ഓട്ടോറിക്ഷയിലെ പിൻസീറ്റ് മാറ്റി, 700 കിലോഗ്രാം തണ്ണിമത്തൻ കയറ്റുകയാണ് ഗുദാപുരി ബലരാജു. സ്വന്തം ഗ്രാമമായ വെമ്പഹാഡിൽനിന്ന് 30 കിലോമീറ്ററകലെയുള്ള കൊപ്പോളെ ഗ്രാമത്തിലെ വെള്ളിദണ്ഡുപാഡുവിലെ ഒരു കർഷകനിൽനിന്ന് ഇപ്പോൾ വാങ്ങിയതേയുള്ളു അയാൾ ആ തണ്ണിമത്തനുകൾ.
നൽഗൊണ്ട ജില്ലയിൽപ്പെടുന്ന നിദമനുർ മണ്ഡലിലെ വിവിധ ഗ്രാമങ്ങളിൽ ഓട്ടോറിക്ഷ ഓടിച്ച് 1 കിലോവിനും 3 കിലോവിനുമിടയിൽ വരുന്ന തണ്ണിമത്തനുകൾ അയാൾ വിൽക്കുന്നത് 10 രൂപയ്ക്കാണ്. പഴങ്ങൾ വിൽക്കാനില്ലാത്ത സമയത്ത് അയാൾ ആളുകളെ ഓട്ടോയിൽ കൊണ്ടുപോകും. ചിലർ അയാളെ ഒഴിവാക്കും. ‘കൊറോണ കായ’ എന്നാണ് അവർ അതിനെ വിളിക്കുക എന്ന് 28 വയസ്സുള്ള ബലരാജു പറയുന്നു. “തണ്ണിമത്തന്‍റെ കൂടെ കൊറോണയും കൊണ്ടുവരികയാണോ? നീ ഇനി ഇവിടെ വരരുത്” എന്നാണത്രെ അവർ പറയുന്നത്.
മാർച്ച് 23-നുശേഷം – അന്നാണത്രെ തെലങ്കാനയിൽ കോവിഡ്-19-ന്‍റെ അടച്ചുപൂട്ടൽ തുടങ്ങിയത്- ദിവസത്തിൽ 600 രൂപ പോലും തികച്ച് കിട്ടിയിട്ടില്ല. അതിനുമുൻപ്, ആഴ്ചയിൽ ചില ദിവസങ്ങളിൽ 1,500 രൂപവരെ കിട്ടിയിരുന്നതാണ്. ജനുവരി ആദ്യവാരത്തിലാണ് തണ്ണിമത്തൻ കൃഷി നടത്തുന്നത്. രണ്ട് മാസത്തിനുശേഷം വിളവെടുക്കുകയും ചെയ്യും.
ആളുകളുടെ പെരുമാറ്റവും വിൽപ്പനയിലെ മാന്ദ്യവും എല്ലാംകൂടി ആലോചിക്കുമ്പോൾ പുറത്ത് പോകാൻ തോന്നുന്നില്ലെന്ന് ബലരാജു പറയുന്നു. ഏപ്രിലിൽ വാങ്ങിയ തണ്ണിമത്തനുകൾ ഒന്ന് വിറ്റുകിട്ടിയാൽ മതി എന്നായിരിക്കുന്നു അയാൾക്ക്.
തണ്ണിമത്തനുകൾ പറിച്ച് ട്രക്കുകളിൽ കയറ്റുന്നവർ മിക്കവരും സ്ത്രീകളാണ്. ദിവസക്കൂലിയാണ് അവർക്ക്. ഒരു 10 ടൺ ട്രക്കിൽ തണ്ണിമത്തൻ നിറയ്ക്കുന്നതിന് 7-8 സ്ത്രീകളടങ്ങുന്ന ഒരു സംഘത്തിന് കിട്ടുക 4,000 രൂപയാണ്. അവർ അത് അവർക്കിടയിൽ തുല്യമായി പങ്കുവെക്കും. ദിവസത്തിൽ രണ്ട്, പരമാവധി മൂന്ന് ട്രക്കുകളാണ് നിറയ്ക്കാൻ പറ്റുക. അടച്ചുപൂട്ടലിനുശേഷം, തെലങ്കാനയിലെ പട്ടണങ്ങളില്‍ തണ്ണിമത്തൻ വിതരണം ചെയ്യുന്ന ട്രക്കുകളുടെ എണ്ണത്തിൽ കുറവ് വന്നതിനുശേഷം, ആ വഴിക്കുള്ള വരുമാനത്തിലും ഇടിവുണ്ടായിരിക്കുന്നു.










