‘ദ് ലാസ്റ്റ് ഹീറോസ്’ എന്ന എന്റെ പുസ്തകത്തിൽ പ്രത്യക്ഷപ്പെട്ട ഏറ്റവും പ്രായം ചെന്ന സ്വാതന്ത്ര്യസമരപ്പോരാളിയായ തേലു മഹാത്തോ പശ്ചിമ ബംഗാളിലെ പുരുളിയ ജില്ലയിലെ പിറ ഗ്രാമത്തിലെ തന്റെ വീട്ടിൽവെച്ച് ശനിയാഴ്ച വൈകീട്ട് നിര്യാതനായി. പുസ്തകം പ്രസിദ്ധീകൃതമായപ്പോൾ ജീവിച്ചിരുന്ന ആ ചുരുക്കം ചില സ്വാതന്ത്ര്യസമരപ്പോരാളികളിൽനിന്ന് ആദ്യത്തെയാളാണ് ഇപ്പോൾ നമ്മെ വിട്ടുപോയത്. 1942-ൽ പുരുളിയയിലെ 12 പൊലീസ് സ്റ്റേഷനുകളിലേക്ക് നടത്തിയ, ചരിത്രപ്രസിദ്ധവും ഇപ്പോൾ വിസ്മരിക്കപ്പെട്ടതുമായ ആ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തവരിലെ അവസാനത്തെ ആളായിരുന്നു അദ്ദേഹം. 103-നും 105-നും ഇടയിലെവിടെയോ ആയിരുന്നു മരിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രായം.
നമ്മുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുകയും ഇന്ത്യയെ ഒരു സ്വതന്ത്ര രാജ്യമാക്കാൻ സഹായിക്കുകയും ചെയ്ത ഒരു സുവർണ്ണ തലമുറയുടെ അപ്രത്യക്ഷമാവലിലേക്ക്, നമ്മൾ ഒരു ചുവടുകൂടി ഈ മരണത്തിലൂടെ അടുത്തുകഴിഞ്ഞു. ഇന്ത്യയെ സ്വതന്ത്രരാഷ്ട്രമാക്കാൻ പൊരുതിയ ഒരാൾപോലും അടുത്ത അഞ്ചോ ആറോ വർഷത്തിനുള്ളിൽ ജീവനോടെ നമുക്കിടയിലുണ്ടാവില്ല. ഇനി വരുന്ന തലമുറയ്ക്ക് അത്തരത്തിലൊരാളെ കാണാനോ കേൾക്കാനോ ഉള്ള ഭാഗ്യമുണ്ടാവില്ല. തങ്ങൾ ആരായിരുന്നുവെന്നും, എന്തിനായിരുന്നു പൊരുതിയതെന്നും - സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതിയത് എന്തിനായിരുന്നുവെന്ന് – ഇനി അവർക്ക് പറഞ്ഞുകൊടുക്കാൻ ആരും ബാക്കിവരില്ല.
തങ്ങളുടെ കഥകൾ പറയാൻ തേലു മഹാത്തോവിനും അദ്ദേഹത്തിന്റെ ജീവിതത്തിലെ സന്തത സഹചാരിയായിരുന്ന ലോഖി മഹാത്തോവിനും ഇഷ്ടവുമായിരുന്നു. തങ്ങളുടെ രാജ്യത്തിനുവേണ്ടി നിവർന്നുനിന്ന് പൊരുതാൻ കഴിഞ്ഞതും അതിൽ അഭിമാനിക്കുന്നതും പുതിയ തലമുറ മനസ്സിലാക്കണമെന്ന് അവർ ഏറെ ആഗ്രഹിച്ചിരുന്നു. തേലുവിന് ഇനി ആ കഥ പറയാനാവില്ല. അടുത്ത 5-6 വർഷങ്ങൾക്കുള്ളിൽ ആ തലമുറയിൽ ഭൂമിയിൽ ഇല്ലാതാവും.
ഭാവിയിലെ ഇന്ത്യൻ യുവതയ്ക്ക് എന്തൊരു വലിയ നഷ്ടമായിരിക്കും അത്. നമ്മുടെ കാലത്ത് ജീവിച്ചിരിക്കുന്ന തേലുമാരെക്കുറിച്ചും അവരുടെ ത്യാഗത്തെക്കുറിച്ചും അറിയാനോ, സ്വന്തം ഭാഗധേയം നിർണ്ണയിക്കുന്നതിൽ അത്തരം കഥകൾ കേൾക്കുന്നത് നിർണ്ണായകമാണെന്നോ തിരിച്ചറിയാൻ കഴിയാതെ പോവുന്നത് അവരെസംബന്ധിച്ചിടത്തോളം ഇപ്പോൾത്തന്നെ ഒരു വലിയ നഷ്ടമാണ്.
പ്രത്യേകിച്ചും, ഇന്ത്യൻ സ്വാതന്ത്ര്യസമരകഥകൾ വളച്ചൊടിക്കാനും കെട്ടിച്ചമക്കാനും നിർബന്ധപൂർവ്വം അടിച്ചേൽപ്പിക്കാനുമുള്ള തീവ്രശ്രമങ്ങൾ ഇന്ന് നടക്കുമ്പോൾ. മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ വധത്തെക്കുറിച്ചുള്ള യാഥാർത്ഥ്യങ്ങൾപോലും പൊതുബോധത്തിൽനിന്നും മാധ്യമവാർത്തകളിലെ ഉള്ളടക്കങ്ങളിൽനിന്നും, ഭയപ്പെടുത്തുന്ന വിധത്തിൽ സ്കൂൾ പാഠപുസ്തകങ്ങളിൽനിന്നും മായ്ച്ചുകളയപ്പെടുന്നു.






