“ഞങ്ങൾ നിങ്ങളെ വലിച്ചെറിയും, മണലിൽ മറവുചെയ്യും."
ഖപ്ടിഹ കലാൻ ഗ്രാമവാസിയായ മാതുരിയ ദേവിയോട് ഒരു ഖനി കോൺട്രാക്ടർ പറഞ്ഞതാണത്. ബുന്ദേൽഖണ്ഡിലെ പ്രധാന നദികളിലൊന്നായ കെൻ നദിയുടെ നാശത്തിനെതിരെ ജൂൺ 1-നു നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്ത ഇരുപതോളം കർഷകരോട് അയാൾക്ക് ഭയങ്കര വിരോധമായിരുന്നു എന്ന് അവർ പറഞ്ഞു.
ഗ്രാമീണർ ആ ദിവസം ഉച്ചവരെ രണ്ടുമണിക്കൂർ കെൻ നദിയിൽ നിന്നുകൊണ്ട് ജലസത്യഗ്രഹം ആചരിച്ചു. മദ്ധ്യപ്രദേശിലെ ജബൽപൂരിൽനിന്ന് ഉത്ഭവിക്കുന്ന ഈ നദി 450 കിലോമീറ്ററുകൾ മദ്ധ്യപ്രദേശിലൂടെയും ഉത്തർപ്രദേശിലൂടെയും ഒഴുകി ബാൻദാ ജില്ലയിലെ ചില്ല ഗ്രാമത്തിൽവച്ചു യമുനയിൽ ലയിക്കും. ഏകദേശം രണ്ടായിരം ആളുകൾ വസിക്കുന്ന മാതുരിയ ദേവിയുടെ ഗ്രാമം ജില്ലയുടെ തിൻഡ്വാരി ബ്ലോക്കിലാണ്.
ഇരുകരകളിലും ഒരു സംഘം നാട്ടുകാർ നടത്തുന്ന ഖനനപ്രവൃത്തികൾ മൂലം അല്പം ചില ഗ്രാമങ്ങളിലൂടെ ഒഴുകുന്ന കെൻ നദി വറ്റിവരളുകയാണ്. രണ്ട് മണൽഖനന കമ്പനികൾക്ക് വേണ്ടിയാണ് ഈ മാഫിയ പ്രവർത്തിക്കുന്നതെന്ന് കർഷകർ ആരോപിക്കുന്നു. നിയമവിരുദ്ധമായ ഈ ഖനനം കൃഷിയിടങ്ങളെയും ജീവനോപാധികളെയും നശിപ്പിക്കുകയാണെന്ന് 63 വയസുള്ള മാതുരിയ ദേവി പറയുന്നു. കെൻ നദിക്കരികിൽ അവർക്കു ഒരു ബിഗ അല്ലെങ്കിൽ ഏകദേശം അര ഏക്കർ വരുന്ന ഭൂമിയുണ്ട്.
"മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് അവർ ഞങ്ങളുടെ സ്ഥലങ്ങളിൽ വ്യാപകമായി കുഴിക്കുന്നുണ്ട് - 100 അടിയോളം വരെ ആഴത്തിൽ," അവർ പറഞ്ഞു. രണ്ടു അപരിചിതരായ ചെറുപ്പക്കാർ ജൂൺ 2-നു ഞങ്ങൾ നദിക്കരയിൽ സംസാരിക്കുന്നതിന്റെ വീഡിയോ എടുക്കുന്നുണ്ടായിരുന്നു. "അവർ ഞങ്ങളുടെ മരങ്ങളെ കൊന്നു കഴിഞ്ഞു, ഇപ്പോൾ ഒരു കാലത്തു ഞങ്ങൾ വെള്ളമെടുത്തിരുന്ന ഈ നദിയേയും നശിപ്പിക്കുകയാണ്. ഞങ്ങൾ പോലീസിനോട് പരാതിപ്പെട്ടെങ്കിലും ആരും ചെവികൊണ്ടില്ല. ഞങ്ങൾക്കിപ്പോൾ ഭയമാണ്..."
ഖനനത്തോടുള്ള ചെറുത്തുനിൽപ്പിൽ മാതുരിയയെപ്പോലുള്ള ദളിതരുടെയും സുമൻ സിംഗ് ഗൗതമിനെ പോലുള്ള ചെറുകിട ഥാക്കൂർ കർഷകരുടെയും, അസാധ്യമെന്നു കരുതിയിരുന്ന ഒരു കൂട്ടായ്മ ഉണ്ടായിരിക്കുകയാണ്. 38 വയസുള്ള സുമൻ രണ്ടു കുട്ടികളുള്ള ഒരു വിധവയാണ്. അവരുടെ ഉടമസ്ഥതയിലുള്ള ഒരേക്കർ സ്ഥലത്തുനിന്ന് ഖനനക്കാർ മണ്ണ് എടുത്തിട്ടുണ്ട്. "ഞങ്ങളെ ഭയപ്പെടുത്താൻ അവർ അന്തരീക്ഷത്തിലേക്ക് വെടിവയ്ക്കുക കൂടി ചെയ്തു," സുമൻ പറഞ്ഞു.
ഖപ്ടിഹ കലാനിലെ കർഷകർ മുഖ്യമായും ഗോതമ്പ്, പയറുവർഗങ്ങൾ, കടുക്, പരിപ്പ് തുടങ്ങിയവയാണ് കൃഷിചെയ്യുന്നത്. "എനിക്ക് സ്വന്തമായുള്ള 15 ബിഗ ഭൂമിയിലാണ് കടുക് കൃഷി നിന്നിരുന്നത്, ഈ മാർച്ചിൽ അവർ അവിടം കുഴിച്ചു," സുമൻ പറഞ്ഞു.


















