“ഞാൻ 108-ൽ (ആംബുലൻസ് സേവനം) നിരവധിതവണ വിളിച്ചു. ഒന്നുകിൽ ലൈൻ ബിസിയാണ്. അല്ലെങ്കിൽ റേഞ്ചില്ല.” അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് കലശലായ മൂത്രാശയ അണുബാധയായിരുന്നു. മരുന്നുകളൊന്നും ഫലിക്കുന്നുണ്ടായിരുന്നില്ല. രാത്രിയായപ്പോഴേക്കും വേദന കൂടി. എങ്ങിനെയെങ്കിലും വൈദ്യസഹായം എത്തിക്കാൻ ഗണേഷ് പഹാഡിയ ശ്രമിച്ചു.
“ഒടുവിൽ സഹായമഭ്യർത്ഥിച്ച് ഞാൻ പ്രദേശത്തെ മന്ത്രിയുടെ സഹായിയെ വിളിച്ചു. മന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ അയാൾ ഞങ്ങൾക്ക് സഹായങ്ങൾ വാഗ്ദാനം ചെയ്തിരുന്നു,” ഗണേഷ് ഓർമ്മിക്കുന്നു. താൻ സ്ഥലത്തില്ലെന്നായിരുന്നു മന്ത്രിയുടെ സഹായിയുടെ മറുപടി. “അയാൾ ഞങ്ങളെ ഒഴിവാക്കുകയായിരുന്നു.”
“ഒരു ആംബുലൻസ് കിട്ടിയിരുന്നെങ്കിൽ എനിക്കവളെ ബൊകാറോ, റാഞ്ചി തുടങ്ങിയ പട്ടണങ്ങളിലെ നല്ല സർക്കാർ ആശുപത്രികളിലേക്ക് കൊണ്ടുപോകാൻ കഴിഞ്ഞേനേ.” അതിനുപകരം, സമീപത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിലേക്ക് ഭാര്യയെ കൊണ്ടുപോകാൻ അയാൾ നിർബന്ധിതനായി. ഒരു ബന്ധുവിൽനിന്ന് 60,000 രൂപ കടം വാങ്ങേണ്ടിയുംവന്നു.
“തിരഞ്ഞെടുപ്പ് സമയത്ത് അവർ പലതും പറയും. അത് നടത്തും, ഇത് നടപ്പാക്കും..ഞങ്ങളെ ഒന്ന് ജയിക്കാൻ സഹായിക്കൂ എന്നൊക്കെ.. എന്നാൽ പിന്നീട് നിങ്ങളയാളെ കാണാൻ പോയാൽ, നിങ്ങൾക്കുവേണ്ടി ചിലവാക്കാൻ അയാൾക്ക് സമയമുണ്ടാവില്ല,” 42 വയസ്സുള്ള ആ ഗ്രാമത്തലവൻ പറയുന്നു. താനുൾപ്പെടുന്ന പഹാരിയ (പഹാഡിയ എന്നും വിളിക്കുന്നു) സമുദായത്തിന്റെ അടിസ്ഥാന ആവശ്യങ്ങളെ സർക്കാർ അവഗണിക്കുകയാണെന്ന് അദ്ദേഹം പറയുന്നു.
പാകുർ ജില്ലയിലെ ഹിരൺപുർ ബ്ലോക്കിലെ ചെറിയൊരു കോളനിയാണ് ധംഘാര. ഏകദേശം 50 പഹാരിയ കുടുംബങ്ങൾ അവിടെയുണ്ട്. ഗ്രാമത്തിലെത്താൻ ദുർഘടമായ ഒരു റോഡിലൂടെ എട്ട് കിലോമീറ്റർ സഞ്ചരിക്കണം. എന്നാലേ, രാജ്മഹൽ റേഞ്ചിലുള്ള കുന്നിന്റെ അരികിലുള്ള ആ ഒറ്റപ്പെട്ട കോളനിയിലെത്താൻ കഴിയൂ.
“ഞങ്ങളുടെ സർക്കാർ സ്കൂളൊക്കെ മോശം സ്ഥിതിയിലാണ്. ഞങ്ങൾ പുതിയൊരു സ്കൂളിനുവേണ്ടി ചോദിച്ചു. എവിടെയാണത്? ഗണേഷ് ചോദിക്കുന്നു. സമുദായത്തിലെ മിക്ക കുട്ടികളും സ്കൂളിൽ പേര് ചേർത്തിട്ടില്ല. അതിനാൽ, സർക്കാരിന്റെ ഉച്ചഭക്ഷണപദ്ധതി അവർക്ക് ലഭ്യമല്ല.










