മാസങ്ങളായി ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനമായ അമരാവതിയിൽ കെട്ടിടംപണിക്കാരായി ജോലിചെയ്തശേഷം, ബീഹാറിലെ സ്വന്തം ഗ്രാമമായ ബെൽഗച്ചിയിലേക്ക് മടങ്ങാനായി, വിജയവാഡാ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെ പത്താം നമ്പർ പ്ലാറ്റ്ഫോമിൽ ബംഗളുരുവിൽനിന്നും പാട്നയിലേക്ക് പോകുന്ന സംഘമിത്ര എക്സ്പ്രസ്സിനുവേണ്ടി കാത്തുനിൽക്കുകയാണ് ഏകദേശം പത്ത് കുടിയേറ്റത്തൊഴിലാളികൾ.
"അവർ കഴിഞ്ഞ അരമണിക്കൂറിൽ മൂന്നുതവണയെങ്കിലും ഞങ്ങളോട് ടിക്കറ്റ് കാണിച്ചുകൊടുക്കാൻ ആവശ്യപ്പെട്ടു", 24-കാരനായ മുഹമ്മദ് ആലം പറഞ്ഞു. "ഇവറ്റകൾ ടിക്കറ്റ് വാങ്ങില്ല", പ്ലാറ്റ്ഫോമിൽ അങ്ങിങ്ങായി നിന്നിരുന്ന ടിക്കറ്റ് പരിശോധകരിൽ ഒരാൾ എന്നോട് പറഞ്ഞു, "അതുകൊണ്ട് ചില തീവണ്ടികളിൽ കൂടുതൽ ടിക്കറ്റ് പരിശോധകരെ നിയമിക്കേണ്ടിവരാറുണ്ട്. വടക്കേ ഇന്ത്യയിലേക്കും കിഴക്കൻ ഭാഗത്തേക്കും പോകുന്നവരെ കൂടുതൽ ശ്രദ്ധിക്കണം ", അയാൾ കൂട്ടിച്ചേർത്തു.
ഭീമൻ നിർമ്മാണ കമ്പനികളായ ലാർസെൻ ആൻഡ് ടൂബ്രോ (L&T), ഷപൂർജി പല്ലോൻജി പ്രൈവറ്റ് ലിമിറ്റഡ്, എന്നിവിടങ്ങളിൽ ദിവസക്കൂലിക്കായി പണിയെടുത്തിരുന്ന നിർമ്മാണത്തൊഴിലാളികളാണ് തങ്ങളുടെ ജന്മദേശമായ പുർണിയ ജില്ലയിലെ ഡഗരുവ ബ്ലോക്കിലേക്ക് മടങ്ങുന്നത്. ഇത്തരം വമ്പൻ നിർമ്മാണ കമ്പനികളും കോർപ്പറേറ്റ് ഭീമന്മാരും ചേർന്ന് അമരാവതിയെ 'ജസ്റ്റിസ് സിറ്റി' അഥവാ എംഎൽ.എ. മാരുടെ വാസസ്ഥലങ്ങളും ഐഎഎസ് ഓഫീസർ കോളനികളുമടങ്ങുന്ന ഒരു ഹൈ കോർട്ട് ക്യാമ്പസാക്കി മാറ്റാനുള്ള ഉദ്യമത്തിലാണ്.














