ഗുസ്തിക്കാരനായ രവി ദഹിയ ഒളിമ്പിക് വെള്ളി മെഡൽ വാങ്ങാനായി ഓഗസ്റ്റ് 5-ന് ജപ്പാനിലെ വേദിയിൽ നിൽക്കുമ്പോൾ ഋഷികേശ് ഘാഡ്ഗെ വൈകാരികമായി. കുറച്ചു നാളുകൾ കൂടിയാണ് അദ്ദേഹത്തിന് ഇത്രയ്ക്കും തികഞ്ഞ സന്തോഷം അനുഭവപ്പെട്ടത്.
2020 മാർച്ചിൽ കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടതിനു ശേഷമുള്ള 18 മാസങ്ങൾ മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിൽ നിന്നുള്ള ഗുസ്തിക്കാരനായ 20-കാരൻ ഋഷികേശിനെ സംബന്ധിച്ചിടത്തോളം നിരാശ നിറഞ്ഞ മാസങ്ങളായിരുന്നു. ഈ അവസ്ഥ അടുത്ത സമയത്തെങ്ങും മാറുമെന്ന് തോന്നുന്നില്ല. "ഇത് വിഷാദകരമാണ്”, അദ്ദേഹം പറഞ്ഞു. "സമയം തീരുന്നതുപോലെ എനിക്ക് തോന്നി.”
വിഷമം നിറഞ്ഞ ചിരിയോടെ അദ്ദേഹം പ്രശ്നങ്ങൾ ചൂണ്ടികാണിച്ചു: "ഒരേ സമയം നിങ്ങൾക്കെങ്ങനെയാണ് ഗുസ്തിയും ശാരീരിക അകലവും പാലിക്കാൻ പറ്റുന്നത്?"
ഉന്മേഷവാനാകുന്നതിനായി ഉസ്മാനാബാദ് നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഹാത്ലായി കുസ്തി സങ്കുൾ എന്ന ഒരു റെസ്റ്റ്ലിംഗ് അക്കാദമിയിൽ ഋഷികേശ് തന്റെ സുഹൃത്തുക്കളോടൊത്ത് 2020-ലെ ടോക്യോ ഒളിമ്പിക്സ് കാണുകയായിരുന്നു. ഓഗസ്റ്റ് 8-ന് മത്സരങ്ങൾ സമാപിക്കുമ്പോൾ ഇന്ത്യ അതിന്റെ എക്കാലത്തേയും ഏറ്റവും കൂടിയ എണ്ണമായ 7 ഒളിമ്പിക് മെഡലുകൾ നേടി - അതിൽ രണ്ടെണ്ണം ഗുസ്തിക്കായിരുന്നു.
ദഹിയയുടെ വെള്ളി മെഡലും ബജ്രംഗ് പുനിയയുടെ വെങ്കലവും (യഥാക്രമം പുരുഷന്മാരുടെ 57, 65 കിലോഗ്രാം വീതമുള്ള ഫ്രീസ്റ്റൈൽ വിഭാഗങ്ങളിൽ) ഋഷികേശിനെപ്പോലെ സാധാരണ കുടുംബങ്ങളിൽ നിന്നു വരുന്ന ഗുസ്തിക്കാർക്ക് പ്രചോദനമായി. തന്റെ വിജയത്തിന് ശേഷം ടോക്യോയിൽ വച്ച് പ്രസ്സ് ട്രസ്റ്റ് ഓഫ് ഇൻഡ്യയോട് സംസാരിക്കുമ്പോൾ ഹരിയാനയിലെ നാഹ്രി ഗ്രാമത്തിലെ ഒരു കുടികിടപ്പ് കർഷകന്റെ മകനായ 23-കാരൻ ദഹിയ പറഞ്ഞത് തന്നെ വിജയിയായി കാണുന്നതിനു വേണ്ടി കുടുംബം ഒരുപാട് ബുദ്ധിമുട്ടിയെന്നാണ്. പക്ഷെ, മൂന്ന് ഒളിമ്പ്യന്മാരെ വളർത്തിയ അദ്ദേഹത്തിന്റെ ഗ്രാമം അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതായിരുന്നു. "ഇവിടെ എല്ലാം ആവശ്യമുണ്ട്, നല്ല സ്ക്കൂളുകളും അതുപോലെ തന്നെ കായിക സൗകര്യങ്ങളും”, അദ്ദേഹം പറഞ്ഞു.












