അപ്പോൾ കൂരാകൂരിരുട്ടായിരുന്നു. പക്ഷെ അയാൾക്ക് നേരം പുലരുന്നതുവരെ കാത്തിരിക്കാൻ പറ്റില്ലായിരുന്നു. പുലർച്ചെ രണ്ടുമണിയായിക്കാണും. മൂന്ന് മണിക്കൂറിനുള്ളിൽ പോലീസ് അവിടെ എത്തും. അവർ ഉപരോധിക്കാൻ സാധ്യതയുള്ള സ്ഥലത്തുനിന്ന് കസറുപ്പു ധനരാജും അയാളുടെ രണ്ട് കൂട്ടാളികളും കടന്നുകളഞ്ഞു. ശേഷം അവർ സ്വതന്ത്രരായി, കടലിലെത്തി.
"ആദ്യമൊക്കെ എനിക്ക് പോകാൻ പേടിയായിരുന്നു," ഏപ്രിൽ 10ന് താൻ നടത്തിയ സാഹസികമായ രക്ഷപ്പെടലിനെ ഓർത്തുകൊണ്ട് അയാൾ പറഞ്ഞു. "എനിക്ക് ധൈര്യം സംഭരിക്കേണ്ടി വന്നു, കാരണം പണം അത്യാവശ്യമായിരുന്നു. വാടക കൊടുക്കാനുണ്ടായിരുന്നു". അങ്ങനെ മറ്റ് നിർവ്വാഹമില്ലാതെ, 44-കാരനായ ധനരാജും കൂട്ടാളികളും ഔട്ട്‌ബോർഡ് മോട്ടോർ ഘടിപ്പിച്ച തങ്ങളുടെ ചെറിയ ബോട്ടിൽ കടലിലേക്ക് ഒളിച്ചുകടന്നു. ലോക്ക്ഡൗൺ കാരണം ജെട്ടിയിലെ മത്സ്യബന്ധനവും മറ്റ് പ്രവർത്തനങ്ങളും തടസ്സപ്പെട്ടിരിക്കുകയായിരുന്നു. ഇവിടുത്തെ മാർക്കറ്റിൽ പൊതുജനങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കും പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.
6-7 കിലോഗ്രാം ബംഗാരു തീഗയുമായി (സാധാരണ കരിമീൻ) സൂര്യോദയത്തിന് മുമ്പുതന്നെ ധനരാജു മടങ്ങി, "ഞങ്ങൾ കഷ്ടിച്ച് രക്ഷപ്പെട്ടതാണ്, ഞാൻ തിരിച്ചെത്തി ഏതാനും മിനിറ്റുകൾക്കുശേഷം പോലീസ് വന്നു. എന്നെ പിടിച്ചിരുന്നെങ്കിൽ അവരെന്നെ ശരിയാക്കിയേനേ. പക്ഷെ ഇതുപോലത്തെ വിഷമഘട്ടങ്ങളിൽ അതിജീവിക്കാൻ നമ്മളെക്കൊണ്ടാവുന്നത് നമ്മൾ ചെയ്യണം. ഇന്ന് ഞാൻ എന്റെ വാടക കൊടുക്കും, പക്ഷെ നാളെ വേറെ എന്തെങ്കിലും ആവശ്യം വരും. എനിക്ക് കോവിഡ് ബാധിച്ചിട്ടില്ല , പക്ഷെ എന്നെ സാമ്പത്തികമായി അത് വല്ലാതെ ഉലച്ചുകളഞ്ഞു".
അയാൾ ചെങ്കൽറാവു പേട്ടയിലെ ഡോ. എൻ.ടി.ആർ ബീച്ച് റോഡിന് പിന്നിലെ ഇടുങ്ങിയ തെരുവിൽ തന്റെ പഴയ തുരുമ്പിച്ച റോമാ സൈക്കിളിൽ ഒരു വൈറ്റ് ബോർഡുവെച്ചുണ്ടാക്കിയ ഒരു താൽക്കാലിക സ്റ്റാളിൽ പോലീസിന്റെ കണ്ണിൽപ്പെടാതെ രഹസ്യമായി മത്സ്യം വിറ്റു. “സൈക്കിളിൽ മെയിൻ റോഡിലേക്ക് പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു, പക്ഷേ എനിക്ക് പോലീസിനെ പേടിയായിരുന്നു,” സാധാരണ കിലോ 250 രൂപയ്ക്ക് വിറ്റുകൊണ്ടിരുന്ന മൽസ്യം വെറും 100 രൂപയ്ക്ക് വിറ്റ ധനരാജു പറയുന്നു.
സാധാരണഗതിയിൽ 6-7 കിലോ കരിമീൻ വിറ്റിരുന്നെങ്കിൽ ധനരാജുവിന് 1,500 മുതൽ രൂപ 1,750 രൂപവരെ സമ്പാദിക്കുമായിരുന്നു. എന്നാൽ അയാളുടെ സൈക്കിൾ ഫിഷ് സ്റ്റാളിൽ അധികമാളുകൾ മീൻ വാങ്ങാൻ വന്നതേയില്ല. ഒരു ദിവസം കൊണ്ടുവന്ന മീൻ വിൽക്കാൻ അയാൾക്ക് 2 ദിവസം വേണ്ടിവന്നു. അതിൽനിന്ന് ഏറിയാൽ 750 രൂപ കിട്ടും. ഉപഭോക്താക്കൾക്കായി മത്സ്യം വെട്ടി വൃത്തിയാക്കാൻ സഹായിക്കുന്ന 46-കാരിയായ പപ്പു ദേവിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഓരോ ആൾക്കും മീൻ വൃത്തിയാക്കി കൊടുത്താൽ അവൾക്ക് 10-20 രൂപ കിട്ടും. അവളും പണത്തിനുവേണ്ടി ബുദ്ധിമുട്ടുകയായിരുന്നു.










