കാൽക്കീഴിൽ പച്ചപ്പുല്ലുകൾ, മുകളിൽ നീലാകാശം, ചുറ്റിലും മരങ്ങൾ, സമീപത്തുള്ള കാട്ടിലൂടെ ശാന്തമാഴൊകുന്ന ഒരു അരുവി – മഹാരാഷ്ട്രയിലെ ഏതൊരു ഗ്രാമത്തിലേതുമാകാം ഈ രംഗം.
പക്ഷേ ഒരു നിമിഷം, ഗീതയ്ക്ക് മറ്റെന്തോകൂടി പറയാനുണ്ട്. അരുവിയിലേക്ക് ചൂണ്ടിക്കൊണ്ട് അവൾ പറയുന്നു. “ഞങ്ങൾ സ്ത്രീകൾ ഇടതുഭാഗത്തേക്കും പുരുഷന്മാർ വലതുഭാഗത്തേക്കും പോവുന്നു”. ഈ വിധത്തിലാണ് അവളുടെ കോളനിയിലെ താമസക്കാർ പ്രഭാതകൃത്യം തീർക്കാൻ പോവുന്നത്”.
“ഞെരിയാണി ഉയരത്തിൽ വെള്ളത്തിൽ ഇരിക്കണം. മഴയാണെങ്കിൽ കുടയും പിടിച്ച്. ഇനി ആർത്തവകാലംകൂടിയാണെങ്കിൽ പിന്നെ ഞാനെന്ത് പറയാനാണ്?
പൂനെ ജില്ലയിലെ ശിരൂർ താലൂക്കിലെ കുരുളി ഗ്രാമത്തിന്റെ പുറത്തുള്ള അവളുടെ കോളനിയിൽ 50-ഓളം വീടുകളുണ്ട്. ഭിൽ, പർധി സമുദായങ്ങളാണ് താമസക്കാർ. സംസ്ഥാനത്തിലെ ഏറ്റവും ദരിദ്രരും പാർശ്വവത്കൃതരുമായ ഇവർ മഹാരാഷ്ട്രയിൽ പട്ടികഗോത്രവിഭാഗത്തിൽപ്പെട്ടവരാണ്.
വെളിമ്പ്രദേശത്ത് വിസർജ്ജനം ചെയ്യേണ്ടിവരുന്ന തന്റെ ദുരിതാനുഭവത്തെക്കുറിച്ച് ഭിൽ സമുദായക്കാരിയായ ഗീത തുറന്നുപറയുന്നു. “പുല്ലിലിരുന്നാൽ കാലുവേദനിക്കും. കൊതുകുകടിയും കൊള്ളണം. പിന്നെ, പാമ്പുകടി ഏൽക്കുമോ എന്ന പേടിയും എപ്പോഴുമുണ്ട്”.
ഓരോ ചുവടിലും നിരവധി വെല്ലുവിളികളാണ് കോളനിയിലെ താമസക്കാർ നേരിടുന്നത്. പ്രത്യേകിച്ചും പെണ്ണുങ്ങൾ. കാട്ടിലേക്ക് പോവുന്ന വഴിക്ക് ആക്രമിക്കപ്പെടാനുള്ള സാധ്യതയും അവർ നേരിടുന്നു.




