തന്‍റെ ഭാരത്തിൽ 5 കിലോ കുറഞ്ഞപ്പോഴാണ് കുഴപ്പമായെന്ന് ബജ്‌രംഗ് ഗായക്‌വാഡിന് മനസ്സിലായത്. "നേരത്തെ ഞാൻ ദിവസേന 6 ലിറ്റർ എരുമ പാൽ കുടിക്കുകയും 50 ബദാംപരിപ്പും 12 പഴങ്ങളും 2 മുട്ടയും കഴിക്കുകയും ചെയ്തിരുന്നു – ഒന്നിടവിട്ട ദിവസങ്ങളിൽ ഇറച്ചിയും”, അദ്ദേഹം പറഞ്ഞു. ഇപ്പോൾ അദ്ദേഹം ഇവയൊക്കെ കഴിക്കുന്നത് 7 ദിവസങ്ങളിലായാണ്. ചിലപ്പോൾ അതിലുമധികം സമയമെടുക്കും. അദ്ദേഹത്തിന്‍റെ ഭാരം ഇപ്പോൾ 61 കിലോഗ്രാമായി കുറഞ്ഞിരിക്കുന്നു.
“ഒരു ഗുസ്തിക്കാരന് ഭാരം കുറയരുത്”, 25-കാരനായ ബജ്‌രംഗ് പറഞ്ഞു. കോൽഹാപൂർ ജില്ലയിലെ ജൂനെ പർഗാവ് ഗ്രാമത്തിൽ നിന്നുള്ള ഗുസ്തിക്കാരനാണദ്ദേഹം. "അത് നിങ്ങളെ ക്ഷീണിതനാക്കും. ഗുസ്തിയിൽ ഏറ്റവും മികച്ച നീക്കങ്ങൾ നടത്താൻ നിങ്ങൾക്ക് കഴിയില്ല. ഞങ്ങളുടെ ഭക്ഷണക്രമം പരിശീലനം പോലെതന്നെ പ്രധാനപ്പെട്ടതാണ്.” ഗ്രാമീണ പടിഞ്ഞാറൻ മഹാരാഷ്ട്രയിൽ നിന്നുള്ള മറ്റ് നിരവധി ഗുസ്തിക്കാരെപ്പോലെ മണ്ണിൽ നടത്തുന്ന ഗുസ്തി മത്സരത്തിൽ (ചെമ്മണ്ണിൽ തുറന്ന വേദിയിൽ നടത്തുന്ന മത്സരം) നിന്ന് ലഭിക്കുന്ന സമ്മാന തുകയെയാണ് വലിയ ചിലവ് വരുന്ന ഭക്ഷണത്തിനായി ബജ്‌രംഗ് ദീർഘനാൾ ആശ്രയിച്ചിരുന്നത്.
പക്ഷെ കോൽഹാപൂരിലെ ദോനോലി ഗ്രാമത്തിൽ ബജ്‌രംഗ് അവസാന ശക്തി പരീക്ഷണം നടത്തിയിട്ട് ഇപ്പോൾ 500 ദിവസമായി. "ഇത്രയും വലിയൊരു ഇടവേള പരിക്കു പറ്റുമ്പോൾ പോലും ഞാൻ എടുക്കുമായിരുന്നില്ല”, അദ്ദേഹം പറഞ്ഞു.













