ഗൂഡല്ലൂരിലെ വിദ്യോദയ സ്കൂളിൽ ‘ശാന്തി ടീച്ചർ‘ കണക്ക് പഠിപ്പിക്കുമ്പോൾ ക്ലാസ്സുമുറിയിലേക്ക് കാട് കടന്നുവരുന്നു. ഏതാണ്ട് ഒമ്പതുവയസ്സിനോടടുത്തുള്ള ഭൂരിഭാഗം കുട്ടികളും പുറത്തുപോയി, പറമ്പിൽനിന്നും മരക്കൊമ്പുകളിൽനിന്നും നീളമുള്ള കമ്പുകൾ കൊണ്ടുവന്ന് മീറ്ററിന്റെ അളവിൽ മുറിച്ചെടുത്താണ് കണക്കിലെ അളവുകളെക്കുറിച്ച് പഠിക്കുന്നത്. പിന്നീട് വീട്ടിൽ കൊണ്ടുപോയി, വീട്ടിലെ ചുമരിന്റെ നീളവും മറ്റും അളക്കാനും ആ കമ്പ് ഉപയോഗിക്കുന്നു. അളവിന്റെ ലളിതമായ പാഠങ്ങൾ ഇങ്ങനെയാണ് അവർ പഠിച്ചുതുടങ്ങുന്നത്.
കാടിനേയും ആദിവാസികളുടെ ജീവിതരീതിയേയും അടിസ്ഥാനപ്പെടുത്തിയാണ് തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലുൾപ്പെടുന്ന ഗൂഡല്ലൂർ താലൂക്കിലെ ഈ സ്കൂളിന്റെ പാഠ്യക്രമം രൂപപ്പെടുത്തിയിരിക്കുന്നത്. രാവിലത്തെ അസംബ്ലിയിൽ ഗോത്രസംഗീതവും നൃത്തങ്ങളുമുണ്ടാവും. ഉച്ചകളിൽ, ഗോത്രങ്ങളുടെ പരമ്പരാഗത കരകൌശലവിദ്യകൾ പഠിപ്പിക്കും. ഏതെങ്കിലും രക്ഷിതാക്കളുടെ നേതൃത്വത്തിൽ, ഇടയ്ക്ക് വല്ലപ്പോഴും, കാട്ടിലൂടെയുള്ള നടത്തവുമുണ്ടാവും. സസ്യങ്ങൾ, കാട്ടുവഴികൾ, നിരീക്ഷണം, കാട്ടിൽ മൌനം പാലിക്കേണ്ടതിന്റെ അവശ്യകത എന്നിവ പഠിക്കുന്നതിനായി.
നായാട്ട്, മീൻപിടിത്തം, കൃഷി, സംസ്കാരം തുടങ്ങിയ ഗോത്രപാരമ്പര്യങ്ങളെക്കുറിച്ചുള്ള പാഠങ്ങളാണ് വിദ്യോദയയിലെ ‘ഫുഡ് ബുക്ക്‘ എന്ന പാഠപുസ്തകത്തിലുള്ളത്. ലൈബ്രറി ക്ലാസ്സിൽനിന്ന് അവർക്ക് വേണമെങ്കിൽ, ‘കിളി പെങ്ങൾ” (തത്തയുടെ അനിയത്തി) എന്ന കഥാപുസ്തകവുമെടുക്കാം. സ്കൂൾ തയ്യാറാക്കിയതാന് പണിയ ഗോത്രത്തിന്റെ ഈ പുസ്തകം. ഇടയ്ക്ക് ചിലപ്പോൾ രക്ഷകർത്താക്കൾ ഗസ്റ്റ് ലെക്ച്ചററന്മാരായി വന്ന്, ഗോത്രപാരമ്പര്യത്തെക്കുറിച്ച് സംസാരിക്കാറുണ്ട്. “ആദിവാസി സംസ്കാരത്തെ പരിപോഷിപ്പിക്കാനും, ഗോത്രത്തിലെ കുട്ടികൾ അവരുടെ രക്ഷകർത്താക്കളിൽനിന്ന് അന്യവത്ക്കരിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്താനും സ്കൂൾ ശ്രദ്ധിക്കുന്നു” എന്ന്, സ്കൂളിന്റെ പാഠ്യക്രമം തയ്യാറാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച, മുൻ പ്രിൻസിപ്പളായ രമ ശാസ്ത്രി പറയുന്നു. ഈ ലക്ഷ്യങ്ങളോട് പ്രതിബദ്ധതയും അനുഭാവവുമുള്ള ആദിവാസി അദ്ധ്യാപകരെ കിട്ടുന്നത് ഇതിനെ സഹായിക്കും. മുതിർന്ന അദ്ധ്യാപികയും പണിയ ആദിവാസി വിഭാഗക്കാരിയുമായ ജാനകി കർപ്പഗം പറയുന്നതുപോലെ, “സ്കൂളിൽ ഞങ്ങളുടെ സംസ്കാരം പഠിപ്പിച്ചാൽ, അതിൽ നാണക്കേടൊന്നുമില്ല, മാത്രമല്ല, കുട്ടികൾ മറക്കുകയുമില്ല”.










