ഓക്സിജന്‍, ആശുപത്രി കിടക്കകള്‍, അവശ്യ മരുന്നുകള്‍ എന്നിവ ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്റുകള്‍, കഥകള്‍, സന്ദേശങ്ങള്‍ എന്നിവകൊണ്ട് എല്ലാ സാമൂഹ്യ മാദ്ധ്യമങ്ങളും നിറഞ്ഞിരിക്കുന്നു. എന്‍റെ ഫോണും മൂളിക്കൊണ്ടിരുന്നു. ‘ഓക്സിജന്‍ അത്യാവശ്യമുണ്ട്’ എന്നായിരുന്നു ഒരു സന്ദേശം. ഞായറാഴ്ച രാവിലെ ഏകദേശം 9 മണിയായപ്പോള്‍ അടുത്ത സുഹൃത്തില്‍ നിന്നും എനിക്കൊരു വിളി വന്നു. കോവിഡ്-19 മൂലം അവശനായിരുന്ന അവന്‍റെ സുഹൃത്തിന്‍റെ അച്ഛന് ആശുപത്രി കിടക്ക ലഭിക്കാന്‍ ബുദ്ധിമുട്ടുകയായിരുന്നു അവര്‍. അപ്പോള്‍ ഇന്ത്യയിലെ ദിവസക്കണക്ക് 300,000 കവിഞ്ഞിരുന്നു. അറിയാവുന്ന കുറച്ചുപേരെ വിളിക്കാന്‍ ഞാന്‍ ശ്രമിച്ചു, പക്ഷെ ഫലം ഉണ്ടായില്ല. പിന്നീട് ഈ പ്രത്യേക കാര്യം ഞാന്‍ മറന്നു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം എന്‍റെ സുഹൃത്ത് വീണ്ടും വിളിച്ചിട്ടു പറഞ്ഞു, “എന്‍റെ സുഹൃത്തിന്‍റെ അച്ഛന്‍... അദ്ദേഹം മരിച്ചു.”
ഏപ്രില്‍ 17-ന് അദ്ദേഹത്തിന്‍റെ ഓക്സിജന്‍ നില അപകടകരമാം വിധം 57 ശതമാനത്തിലേക്ക് താഴ്ന്നു (90 മുതല്‍ 92 വരെ താഴ്ന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നാണ് നിര്‍ദ്ദേശിക്കുന്നത്). മണിക്കൂറുകള്‍ക്കകം നില 31-ലേക്ക് കുത്തനെ താഴുകയും ഉടനെതന്നെ അദ്ദേഹം മരിക്കുകയും ചെയ്തു. തന്‍റെ മോശമായ അവസ്ഥയെക്കുറിച്ച് ആ അവസ്ഥയില്‍തന്നെ അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. അദ്ദേഹത്തിന്‍റെ അവസാന ട്വീറ്റ് ഇങ്ങനെയായിരുന്നു: “എന്‍റെ ഓക്സിജന്‍ നില 31 ആണ്. ആരെങ്കിലും എന്നെ സഹായിക്കുമോ?”
കൂടുതല്‍ എസ്.ഓ.എസ്. സന്ദേശങ്ങള്‍, കൂടുതല്‍ ട്വീറ്റുകള്‍, കൂടുതല്‍ വിളികള്‍... ഒരു പോസ്റ്റ് ഇങ്ങനെയായിരുന്നു: “ആശുപത്രി കിടക്ക ആവശ്യമുണ്ട്.” പക്ഷെ അടുത്ത ദിവസം അതിന്‍റെ തുടര്‍ച്ചയായി ഒന്നുമില്ലായിരുന്നു – “രോഗി മരിച്ചു.”
ഞാൻ ഒരിക്കലും കണ്ടുമുട്ടിയിട്ടില്ലാത്ത, സംസാരിച്ചിട്ടില്ലാത്ത, അറിയാത്ത ഒരു സുഹൃത്ത്; വിദൂരദേശത്തു നിന്നുള്ള, മറ്റൊരു ഭാഷ സംസാരിക്കുന്ന ഒരു സുഹൃത്ത്, ശ്വാസം കിട്ടാതെ എവിടെയോ മരിച്ച് ഏതോ ചിതയിലെരിയുന്നു.



