കുനോവിലെ ചീറ്റകളെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ ദേശീയ സുരക്ഷയെ ബാധിക്കുന്ന പ്രശ്നമായി മാറിയിട്ടുണ്ട്. പുറത്ത് വിട്ടാൽ, ഇന്ത്യയും വിദേശരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ദോഷകരമായി അത് ബാധിക്കും!
ചീറ്റകളെ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് അന്വേഷിച്ചുകൊണ്ടുള്ള വിവരാവകാശ അപേക്ഷയിൽ (റൈറ്റ് റ്റു ഇൻഫർമേഷൻ - ആർ.ഐ.ടി) മധ്യ പ്രദേശ് സർക്കാർ നൽകുന്ന മറുപടി ഈ മട്ടിലുള്ളതാണ്. ആർ.ടി.ഐ. ഫയൽ ചെയ്ത ഭോപ്പാൽ ആസ്ഥാനമായ ആക്ടിവിസ്റ്റ് അജയ് ദുബെ പറയുന്നു, “കടുവകളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും സുതാര്യമാണ്. അപ്പോൾ എന്തുകൊണ്ട് ചീറ്റകളെക്കുറിച്ച് ആ സുതാര്യതയില്ല? വന്യജീവി മാനേജുമെന്റിൽ, വേണ്ടത് അതാണ്.”
ഭാഗ്യം, തന്റെ ഉപജീവനം ദേശീയ സുരക്ഷയ്ക്കോ നയതന്ത്രബന്ധങ്ങൾക്കോ എന്തെങ്കിലും ഭീഷണി ഉയർത്തുന്നതായി രാം ഗോപാൽ മനസ്സിലാക്കിയിട്ടില്ല. കുനോ പാർക്കിന്റെ അടുത്തുള്ള അഗാര എന്ന ഗ്രാമത്തിലെ താമസക്കാരനാണ് രാം ഗോപാൽ.
ഈയടുത്ത് അദ്ദേഹം ട്രാക്ടർ ഉപയോഗിക്കാൻ തുടങ്ങി. അതിനുള്ള കഴിവുണ്ടായിട്ടോ ഒന്നുമല്ല. അതൊന്നും വാങ്ങാനുള്ള ശേഷിപോലും അദ്ദേഹത്തിനില്ല.
“മോദിജി ഞങ്ങൾക്ക് കല്പന തന്നു. കാളകളെ ഉപേക്ഷിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ ഞങ്ങൾക്ക് അവയെ മേയ്ക്കാൻ കാട് മാത്രമേ ഉള്ളു. അതിനകത്ത് കയറിയാൽ ഫോറസ്റ്റ് റേഞ്ചർമാർ ഞങ്ങളെ പിടിച്ച് ജയിലിലിടും. അപ്പോൾ ഞങ്ങൾ വിചാരിച്ചു, എന്നാൽ ട്രാക്ടർ വാടകയ്ക്കെടുക്കാം എന്ന്.”
ഈ ചെലവ് രാം ഗോപാലിനോ കുടുംബത്തിനോ താങ്ങാൻ കഴിയുന്ന ഒന്നല്ല. അവരുടെ കുടുംബവരുമാനം, ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. കുനോ ദേശീയോദ്യാനം, ചീറ്റകളുടെ വീടായി മാറിയതിനുശേഷം, കാടുമായി ബന്ധപ്പെട്ട അവരുടെ ഉപജീവനത്തിൽ വലിയ നഷ്ടമാണ് സംഭവിച്ചത്.






















