികൻ ഭക്ഷണപ്പൊതി അഴിക്കാൻ തുടങ്ങി. അതിനകത്ത് അധികമൊന്നുമില്ല. രണ്ട് പ്ലാസ്റ്റിക്ക് കുപ്പികൾ. “ഒന്നിൽ ഒരു ചുവന്ന മുളക് സോസും മറ്റൊന്നിൽ കറുത്ത നിറമുള്ള സോയാ സോസും”, അയാൾ വിശദീകരിക്കുന്നു. പിന്നെയുള്ളത്, ക്യാബേജും, അരിഞ്ഞ ഉള്ളിയും, കാപ്സിക്കവും വേവിച്ച നൂഡിൽസും. “ഞാനിതൊക്കെ വിജയ്പുർ പട്ടണത്തിൽനിന്നാണ് വാങ്ങുന്നത്”, അയാൾ പറഞ്ഞു.
വൈകീട്ട് 6 മണിയായിരുന്നു സമയം. രാം അവതാർ ആ ദിവസം സന്ദർശിക്കുന്ന നാലാമത്തെ ഗ്രാമമായിരുന്നു അത്. താൻ പതിവായി സന്ദർശിക്കുന്ന മറ്റ് കോളനികളുടെ പേരുകൾ അയാൾ പറഞ്ഞു – ലാഡർ, പാണ്ഡ്രി, ഖജൂരി കലാൻ, സിൽപാര, പരോണ്ട് – എല്ലാം അയാളുടെ സുട്ടയ്പുരയിലെ വീടിന്റെ 30 കിലോമീറ്റർ ചുറ്റളവിലുള്ളത്. വിജയ്പുർ തെഹ്സിലിലെ ഗോപാൽപുര ഗ്രാമത്തിലെ ഒരു കോളനിയാണ് സുത്തയ്പുര. ഈ ചെറിയ കോളനികളിലും ഗ്രാമങ്ങളിലും ആകെ കിട്ടുന്ന മറ്റ് സാധനങ്ങൾ, പാക്ക് ചെയ്ത വറവുകളും ബിസ്ക്കറ്റുകളുമാണ്.
ഏകദേശം 500-ഓളം ആളുകൾ താമസിക്കുന്ന ആദിവാസി ഭൂരിപക്ഷമേഖലയായ അഹർവനിയിലേക്ക് അയാൾ ആഴ്ചയിൽ 2-3 തവണ വരാറുണ്ട്. ഈയടുത്ത് നിലവിൽ വന്ന ഒരു താമസകേന്ദ്രമാണ് അത്. സിംഹങ്ങളെ പാർപ്പിക്കാനായി കുനോ ദേശീയോദ്യാനത്തിൽനിന്ന് 1999-ൽ കുടിയൊഴിക്കപ്പെട്ടവരാണ് താമസക്കാരിലധികവും. വായിക്കുക: കുനോ ഗ്രാമം: ചീറ്റകൾ അകത്ത്, ആദിവാസികൾ പുറത്ത്. സിംഹങ്ങളൊന്നും വന്നില്ലെങ്കിലും 2022 സെപ്റ്റംബറോടെ ആഫ്രിക്കയിൽനിന്ന് ചീറ്റകളെ ഇങ്ങോട്ട് ഇറക്കുമതി ചെയ്തു.






