മഞ്ഞവസ്ത്രം ധരിച്ച് കാപ്പണിഞ്ഞവർ അമ്പലത്തിലേക്ക് ചടങ്ങുകൾക്കായി എത്തുന്നു. അമ്മനിൽനിന്നുള്ള ‘അരുൾവാക്ക്’ എന്ന അരുളപ്പാടോടുകൂടിയാണ് ദിവസത്തിലെ ചടങ്ങുകൾ ആരംഭിക്കുക. ദേവി, ഇടനിലക്കാരിലൂടെ പറയുന്ന വാക്കുകളാണെന്നാണ് സങ്കല്പം. “അമ്മൻ ആരുടെയെങ്കിലും ദേഹത്ത് കയറി, അവരിലൂടെയായിരിക്കും പിന്നീട് സംസാരിക്കുക”, മണികണ്ഠൻ പറയുന്നു. “വിശ്വാസമില്ലാത്തവർ അമ്പലത്തിൽ കാണുക കല്ലിനെ മാത്രമായിരിക്കും. ഞങ്ങൾക്ക് അത് യഥാർത്ഥമായ ഒന്നാണ്. ജീവനുള്ളത്. അവൾ ഞങ്ങളുടെ അമ്മയാണ്. ഞങ്ങളുടെ കുടുംബത്തിലുള്ള ഒരാളോട് സംസാരിക്കുന്നതുപോലെയാണ് ഞങ്ങൾ അവളോട് സംസാരിക്കുക. ഒരമ്മയ്ക്ക് ഞങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും ഉപദേശങ്ങൾ നൽകാനും സാധിക്കും”.
എല്ലാവർഷവും അരുൾവാക്ക് പുറപ്പെടുവിക്കുന്ന മണികണ്ഠന്റെ സഹോദരി കണ്ണിയമ്മ, ആടിന്റെയും കോഴിയുടേയും ചോര കലർത്തിയ ചോര അമ്പലത്തിന് ചുറ്റും, ഗ്രാമാതിർത്തികളിലും വിതറുന്നു. സന്നദ്ധപ്രവർത്തകർ അരിയും റാഗിയും ചേർത്ത കൂഴ് എന്ന ചൂടുള്ള കഞ്ഞി പാചകം ചെയ്ത് സമൂഹത്തിന് വിതരണം ചെയ്യുന്നു. വൈകുന്നേരത്ത്, പൂക്കളും വാഴത്തണ്ടും കൊണ്ടുള്ള വലിയൊരു ബൊക്കയുണ്ടാക്കുന്നു. വൈകീട്ടത്തെ ദേവതയുടെ യാത്ര തുടങ്ങാനുള്ള തയ്യാറെടുപ്പാണ് അത്.
ആദ്യകാലത്തെ മണ്ണുകൊണ്ടുള്ള അമ്പലം, വർഷങ്ങൾ കഴിഞ്ഞപ്പോൾ ഉറപ്പുള്ള അമ്പലത്തിന് വഴിമാറി. ബംഗ്ലാമേടിലെ കനൽനടത്തം കാണാൻ പളനിയുടെ ഗുഡിഗുണ്ടയടക്കമുള്ള സമീപത്തെ ഗ്രാമങ്ങളിൽനിന്നെല്ലാം വലിയ ആൾക്കൂട്ടം ഒത്തുചേരുന്നു. “ഈ ഉത്സവം ഒരിക്കൽപ്പോലും നടത്താതിരുന്നിട്ടില്ല. കോവിഡുകാലത്തുപോലും. ആ രണ്ട് വർഷങ്ങളിൽ ചെറിയ രീതിയിലാണ് നടത്തിയിരുന്നതെന്ന് മാത്രം”, മണികണ്ഠൻ പറഞ്ഞു. കോവിഡിന്റെ മുമ്പുള്ള വർഷം, 2019-ൽ 800 ഓളം ആളുകൾ പങ്കെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു.
ഈയടുത്ത കാലത്ത്, പളനിയുടെ കുടുംബമാണ് എല്ലാ സന്ദർശകർക്കുമുള്ള സൌജന്യഭക്ഷണം, അഥവാ അന്നദാനം നടത്തുന്നത്. “2019-ൽ ഞങ്ങൾ ഒരുലക്ഷം രൂപയിലധികം ചിലവഴിച്ചു. 140 കിലോഗ്രം ചിക്കൻ ബിരിയാണി ഉണ്ടാക്കാൻ മാത്രം”, പളനി പറഞ്ഞു. കോവിഡിന് മുമ്പുണ്ടായിരുന്നത്ര ആളുകൾ ഇപ്പോൾ വീണ്ടും വരാൻ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “എല്ലാവരും സന്തോഷത്തോടെയാണ് മടങ്ങിപ്പോകുന്നത്”, അദ്ദേഹം പറഞ്ഞു. വർദ്ധിച്ച ചിലവുകൾ നേരിടാൻ, തന്റെ സുഹൃത്തുക്കളിൽനിന്ന് പളനി സഹായം തേടുന്നു.
“ഞങ്ങൾ അമ്പലത്തിനായി കെട്ടിടം നിർമ്മിച്ചതിൽപ്പിന്നെ, ആളുകളുടെ എണ്ണം കൂടിയിട്ടുണ്ട്. ഇരുളർക്ക് ഇത് ഒറ്റയ്ക്ക് താങ്ങാനാവില്ല, ശരിയല്ലേ”, അദ്ദേഹം ചോദിക്കുന്നു. ഗുഡിഗുണ്ട ഓം ശക്തി ക്ഷേത്രം എന്നാന് ഇപ്പോൾ ആ ക്ഷേത്രം അറിയപ്പെടുന്നത്.