മുപ്പത് സെക്കന്‍ഡ് സമയത്തേക്ക് കോളര്‍ ട്യൂണ്‍ കൃത്യമായി ശബ്ദിച്ചെങ്കിലും ഫോണ്‍ എടുത്തില്ല: “വൈറസിന്റെ വ്യാപനം അവസാനിപ്പിക്കാന്‍ സാധിക്കും... കൈകള്‍ നിരന്തരം സോപ്പുപയോഗിച്ച് കഴുകുകയും രോഗം ഉണ്ടായിരിക്കാന്‍ സാദ്ധ്യതയുള്ളവരില്‍ നിന്നും ഒരു മീറ്റര്‍ അകലം പാലിക്കുകയും ചെയ്യുക.”
രണ്ടാമത്തെ തവണ ഞാന്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്ത ബാലാസാഹേബ് ഖേഡേകര്‍ കോളര്‍ ട്യൂണ്‍ ഉപദേശിച്ചതിനു നേരെ വിപരീതമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹം പശ്ചിമ മഹാരാഷ്ട്രയിലെ സാംഗ്ലി ജിലയിലെ പാടങ്ങളില്‍ കരിമ്പു മുറിക്കുകയായിരുന്നു. “ഇവിടെ എല്ലാവരും കൊറോണ വൈറസിനെ ഭയന്ന് ഇരിക്കുകയാണ്”, അദ്ദേഹം പറഞ്ഞു. “അടുത്ത ദിവസം ഒരു സ്ത്രീ തനിക്ക് വൈറസ് ബാധ ഏറ്റിട്ടുണ്ടോ എന്നും അങ്ങനെയെങ്കില്‍ തന്റെ കുട്ടിയെയും അത് ബാധിച്ചിരിക്കാം എന്നും സംശയിച്ച് ഉറക്കെ കരയുന്നത് ഞാന്‍ കണ്ടു.”
മുപ്പത്തൊമ്പത് വയസ്സുള്ള ഖേഡേകര്‍ മഹാരാഷ്ട്രയില്‍ ഉടനീളം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നവയിലൊന്നായ ജി. ഡി. ബാപു ലാഡ് സഹകരണ പഞ്ചസാര ഫാക്ടറിയില്‍ തൊഴിലാളിയായി നിയമിക്കപ്പെട്ട വ്യക്തിയാണ്. പഞ്ചസാര ‘അവശ്യ വസ്തു’ക്കളുടെ പട്ടികയില്‍ പെടുത്തിയിരിക്കുന്നതിനാല്‍ വൈറസിനെ നിയന്ത്രിക്കുന്നതിനായി പ്രധാന മന്ത്രി നരേന്ദ്ര മോദി മാര്‍ച്ച് 24-ന് ദേശീയ വ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ നിന്നും അതിനെ ഒഴിവാക്കിയിരിക്കുകയാണ്. അതിന് ഒരു ദിവസം മുന്‍പ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സംസ്ഥാന അതിര്‍ത്തികള്‍ അടയ്ക്കുകയും സംസ്ഥാനത്തിനകത്തെ യാത്രകള്‍ നിരോധിക്കുകയും ചെയ്തു.
സംസ്ഥാനത്ത് 135 പഞ്ചസാര ഫാക്ടറികളാണ് ഉള്ളത് - 72 എണ്ണം സഹകരണ മേഖലയിലും, 63 എണ്ണം സ്വകാര്യ മേഖലയിലും – സംസ്ഥാന സഹകരണ വകുപ്പു മന്ത്രി ബാലാസാഹേബ് പാട്ടീല്‍ പറഞ്ഞു. “ഇവയില്‍ 56 എണ്ണം മാര്‍ച്ച് 23-ന് അടച്ചു, 79 എണ്ണം പ്രവര്‍ത്തിക്കുന്നുണ്ട്”, അദ്ദേഹം എന്നോട് ഫോണില്‍ പറഞ്ഞു. “ഈ ഫാക്ടറികളിലേക്ക് എത്തിക്കുന്നതിനുള്ള കരിമ്പുകള്‍ ഇപ്പോഴും മുറിച്ചു കൊണ്ടിരിക്കുന്നു. അവയില്‍ ചിലത് മാര്‍ച്ച് അവസാനത്തോടെ കരിമ്പു ചതയ്ക്കുന്നതു നിര്‍ത്തും, ചിലത് ഏപ്രില്‍ അവസാനം വരെ പോകും.
എല്ലാ പഞ്ചസാര ഫാക്ടറികള്‍ക്കും അവയുടെ കീഴില്‍ ഏതാനും ഏക്കറുകളില്‍ കരിമ്പു പാടങ്ങള്‍ ഉണ്ട്. ഫാക്ടറികള്‍ പണിക്കെടുത്ത തൊഴിലാളികള്‍ ആ പാടങ്ങളിലെ കരിമ്പുകള്‍ മുറിച്ച് ചതയ്ക്കല്‍ പ്രക്രിയയ്ക്കായി ഫാക്ടറികളില്‍ എത്തിക്കണം. കരാറുകാര്‍ വഴിയാണ് ഫാക്ടറി തൊഴിലാളികളെ പണിക്കെടുക്കുന്നത്.
ബാരാമതിക്കടുത്തുള്ള ഛത്രപതി പഞ്ചസാര ഫാക്ടറിയിലെ കരാറുകാരനായ ഹനുമന്ത് മുണ്ഢെ പറഞ്ഞത് കുറച്ചു പണം മുന്‍കൂറായി കൊടുത്തിട്ടാണ് തൊഴിലാളികളെ വിളിക്കുന്നതെന്നാണ്. “മുന്‍കൂര്‍ നല്കിയ തുകയ്ക്ക് അനുസരിച്ചുള്ള കരിമ്പ് സീസണ് അവസാനിക്കുമ്പോള്‍ അവര്‍ മുറിക്കുന്നുണ്ടോ എന്ന് ഞങ്ങള്‍ക്കു ഉറപ്പു വരുത്തേണ്ടതുണ്ട്”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.








