ചാണകവും കളിമണ്ണും മുളയും ഉപയോഗിച്ചാണ് മജുലി ദ്വീപിൽ മുഖംമൂടികൾ രൂപപ്പെടുത്തുന്നത്. ബ്രഹ്മപുത്ര നദിയിലുള്ള ഈ ദ്വീപിലെ കരകൗശലവിദഗ്ധർ തലമുറകളായി ഈ കലാരൂപം പരിശീലിക്കുന്നവരാണ്. "മുഖംമൂടികൾക്ക് ഞങ്ങളുടെ സംസ്കാരത്തിൽ ഏറെ പ്രാധാന്യമുണ്ട്; ഇന്ന്, അവ നിർമ്മിക്കുന്ന ഒടുവിലത്തെ ചില കുടുംബങ്ങളിലൊന്നാണ് ഞങ്ങളുടേത്," കരകൗശലവിദഗ്ധനായ അനുപം ഗോസ്വാമി പറയുന്നു. ദ്വീപിൽ നടക്കുന്ന വാർഷിക നാടകങ്ങളിലും രാജ്യത്തുടനീളമുള്ള ആഘോഷങ്ങളിലും ഉപയോഗിക്കുന്നതിനായി ലളിതമായ മുഖംമൂടികൾ വലിയ, വിപുലമായ മുഖംമൂടികൾ എന്നിവ ഇവിടെ നിർമ്മിക്കുന്നുണ്ട്.
"കുടുംബപാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാനുള്ള ചുമതല എനിക്കാണ്," 25 വയസ്സുകാരനായ അനുപം പറയുന്നു. തലമുറകളായി മുഖംമൂടിനിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന അദ്ദേഹത്തിന്റെ കുടുംബത്തിൽ ഇപ്പോഴുള്ള ഒൻപതുപേരും അതുമായി ബന്ധപ്പെട്ട ജോലികൾതന്നെയാണ് ചെയ്യുന്നത്.
"ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് മജുലി സന്ദർശിക്കാനെത്തുന്ന വിനോദസഞ്ചാരികൾ യാത്രയുടെ ഓർമ്മയ്ക്കായി ഇവിടെനിന്ന് മുഖംമൂടികൾ വാങ്ങാറുണ്ട്," ധീരേൻ ഗോസ്വാമി പറയുന്നു. വിവിധ വലിപ്പത്തിലുള്ള മുഖംമൂടികൾ വില്പനയ്ക്ക് വെച്ചിട്ടുള്ള, കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കടയുടെ നടത്തിപ്പുകാരനാണ് അനുപമിന്റെ അമ്മാവൻ 44 വയസ്സുകാരനായ ധീരേൻ. ഒരു മുഖംമൂടികൾ 300 രൂപയാണ് വിലയെങ്കിലും പ്രത്യേകമായി നിർമ്മിക്കുന്ന, വലിയ മുഖംമൂടികൾ 10,000 രൂപവരെ വില വരും.
ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായ മജുലി, "62 സത്രകളുള്ള (വൈഷ്ണവ ആശ്രമങ്ങൾ), അസമീസ് വൈഷ്ണവ മതത്തിന്റെയും സംസ്കാരത്തിന്റെയും സിരാകേന്ദ്രമായി പരിഗണിക്കപ്പെടുന്നു" എന്ന് 2011-ലെ കണക്കെടുപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്.












