പാടത്തേക്ക് കടന്നപ്പൊൾ നാംദേവ് നടത്തം അല്പം സാവധാനത്തിലാക്കി. 48 വയസ്സുള്ള ആ കർഷകൻ കുനിഞ്ഞ്, നിലത്ത് ചതഞ്ഞരഞ്ഞ്, ഇലകൾ തിന്നുകഴിഞ്ഞ പയർച്ചെടികൾ ശ്രദ്ധിച്ചുനോക്കി. 2022 ഫെബ്രുവരിയിലെ തണുത്ത സുഖമുള്ള പ്രഭാതമായിരുന്നു അത്. ആകാശത്ത് സൂര്യന് അധികം ചൂടുണ്ടായിരുന്നില്ല
“ഓ, പുതിയൊരുതരം വരൾച്ചയാണ്”, ചുരുങ്ങിയ വാക്കുകളിൽ അദ്ദേഹം പറയുന്നു
തരളെയുടെ ഭയങ്ങളേയും മടുപ്പിനേയും പ്രതിഫലിപ്പിക്കുന്ന വാക്യമായിരുന്നു അത്. മൂന്ന് മാസത്തെ അദ്ധ്വാനത്തിനുശേഷം വിളവെടുക്കാൻ തയ്യാറായ തുവരപ്പരിപ്പും പയറുകളും നഷ്ടപ്പെടുന്നതിനെക്കുറിച്ചുള്ള ആധിയിലാണ് അഞ്ചേക്കർ ഭൂമി സ്വന്തമായുള്ള ഈ കർഷകൻ. 25 വർഷത്തെ തന്റെ കാർഷികജീവിതത്തിനിടയിൽ വിവിധതരം വരൾച്ചകൾക്ക് ഈ കർഷകൻ സാക്ഷിയായിട്ടുണ്ട്. മഴ പെയ്യാതിരിക്കുകയോ അമിതമായി പെയ്യുകയോ ചെയ്യുന്ന കാലാവസ്ഥാപരമായ വരൾച്ച, ഭൂഗർഭജലം ഭയപ്പെടുത്തുന്നവിധം താഴുമ്പോഴുള്ള ജലസംബന്ധമായ വരൾച്ച, മണ്ണിലെ ഈർപ്പം നഷ്ടമാവുന്നതിലൂടെയുണ്ടാവുന്ന കാർഷികമായ വരൾച്ച.
നല്ലൊരു വിളവ് കിട്ടി എന്ന് ആശ്വസിക്കുമ്പോഴാവും, നാലുകാലിൽ വരുന്ന ഈ ദുരന്തം പാടത്തിനുമീതെ പറന്നുവന്ന് വിളകളെ ഇഞ്ചിഞ്ചായി തകർക്കുക എന്ന് ദേഷ്യത്തോടെ പറയുന്നു തരളെ.
“പകൽസമയത്ത് കുളക്കോഴികളും മുയലുകളും; രാത്രിയായാൽ, മാനുകളും മ്ലാവുകളും, നീൽഗായികളും പന്നികളും, പുലികളും“, അദ്ദേഹം പട്ടിക നിരത്തി.
“വിതയ്ക്കാനേ ഞങ്ങൾക്കറിയൂ, ഞങ്ങളുടെ വിളകൾ സംരക്ഷിക്കാനറിയില്ല“, പരാജിതന്റെ ശബ്ദത്തിൽ അദ്ദേഹം പറയുന്നു. പരുത്തി, സോയാബീൻ എന്നിവയ്ക്ക് പുറമേ, ചോളം, അരിച്ചോളം, പയർവർഗ്ഗങ്ങൾ എന്നിവയും അദ്ദേഹം പതിവായി കൃഷിചെയ്യുന്നു.




















