"പ്രത്യേക വാതിലോടുകൂടിയ സ്വതന്ത്ര മുറിയുള്ള ഒരു വീട് എന്‍റെ വീട്ടുകാർ കണ്ടെത്തി. അതിനാൽ എനിക്ക് ഒറ്റയ്ക്കു മാറി നിൽക്കാൻ കഴിയും”, എസ്. എൻ. ഗോപാല ദേവി പറഞ്ഞു. മറ്റു കുടുംബാംഗങ്ങളുടെ സുരക്ഷയ്ക്കായി പറ്റുന്നത് ചെയ്യണമെന്നു ചില കുടുംബങ്ങൾ തീരുമാനിച്ചപ്പോൾ 2020 മെയ് മാസത്തിലായിരുന്നു ഗോപാല ദേവി ഇങ്ങനെ മാറി നിന്നത്. ഉയര്‍ന്ന അപകടസാദ്ധ്യതയുള്ള തൊഴിൽ മൂലം സ്വന്തം കുടുംബത്തിനുണ്ടാകാവുന്ന ഭാരങ്ങളും ഇതുവഴി ലഘൂകരിക്കാൻ കഴിയും.
അമ്പതു കാരിയായ ഗോപാല ദേവി ഒരു നഴ്സ് ആണ്. 29 വർഷത്തെ തൊഴിൽ പരിചയം ഉള്ള ഉയർന്ന പരിശീലനം സിദ്ധിച്ച അവർ കൊറോണ വൈറസ് മഹാമാരിയുടെ സമയത്ത് ചെന്നൈയിലെ രാജീവ് ഗാന്ധി സർക്കാർ ജനറൽ ആശുപത്രിയുടെ കോവിഡ് വാർഡിൽ ജോലി ചെയ്യുകയായിരുന്നു. കുറച്ചുകാലത്തേക്ക് അവർക്ക് അതേ നഗരത്തിനടുത്ത് പുളിയൻതോപ്പിലുള്ള പ്രത്യേക കോവിഡ് പരിചരണ കേന്ദ്രത്തിന്‍റെ ഉത്തരവാദിത്തവും ഉണ്ടായിരുന്നു.
ഇപ്പോൾ ഘട്ടംഘട്ടമായി ലോക്ക്ഡൗൺ എടുത്തുമാറ്റിയതിനുശേഷം പലതരം പ്രവർത്തനങ്ങളും സാവധാനം സാധാരണനില കൈവരിക്കാൻ തുടങ്ങിയ സമയത്തും കോവിഡ്-19 വാർഡിൽ സേവനം അനുഷ്ടിക്കുമ്പോൾ ഗോപാല ദേവിക്ക് ക്വാറന്‍റൈനിൽ കഴിയേണ്ടി വരും. “എന്നെ സംബന്ധിച്ചിടത്തോളം ലോക്ക്ഡൗൺ തുടരുകയാണ്”, അവർ ചിരിക്കുന്നു. “നഴ്സുമാരെ സംബന്ധിച്ചിടത്തോളം ഇത് ഉടനെയെങ്ങും തീരില്ല“
നിരവധി നഴ്സുമാർ ഈ റിപ്പോർട്ടറോട് പറഞ്ഞതുപോലെ: “ഞങ്ങൾ എല്ലായ്പ്പോഴും ലോക്ക്ഡൗണിൽ ആണ് – ജോലിയിലും"
"എന്‍റെ മകൾ സെപ്റ്റംബറിൽ വിവാഹിതയായി. ഞാൻ തലേ ദിവസം മാത്രമാണ് ലീവ് എടുത്തത്”, ഗോപാല ദേവി പറഞ്ഞു. "എന്‍റെ ഭർത്താവായ ഉദയകുമാർ വിവാഹത്തിന്‍റെ എല്ലാ ഉത്തരവാദിത്തങ്ങളും അദ്ദേഹത്തിന്‍റെ ചുമലുകളിലേറ്റി.” ചെന്നൈയിലെ മറ്റൊരു ആശുപത്രിയായ ശങ്കര നേത്രാലയത്തിൽ അക്കൗണ്ട്സ് സെക്ഷനിൽ ജോലിചെയ്യുകയാണ് ഉദയകുമാർ. "എന്‍റെ ജോലി എന്താവശ്യപ്പെടുന്നുവെന്ന് അദ്ദേഹത്തിനറിയാം”, അവർ പറഞ്ഞു.
അതേ ആശുപത്രിയില്‍ ജോലി ചെയ്യുന്ന 39-കാരിയായ തമിഴ് സെൽവി ഒരു അവാർഡ് നേടി – കോവിഡ് വാർഡിൽ ലീവ് എടുക്കാതെ ജോലി ചെയ്തതിന്. "ക്വാറന്‍റൈൻ ദിനങ്ങളിലൊഴികെ ഞാൻ ലീവ് എടുത്തിട്ടില്ല. എനിക്ക് ഒഴിവുള്ള ദിവസങ്ങളിലും ഞാൻ ജോലി ചെയ്തു, എന്തുകൊണ്ടെന്നാൽ പ്രശ്നത്തിന്‍റെ ഗൗരവം എനിക്കറിയാമായിരുന്നു”, അവർ പറഞ്ഞു.
"ദിവസങ്ങളോളം ചെറിയ മകനായ ഷൈൻ ഒലിവറിന്‍റെ കാര്യം നോക്കാതെയിരിക്കുന്നത് വളരെ വേദനയുള്ള കാര്യമാണ്. ചിലപ്പോൾ എനിക്ക് കുറ്റബോധം തോന്നും. പക്ഷെ ഈ മഹാമാരിയുടെ സമയത്ത് ഞങ്ങൾ മുന്നിൽ നിൽക്കുന്നത് വളരെ പ്രധാനപ്പെട്ടതാണെന്ന് ഞാൻ ചിന്തിക്കുന്നു. ഞങ്ങള്‍ നോക്കുന്ന രോഗികൾ അവരുടെ കുടുംബങ്ങളിലേക്ക് തിരിച്ചുപോയി എന്നറിയുമ്പോൾ എനിക്കുണ്ടാകുന്ന സന്തോഷം – നമ്മുടെ നന്മയ്ക്ക് ഒരു കോട്ടവും തട്ടാതിരിക്കാന്‍ ഇതു കാരണമാകുന്നു. പക്ഷെ എന്‍റെ ഭര്‍ത്താവ് 14 വയസ്സുള്ള മകന്‍റെ കാര്യങ്ങള്‍ അന്വേഷിക്കാതിരിക്കുകയും എന്‍റെ തൊഴില്‍ എന്താണെന്നു മനസ്സിലാക്കാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ ഇതൊന്നും സാധിക്കുമായിരുന്നില്ല.”











