മുംബൈയുടെ എല്ലാ മൂലകളും മെട്രോ-എക്സ്പ്രസ്സ് പാതകള്‍ മുഖേന ബന്ധിപ്പിക്കപ്പെടുമ്പോഴും ദാമുനഗർ നിവാസികൾ ബുദ്ധിമുട്ടുകള്‍ നേരിടുകയാണ് - അവരുടെ ചെറിയ ദൂരംപോലും ബുദ്ധിമുട്ടുകള്‍ നിറഞ്ഞതാണ്. അതായത് തുറസായ സ്ഥലത്ത് അവർ ഇപ്പോഴും മല വിസർജ്ജനം നടത്തുന്ന സ്ഥലത്തെത്താൻ. അതിനായി, തദ്ദേശവാസികൾ പറയുന്നതനുസരിച്ച്, ഒരടി ഉയരമുള്ള മതിൽ കടന്ന് അന്തരീക്ഷത്തിൽ മലത്തിന്‍റെ ദുർഗ്ഗന്ധം നിറഞ്ഞുനിൽക്കുന്ന സ്ഥലത്തുകൂടെ മാലിന്യ കൂമ്പാരങ്ങളിലൂടെ നടക്കണം.
ഇല്ല. “സ്വകാര്യത എന്നൊന്ന് ഇവിടില്ല”, വളരെക്കാലമായി ദാമുനഗറിൽ താമസിക്കുന്ന 51-കാരിയായ മീരാ യേഡെ പറയുന്നു. “സ്ത്രീകളായ ഞങ്ങൾ എന്തെങ്കിലും നടപ്പ് ശബ്ദം കേട്ടാൽ എഴുന്നേറ്റു നിൽക്കണം”. ഈ സ്ഥലം വർഷങ്ങളായി സ്ത്രീകൾക്കും പുരുഷന്മാർക്കും വേണ്ടി യഥാക്രമം ഇടതും വലതുമായി തിരിച്ചിരിക്കുന്നു. “പക്ഷെ, ഇത് ചെറിയൊരു ദൂരമാണ്: ഒരുപക്ഷെ ഏതാനും മീറ്ററുകൾ മാത്രം. ആരെങ്കിലും ഇത് അളന്നിട്ടുണ്ടോ?” രണ്ട് ഭാഗങ്ങളേയും വേർതിരിക്കുന്ന പ്രത്യക്ഷമായ എന്തെങ്കിലും വേലിയോ മതിലോ ഇവിടില്ല.
കൂടുതലാളുകളും ഒന്നാം തലമുറയിലോ രണ്ടാം തലമുറയിലോ പെട്ട ഗ്രാമീണ കുടിയേറ്റക്കാരായ ദാമുനഗറിലെ താമസക്കാരെ സംബന്ധിച്ചിടത്തോളം, ഉത്തര മുംബൈ നിയോജക മണ്ഡലത്തിന്‍റെ ഈ ഭാഗത്തും നടക്കുന്ന തിരഞ്ഞെടുപ്പിനും അപ്പുറം നിൽക്കുന്ന ഒരു പ്രശ്നമാണിത്. പതിനെട്ടാം ലോക്സഭയിലേക്കുള്ള 543 പാർലമെന്‍റ് അംഗങ്ങളെ പല ഘട്ടങ്ങളായി വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നത് രാജ്യം കാണുമ്പോഴും അവരെ അലട്ടുന്ന ഒന്നാണിത്. എന്നിരിക്കിലും “രാജ്യത്ത് നടക്കുന്നതെല്ലാം നല്ലതാണ് എന്നൊരു കഥ ഇന്ന് സൃഷ്ടിക്കപ്പെട്ടിരിക്കുന്നു”, മീരയുടെ മകനായ പ്രകാശ് യേഡെ പറയുന്നു. ലോഹ ഷീറ്റ് മേൽക്കൂരയുള്ള തന്‍റെ വീടിന്‍റെ ഉമ്മറപ്പടിയിലിരുന്ന് പ്രകാശ് ഞങ്ങളോട് സംസാരിക്കുകയാണ്. കുറഞ്ഞ ചൂടുള്ളപ്പോൾ പോലും ലോഹ ഷീറ്റ് മൂലം അകത്ത് ചൂട് കൂടാനുള്ള സാദ്ധ്യതയുണ്ട്.
“രാജ്യത്തിന്‍റെ ഈ പ്രദേശത്തെ യഥാർത്ഥ പ്രശ്നങ്ങൾ ആർക്കും പറയേണ്ട”, മുപ്പതുകാരനായ പ്രകാശ് പറയുന്നു. ദാമുനഗറിലെ പതിനോരായിരത്തിലധികം നിവാസികൾ കക്കൂസ്, വെള്ളം, വൈദ്യുതി എന്നിവയുടെ അഭാവത്താൽ എങ്ങിനെയാണ് ബുദ്ധിമുട്ടുകളും അപകട സാദ്ധ്യതകളും നേരിടുന്നത് എന്നതിലേക്ക് അദ്ദേഹം ശ്രദ്ധ ക്ഷണിക്കുകയാണ്. സെൻസസ് രേഖകളിൽ ഭീംനഗർ എന്നും അറിയപ്പെടുന്ന, ദാമുനഗർ എന്ന ചേരിയിൽ ഉറപ്പില്ലാത്ത ഭിത്തികളോടും ടാർപോളിൻ, ഷീറ്റിട്ട മേൽക്കൂര എന്നിവകളോടും കൂടിയ രണ്ടായിരത്തിമുന്നൂറിധികം വീടുകളുണ്ട്. സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിലെ ഒരുയര്‍ന്ന പ്രദേശത്ത് ഇവയെല്ലാം ഉയർന്നുനിൽക്കുന്നു. ഇടുങ്ങിയതും നിരപ്പല്ലാത്തതും കല്ലുകൾ നിറഞ്ഞതുമായ പാതകളിലൂടെ ഒഴുകുന്ന മലിനജലത്തിൽ ചവിട്ടാതെ വേണം നിങ്ങൾക്ക് ഈ വീടുകളിൽ എത്താന്‍.





















