അപ്രതീക്ഷിതമായ ഒരു ഇന്ദ്രജാലപ്രകടനം. തന്റെ കടയുടെ പിന്നിലുള്ള ഒരു പഴയ നീലപ്പെട്ടിയിൽനിന്ന് ഡി. ഫാത്തിമ നിധികൾ പുറത്തേക്കെടുത്തു. ഓരോന്നും ഓരോ കലാരൂപമാണ്. തൂത്തുക്കുടിക്കപ്പുറമുള്ള കടലിന്റെ ആഴങ്ങളിൽ ജീവിച്ചിരുന്ന വലിയ മീനുകൾ. വെയിലിൽ ഉണക്കി, ഉപ്പും വൈദഗ്ദ്ധ്യമുള്ള കൈകളുമുപയോഗിച്ച് സൂക്ഷിച്ചുവെച്ചവ.
ഒരു കട്ടപ്പറൈമീനിനെ (ക്വീൻ ഫിഷ്) ഉയർത്തി, തന്റെ മുഖത്തോടടുപ്പിച്ച് പിടിപ്പിച്ചു ഫാത്തിമ. അവരുടെ പകുതി ഉയരവും കൈപ്പത്തികളുടെ വീതിയുള്ള് കഴുത്തുമുള്ള ഒരു മീൻ. വായിൽനിന്ന് വാലുവരെ ഒരു വലിയ മുറിവ് കാണാം. മൂർച്ചയുള്ള ഒരു കത്തിഉപയോഗിച്ച്, അതിനെ രണ്ടാക്കി മുറിച്ച്, ആന്തരികാവയവമൊക്കെ മാറ്റി, ഉപ്പ് നിറച്ച്, വെയിലത്തുണക്കിവെച്ച മീനായിരുന്നു അത്. ഭൂമിയേയും മനുഷ്യരേയും മീനിനേയുമൊക്കെ ഉണക്കാൻ പാകത്തിലുള്ള കടുത്ത വെയിലിൽ.
ആ ചൂടിന്റെ കഥ പറയുന്നുണ്ട്, അവരുടെ മുഖത്തെ ചുളിവുകളും ആ കൈകളും. എന്നാലവർ മറ്റൊരു കഥയാണ് പറഞ്ഞുതുടങ്ങിയത്. മറ്റൊരു കാലത്ത്, അവരുടെ ആച്ചി (അമ്മൂമ്മ) മീനുകളെ ഉപ്പിട്ട് വിറ്റിരുന്ന കാലം. മറ്റൊരു നഗരത്തിൽ, മറ്റൊരു തെരുവിൽ. റോഡിനപ്പുറത്തുള്ള കനാലിന് അന്ന് ഇന്നത്തെയത്ര വീതിയുണ്ടായിരുന്നില്ല. അവരുടെ പഴയ വീടിന്റെ പിന്നിലൂടെയാണ് ആ കനാൽ ഒഴുകിയിരുന്നത്. പിന്നെ 2004-ലെ സുനാമിയിൽ ചളിയും അഴുക്കും ജീവിതത്തിലേക്ക് ഒഴുകിയെത്തിയ കഥ. പുതിയ വീടിനെക്കുറിച്ചുള്ള വാഗ്ദാനങ്ങളും. എന്നാൽ ഒരു പ്രശ്നമുണ്ടായിരുന്നു. ആ വീട് ‘റൊമ്പദൂരത്ത്’ (അകലെ) ആയിരുന്നുവെന്ന് തലയും കൈകളുംകൊണ്ട് ആംഗ്യം കാട്ടി ഫാത്തിമ പറഞ്ഞു. വീട്ടിൽനിന്ന് ബസ്സിൽ ഒരു മണിക്കൂർ യാത്ര ചെയ്തുവേണം കടൽത്തീരത്തെത്തി മീൻ വാങ്ങാൻ.
ഒമ്പത് വർഷത്തിനുശേഷം, ഫാത്തിമയും സഹോദരിമാരും അവരുടെ പഴയ അയൽപക്കത്ത് തിരിച്ചെത്തി – തെരേസപുരത്ത്. തൂത്തുക്കുടി പട്ടണത്തിന്റെ അറ്റത്തായിരുന്നു അത്. ചളി കലങ്ങിയൊഴുകുന്ന, വീതി കൂട്ടിയ കനാലിനോട് ചേർന്നായിരുന്നു വീടും കടയും. നിശ്ചലമായ ഉച്ചസമയമായിരുന്നു. അല്പം ഉപ്പും ധാരാളം വെയിലുമിട്ട് ഉണക്കുന്ന മത്സ്യംപോലെ അവരുടെ ജീവിതവും നിശ്ചലമായിരുന്നു.
അമ്മൂമ്മ ചെയ്തിരുന്ന മത്സ്യവ്യാപാരംതന്നെയായിരുന്നു ഇപ്പോൾ 64 വയസ്സായ ഫാത്തിമയും വിവാഹം കഴിയുന്നതുവരെ ചെയ്തിരുന്നത്. രണ്ട് പതിറ്റാണ്ട് മുമ്പ് ഭർത്താവ് മരിച്ചതിനുശേഷം അവർ വീണ്ടും ആ തൊഴിലിലേക്ക് തിരിച്ചെത്തി. വല കരയോടടുക്കുമ്പോഴും മത്സ്യങ്ങൾ ജീവനോടെ പിടയുന്നുണ്ടായിരുന്നുവെന്ന് അന്നത്തെ എട്ടുവയസ്സുകാരി ഫാത്തിമ ഇപ്പോഴും ഓർക്കുന്നു. പച്ചമീനിനെയായിരുന്നു അന്ന് പിടിച്ചിരുന്നത്. 56 വർഷങ്ങൾക്കിപ്പുറം എല്ലാം ‘ഐസ് മീൻ’ ആയി എന്ന് അവർ സൂചിപ്പിക്കുന്നു. മീനുകൾ വെക്കാനുള്ള ഐസുമായിട്ടാണ് ബോട്ടുകൾ പോകുന്നത്. വലിയ മീനുകളുടെ വ്യാപാരം ലക്ഷക്കണക്കിന് രൂപയുടേതാണ്. “അന്നൊക്കെ ഞങ്ങൾ അണ, പൈസയിലൊക്കെയായിരുന്നു കച്ചവടം ചെയ്തിരുന്നത്. നൂറ് രൂപയൊക്കെ അന്ന് വലിയ സംഖ്യയാണ്. ഇന്ന് ആയിരങ്ങളും ലക്ഷങ്ങളുമായി”, അവർ പറയുന്നു.



























