പൊതുതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള ബബ്ലു കൈബൊർതൊയുടെ രണ്ടാമത്തെ അവസരമാണിത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആദ്യമായി തന്റെ വോട്ട് രേഖപ്പെടുത്താൻ ബബ്ലു പോയപ്പോൾ, അധികാരികൾ അദ്ദേഹത്തെ അനുവദിച്ചു. ക്യൂവിൽ നിൽക്കേണ്ടിവന്നില്ല. എന്നാൽ പശ്ചിമ ബംഗാളിലെ പുരുളിയ ജില്ലയിലെ പാൽമ ഗ്രാമത്തിലെ പോളിംഗ് ബൂത്തിൽ ചെന്നപ്പോൾ, എങ്ങിനെ വോട്ട് ചെയ്യണമെന്ന് ബബ്ലുവിന് സംശയമുദിച്ചു.
24 വയസ്സുള്ള ബബ്ലു കാഴ്ചപരിമിതനാണ്. എന്നാൽ തിരഞ്ഞെടുപ്പിലെ ഒരു പോളിംഗ് ബൂത്തായ നാട്ടിലെ പ്രൈമറി സ്കൂളിൽ ബ്രെയിലിയിലുള്ള ബാലറ്റ് കടലാസ്സോ ബ്രെയിലി ഇ.വി.എമ്മോ (ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീൻ) ഉണ്ടായിരുന്നില്ല.
“എന്തുചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. എന്നെ സഹായിക്കുന്ന ആൾ തിരഞ്ഞെടുപ്പ് ചിഹ്നങ്ങളെക്കുറിച്ച് നുണ പറഞ്ഞാൽ ഞാനെന്ത് ചെയ്യും?” രണ്ടാം വർഷ ബിരുദപൂർവ്വ വിദ്യാർത്ഥിയായ ബബ്ലു ചോദിക്കുന്നു. ഇനി അയാൾ സത്യം പറഞ്ഞാലും, രഹസ്യവോട്ടിംഗ് എന്ന തന്റെ ജനാധിപത്യാവകാശം വിനിയോഗിക്കാനാവില്ലെന്ന് ബബ്ലു വാദിക്കുന്നു. അല്പം പരിഭ്രമത്തോടെയാണെങ്കിലും, സഹായി കാണിച്ചുതന്ന ബട്ടണിൽ വോട്ടമർത്തി. പുറത്തുവന്ന്, അത് സ്ഥിരീകരിക്കുകയും ചെയ്തു അയാൾ. “ഭാഗ്യവശാൽ അയാളെന്നൊട് നുണ പറഞ്ഞില്ല,” ബബ്ലു സൂചിപ്പിക്കുന്നു.
പി.ഡബ്ല്യു.ഡി സൌഹൃദ ബൂത്തുകളിൽ (പേഴ്സൺസ് വിത്ത് ഡിസബീറ്റി) ബ്രെയിലി ബാലറ്റുകളും ഇ.വി.എമ്മുകളും വേണമെന്ന് ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നുണ്ട്. “കടലാസ്സിൽ അതൊക്കെ കാണും. എന്നാൽ നടപ്പാക്കലിൽ പോരായ്മകളുണ്ട്”, കൊൽക്കൊത്ത ആസ്ഥാനമായ ശ്രുതി ഡിസബിലിറ്റി റൈറ്റ്സ് സെന്ററിന്റെ ഡയറക്ടർ ശംപ സെൻഗുപ്ത പറയുന്നു.
വീണ്ടും ഒരു പൊതുതിരഞ്ഞെടുപ്പ് അടുത്തെത്തി. പൊതുതിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിൽ വോട്ട് ചെയ്യാൻ നാട്ടിലേക്ക് പോകണോ എന്ന കാര്യത്തിൽ ബബ്ലുവിന് ഉറപ്പില്ല. മേയ് 25-ന് പോളിംഗ് ബൂത്തിലേക്ക് പോവുന്ന, പുരുളിയയിലെ രജിസ്റ്റർ ചെയ്ത വോട്ടറാണ് ബബ്ലു.





